65-നു മുമ്പേ എത്തുന്ന മറവിരോഗം; അപകടസാധ്യതാഘടകങ്ങൾ കണ്ടെത്തി ഗവേഷകർ

Share our post

ഡിമെൻഷ്യ എന്നുകേൾക്കുമ്പോൾ തന്നെ അത് പ്രായമായവരെ മാത്രം ബാധിക്കുന്നതാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ചെറുപ്പക്കാരിലും മറവിരോഗം കണ്ടുവരുന്നുണ്ട്. അറുപത്തിയഞ്ചു വയസ്സിനു താഴെ പ്രായക്കാരിൽ കാണുന്ന ഡിമെൻഷ്യയെ ഏർലി ഓൺസെറ്റ് ഡിമെൻഷ്യ എന്നാണ് വിളിക്കുന്നത്. ദൈനംദിനകാര്യങ്ങൾ ചെയ്യാൻപോലും തടസ്സംനേരിടുംവിധത്തിൽ ഓർമിക്കാനോ, ചിന്തിക്കാനോ, കാര്യങ്ങൾ തീരുമാനിക്കാനോ കഴിയാത്ത ഡിമെൻഷ്യ എന്ന അവസ്ഥയേക്കുറിച്ച് ധാരാളം പഠനങ്ങളും നടന്നുവരുന്നുണ്ട്. ഇപ്പോഴിതാ ഏർലി ഓൺസൈറ്റ് ഡിമെൻഷ്യയിലേക്ക് നയിക്കുന്ന പതിനഞ്ച് അപകടസാധ്യതകളേക്കുറിച്ചുള്ള പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

ജാമാ ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ എക്സിറ്റർ സർവകലാശാലയിലേയും നെതർലാൻഡ്സിലെ മാസ്ട്രിച് സർവകലാശാലയിലേയും ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഇംഗ്ലണ്ടിൽ നിന്നുള്ള അറുപത്തിയഞ്ചു വയസ്സിനു താഴെ പ്രായമുള്ള 3,50,000 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് വിലയിരുത്തലിലെത്തിയത്.

സാമൂഹികമായ ഒറ്റപ്പെടൽ, ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവ്, താഴ്ന്ന സാമൂഹികസാമ്പത്തിക ചുറ്റുപാട്, വിറ്റാമിൻ ഡി അഭാവം, കേൾവിക്കുറവ്, അമിതമദ്യപാനം, വിഷാദം, ശാരീരികമായി ദുർബലമാവുക, പക്ഷാഘാതം, ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ തുടങ്ങിയ പതിനഞ്ചോളം ഘടകങ്ങളാണ് ഡിമെൻഷ്യയുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതാ ഘടകങ്ങളായി ഗവേഷകർ കണക്കാക്കുന്നത്. ഈ ഘടകങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയും പരിഹാരം കണ്ടെത്തുകയും വഴി ഏളി ഓൺസെറ്റ് ഡിമെൻഷ്യാ സാധ്യത കുറയ്ക്കാനാവുമോ എന്നാണ് ഗവേഷകർ പരിശോധിച്ചത്. മധ്യവയസ്സിൽ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നത് ഈ സാധ്യത കുറയ്ക്കുമെന്നും ഗവേഷകർ കരുതുന്നു.

വിഷാദം മസ്തിഷ്കത്തിന്റെ ഘടനയേയും പ്രവർത്തനത്തേയും നേരിട്ടും അല്ലാതെയും ബാധിക്കുന്നുണ്ട്. കൂടാതെ വിഷാദരോഗികളിൽ സാമൂഹിക ഇടപെടലുകൾ കുറവുമായിരിക്കും. ഇവയെല്ലാം മറവിരോഗത്തിന്റെ ആക്കംകൂട്ടുന്ന ഘടകങ്ങളാണെന്ന് ഗവേഷകർ പറയുന്നു. കൂടാതെ ഭക്ഷണം, ജീവിതരീതി, സമ്മർദം തുടങ്ങിയവയ്ക്കും ഡിമെൻഷ്യയുമായി ബന്ധമുണ്ടെന്നും സാമൂഹിക സാമ്പത്തിക ചുറ്റുപാട് കുറഞ്ഞവരിൽ ആരോഗ്യപരിപാലനം കുറയുന്നതും മറവിരോഗസാധ്യത കൂട്ടുമെന്നും ഗവേഷകർ പറയുന്നു.

വായന, പസിലുകൾ പോലുള്ള ഗെയിമുകൾ കളിക്കുന്നത്, കത്തെഴുതുന്നത് തുടങ്ങിയവ നേരത്തേയെത്തുന്ന മറവിരോഗത്തെ പ്രതിരോധിക്കുമെന്ന് മുമ്പൊരു പഠനത്തിൽ വ്യക്തമായിരുന്നു.

ഡിമെൻഷ്യയെക്കുറിച്ച് ചില കാര്യങ്ങൾ

ലോകത്താകമാനം 55 ദശലക്ഷം പേരാണ് ഡിമെൻഷ്യ ബാധിതരായി ജീവിക്കുന്നത്. എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.

ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽഷൈമേഴ്‌സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ്ട് 60-70 ശതമാനവും അൽഷൈമേഴ്‌സ് ആണ്.

ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പൊതുവായി ദ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശേഷിപ്പിക്കുന്നത്.

ഈ രോഗത്തിന് ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികപരവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ഇത് രോഗികളിൽ മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർ, കുടുംബങ്ങൾ, സമൂഹം എന്നിവരെയും ബാധിക്കുന്നുണ്ട്.

ഓർമക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാൻ അപരിചിതമായ വാക്കുകൾ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാനാവുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.

നേരത്തെ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അത് തീവ്രമാകാതെ നോക്കി രോഗത്തെ കൃത്യമായി മാനേജ് ചെയ്യാൻ സാധിക്കും. ഡിമെൻഷ്യയ്‌ക്കൊപ്പമുള്ള ശാരീരിക രോഗങ്ങളെ ചികിത്സിക്കാനും, സ്വഭാവത്തിലെ മാറ്റങ്ങൾ മനസ്സിലാക്കാനും, രോഗികളുടെ പരിചാരകർക്ക് ആവശ്യമായ വിവരങ്ങൾ നൽകാനും നേരത്തെ രോഗം തിരിച്ചറിയുന്നത് സഹായിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!