Connect with us

IRITTY

മലയോരത്ത് ഹൈവേ നിർമ്മാണം ഇഴഞ്ഞിഴഞ്ഞ്

Published

on

Share our post

ഇരിട്ടി : മലയോര ഹൈവേയുടെ വള്ളിത്തോട്-മണത്തണ റീച്ചിലെ 25.3 കിലോമീറ്റർ റോഡ് വീതി കൂട്ടുന്ന പ്രവൃത്തി ഇഴയുന്നു . എടൂർ കാരാപറമ്പ് ഭാഗത്ത് പ്രവൃത്തി തുടങ്ങിയെങ്കിലും തൊഴിലാളികളെ മറ്റൊരു ഭാഗത്തേക്ക് മാറ്റിയെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധമുയർത്തുകയാണിവിടെ

രണ്ട് കലുങ്കും മതിലുകളും ഉൾപ്പെടെ പകുതിയോളം പൊളിച്ചാണ് നിർമ്മാണം ആരംഭിച്ചത്.വീടുകളിലേക്ക് കയറുന്ന വഴി പോലും ഇത്തരത്തിൽ പൊളിച്ചിട്ടിരുന്നു. കയറ്റവും വളവും നിറഞ്ഞ സിമിത്തേരികുന്ന് ഭാഗം പല സ്ഥലങ്ങളിലും സംരക്ഷണ ഭിത്തി നിർമ്മാണം മന്ദഗതിയിലാണ് . നിർമ്മാണത്തിനായി കൊണ്ടുവന്ന കരിങ്കല്ലുകൾ കൂട്ടിയിട്ടതിനാൽ കാൽനട പോലും സാധിക്കാത്ത സ്ഥിതിയാണ് ഇവിടങ്ങളിൽ.

57 കോടി രൂപയുടെ നവീകരണ പ്രവൃത്തിയിൽ മൂന്ന് പാലങ്ങൾ ഉൾപ്പെടെയാണ് നിർമ്മിക്കേണ്ടത്. പല സ്ഥലങ്ങളിലും പ്രവൃത്തി തുടങ്ങിവച്ച ശേഷം തൊഴിലാളികളെ മറ്റൊരിടത്തേക്ക് മാറ്റുന്നുവെന്നാണ് കോൺട്രാക്ടർക്ക് എതിരെ ഉയരുന്ന ആരോപണം . വീട്ടിലേക്ക് പ്രവേശിക്കുന്ന മൂന്നടി വഴി നിരവധി തവണ ആവശ്യപ്പെട്ടിട്ടും ശരിയാക്കി നൽകിയില്ലെന്നതടക്കമുള്ള ആരോപണവും കരാറുകാരനെതിരെ ഉയരുന്നുണ്ട്.

സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം കാൽനട യാത്രക്കാരും നിരവധി വാഹനങ്ങളും കടന്നുപോകുമ്പോൾ പൊടിയിൽ കുളിക്കുകയാണ്  റോഡരികിലുള്ള വീടുകൾ.

തരിപ്പണമായി ജലനിധി പൈപ്പുകൾ

എടൂർ മരുതാവ് മേഖലയിലെ 83 ഓളം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന ജലനിധി പദ്ധതിയുടെ ഒന്നര കിലോമീറ്റർ പൈപ്പ് ഏതാണ്ട് പൂർണ്ണമായും മലയോര ഹൈവേ നിർമ്മാണത്തിനിടെ തകർന്നു.കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന വരുംദിവസങ്ങളിൽ വലിയ പ്രതിസന്ധിയാണ് നാട്ടുകാർ നേരിടുന്നത്.നിലവിൽ ജലനിധിയുടെ പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ പണം അനുവദിച്ചിട്ടില്ലെന്നാണ് കരാറുകാരൻ പറയുന്നത് പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ അഞ്ചുലക്ഷത്തോളം ചിലവ് വരും. ഇരുവശങ്ങളിലെയും പ്രവൃത്തി പൂർത്തിയാക്കാതെ പൈപ്പ് മാറ്റി സ്ഥാപിക്കാൻ കഴിയില്ലെന്നതും പ്രശ്നമാണ്. നവകേരള സദസിൽ ഉൾപ്പെടെ നാട്ടുകാർ  പരാതി നൽകിയിരുന്നു. ഒപ്പു ശേഖരണം നടത്തി ജില്ലാകളക്ടറെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

‘ഇനി കാത്തിരിക്കാനാകില്ല”

പൊളിച്ചിട്ട ഭാഗത്തെ ജോലികൾ ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ് . ഒരു ഭാഗം ബാരിക്കേഡ് വച്ച് അടച്ചതോടെ കാൽനടയാത്ര പോലും സാധിക്കാത്ത സ്ഥിതിയാണ്.ഇതെതുടർന്ന് നാട്ടുകാർ തന്നെ ബാരിക്കേഡുകൾ മാറ്റിയിട്ടുണ്ട്. പൊളിച്ചിട്ട റോഡ് ഉടൻ നന്നാക്കിയില്ലെങ്കിൽ കരാറുകാരന്റെ വാഹനങ്ങൾ ഉൾപ്പെടെ തടയുമെന്നും മറ്റിടങ്ങളിലെ ജോലികൾ തടസപ്പെടുത്തുമെന്നുമാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

