Connect with us

Kerala

ആകര്‍ഷകമായ ശമ്പളം, മികച്ച കരിയര്‍, റെയിൽവേയിൽ 5,696 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകള്‍

Published

on

Share our post

ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 5,696 ഒഴിവാണുള്ളത്. ഇതിൽ 70 ഒഴിവ് തിരുവനന്തപുരത്താണ്. ഐ.ടി.ഐ.ക്കാർക്കും എൻജിനീയറിങ് ബിരുദം/ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാവും.അടിസ്ഥാന ശമ്പളം: 19,900 രൂപ.

വിദ്യാഭ്യാസയോഗ്യത: പത്താംക്ലാസ്/എസ്.എസ്.എൽ.സി.യും ഫിറ്റർ, ഇലക്‌ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്/മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ/ടി.വി.), ഇലക്‌ട്രോണിക് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, അർമേച്ചർ ആൻഡ് കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എൻജിൻ, ടർണർ, മെഷീനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എ.സി. എന്നീ ട്രേഡുകളിലൊന്നിൽ ഐ.ടി.ഐ.യും (എൻ.സി.വി.ടി./എസ്.സി.വി.ടി).അല്ലെങ്കിൽ, പത്താംക്ലാസ്/എസ്.എസ്.എൽ.സി.യും മേൽപ്പറഞ്ഞ ട്രേഡുകളിലൊന്നിൽ ആക്ട് അപ്രന്റിസ്ഷിപ്പും.

അല്ലെങ്കിൽ, പത്താംക്ലാസ്/എസ്.എസ്.എൽ.സി.യും മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഓട്ടോമൊബൈൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലോ ഇവയുടെ കോമ്പിനേഷനുകളിലോ ത്രിവത്സര ഡിപ്ലോമയുമുണ്ടായിരിക്കണം (ഡിപ്ലോമയ്ക്ക് പകരം ഇതേ വിഷയങ്ങളിലെ എൻജിനീയറിങ് ബിരുദവും പരിഗണിക്കും).

ശാരീരികയോഗ്യത: ദൂരക്കാഴ്ച (കണ്ണട കൂടാതെ)-6/6, 6/6 , സമീപക്കാഴ്ച (കണ്ണട കൂടാതെ) 0.6, 0.6 . മികച്ച കാഴ്ചശക്തിയുണ്ടായിരിക്കണം.

പ്രായം: 18-30 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും അഞ്ചുവർഷത്തെ (ഒ.ബി.സി. എൻ.സി.എൽ.-എട്ടുവർഷം, എസ്.സി., എസ്.ടി.-പത്തുവർഷം) ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും റെയിൽവേയിലെ ഗ്രൂപ്പ്-സി, ഗ്രൂപ്പ്-ഡി ജീവനക്കാർക്കും അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവർക്കും വയസ്സിളവിന് അർഹതയുണ്ട് (വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക).

തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളിലായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിത അഭിരുചിപരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്), സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.എസ്.സി., എസ്.ടി., ഒ.ബി.സി. (എൻ.സി.എൽ.), ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത സംവരണമുണ്ടായിരിക്കും.

പരീക്ഷ: ഒന്നാംഘട്ടത്തിലെ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.-1) സ്‌ക്രീനിങ് ടെസ്റ്റായാണ് നടത്തുക. പരീക്ഷയ്ക്ക് ഒരുമണിക്കൂറായിരിക്കും സമയം. 75 ചോദ്യങ്ങളാണുണ്ടാവുക. ശരിയുത്തരത്തിന് ഒരു മാർക്ക് (ആകെ 75 മാർക്ക്). തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ജനറൽ, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 40 ശതമാനം, ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് 30 ശതമാനം, എസ്.സി.-30 ശതമാനം, എസ്.ടി.-25 ശതമാനം എന്നിങ്ങനെയാണ് ഒന്നാംഘട്ട പരീക്ഷയിൽ പാസാവാൻ വേണ്ട മാർക്ക്. ഒബ്ജക്ടീവ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരിക്കുമുണ്ടാവുക. മാത്തമാറ്റിക്സ്, മെന്റൽ എബിലിറ്റി, ജനറൽ സയൻസ്, ജനറൽ അവയർനെസ് എന്നിവ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. വിശദമായ സിലബസ് ഇതോടൊപ്പം കൊടുത്തിട്ടുണ്ട്.

അപേക്ഷാ ഫീസ്: വനിതകൾക്കും ട്രാൻസ്ജെൻഡേഴ്‌സിനും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (ഇ.ബി.സി.) മതന്യൂനപക്ഷങ്ങൾക്കും 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് ഫീസ്. പരീക്ഷയെഴുതുന്ന വനിതകൾക്കും ട്രാൻസ്ജെൻഡേഴ്‌സിനും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഇ.ബി.സി. വിഭാഗക്കാർക്കും പൂർണമായും മറ്റുള്ളവർക്ക് 400 രൂപയും മടക്കിനൽകും (വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക). ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.

