ചരിത്ര സമരത്തിൽ ഇന്ന് കേരളം കൈകോർക്കും; നാലരക്ക് ട്രയൽ, അഞ്ചിന് മനുഷ്യചങ്ങല തീർത്ത് പ്രതിജ്ഞ

തിരുവനന്തപുരം : കേന്ദ്ര അവഗണനയിൽ ദുരിതംപേറുന്ന കേരളമക്കൾ യുവതയ്‌ക്കൊപ്പം കൈകോർക്കാനൊരുങ്ങി. “ഇനിയും സഹിക്കണോ ഈ കേന്ദ്രഅവഗണന” എന്ന മുദ്രാവാക്യമുയർത്തി കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരത്ത് രാജ്‌ഭവൻ വരെ കൈകൾ കയ്യോട് ചേർന്ന് പ്രതിരോധച്ചങ്ങല തീർക്കും.
റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ് മനുഷ്യചങ്ങല തീർക്കുക. പത്ത് ലക്ഷത്തിലധികം യുവജനങ്ങൾ അണിനിരക്കുന്ന ചങ്ങലയിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തുടങ്ങി സമൂഹത്തിന്റെ നാനാകോണുകളിൽ നിന്നുള്ളവരും കണ്ണികോർക്കും.
വൈകിട്ട് നാലരയ്‌ക്ക് ട്രയൽ ചങ്ങല തീർത്ത ശേഷം വൈകിട്ട് അഞ്ചിന് മനുഷ്യചങ്ങല തീർത്ത് പ്രതിഞ്ജയെടുക്കും. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും. കാസർകോട് അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം ആദ്യ കണ്ണിയാകും. ഡി.വൈ.എഫ്.ഐ.യുടെ ആദ്യ പ്രസിഡന്റ് ഇ.പി. ജയരാജൻ രാജ്‌ഭവന് മുന്നിൽ അവസാന കണ്ണിയാകും.
രാജ്‌ഭവനുമുന്നിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കാസർകോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതിയും ഉദ്‌ഘാടനം ചെയ്യും. നേതാക്കളായ എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടി ഹിമഗ്‌നരാജ് ഭട്ടാചാര്യ, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുക്കും.