Connect with us

IRITTY

തളിരിടാതെ റബ്ബർ, വിലയിടിഞ്ഞ് കശുവണ്ടി: പച്ചതൊടാതെ മലയോരം

Published

on

Share our post

ഇരിട്ടി : വന്യമൃഗങ്ങളിൽ നിന്നുണ്ടാകുന്ന ഭീഷണിക്കൊപ്പം കാലാവസ്ഥ വ്യതിയാനവും മലയോരത്തെ കർഷകരെ കണ്ണീർ കുടിപ്പിക്കുകയാണ്.

കാർഷിക മേഖലയിലെ വിലത്തകർച്ചയും വിളത്തകർച്ചയും ജീവിതം ദുസ്സഹമാക്കുന്നു. പ്രതീക്ഷയുടെ പൂക്കാലമാകേണ്ട കശുവണ്ടി കൂടി ചതിച്ചതോടെ മലയോര ജനതയുടെ മുന്നോട്ടുള്ള വഴി കല്ലും മുള്ളും നിറഞ്ഞതായി മാറുകയാണ്. റബ്ബർവിലയിലെ അനിശ്ചിതത്വം മലയോരത്തെ കർഷകന്റെ നട്ടെല്ല് തകർത്തു.

റബ്ബർ ഉത്പാദന സീസൺ പാതി പിന്നിട്ടപ്പോൾ മുൻവർഷത്തിന്റെ മൂന്നിലൊന്ന് പോലും കർഷകന് ലഭിച്ചിട്ടില്ല. മലയോരത്ത് തുർച്ചയായി ഉണ്ടാകുന്ന മഴയാണ് ഉത്പാദനദിനങ്ങളെ കുറച്ചത്. കശുവണ്ടിക്ക് തറവില പോലും പ്രഖ്യാപിച്ചിട്ടില്ല.

സംഭരണം പാളിയതോടെ എല്ലാം സ്വകാര്യ സംരംഭകരുടെ നിയന്ത്രണത്തിലായി. അവർ നിശ്ചയിക്കുന്ന വിലയ്ക്ക് കശുവണ്ടി വിൽക്കേണ്ട അവസ്ഥ.

കശുവണ്ടി ഉണക്കിക്കൊണ്ടുവന്നാൽ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന വ്യാപാരികളുടെ തീരുമാനവും കർഷകന് ഇരുട്ടടിയാകുകയാണ്.

കശുവണ്ടി ഉത്പാദനം മൂന്നിലൊന്നായി കുറയും

കഴിഞ്ഞ അഞ്ചുവർഷം കശുമാവ് കൃഷിയുടെ വിസ്തൃതിയിൽ 50 ശതമാനം കുറവ് വന്നപ്പോൾ ഉത്പാദനത്തിൽ 60 ശതമാനത്തിന്റെ ഇടിവുണ്ടായി. വിലസ്ഥിരത ഉറപ്പുവരുത്താൻ നടപടിയില്ലാത്തതും കാലാവസ്ഥയിലെ ചാഞ്ചാട്ടവുമാണ് കശുവണ്ടി കർഷകരെ ആശങ്കയിലാക്കുന്നത്.

മുൻ വർഷങ്ങളിൽ ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് പോലും ഉത്പാദനം ഇത്തവണ കർഷകർക്ക് ലഭിക്കില്ലെന്ന ആശങ്ക ശക്തമാണ്. തുടക്കത്തിൽ ലഭിക്കുന്ന വില സീസൺ അവസാനിക്കുന്നതുവരെ ലഭിക്കാൻ നടപടിയുണ്ടാക്കുന്നില്ല. കഴിഞ്ഞ വർഷം തുടക്കത്തിൽ 100 രൂപയായിരുന്നു കിലോയ്ക്ക് വില. കിലോയ്ക്ക് 114 രൂപ സർക്കാർ തറവില പ്രഖ്യാപിച്ചതോടെ പൊതുവിപണിയിൽ വില 112 വരെയായി ഉയർന്നു. സർക്കാർ സംഭരണം പാളിയതോടെ വില ഘട്ടംഘട്ടമായി താഴ്ന്നു. ഇത് നൂറിലേക്കും 90-ലേക്കും കുറഞ്ഞു. ഇക്കുറി തറവിലയും ഇല്ല.

