ഒ.ടി.പി വേണ്ട, അക്കൗണ്ട് ചോരുന്നു; പുതിയ തട്ടിപ്പ്, കരുതിയിരിക്കാം

സ്വകാര്യ ബാങ്കിന്റെ ക്രെഡിറ്റ് കാർഡിലൂടെയുള്ള റിവാർഡ് പോയിന്റിന് പണം നൽകാമെന്ന് വിശ്വസിപ്പിച്ച് കന്യാകുളങ്ങര സ്വദേശിയായ യുവാവിന്റെ അക്കൗണ്ടിൽ നിന്ന് 36,210 രൂപ തട്ടിയെടുത്തു, യുവാവ് നൽകിയ പരാതിയിൽ വട്ടപ്പാറ പൊലീസ് കേസെടുത്തു. സംഭവം ഇങ്ങനെ, ഐ.സി.ഐ.സി.ഐയുടെ ക്രെഡിറ്റ് കാർഡ് സെക്‌ഷനിൽ നിന്നാണെന്നു പരിചയപ്പെടുത്തി ഇക്കഴിഞ്ഞ 17നാണ് വൈകിട്ട് 4ന് യുവാവിന് ഫോൺകോൾ വന്നത്. മുംബൈയിൽ നിന്നു വിളിക്കുന്നുവെന്നാണ് പറഞ്ഞത്. ക്രെഡിറ്റ് കാർഡിലെ റിവാർഡ് പോയിന്റിന് പണം ലഭിക്കാൻ വാട്സാപ്പിലേക്ക് ഒരു ആപ്ലിക്കേഷൻ ലിങ്ക് അയയ്ക്കുമെന്നും അത് ഡൗൺലോഡ് ചെയ്താൽ മാത്രം മതിയെന്നും പറഞ്ഞു.
അതേസമയം ഒ.ടി.പിയോ മറ്റു വിശദാംശങ്ങളോ ആവശ്യപ്പെട്ടില്ല. അതിനാൽ തട്ടിപ്പാണെന്നു കരുതിയില്ല. തിരക്കേറിയ സമയമായതിനാൽ കൂടുതൽ ചിന്തിച്ചതുമില്ല. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അൽപ സമയത്തിനകം തന്നെ പണം നഷ്ടപ്പെട്ടതായി ഫോണിൽ സന്ദേശമെത്തി.
വൈകാതെ 24 മണിക്കൂറിനുള്ളിൽ തന്നെ യുവാവ് ഐ.സി.ഐ.സി.ഐ ബാങ്കിലും സ്റ്റേഷനിലുമെല്ലാം വിവരം നൽകിയിട്ടുണ്ട്. സമാനമായി ഉടമ അറിയാതെ ക്രെഡിറ്റ് കാർഡിൽ നിന്നും ഫ്ലിപ്പ്കാർട്ടിലേക്ക് 32,157 രൂപ ട്രാൻസ്ഫർ ചെയ്തെന്ന കഴുനാട് സ്വദേശിയായ യുവാവിന്റെ പരാതിയിലും വട്ടപ്പാറ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ 31നായിരുന്നു സംഭവം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതി നൽകിയത്.