Connect with us

Kannur

പുരാവൃത്തം ഓർമ്മപ്പെടുത്തി ഏമ്പേറ്റിലെത്തി നമ്പ്യാലൻ തെയ്യം അനുഗ്രഹം ചൊരിഞ്ഞ് മടങ്ങി

Published

on

Share our post

ഏഴോം: മനുഷ്യാവസ്ഥയിൽ ജീവിച്ചിരുന്ന കാലത്ത് സേവിച്ച തറവാട്ടുകാരുടെ പിൻതലമുറയെ ദൈവക്കരുവായി കെട്ടിയാടിക്കുന്ന തെയ്യം അവരുടെ ദേശത്തെത്തി അനുഗ്രഹിച്ച് മടങ്ങി. ഏഴോം നങ്കലം വള്ള്യോട്ട് കല്ലേൻ തറവാടിൽ കെട്ടിയാടിച്ച നമ്പ്യാലൻ തെയ്യമാണ് കിലോമീറ്ററുകൾ നടന്ന് ചേണിച്ചേരി നമ്പ്യാർ കുടുംബാംഗങ്ങളുടെ വീടുകൾ സന്ദർശിച്ച് മടങ്ങിയത്.

പുലയ സമുദായക്കാരുടെ തറവാട്ടിലെ ആരാധനാമൂർത്തിയായ നമ്പ്യാലൻ തെയ്യത്തെ കെട്ടുന്നതും കൊട്ടിപ്പാടുന്നതുമെല്ലാം അവർ തന്നെയാണ്. തെയ്യം കെട്ടിയിറങ്ങിയാലുടൻ ചേണിച്ചേരി നമ്പ്യാർ കുടുംബാംഗങ്ങളുടെ വീടുകൾ കയറാനായി യാത്രയാകും. പരിയാരം ഏമ്പേറ്റിനടുത്ത കാനായിലാണ് ചേണിച്ചേരി കുടുംബങ്ങൾ എറേയുള്ളത്. നങ്കലത്തുനിന്നും കിലോമീറ്ററുകൾ നടന്നു കാനായിലേക്കുള്ള നമ്പ്യാലൻ തെയ്യത്തിന്റെ യാത്ര ഈ നാട്ടുകാർക്ക് പഴയ ചരിത്രത്തെ ഓർമ്മിക്കൽ കൂടിയാണ്.

ചതുപ്പുനിലമായ നങ്കലത്ത് ചേണിച്ചേരി നമ്പ്യാർ തറവാട്ടിലെ വിശ്വസ്തനായ പുലയ കാര്യസ്ഥനായിരുന്നു നമ്പ്യാലൻ എന്നാണ് പുരാവൃത്തം.ടിപ്പുവിന്റെ പടയോട്ടകാലത്ത് സമ്പന്നമായ ചേണിച്ചേരി തറവാട് കൊള്ളയടിക്കപ്പെടുമെന്ന ആശങ്കയുയർന്നപ്പോൾ വിലപിടിപ്പുള്ള പലതും വിശ്വസ്തനായ കാര്യസ്ഥൻ നമ്പ്യാലനെ ഏല്പിച്ച് വീട്ടുകാർ മാറിപ്പോയെന്നാണ് വിശ്വാസം.

തന്നെ ഏല്പിച്ച സാധനങ്ങളെല്ലാം നമ്പ്യാലൻ നങ്കലത്തിനടുത്ത കൊല്ലംകോട് മേലേത്തുപറമ്പിന് താഴെയുള്ള കൈപാടിൽ ചവിട്ടിതാഴ്തി. നിധി ഒളിപ്പിക്കാനുള്ള തത്രപാടിൽ ഒരു സ്വർണ്ണ നാണയം കളഞ്ഞുപോയി. അതു തേടികൊണ്ടിരിക്കെ നമ്പ്യാലൻ സമ്പത്ത് തേടിയെത്തിയവരുടെ ക്രൂരമർദ്ദനത്തിനിരയായി. പിന്നീട് തറവാട്ടുകാർ തിരിച്ചെത്തിയപ്പോൾ തച്ചുടച്ച തറവാടും ശ്വാസംമാത്രം ബാക്കിയായ നമ്പ്യാലനെയുമാണ് കണ്ടത്. സംഭവങ്ങൾ വിവരിച്ച നമ്പ്യാലൻ താൻ മരിച്ചാൽ ദൈവമായി തീരുമെന്നും കോലം കെട്ടി ആടിച്ചാൽ ഒളിപ്പിച്ച നിധി ഞാൻ തന്നെ എടുത്തുതരുമെന്നും പറഞ്ഞു. വൈകാതെ മരിക്കുകയും ചെയ്തു.

പിന്നീട് തെയ്യം കെട്ടിയാടിച്ചപ്പോൾ കൈപാടിൽ ഒളിപ്പിച്ച നിധി എടുത്തു കൊടുത്തുവെന്നാണ് കഥ. നമ്പ്യാലനെ അന്ന് ചേണിച്ചേരിക്കാരാണ് കെട്ടിയാടിച്ചതെന്നാണ് പറയുന്നത്. ചേണിച്ചേരിയിൽ നാലു തായ് വഴികളിലായി 360 ഓളം കുടുംബങ്ങൾ ഇപ്പോഴുണ്ടെന്നാണ് പറയുന്നത്. നമ്പ്യാലൻ തെയ്യം നൂറോളം കുടുംബങ്ങളിലാണ് ഇപ്പോഴെത്തുന്നതെന്ന് കോമരം വേലായുധൻ പറഞ്ഞു. തെയ്യം രാവിലെ 8 മണിക്ക് പുറപ്പെട്ടാൽ വൈകിട്ട് മൂന്നുമണിയോടെയാണ് തിരിച്ചെത്തുന്നത്. ഗുളികൻ, മന്ത്രമൂർത്തി, കുടകത്തായി ഭഗവതി എന്നീ തെയ്യങ്ങളും ഇവിടെ കെട്ടിയാടിച്ചുവരുന്നു.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!