കശുമാവിന്റെ ഭൂവിസ്തൃതിയിലെ കുറവും ഈ മേഖലയിലെ പ്രതസന്ധിയുടെ ആക്കം കൂട്ടുന്നു. ജില്ലയിൽ 60,000 ഹെക്ടർ സ്ഥലത്തുണ്ടായിരുന്ന കശുമാവ് കൃഷി ഇപ്പോൾ പകുതിയോളമായി കുറഞ്ഞു. ജില്ലയിൽ അഞ്ചുവർഷം മുൻപ്‌ 32,184 ടൺ ഉത്പാദനം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ പകുതി പോലും ലഭിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ജില്ലയിൽ കൂടുതൽ കശുവണ്ടി വിളയുന്ന ആറളം ഫാമിൽ ഇക്കുറി 50 ടൺ പോലും ലഭിക്കാത്ത അവസ്ഥയാണ്. മുൻകാലങ്ങളിൽ 100-150 ടൺ വരെ ലഭിച്ചിരുന്നിടത്താണിത്.

റബ്ബറിനും കഷ്ടകാലം

അകാല മഴ റബ്ബറിന്റെ ഇഴപൊഴിച്ചിലിനേയും ബാധിച്ചിരിക്കുകയാണ്. ചൂടിന്റെ തീക്ഷ്ണത അനുസരിച്ച് നവംബർ, ഡിസംബർ മാസങ്ങളിൽ ഇലപൊഴിഞ്ഞ് ജനുവരിയിൽ തളിരിടേണ്ടതായിരുന്നു. ജനുവരി പകുതി പിന്നിട്ടിട്ടും ഇലപൊഴിച്ചൽ ആരംഭിച്ചിട്ടില്ല. പുതിയ തളിരുകൾ മൂത്ത് മികച്ച ഉത്പാദനം ലഭിക്കേണ്ട സമയമാണിപ്പോൾ. വിലയിലെ അനിശ്ചിതത്വവും പ്രതിസന്ധിയാണ്.

കിഴങ്ങുവർഗങ്ങളും പടിയിറങ്ങുന്നു

മലയോരത്തിന്റെ മുഖമുദ്രയായ കിഴങ്ങുവർഗ വിളകളുടെ കൃഷി പേരിന് മാത്രമാകുന്നു. കപ്പക്കൃഷി കുറഞ്ഞതിനാൽ ഒരുകിലോ കപ്പയ്ക്ക് 50-ന് മുകളിൽ വില നൽകി വാങ്ങേണ്ടിവരുന്നു. കാച്ചിലും ചേനയും ചേമ്പും മധുരക്കിഴങ്ങുമെല്ലാം അയൽസംസ്ഥാനങ്ങളിൽനിന്നും എത്തേണ്ട അവസ്ഥയാണ്. കാട്ടുപന്നിയും കുരങ്ങും മറ്റ് വന്യമൃഗങ്ങളും കിഴങ്ങുവർഗങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് കൃഷിയിറക്കാതെയായത്.


Share our post

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

IRITTY

പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി

Published

on

Share our post

ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത്‌ എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ്‌ കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്‌. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന്‌ മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ്‌ വെള്ളം ഒഴുകിയെത്തിയത്‌. ജനുവരി 31ന്‌ പകൽ രണ്ട്‌ മുതലാണ്‌ മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്‌. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന്‌ വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട്‌ വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ്‌ ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്‌. ജനുവരി ആറിന്‌ പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ്‌ നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ്‌ മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്‌. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്‌.

