49 രൂപയുടെ സിഗരറ്റിന് 80; വിൽസ് കമ്പനിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : സിഗരറ്റ് പായ്‌ക്കറ്റുകളിൽ ഉയർന്ന എം.ആർ.പി രേഖപ്പെടുത്തി വിൽപ്പന നടത്തിയ സംഭവത്തിൽ 51 കേസ്. 49 രൂപ എം.ആർ.പി ഉള്ളവയിൽ 80 രൂപ രേഖപ്പെടുത്തിയതിനാണ് കേസ്. 1,67,000 രൂപ പിഴയീടാക്കി. പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. നിയമവിരുദ്ധമായ പ്രവർത്തനത്തിന്റെ പേരിൽ വിൽസ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കും.
കശ്‌മീർ പോലെയുള്ള സംസ്ഥാനങ്ങളിൽ വിൽക്കുന്നതിനായി നിർമിച്ച കുറഞ്ഞ എം.ആർ.പി.യിൽ പായ്‌ക്ക് ചെയ്‌ത വിൽസ്, നേവികട്ട് സിഗരറ്റ് പായ്‌ക്കറ്റുകളിലാണ് ഇത്തരത്തിൽ ഉയർന്ന എം.ആർ.പി സ്റ്റിക്കർ ഒട്ടിച്ച് കേരളത്തിൽ വ്യാപകമായി വിൽപ്പന നടത്തിയത്. മന്ത്രി ജി.ആർ. അനിലിന്റെ നിർദ്ദേശത്തെ തുടർന്നാണ് ലീഗൽ മെട്രോളജിവകുപ്പ് പരിശോധന നടത്തിയത്.