Connect with us

Kerala

ചിട്ടിയെക്കുറിച്ച് അറിയാം; തട്ടിപ്പുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാം

Published

on

Share our post

ഇന്ത്യയിലെ ചിട്ടി ഫണ്ട് മേഖല എത്രത്തോളം വലിയതാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? ചിട്ടി ഫണ്ട് മേഖലയിൽ എത്ര കമ്പനികള്‍ ഉണ്ടാകും? ഈ മേഖലയെകുറിച്ചുള്ള വിശ്വസനീയമായ ഡാറ്റ എവിടെയാണ് ഉള്ളത്? ഇത്തരം വിവരങ്ങള്‍ അന്വേഷിക്കുമ്പോഴാണ് രാജ്യത്ത് ഇക്കാര്യത്തില്‍ ഒരു കേന്ദ്ര റഗുലേറ്ററി അതോരിറ്റിയുടെ ആവശ്യകത ബോധ്യപ്പെടുന്നത്. നിലവില്‍ ഇത്തരം ഒരു സംവിധാനം ഇല്ലാത്തതിനാല്‍ മുകളിൽ പറഞ്ഞവയുടെ വിശ്വസനീയമായ ഡാറ്റ കിട്ടുവാന്‍ പ്രയാസമാണ്. കേന്ദ്ര ചിട്ടി ഫണ്ട് നിയമം, (CFA 1982) കഴിഞ്ഞ കുറേ വർഷങ്ങളായി നിലവിലുണ്ടെങ്കിലും, ചിട്ടികൾക്കായി ഒരു കേന്ദ്ര റെഗുലേറ്ററെ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നില്ല എന്നതാണ് സത്യം. CFA 1982 പ്രകാരം ചിട്ടി സ്ഥിതി ചെയ്യുന്ന/നടത്തുന്ന അതത് സംസ്ഥാനങ്ങള്‍ക്കാണ് റഗുലേറ്ററി ഉത്തരവാദിത്വം നൽകിയിട്ടുള്ളത്.

കേന്ദ്രീകൃതമായിട്ടുള്ള ഡാറ്റയുടെ അഭാവത്തിൽ, മറ്റെവിടെയെങ്കിലും ലഭ്യമായ ഡാറ്റയെ ആശ്രയിക്കേണ്ടിവരും. ഓൾ-ഇന്ത്യ അസോസിയേഷൻ ഫോർ ചിറ്റ് ഫണ്ട്സ് നൽകിയ കണക്കുകൾ പ്രകാരം 60,000 കോടി രൂപ മൊത്തം വാർഷിക വിറ്റുവരവുള്ള 45,000 ത്തിലേറെ ചിട്ടി ഫണ്ട് കമ്പനികൾ ഇന്ത്യയില്‍ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ ഡാറ്റ പഴയതായിരിക്കാനാണ് സാധ്യത. കാരണം സർക്കാർ നടത്തുന്ന KSFE (ഇന്ത്യയിലെ ഏറ്റവും വലിയ ചിറ്റ് ഫണ്ട്) യുടെ മാത്രം വിറ്റുവരവ് 40,000 കോടി രൂപയാണ്. അസംഘടിത ചിട്ടി ഫണ്ട് വിഭാഗത്തിന്റെ വലുപ്പം നിയന്ത്രിത വിഭാഗത്തിനേക്കാള്‍ മൂന്ന് മടങ്ങ് വലുതായി കണക്കാക്കപ്പെടുന്നുണ്ട്; അങ്ങനെയെങ്കില്‍ ഇന്ത്യയിലെ ചിട്ടി വിഭാഗത്തിന്‍റെ മൊത്തം വിറ്റുവരവ് 300,000 കോടി രൂപയില്‍ കൂടുതല്‍ ഉണ്ടാകണം.

ചിട്ടിയുടെ ജന്മസ്ഥലം

ഇന്ത്യയിലെ ചിട്ടിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന തൃശൂർ ജില്ലയിൽ (കേരളം) മാത്രം റജിസ്റ്റർ ചെയ്ത ചിട്ടികൾ 3000-ലധികമാണ്. ഓൾ-കേരള ചിട്ടി ഫണ്ട് അസോസിയേഷന്റെ കണക്കനുസരിച്ച് കേരളത്തിൽ മൊത്തത്തിൽ 5000-ത്തിലധികം റജിസ്റ്റർ ചെയ്ത ചിട്ടി കമ്പനികളുണ്ട്.

ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്ന ഒരു സാമ്പത്തിക ഉപകരണമാണ് ചിട്ടി. രാജ്യാന്തര തലത്തിൽ ചിട്ടി, റോസ്ക (റൊട്ടേറ്റിംഗ് സേവിങ്സ് ആൻഡ് ക്രെഡിറ്റ് അസോസിയേഷൻ) എന്നറിയപ്പെടുന്നു. മിഡിൽ ഈസ്റ്റിൽ ‘ജമേയ’, ദക്ഷിണാഫ്രിക്കയിൽ ‘ചിറ്റ’, ഉഗാണ്ടയിൽ ‘ചിലേമ്പ’, സിംഗപ്പൂരില്‍ ‘ടോണ്‍ടൈൻ’ ,മലേഷ്യയിൽ ‘കുട്ടു’, മൗറീഷ്യസില്‍ ‘പൂൾ’, സുഡാനിൽ ‘ഖട്ട’, ജപ്പാനില്‍ ‘കോ’, ഇന്തോനേഷ്യയില്‍ ‘അരിസാൻ’, ബഹാമാസില്‍ ‘എസു’ എന്നിങ്ങനെയാണ് ഇന്ത്യയ്ക്കുവെളിയില്‍ ചിട്ടി അറിയപ്പെടുന്നത്.

ഒരു ചെറിയ കഷണം മടക്കിയ കടലാസ് എന്നർത്ഥം വരുന്ന ‘ചിട്ടി’ എന്ന ഹിന്ദി വാക്കിൽ നിന്നാണ് നമ്മള്‍ പ്രയോഗിക്കുന്ന ചിട്ടി എന്ന വാക്കുണ്ടായത് എന്നാണ് പറയപ്പെടുന്നത്. ചിറ്റ് എന്ന വാക്ക് നറുക്കിനെയും വിവക്ഷിക്കുന്നു. ഒരു കമ്മ്യൂണിറ്റിയിലോ ഗ്രൂപ്പിലോ ഉള്ള ഒരു അംഗത്തിന്റെ ആവശ്യം നിറവേറ്റുന്നതിനുള്ള ഒരു രീതിയായിരുന്നു ചിറ്റ്. അംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സമാന ചിന്താ ഗതിക്കാരായ ഒരു കൂട്ടം ആളുകൾ ഒത്തുകൂടും. എല്ലാ അംഗങ്ങൾക്കും തുല്യ അവകാശങ്ങൾ ഉള്ളതിനാൽ, ചിട്ടികളെ അടിസ്ഥാനമാക്കി, (ഓരോ ചിറ്റും ആ ഗ്രൂപ്പിലെ ഒരു അംഗത്തെ പ്രതിനിധീകരിക്കുന്നു) നറുക്ക് വഴിയാണ് ഓരോ അംഗത്തിനുള്ള അവസരം തീരുമാനിക്കപ്പെടുന്നത്.

ബാർട്ടർ സമ്പ്രദായത്തിന്റെ കാലത്ത് ധാന്യങ്ങളുടെ ആവശ്യത്തിനു പോലും ചിട്ടിയെ ആശ്രയിച്ചിരുന്നു. അതുകൊണ്ടാണ് CFA, 1982 (സെക്ഷൻ 2 നിർവചനം) ഇപ്പോഴും ധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. കറൻസി സമ്പ്രദായം വികസിച്ചപ്പോൾ, ധാന്യത്തിന് പകരം കറൻസി നിലവിൽ വന്നു, എന്നാൽ ശേഖരിക്കപ്പെട്ട വിഭവങ്ങൾ ചിറ്റ് / ലോട്ട് വഴി അനുവദിക്കുന്ന സമ്പ്രദായം തുടർന്നു. ഈ സംവിധാനം പലപ്പോഴായി പരിഷ്കരിക്കപ്പെട്ടു, അങ്ങനെ ഇന്നത്തെ രൂപത്തിൽ ഒരു സൂപ്പർ മൈക്രോഫിനാൻസ് ഉപകരണമായി ചിട്ടി നമ്മുടെ മുമ്പിലെത്തി.

