‘അവിടത്തന്നെ കുത്തിയിരുന്നോട്ടെ, കുടിക്കാൻ കുറച്ച് വെള്ളവും വച്ചുകൊടുക്കാം’

കണ്ണൂർ: എസ്.എഫ്.ഐ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റോഡരികിലെ കടയ്ക്ക് മുന്നിൽ കുത്തിയിരുന്നതിനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഗവർണർ അപമാനമാണെന്നും ഒരിക്കലും പാടില്ലാത്ത രീതിയിലാണ് ഗവർണർ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.
‘ഗവർണർക്കെതിരെ കേരളത്തിൽ ഉണ്ടായ ആദ്യ പ്രതിഷേധമാണോ ഇത്. ഏതെല്ലാം തരത്തിൽ പ്രതിഷേധ സമരങ്ങൾ നടന്നിട്ടുണ്ട്. ഗവർണർമാർക്കെതിരായി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ഏതെങ്കിലും ഗവർണർ ഇങ്ങനെ പ്രകോപിതനായി ലക്കും ലഗാനവുമില്ലാതെ അഴിഞ്ഞാടിയിട്ടുണ്ടോ.വിദ്യാർത്ഥികൾ കരിങ്കൊടി കാണിച്ച് പ്രതിഷേധം രേഖപ്പെടുത്തുന്നു.
അത് കേരളത്തിലെ ആദ്യത്തെ സംഭവമാണോ. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നില്ലേ. മന്ത്രിമാർക്ക് നേരെ നടത്തുന്നില്ലേ. ഇത് ഇവിടെ മാത്രമാണോ? ഇന്ത്യയിൽ ആകെയുള്ളതല്ല. ഇവിടെ കുറച്ച് കുട്ടികൾ കരിങ്കൊടി കാണിച്ചതിന് കാർ നിർത്തി അദ്ദേഹം ഇറങ്ങി റോഡിൽ പോയി കുത്തിയിരുന്നു. എന്റെയൊരു അഭിപ്രായം അവിടത്തന്നെ കുത്തിയിരുന്നോട്ടെയെന്നാണ്. വലിയ കുടവച്ച് കൊടുത്ത് ആ വെയിലിൽ കുറച്ച് കാലം ഇരിക്കട്ടെ, കുടിക്കാൻ കുറച്ച് വെള്ളവും വച്ചുകൊടുക്കാം. അദ്ദേഹം ഒരു ഗവർണറാണ്. അദ്ദേഹം കേരളത്തോട് കാണിച്ച നിഷേധം എത്ര വലുതാണ്. ജയരാജൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.