മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഇനി ചുമർചിത്ര അഴകും

മാഹി: മാഹിശ്രീകൃഷ്ണ ക്ഷേത്ര ചുമരുകളിൽ ഇനി അതിമനോഹര ചുമർ ചിത്രങ്ങളും അഴകേകും. തമിഴ്നാട്ടിലെ പുരാതന ക്ഷേത്രങ്ങളെ അനുസ്മരിപ്പിച്ചുള്ള കൊത്തുപണികളും ചുമർശിൽപങ്ങളും ദാരുശിൽപങ്ങളും ഇടം കൊണ്ട മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പിറകിൽ പടിഞ്ഞാറ് ഭാഗത്തെ ചുറ്റമ്പലത്തിലാണ് അനന്തശയനവും സന്താനഗോപാലവുമടക്കമുള്ള അതിശയിപ്പിക്കുന്ന കൂറ്റൻ ചുമർചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഹൈദരബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് കലാചരിത്രത്തിൽ മാസ്റ്റർ ബിരുദവും ഗുരുവായൂരിൽ നിന്ന് ചുമർ ചിത്രകലയിൽ ദേശീയ ഡിപ്ലോമയും നേടിയ മലയാള കലാഗ്രാമത്തിലെ ചുമർ ചിത്രകലാദ്ധ്യാപകരായ കോഴിക്കോട് സ്വദേശി നിബിൻരാജും ശിഷ്യരായ ബിജിത ,സുനിൽകുമാർ , സ്വാതി, സുനയ, ശശിര , സിൽന, അമലു , ഷിങ്കിൽ എന്നിവരുമാണ് അനന്തശയനത്തിന് ജീവൻ പകർന്നത്. ഓടിട്ട പുത്തൻപുരയിൽ പാർവ്വതിയമ്മയുടെ സ്മരണയ്ക്കായി പ്രമുഖ ബിസിനസുകാരനായ മകൻ ഒ.പി.ശിവദാസും ഭാര്യ അഡ്വ.എൻ.കെ.സജ്നയും ചേർന്നാണ് ഈ ചിത്രം ക്ഷേത്രത്തിന് സമർപ്പിച്ചിട്ടുള്ളത്. ചിത്രസമർപ്പണം നാളെ നടക്കും.
അതുല്യം ഈ ചിത്രീകരണം
ബ്രാഹ്മണന്റെ മരിച്ചു പോയ കുട്ടികളെ തേടി കൃഷ്ണാർജുനന്മാർ വൈകുണ്ഠത്തിലെത്തുന്ന സംഭവബഹുലമായ ചിത്രീകരണമാണ് ഇവിടെ നടത്തിയിട്ടുള്ളത്. വിശ്വരൂപത്തിൽ ദേവതകളേയും ആയുധങ്ങളുമെല്ലാം ഇവിടെ കാണാം. മരിച്ച കുട്ടികൾ പാലാഴിയിൽ കുളിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയും ദർശിക്കാം. ശിരസ്സ് ലക്ഷ്മി ദേവിയുടെ മടിയിലും, പാദങ്ങൾ ഭൂമിദേവിയിലും വച്ചു കിടക്കുന്ന വിഷ്ണുവിന്റെ നാഭിയിൽ നിന്ന് വരുന്ന താമരയിൽ തെളിയുന്ന ബ്രഹ്മാവിന്റെ രൂപവും ശിവപാർവ്വതിമാർ വിഷ്ണുവിനെ തൊഴുതു നിൽക്കുന്നതും കാണാം.
സനകാദി മഹർഷിമാർ , ശിവലിംഗത്തിൽ പൂജ ചെയ്യുന്ന സൂര്യചന്ദ്രൻമാർ, ഇന്ദ്രൻ, നാരദൻ ,സരസ്വതി, ഹനുമാൻ, അശ്വിനി ദേവകൾ, ഗരുഢൻ , പതഞ്ജലി, അഗസ്ത്യൻ, യമൻ, സപ്തർഷികൾ തുടങ്ങി ഇതിഹാസ കഥയിലെ അതി ബൃഹത്തായ സംഭവങ്ങളെയാണ് പത്തടി നീളവും അഞ്ചടി ഉയരവുമുള്ള പ്രത്യേകം തയ്യാറാക്കിയ ചുമരിൽ ആലേഖനം ചെയ്തിട്ടുള്ളത്.