മാഹി ബ്രാഞ്ച്‌ കനാൽ പരിധിയിലെ വേങ്ങാട്‌, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന്‌ പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന്‌ വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ്‌ വെള്ളം താഴ്‌ന്നത്‌. നീരൊഴുക്ക്‌ തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന്‌ പഴശ്ശി എക്സിക്യൂട്ടിവ്‌ എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ്‌ എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്‌, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ്‌ കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്‌. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്‌. 1997ലാണ്‌ ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്‌.


Share our post
Continue Reading

IRITTY

ചാക്കിൽക്കെട്ടി വീട്ടുപറമ്പിൽ ആസ്പത്രി മാലിന്യങ്ങൾ തള്ളിയനിലയിൽ

Published

on

Share our post

ഇരിട്ടി: പായം പഞ്ചായത്തിലെ വിളമനയിൽ വീട്ടുപറമ്പിൽ ചാക്കിൽക്കെട്ടി ആശുപത്രി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി . വിളമന ഗാന്ധി നഗറിലെ എ. ഗോപാലന്റെ വീട്ടു പറമ്പിലാണ് മാലിന്യം തള്ളിയത്. വിളമന – കരിവണ്ണൂർ റോഡിന്റെ ഇരു വശങ്ങളിലുമായാണ് ഗോപാലന്റെ വീടും പറമ്പും സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ രാത്രി എട്ടു ചാക്കുകളിലാക്കിക്കെട്ടി വാഹനത്തിൽ മാലിന്യം ഗോപാലന്റെ കൃഷിയിടത്തിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും നോക്കിയപ്പോൾ റോഡിന് അപ്പുറമുള്ള തന്റെ കൃഷിയിടത്തിൽ പ്ലാസ്റ്റിക്ക് ചാക്കുകളിൽ നിറച്ച എന്തോ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് . പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്ന് മനസിലായത് .വിവരമറിയിച്ചതിനെ തുടർന്ന് പായം പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചാക്കുകളിലെല്ലാം ആസ്പത്രി മാലിന്യങ്ങളാണെന്ന് കണ്ടെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഇവ നീക്കം ചെയ്യാനോ കുഴിച്ചു മൂടാനോ നടപടിയുണ്ടാക്കിയില്ല. വയോധികനായ ഗോപാലനും ഭാര്യയും മാത്രമെ വിട്ടിലുള്ളു.

ഇവ കുഴിച്ചു മൂടാനോ എടുത്തുമാറ്റാനോ ഇവർക്ക് കഴിയാഞ്ഞതോടെ മാലിന്യം റോഡരികിലെ കൃഷിയിടത്തിൽ തന്നെ കിടക്കുയാണ്. മൂന്ന് മാസം മുൻമ്പ് ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിറയെ മാലിന്യം പറമ്പിൽ തള്ളിയിരുന്നു. അതും ആശുപത്രി മാലിന്യങ്ങളായിരുന്നു.വാഹനങ്ങളിൽ പോകുന്നവർ കുപ്പികളും മറ്റ് മാലിന്യങ്ങളും പറമ്പിലേക്ക് വലിച്ചെറിയുന്നത് ശല്യമായതോടെ ഇത് തടയാൻ പറമ്പിലെ കാടുകൾ മുഴുവൻ സമയാസമയം വെട്ടിമാറ്റാറുണ്ടായിരുന്നു.വാഴകളും തെങ്ങും കമുങ്ങും ഉൾപ്പെടെയുള്ള കൃഷിയാണ് പറമ്പിൽ ഉള്ളത്. മാലിന്യങ്ങളിൽ ഭൂരിഭാഗവും ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന സാനിറ്ററി ഇനത്തിൽപ്പെട്ടവയാണ്. മേഖലയിൽ നിരീക്ഷണ ക്യാമറകളൊന്നും ഇല്ല. ഇരിട്ടി റോഡിൽ നിന്നും വിളമന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാൽ മാലിന്യം കൊണ്ടുവന്ന വാഹനം കണ്ടെത്താൻ കഴിയുമെങ്കിലും അതിനുള്ള ഒരു പരിശോധനയും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!