എടൂരിലെ ജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും പരിശോധിച്ച് ഉടൻ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും- കെ.ആർ.എഫ്.ബി അസി.എക്സിക്യൂട്ടീവ് എൻജിനിയർ പി. സജിത്ത്


Share our post

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

IRITTY

പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി

Published

on

Share our post

ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത്‌ എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ്‌ കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്‌. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന്‌ മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ്‌ വെള്ളം ഒഴുകിയെത്തിയത്‌. ജനുവരി 31ന്‌ പകൽ രണ്ട്‌ മുതലാണ്‌ മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്‌. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന്‌ വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട്‌ വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ്‌ ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്‌. ജനുവരി ആറിന്‌ പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ്‌ നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ്‌ മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്‌. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്‌.

മാഹി ബ്രാഞ്ച്‌ കനാൽ പരിധിയിലെ വേങ്ങാട്‌, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന്‌ പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന്‌ വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ്‌ വെള്ളം താഴ്‌ന്നത്‌. നീരൊഴുക്ക്‌ തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന്‌ പഴശ്ശി എക്സിക്യൂട്ടിവ്‌ എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ്‌ എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്‌, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ്‌ കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്‌. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്‌. 1997ലാണ്‌ ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്‌.


Share our post
Continue Reading

IRITTY

ചാക്കിൽക്കെട്ടി വീട്ടുപറമ്പിൽ ആസ്പത്രി മാലിന്യങ്ങൾ തള്ളിയനിലയിൽ

Published

on

Share our post

ഇരിട്ടി: പായം പഞ്ചായത്തിലെ വിളമനയിൽ വീട്ടുപറമ്പിൽ ചാക്കിൽക്കെട്ടി ആശുപത്രി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി . വിളമന ഗാന്ധി നഗറിലെ എ. ഗോപാലന്റെ വീട്ടു പറമ്പിലാണ് മാലിന്യം തള്ളിയത്. വിളമന – കരിവണ്ണൂർ റോഡിന്റെ ഇരു വശങ്ങളിലുമായാണ് ഗോപാലന്റെ വീടും പറമ്പും സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ രാത്രി എട്ടു ചാക്കുകളിലാക്കിക്കെട്ടി വാഹനത്തിൽ മാലിന്യം ഗോപാലന്റെ കൃഷിയിടത്തിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും നോക്കിയപ്പോൾ റോഡിന് അപ്പുറമുള്ള തന്റെ കൃഷിയിടത്തിൽ പ്ലാസ്റ്റിക്ക് ചാക്കുകളിൽ നിറച്ച എന്തോ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് . പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്ന് മനസിലായത് .വിവരമറിയിച്ചതിനെ തുടർന്ന് പായം പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചാക്കുകളിലെല്ലാം ആസ്പത്രി മാലിന്യങ്ങളാണെന്ന് കണ്ടെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഇവ നീക്കം ചെയ്യാനോ കുഴിച്ചു മൂടാനോ നടപടിയുണ്ടാക്കിയില്ല. വയോധികനായ ഗോപാലനും ഭാര്യയും മാത്രമെ വിട്ടിലുള്ളു.

ഇവ കുഴിച്ചു മൂടാനോ എടുത്തുമാറ്റാനോ ഇവർക്ക് കഴിയാഞ്ഞതോടെ മാലിന്യം റോഡരികിലെ കൃഷിയിടത്തിൽ തന്നെ കിടക്കുയാണ്. മൂന്ന് മാസം മുൻമ്പ് ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിറയെ മാലിന്യം പറമ്പിൽ തള്ളിയിരുന്നു. അതും ആശുപത്രി മാലിന്യങ്ങളായിരുന്നു.വാഹനങ്ങളിൽ പോകുന്നവർ കുപ്പികളും മറ്റ് മാലിന്യങ്ങളും പറമ്പിലേക്ക് വലിച്ചെറിയുന്നത് ശല്യമായതോടെ ഇത് തടയാൻ പറമ്പിലെ കാടുകൾ മുഴുവൻ സമയാസമയം വെട്ടിമാറ്റാറുണ്ടായിരുന്നു.വാഴകളും തെങ്ങും കമുങ്ങും ഉൾപ്പെടെയുള്ള കൃഷിയാണ് പറമ്പിൽ ഉള്ളത്. മാലിന്യങ്ങളിൽ ഭൂരിഭാഗവും ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന സാനിറ്ററി ഇനത്തിൽപ്പെട്ടവയാണ്. മേഖലയിൽ നിരീക്ഷണ ക്യാമറകളൊന്നും ഇല്ല. ഇരിട്ടി റോഡിൽ നിന്നും വിളമന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാൽ മാലിന്യം കൊണ്ടുവന്ന വാഹനം കണ്ടെത്താൻ കഴിയുമെങ്കിലും അതിനുള്ള ഒരു പരിശോധനയും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!