Connect with us

Kerala

65-നു മുമ്പേ എത്തുന്ന മറവിരോ​ഗം; അപകടസാധ്യതാഘടകങ്ങൾ കണ്ടെത്തി ​ഗവേഷകർ

Published

on

Share our post

ഡിമെൻഷ്യ എന്നുകേൾക്കുമ്പോൾ തന്നെ അത് പ്രായമായവരെ മാത്രം ബാധിക്കുന്നതാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ചെറുപ്പക്കാരിലും മറവിരോ​ഗം കണ്ടുവരുന്നുണ്ട്. അറുപത്തിയഞ്ചു വയസ്സിനു താഴെ പ്രായക്കാരിൽ കാണുന്ന ഡിമെൻഷ്യയെ ഏർലി ഓൺസെറ്റ് ഡിമെൻഷ്യ എന്നാണ് വിളിക്കുന്നത്. ദൈനംദിനകാര്യങ്ങൾ ചെയ്യാൻപോലും തടസ്സംനേരിടുംവിധത്തിൽ ഓർമിക്കാനോ, ചിന്തിക്കാനോ, കാര്യങ്ങൾ തീരുമാനിക്കാനോ കഴിയാത്ത ഡിമെൻഷ്യ എന്ന അവസ്ഥയേക്കുറിച്ച് ധാരാളം പഠനങ്ങളും നടന്നുവരുന്നുണ്ട്. ഇപ്പോഴിതാ ഏർലി ഓൺസൈറ്റ് ഡിമെൻഷ്യയിലേക്ക് നയിക്കുന്ന പതിനഞ്ച് അപകടസാധ്യതകളേക്കുറിച്ചുള്ള പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

ജാമാ ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. ഇം​ഗ്ലണ്ടിലെ എക്സിറ്റർ സർവകലാശാലയിലേയും നെതർലാൻഡ്സിലെ മാസ്ട്രിച് സർവകലാശാലയിലേയും ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഇം​ഗ്ലണ്ടിൽ നിന്നുള്ള അറുപത്തിയഞ്ചു വയസ്സിനു താഴെ പ്രായമുള്ള 3,50,000 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് വിലയിരുത്തലിലെത്തിയത്.

സാമൂഹികമായ ഒറ്റപ്പെടൽ, ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവ്, താഴ്ന്ന സാമൂഹികസാമ്പത്തിക ചുറ്റുപാട്, വിറ്റാമിൻ ഡി അഭാവം, കേൾവിക്കുറവ്, അമിതമദ്യപാനം, വിഷാദം, ശാരീരികമായി ദുർബലമാവുക, പക്ഷാഘാതം, ഡയബറ്റിസ്, ഹൃദ്രോ​ഗങ്ങൾ തുടങ്ങിയ പതിനഞ്ചോളം ഘടകങ്ങളാണ് ഡിമെൻഷ്യയുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതാ ഘടകങ്ങളായി​ ​ഗവേഷകർ കണക്കാക്കുന്നത്. ഈ ഘടകങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയും പരിഹാരം കണ്ടെത്തുകയും വഴി ഏളി ഓൺസെറ്റ് ഡിമെൻഷ്യാ സാധ്യത കുറയ്ക്കാനാവുമോ എന്നാണ് ​ഗവേഷകർ പരിശോധിച്ചത്. മധ്യവയസ്സിൽ മാനസികവും ശാരീരികവുമായ ആരോ​ഗ്യം നിലനിർത്തുന്നത് ഈ സാധ്യത കുറയ്ക്കുമെന്നും ​ഗവേഷകർ കരുതുന്നു.

വിഷാദം മസ്തിഷ്കത്തിന്റെ ഘടനയേയും പ്രവർത്തനത്തേയും നേരിട്ടും അല്ലാതെയും ബാധിക്കുന്നുണ്ട്. കൂടാതെ വിഷാദരോ​ഗികളിൽ സാമൂഹിക ഇടപെടലുകൾ കുറവുമായിരിക്കും. ഇവയെല്ലാം മറവിരോ​ഗത്തിന്റെ ആക്കംകൂട്ടുന്ന ഘടകങ്ങളാണെന്ന് ​ഗവേഷകർ പറയുന്നു. കൂടാതെ ഭക്ഷണം, ജീവിതരീതി, സമ്മർദം തുടങ്ങിയവയ്ക്കും ഡിമെൻഷ്യയുമായി ബന്ധമുണ്ടെന്നും സാമൂഹിക സാമ്പത്തിക ചുറ്റുപാട് കുറഞ്ഞവരിൽ ആരോ​ഗ്യപരിപാലനം കുറയുന്നതും മറവിരോ​ഗസാധ്യത കൂട്ടുമെന്നും ​ഗവേഷകർ പറയുന്നു.

വായന, പസിലുകൾ പോലുള്ള ​ഗെയിമുകൾ കളിക്കുന്നത്, കത്തെഴുതുന്നത് തുടങ്ങിയവ നേരത്തേയെത്തുന്ന മറവിരോ​ഗത്തെ പ്രതിരോധിക്കുമെന്ന് മുമ്പൊരു പഠനത്തിൽ വ്യക്തമായിരുന്നു.

ഡിമെൻഷ്യയെക്കുറിച്ച് ചില കാര്യങ്ങൾ

ലോകത്താകമാനം 55 ദശലക്ഷം പേരാണ് ഡിമെൻഷ്യ ബാധിതരായി ജീവിക്കുന്നത്. എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.

ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽഷൈമേഴ്‌സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ്ട് 60-70 ശതമാനവും അൽഷൈമേഴ്‌സ് ആണ്.

ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പൊതുവായി ദ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശേഷിപ്പിക്കുന്നത്.

ഈ രോഗത്തിന് ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികപരവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ഇത് രോഗികളിൽ മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർ, കുടുംബങ്ങൾ, സമൂഹം എന്നിവരെയും ബാധിക്കുന്നുണ്ട്.

ഓർമക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാൻ അപരിചിതമായ വാക്കുകൾ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാനാവുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.

നേരത്തെ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അത് തീവ്രമാകാതെ നോക്കി രോഗത്തെ കൃത്യമായി മാനേജ് ചെയ്യാൻ സാധിക്കും. ഡിമെൻഷ്യയ്‌ക്കൊപ്പമുള്ള ശാരീരിക രോഗങ്ങളെ ചികിത്സിക്കാനും, സ്വഭാവത്തിലെ മാറ്റങ്ങൾ മനസ്സിലാക്കാനും, രോഗികളുടെ പരിചാരകർക്ക് ആവശ്യമായ വിവരങ്ങൾ നൽകാനും നേരത്തെ രോഗം തിരിച്ചറിയുന്നത് സഹായിക്കും.


Share our post

Kerala

മഴയെത്തുന്നു,അടുത്ത അഞ്ചുദിവസം കനത്ത ചൂടിന് ആശ്വാസമാകുമെന്ന് കാലാവസ്ഥാ പ്രവചനം

Published

on

Share our post

കനത്ത ചൂടിനാശ്വാസമായി കേരളത്തില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഇന്ന് ആറ് ജില്ലകളില്‍ നേരിയ മഴ ലഭിച്ചേക്കാമെന്നാണ് അറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാദ്ധ്യതയുള്ളത്.

ഫെബ്രുവരി 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

ഫെബ്രുവരി 24: കണ്ണൂർ, കാസർകോട്

ഫെബ്രുവരി 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഫെബ്രുവരി 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാദ്ധ്യതയുള്ളത്.

കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.

🔴 കടല്‍ക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

🔴 ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

🔴 കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാദ്ധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

🔴 ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

🔴 മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

🔴 ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

🔴 തീരശോഷണത്തിനു സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലർത്തുക.


Share our post
Continue Reading

Kerala

വമ്പൻ വാഗ്ദാനം നൽകി ഭാര്യയും ഭർത്താവും കൂടി തട്ടിയെടുത്തത് 44 ലക്ഷം, ഭർത്താവ് പിടിയിൽ

Published

on

Share our post

കൽപ്പറ്റ: യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്‌, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ്‌ പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

386 കിലോ മീറ്റർ റോഡിന്റെ നവീകരണത്തിന് 357 കോടി രൂപയുടെ ഭരണാനുമതി

Published

on

Share our post

തിരുവനന്തപുരം: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകൾക്കായി 326.97 കോടി രൂപയുടേയും പദ്ധതിയേതര വിഭാഗത്തിൽ 12 റോഡുകൾക്കായി 30 കോടി രൂപയുടേയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോ മീറ്ററോളം റോഡിന്റെകൂടി നവീകരണത്തിനാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്.

രണ്ടു വിഭാഗങ്ങളിലുമായി തിരുവനന്തപുരം ജില്ലയിൽ 15 റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 76 കോടി രൂപ മുടക്കി 70 കിലോ മീറ്ററോളം റോഡ് ജില്ലയിൽ നവീകരിക്കും. കൊല്ലം ജില്ലയിൽ ആകെ 75 കിലോ മീറ്ററോളം ദൈർഘ്യത്തിൽ 13 റോഡുകൾക്കായി 58.7 കോടി രൂപയും ആലപ്പുഴ ജില്ലയിൽ ആകെ 35 കിലോ മീറ്റർ ദൈർഘ്യത്തിൽ എട്ട് റോഡുകൾക്കായി 35.85 കോടി രൂപയും അനുവദിച്ചു. കോട്ടയം ജില്ലയിൽ എട്ടു റോഡുകളിലായി 24 കിലോ മീറ്ററാണ് നവീകരിക്കുക. ഇതിനായി 30.35 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. എറണാകുളം ജില്ലയിൽ ഒൻപത് റോഡുകൾക്കായി 33.8 കോടി രൂപ അനുവദിച്ചു. 44 കിലോ മീറ്ററിന്റെ നവീകരണത്തിനാണ് ഈ തുക.

പദ്ധതി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നാലു റോഡുകളാണ് നവീകരിക്കുന്നത്. ആകെ 40.77 കിലോ മീറ്ററിന് 35.5 കോടി രൂപയുടെ ഭരണാനുമതി നൽകി. തൃശൂർ ജില്ലയിൽ ആകെ 31 കിലോ മീറ്റർ വരുന്ന എട്ടു റോഡുകൾ നവീകരിക്കാൻ 30.12 കോടിയും പാലക്കാട് ജില്ലയിൽ ഏഴു റോഡുകളിലായി 30.5 കിലോ മീറ്ററിന് 26.15 കോടി രൂപയും അനുവദിച്ചു.മിക്കവാറും റോഡുകളുടെ പുനരുദ്ധാരണം ബി.എം.ബി.സി. നിലവാരത്തിലും ബി.സി. ഓവർലേയിലുമാണ് പൂർത്തിയാക്കുക. കേരളത്തിലെ റോഡുകളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ റോഡുകളുടെ നവീകരണത്തിന് പണം അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എത്രയും വേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഇവയുടെ നവീകരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Trending

error: Content is protected !!