ഇനിയും മുന്നേറാനുണ്ട്

വളരെ മന്ദഗതിയില്‍ വന്ന പരിഷ്ക്കാരങ്ങള്‍ ഇനിയും ഒരുപാടു മുന്നോട്ടു പോകേണ്ടതുണ്ട് എന്നതാണ് വസ്തുത. കേന്ദ്ര ഗവൺമെന്റ് റെഗുലേഷൻ ആണെങ്കിലും, CFA 1982 സംസ്ഥാന സർക്കാരുകൾക്ക്, കേന്ദ്ര നിയന്ത്രണത്തെ പോലും അസാധുവാക്കാൻ കഴിയുന്നതരത്തില്‍, അമിതമായ അധികാരങ്ങൾ നൽകുന്നു. CFA, 1982-ലെ സെക്ഷൻ 87 പ്രകാരം, “സംസ്ഥാന സർക്കാരിന് ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം മുഖേന, ആർ ബി ഐ യുമായി കൂടിയാലോചിച്ച്, വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി ഏതെങ്കിലും വ്യക്തിയെയോ വ്യക്തികളെയോ ഏതെങ്കിലും ചിട്ടിയെയോ പൂര്‍ണ്ണമായോ ഭാഗികമായോ CFA, 1982- ല്‍ നിന്നും ഒഴിവാക്കാം. ആർബിഐക്ക് ചിട്ടിയെ അനിഷ്ടമായതിനാൽ, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ചിട്ടിയുമായി ബന്ധപ്പെട്ട ഏതൊരു അഭ്യർത്ഥനയും ആർബിഐ അവഗണിക്കാറാണ് പതിവ്. ആയതിനാല്‍ ഇക്കാര്യത്തില്‍ റിസർവ് ബാങ്കുമായുള്ള സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരു കൂടിയാലോചനയും നടക്കാറില്ല എന്നതാണ് വസ്തുത.

എല്ലാ ചിട്ടി ഫണ്ട് കമ്പനികളും സുതാര്യമല്ലാത്ത, വഞ്ചനാപരമായ പദ്ധതികൾ നടത്തുന്നവ അല്ല. പല സംസ്ഥാനങ്ങളിലും, ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഘടനയുടെ നട്ടെല്ലാണ് ചിട്ടി മേഖല. എന്നിരുന്നാലും, ശാരദ ഗ്രൂപ്പിന്റെയും റോസ് വാലി ഗ്രൂപ്പിന്റെയും പോലുള്ള ചില കമ്പനികളുടെ വഞ്ചനാപരമായ പ്രവർത്തനങ്ങൾ കാരണം ചിട്ടി മേഖലയ്ക്ക് അനാവശ്യമായി വിമർശനങ്ങളുടെ ഭാരം ഏല്‍ക്കേണ്ടിവന്നു. ഈ കമ്പനികള്‍ ഒന്നും തന്നെ CFA, 1982- പ്രകാരം ചിട്ടി നടത്തുന്ന കമ്പനികളായിരുന്നില്ല. അവയില്‍ പലതും നിക്ഷേപം സ്വീകരിക്കുന്ന കമ്പനികളോ നിരോധിക്കപെട്ട മണി സര്‍ക്കുലേഷന്‍ സ്കീമുകള്‍ നടത്തുന്ന കമ്പനികളോ ആയിരുന്നു.

ഇവിടെ ഇതുമായി ബന്ധപ്പെട്ട്, ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ സ്വീകരിച്ച നിക്ഷേപക സംരക്ഷണ നടപടികളെ പരാമർശിക്കുന്നത് പ്രസക്തമാണ്. ചില നടപടികൾ സ്വീകരിക്കുന്നതിനു പുറമേ, ചിട്ടികൾ നടത്തുന്നതിനായി പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനികൾ സ്ഥാപിക്കാൻ കേരള, കർണാടക എന്നീ രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാരുകൾ തുനിഞ്ഞു. ചിട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഫോർമാന്റെ വിശ്വാസ്യത ആയതിനാല്‍, സർക്കാർ ഉടമസ്ഥത ബിസിനസ്സ് കെട്ടിപ്പടുത്ത് മുന്നേറാന്‍ ഈ കമ്പനികളെ സഹായിച്ചു. അങ്ങനെ, കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള KSFE (സ്ഥാപിതം 1969 ) പ്രതിവർഷം 40000 കോടി രൂപ വിറ്റുവരവുള്ള ചിട്ടി മേഖലയിലെ ലോകത്തിലെതന്നെ ഏറ്റവും വലിയ ചിട്ടി ഫണ്ട് കമ്പനിയായി വളര്‍ന്നു. അതേ സമയം കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ MSIL ചിറ്റ്‌സിന് (2005-ൽ സ്ഥാപിതമായ) പിടിപ്പുകേടു മൂലം 250 കോടി രൂപയുടെ വിറ്റുവരവ് മാത്രമാണ് ലഭിക്കുന്നത്.

