അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ്: ചൊക്ലിയിൽ 40 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ നടപടി

ചൊക്ലി : 50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചൊക്ളിയിലെ ആണ്ടിപ്പിടിക, മേക്കുന്ന് പ്രദേശങ്ങളിലെ കോളനികളിൽ ജീവിക്കുന്ന 40 കുടുംബങ്ങളുടെ കിടപ്പാടത്തിന് പട്ടയം നൽകാൻ ചൊക്ളി പഞ്ചായത്ത് നടപടി തുടങ്ങി. കഴിഞ്ഞ ഭരണസമിതി പട്ടയം ലഭ്യമാക്കിയ 16 കുടുബങ്ങൾക്ക് പുറമേയാണ് 40 കുടുംബങ്ങളെ കൂടി പരിഗണിക്കുന്നത്.
ഇരട്ടവീടുകളിൽ ദുരിതപൂർണമായി ജീവിക്കുന്നവർക്കാണ് ഇതുവഴി ആശ്വാസം ലഭിക്കുക. പട്ടയം ലഭിക്കുന്നതോടെ ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാനും മറ്റ് ആനുകൂല്യം ലഭിക്കുന്നതിനും തടസ്സമുണ്ടാവില്ല. നിലവിൽ താമസിക്കുന്ന എല്ലാ കുടുബങ്ങൾക്കും കൈവശരേഖ നൽകുക എന്ന നിലപാടാണ് ഗ്രാമപ്പഞ്ചായത്തിന്റേത്. ഓരോ ഗുണഭോക്താവിന്റെയും പക്കലുള്ള രേഖകളുടെ പരിശോധന നടന്നു വരികയാണ്.
പഞ്ചായത്തിലെ ഭൂരഹിതരായ ഭവനരഹിതർക്ക് വീടുവെച്ച് താമസിക്കുന്നതിന് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള ഭൂമി നിയമാനുസൃതം അനുവദിക്കുകയാണ് ചെയ്യുക. എന്നാൽ, ആദ്യം വാങ്ങിയയാൾ സൗകര്യപ്രദമായ ഭൂമിയും വീടും ലഭിച്ചാൽ പിന്നീട് മറ്റൊരാൾക്ക് കൈമാറുകയാണ് പതിവ്. ഇതിന് കരാർ ഉടമ്പടി രേഖകൾ മാത്രമേ ഉണ്ടാവാറുള്ളൂ.
ഗുണഭോക്താക്കളെ നിശ്ചയിച്ച് അഞ്ചാം വാർഡിലെ ആണ്ടിപ്പിടിക, എട്ടാം വാർഡിലെ മേക്കുന്ന് തൈപ്പറമ്പത്ത് എന്നീ കോളനികളിൽ പഞ്ചായത്ത് അധീനതയിലുള്ള ഭൂമി താലൂക്ക് സർേവയറെ ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തും. അതിരുകൾ നിർണയിച്ച് നിലവിൽ താമസിക്കുന്ന മുഴുവൻപേർക്കും ഭൂമി പട്ടികതിരിച്ച് കണക്കാക്കി അനുവദിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഗുണഭോക്താക്കളുടെ പേരിൽ പഞ്ചായത്ത് അനുവാദപത്രിക ലഭ്യമാക്കിയാൽ പട്ടയത്തിനുള്ള പ്രൊപ്പോസൽ സമർപ്പിക്കാൻ വില്ലേജ് ഓഫീസർക്ക് തലശ്ശേരി തഹസിൽദാർ നിർദേശം നൽകിയിട്ടുണ്ട്.
നവകേരള സദസ്സിൽ കർഷക തൊഴിലാളി യൂനിയൻ മേനപ്രം വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ടി.ജയേഷ് നൽകിയ നിവേദനത്തെ തുടർന്നാണ് തലശ്ശേരി തഹസിൽദാർ നിർദേശം നൽകിയത്.
വീട് നിർമിക്കാൻ ലൈഫ് ഭവനപദ്ധതി ഉൾപ്പെടെ ഉപയോഗപ്പെടുത്തും. ആണ്ടിപ്പീടികയിലെ ഭൂമിയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ, അങ്കണവാടി, കുടിവെള്ള പദ്ധതി എന്നിവ പ്രവർത്തിക്കുന്നുണ്ട്. മേക്കുന്നിൽ എം.സി.എഫ്., വനിതാ റിക്രിയേഷൻ സെൻ്റർ, ശലഭം അങ്കണവാടി, കുടിവെള്ള പദ്ധതി എന്നിവയും പ്രവർത്തിക്കുന്നു.
പഞ്ചായത്ത് പ്രസിഡൻറ് സി.കെ.രമ്യ, പഞ്ചായത്തംഗം പി.വി.ഷീജ, മുൻ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ജയേഷ്, ജൂനിയർ സൂപ്രണ്ട് സി.അജിത്ത് കുമാർ, സീനിയർ ക്ലാർക്ക് പി.ശ്രീനാഥൻ, വികസനസമിതി കൺവീനർമാരായ കെ.കെ.കനകരാജ്, എൻ.അനിൽകുമാർ എന്നിവർ ഗുണഭോക്താക്കളുടെ യോഗത്തിൽ പങ്കെടുത്തിരുന്നു.
അളന്ന് തിട്ടപ്പെടുത്തിയ ശേഷം നാല് സെൻറ് ഭൂമിയുടെ അനുവാദപത്രിക എത്രയും വേഗം വിതരണം ചെയ്യുമെന്ന് പ്രസിഡൻറ് യോഗത്തിൽ അറിയിച്ചിരുന്നു.