പീഡനക്കേസ് പ്രതിയായ മുൻ ഗവ. പ്ലീഡറിനായി ലുക്കൗട്ട് നോട്ടീസ്

കൊച്ചി: പീഡനക്കേസില്‍ പ്രതിയായ മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
പീഡനക്കേസില്‍ നിയമസഹായം തേടിയെത്തിയപ്പോള്‍ യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ച് കൊച്ചിയിലെ ഓഫീസിലും യുവതിയുടെ വീട്ടിലുംവെച്ച് പീഡിപ്പിച്ചുവെന്നും സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാളില്‍ നിന്ന് അഡ്വക്കേറ്റ് ജനറല്‍ രാജി എഴുതി വാങ്ങുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂട്ടറായും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും മനു പ്രവര്‍ത്തിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഇത് ഗൗരവതരമായ കേസാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പീഡനത്തിനിരയായ യുവതിയുടെ ആരോഗ്യ- മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ ഹൈക്കോടതി തേടിയിരുന്നു. ഇത്കൂടി പരിഗണിച്ചശേഷമാണ് മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.
അതിനിടെ മനുവിനെ ഒളിവില്‍ കഴിയാനും തെളിവ് നശിപ്പിക്കാനും സഹായിച്ചുവെന്നാരോപിച്ച് മനുവിന്റെ ചില ബന്ധുക്കളെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.