സർക്കാർ ഉടമസ്ഥതയിൽ ചില താൽപ്പര്യ വൈരുദ്ധ്യങ്ങളും ഉണ്ട്. KSFE, MSIL ചിട്ടികൾ സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ കമ്പനികളുടെ റെഗുലേറ്റർമാർ അതാത് സംസ്ഥാന സർക്കാരുകളും ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിയന്ത്രിത സ്ഥാപനങ്ങളും ബന്ധപ്പെട്ട നിയന്ത്രകരും ഒന്നുതന്നെയാണ്, ഇത് ആരോപണങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ സംസ്ഥാന സര്‍ക്കാരുകൾ, (CFA 1982 ലെ സെക്ഷൻ 87 പ്രകാരം) അവരുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നു, ഇത് ചിട്ടി മേഖലയിലെ മറ്റ് കമ്പനികള്‍ക്ക് ലെവൽ പ്ലേയിംഗ് ഫീൽഡ് അസാധ്യമാക്കുന്നു. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) മുമ്പാകെ ഇത് ചോദ്യം ചെയ്യപ്പെടാം.

അലംഭാവം ഏറെ

ലോകമെമ്പാടുമുള്ള സാമ്പത്തിക മേഖല പൂർണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ചിട്ടി കമ്പനികൾ അവരുടെ പ്രവർത്തനങ്ങൾ (പ്രത്യേകിച്ച് ഫ്രണ്ട് ഓഫീസ്) പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടില്ല. മെച്ചപ്പെടുത്തലുകൾ നടപ്പിലാക്കുന്നതില്‍ റഗുലേറ്റര്‍ അലംഭാവം കാണിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. സുതാര്യത, കൃത്യത, വേഗത, അനുസരണം, എന്നിവയില്‍ ഇത്തരം സാഹചര്യങ്ങളിൽ വളരെ അലംഭാവം കാണപ്പെടുമെന്നത് സ്വാഭാവികമാകും.

1932-ലെ കൊച്ചിൻ കുറീസ് ആക്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് CFA 1982. മാത്രമല്ല, അതിന്റെ പല വിഭാഗങ്ങളും കാലഹരണപ്പെട്ടതായി മാറിയിരിക്കുന്നു. ഇത് കണക്കിലെടുത്ത് 2011-ൽ ധനമന്ത്രാലയം, ആർബിഐ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, സംസ്ഥാന സർക്കാരുകൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു വിദഗ്ധ സമിതിയെ രൂപീകരിച്ചു. നിയന്ത്രണ അവലോകനം കർശനമാക്കൽ, ചിട്ടി ഫണ്ട് കമ്പനികൾക്ക് നിർബന്ധിത റേറ്റിങ്, സ്വയം നിയന്ത്രിത ബോഡി സൃഷ്ടിക്കൽ, ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ, പരാതി പരിഹാര സംവിധാനത്തിന്റെ വികസനം, പണലഭ്യത, അപകടസാധ്യതകൾ പരിഹരിക്കുന്നതിന് ചിട്ടി മേഖലയിലെ കമ്പനികളുടെ സെക്യൂരിറ്റൈസേഷൻ തുടങ്ങിയ പാനൽ-ശുപാർശകൾ പ്രസക്തവും പുരോഗമനപരവുമായിരുന്നു. എന്നിരുന്നാലും, ഈ ശുപാർശകൾ ഒന്നും തന്നെ മുന്നോട്ട് പോയതായി കാണുന്നില്ല.