അപേക്ഷ: തിരുവനന്തപുരമുൾപ്പെടെ രാജ്യത്തെ 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിൽ ‘CEN 01/2024’ എന്ന വിജ്ഞാപന നമ്പറിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒരുദ്യോഗാർഥിക്ക് ഏതെങ്കിലും ഒരു ആർ.ആർ.ബി.യിലേക്കുമാത്രമേ, അപേക്ഷിക്കാനാവൂ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ആർ.ആർ.ബി.കളുടെ വെബ്‌സൈറ്റ് സന്ദർശിക്കണം. തിരുവനന്തപുരം ആർ.ആർ.ബി.യുടെ വെബ്‌സൈറ്റ്: www.rrbthiruvananthapuram.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 19.


Share our post

Kerala

മഴയെത്തുന്നു,അടുത്ത അഞ്ചുദിവസം കനത്ത ചൂടിന് ആശ്വാസമാകുമെന്ന് കാലാവസ്ഥാ പ്രവചനം

Published

on

Share our post

കനത്ത ചൂടിനാശ്വാസമായി കേരളത്തില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഇന്ന് ആറ് ജില്ലകളില്‍ നേരിയ മഴ ലഭിച്ചേക്കാമെന്നാണ് അറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാദ്ധ്യതയുള്ളത്.

ഫെബ്രുവരി 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

ഫെബ്രുവരി 24: കണ്ണൂർ, കാസർകോട്

ഫെബ്രുവരി 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഫെബ്രുവരി 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാദ്ധ്യതയുള്ളത്.

കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.

🔴 കടല്‍ക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

🔴 ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

🔴 കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാദ്ധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

🔴 ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

🔴 മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

🔴 ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

🔴 തീരശോഷണത്തിനു സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലർത്തുക.


Share our post
Continue Reading

Kerala

വമ്പൻ വാഗ്ദാനം നൽകി ഭാര്യയും ഭർത്താവും കൂടി തട്ടിയെടുത്തത് 44 ലക്ഷം, ഭർത്താവ് പിടിയിൽ

Published

on

Share our post

കൽപ്പറ്റ: യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്‌, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ്‌ പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

386 കിലോ മീറ്റർ റോഡിന്റെ നവീകരണത്തിന് 357 കോടി രൂപയുടെ ഭരണാനുമതി

Published

on

Share our post

തിരുവനന്തപുരം: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകൾക്കായി 326.97 കോടി രൂപയുടേയും പദ്ധതിയേതര വിഭാഗത്തിൽ 12 റോഡുകൾക്കായി 30 കോടി രൂപയുടേയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോ മീറ്ററോളം റോഡിന്റെകൂടി നവീകരണത്തിനാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്.

രണ്ടു വിഭാഗങ്ങളിലുമായി തിരുവനന്തപുരം ജില്ലയിൽ 15 റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 76 കോടി രൂപ മുടക്കി 70 കിലോ മീറ്ററോളം റോഡ് ജില്ലയിൽ നവീകരിക്കും. കൊല്ലം ജില്ലയിൽ ആകെ 75 കിലോ മീറ്ററോളം ദൈർഘ്യത്തിൽ 13 റോഡുകൾക്കായി 58.7 കോടി രൂപയും ആലപ്പുഴ ജില്ലയിൽ ആകെ 35 കിലോ മീറ്റർ ദൈർഘ്യത്തിൽ എട്ട് റോഡുകൾക്കായി 35.85 കോടി രൂപയും അനുവദിച്ചു. കോട്ടയം ജില്ലയിൽ എട്ടു റോഡുകളിലായി 24 കിലോ മീറ്ററാണ് നവീകരിക്കുക. ഇതിനായി 30.35 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. എറണാകുളം ജില്ലയിൽ ഒൻപത് റോഡുകൾക്കായി 33.8 കോടി രൂപ അനുവദിച്ചു. 44 കിലോ മീറ്ററിന്റെ നവീകരണത്തിനാണ് ഈ തുക.

പദ്ധതി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നാലു റോഡുകളാണ് നവീകരിക്കുന്നത്. ആകെ 40.77 കിലോ മീറ്ററിന് 35.5 കോടി രൂപയുടെ ഭരണാനുമതി നൽകി. തൃശൂർ ജില്ലയിൽ ആകെ 31 കിലോ മീറ്റർ വരുന്ന എട്ടു റോഡുകൾ നവീകരിക്കാൻ 30.12 കോടിയും പാലക്കാട് ജില്ലയിൽ ഏഴു റോഡുകളിലായി 30.5 കിലോ മീറ്ററിന് 26.15 കോടി രൂപയും അനുവദിച്ചു.മിക്കവാറും റോഡുകളുടെ പുനരുദ്ധാരണം ബി.എം.ബി.സി. നിലവാരത്തിലും ബി.സി. ഓവർലേയിലുമാണ് പൂർത്തിയാക്കുക. കേരളത്തിലെ റോഡുകളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ റോഡുകളുടെ നവീകരണത്തിന് പണം അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എത്രയും വേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഇവയുടെ നവീകരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Trending

error: Content is protected !!