അഞ്ചരക്കോടി കുടിശിക; റബ്ബര്‍ ഉല്പാദക സംഘങ്ങള്‍ സാമ്പത്തികപ്രതിസന്ധിയില്‍

Share our post

കോഴിക്കോട് : സംസ്ഥാനത്തെ റബ്ബര്‍ ഉല്പാദക സംഘങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍. സര്‍ക്കാരില്‍ നിന്നും റബ്ബര്‍ ബോര്‍ഡില്‍ നിന്നും ലഭിക്കാനുള്ള അഞ്ചരക്കോടി രൂപ കുടിശികയായതാണ് സംഘങ്ങളെ കുരുക്കിലാക്കിയത്. യഥാസമയം തുക കിട്ടുമെന്ന പ്രതീക്ഷയില്‍ മിക്ക സംഘങ്ങളും പ്രവര്‍ത്തന മൂലധനത്തില്‍ നിന്ന് പണമെടുത്ത് കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുകയും ഒട്ടുപാല്‍, ലാറ്റക്‌സ്, ഷീറ്റ് തുടങ്ങിയവയുടെ ട്രേഡിംഗ് നടത്തുകയും ചെയ്തു. മാസങ്ങളായി തുക റീഫണ്ട് ചെയ്ത് കിട്ടാത്തത് സംസ്ഥാനത്തെ 2806 ആര്‍.പി.എസുകളെ ബാധിച്ചു.

പല റബ്ബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി (ആര്‍.പി.എസ് ) കളും ഇന്ന് ദൈനംദിന പ്രവര്‍ത്തനം പോലും മുടങ്ങിയ അവസ്ഥയിലാണ്. ആകെ തകര്‍ന്ന റബ്ബര്‍ മേഖലയില്‍ ഈ തിരിച്ചടി താങ്ങാവുന്നതിലപ്പുറമാണ്. റബ്ബര്‍ ബോര്‍ഡ് പദ്ധതി പ്രകാരം മഴമറയൊരുക്കിയതിനും കീടനാശിനി സ്പ്രേ ചെയ്തതിനും മറ്റുമുള്ള തുകയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ളത്. പത്തനംതിട്ട ജില്ലയിലൊഴികെ ബോര്‍ഡ് കുടിശിക കാര്യമായി നല്‍കിയിട്ടില്ല. ഹെക്ടറിന് 5000 രൂപ വീതമുള്ള ഈ ആനുകൂല്യം പല സംഘങ്ങളും കര്‍ഷകര്‍ക്ക് നേരത്തേ തന്നെ മുന്‍കൂട്ടി നല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഉത്തേജക പദ്ധതിയിലെ 54 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേത് നല്‍കാനുണ്ട്. 500 കോടിയുടെ പദ്ധതിയില്‍ 174 കോടി മാത്രമേ കര്‍ഷകരിലെത്തിയുള്ളൂ. നടപ്പു സാമ്പത്തിക വര്‍ഷം 40 ദിവസം മാത്രമേ റബ്ബര്‍ ബില്‍ അപ്‌ലോഡ് ചെയ്യാനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തിച്ചുള്ളൂ. സംഘങ്ങള്‍ മുഖേന ബില്‍ നല്കി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കുന്ന പദ്ധതിയാണിത്.

കിലോഗ്രാമിന് 170 രൂപ ഇത് ഉറപ്പാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ മുഖേനയാണ് ബില്ലുകള്‍ പ്രോസ്സസ് ചെയ്യുന്നത്. മാസങ്ങളായി പ്രവര്‍ത്തന രഹിതമായിരുന്ന ഈ സിസ്റ്റം ഇടയ്‌ക്കൊന്ന് ശരിയായെങ്കിലും ഡിസംബര്‍ ഏഴുമുതല്‍ വീണ്ടും പണിമുടക്കി. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ അനിശ്ചിതത്വം ആര്‍.പി.എസുകളെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. കര്‍ഷകര്‍ക്കുള്ള വിലസ്ഥിരതാ ഫണ്ട് പോലും യഥാസമയം കിട്ടാത്ത സാഹചര്യത്തില്‍ പല കര്‍ഷകരും തോട്ടം ഉല്പാദനമില്ലാതെ തരിശിടുകയാണ്.

ആനുകൂല്യങ്ങള്‍ നല്‍കും- റബ്ബര്‍ ബോര്‍ഡ്

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള റബ്ബര്‍ ബോര്‍ഡ് പദ്ധതികള്‍ക്ക് 12-ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന റബ്ബര്‍ ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ വൈകാതെ നല്‍കും. അതിന് മുന്‍കാലപ്രാബല്യവുമുണ്ടാവും. പദ്ധതികള്‍ക്ക് അനുമതി ലഭിക്കാന്‍ രണ്ടുവര്‍ഷത്തോളം കാലതാമസമുണ്ടായി.

പ്രതിസന്ധി പരിഹരിക്കണം

ചെറുകിട സംഘങ്ങള്‍ സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുകയാണ്. പലയിടത്തും പ്രവര്‍ത്തനം നിലച്ചു. സീസണില്‍ പോലും റബ്ബര്‍മേഖലക്ക് ഉണര്‍വ്വില്ല. റബ്ബര്‍ ഉല്പാദക ഉത്തേജക പദ്ധതി കാര്യക്ഷമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം – ബാബു ജോസഫ്, ദേശീയ ജനറല്‍ സെക്രട്ടറി, ആര്‍.പി.എസ്. കണ്‍സോര്‍ഷ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!