അയോധ്യയിലെ രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ഇന്ന് മുതൽ പ്രവേശിക്കാം

അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാവിലെ ആറര മുതലാണ് ദർശനം ആരംഭിക്കുക. പ്രതിദിനം ഒരുലക്ഷം പേർക്ക് ദർശനം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല സി.ആർ.പി.എഫിൽ നിന്ന് യു.പി പൊലീസിന്റെ പ്രത്യേക സംഘം ഏറ്റെടുക്കും. ഇതോടൊപ്പം ക്ഷേത്രത്തിന്റെ നിർമാണ ജോലികളും തുടരും. ക്ഷേത്രത്തിന്‍റെ പണി പൂർത്തിയാകാൻ ഏകദേശം രണ്ട് വർഷമെങ്കിലും വേണ്ടിവരും.
പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം. ഇന്നലെ ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൻറെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ ചടങ്ങ് വൈകാരിക നിമിഷമെന്ന് പ്രതിഷ്ഠാ ചടങ്ങിനുശേഷം നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.