സൂപ്പർ മൈക്രോഫിനാൻസ് ഉപകരണം

എന്തുകൊണ്ടാണ് ചിട്ടി ഒരു സൂപ്പർ മൈക്രോഫിനാൻസ് ഉപകരണമായി കണക്കാക്കപ്പെടുന്നത്? ചിട്ടി ഒരു നിക്ഷേപമായിട്ടാണ് തുടങ്ങുന്നത്. എന്നാൽ ഗ്രൂപ്പിലെ ഓരോ അംഗത്തിനും ഉടൻ തന്നെ ഒരു ‘വായ്പയായി’ ഇതിനെ മാറ്റാം. അതിനാൽ, നിക്ഷേപവും വായ്പയും സംയോജിപ്പിക്കപ്പെടുന്ന ഒരു ഹൈബ്രിഡ് ഉപകരണമാണ് ചിട്ടി. ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ചിട്ടി ആവർത്തന നിക്ഷേപവുമായി (RD) അല്ലെങ്കിൽ SIP (MF)-യുമായി താരതമ്യപ്പെടുത്താവുന്നതാണ്. എന്നാൽ ചിട്ടി ഈ രണ്ടു ഉപകരണങ്ങളേക്കാള്‍ ഉപകാരപ്രദമാണ്. ഭാവിയില്‍ അടയ്ക്കേണ്ട ഗഡുക്കൾക്കു മേലെയും ‘വായ്പ’ വാഗ്ദാനം ചെയ്യുന്നതാണ് ചിട്ടി. ആവര്‍ത്തന നിക്ഷേപത്തില്‍ അടച്ചിരിക്കുന്ന തവണകള്‍ക്കനുസൃതമായി മാത്രമേ വായ്പ സാധിക്കുകയുള്ളു. രണ്ടാമതായി ചിട്ടിക്ക് വിപണി-മൂല്യ അപകടസാധ്യതകളൊന്നുമില്ല.

എന്നാല്‍ എസ്‌.ഐ.പിയിൽ വിപണി-മൂല്യ അപകട സാധ്യത അനന്തമാണ്. മൂന്നാമതായി, ചിട്ടിവിളിച്ച്, പണം നേടുന്നത് ഒരു ചിട്ടി വരിക്കാരന്റെ അവകാശമാണ്. എന്നാല്‍ ബാങ്ക് വായ്പകള്‍ ഒരു അവകാശമായി കിട്ടാറില്ല. നാലാമതായി, ബാങ്ക് വായ്പയുമായി താരതമ്യപ്പെടുത്തുമ്പോൾ ചിട്ടിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എളുപ്പത്തിൽ ചെയ്യാവുന്നതും സുതാര്യവുമാണ്. അഞ്ചാമതായി, ഒരു ബാങ്ക് വായ്പയുമായി താരതമ്യം ചെയ്യുമ്പോൾ ചിട്ടിയുമായി ബന്ധപ്പെട്ട ചിലവ് വളരെ കുറവാണ്. ശരാശരി ചെലവ് ഏകദേശം 10% ആണ്. അതേസമയം ബാങ്ക് വായ്പകളുടെ വില 12% മുതൽ 15% വരെ വ്യത്യാസപ്പെടുന്നു. ആർ.ബി.ഐ നിയന്ത്രിത മൈക്രോഫിനാൻസ് കമ്പനികൾ 20%ൽ കൂടുതൽ പലിശ ഈടാക്കുന്നു. അവസാനമായി, ചിട്ടിക്ക് പ്രോസസ്സിംഗ് ഫീസ്, പ്രീപേയ്‌മെന്റ് പിഴ, CERSAI ചാർജ്, ഇൻസ്പെക്ഷൻ ചാർജ്, ലെഡ്ജർ ഫോളിയോ ചാർജുകൾ മുതലായ മറഞ്ഞിരിക്കുന്ന ചിലവുകളില്ല.

സാമ്പത്തിക ഉൾപ്പെടുത്തൽ ഏകീകരിക്കുന്നതിനുള്ള മികച്ച ഉപകരണമാണ് ചിട്ടി. എന്നിട്ടും കേന്ദ്രസർക്കാർ ഈ മേഖലയ്ക്ക് അർഹമായ പ്രാധാന്യം നൽകിയിട്ടില്ല. ഫോർമാൻ കമ്മീഷനിലെ ജിഎസ്ടി കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്യുമെന്ന് ചിട്ടി മേഖല പ്രതീക്ഷിച്ചപ്പോൾ 12% ആയിരുന്ന ജിഎസ്ടി നിരക്ക് അടുത്തിടെ 18% ആയി ഉയർത്തുകയാണ് ചെയ്തത്. ജിഎസ്ടി ഘടകം ഉപഭോക്താവിൽ നിന്നാണ് ശേഖരിക്കപ്പെടുന്നത്. ആയതിനാല്‍ , ജിഎസ്ടി യിലെ ഏത് വർദ്ധനയും ചിട്ടി-ഉപഭോക്താവിന്റെ ദുരിതം കൂട്ടുകയാണ് ചെയ്യുന്നത്.

നിർഭാഗ്യവശാൽ, ചിട്ടി ഉപഭോക്താക്കളോട് ചിറ്റമ്മ നയമാണ് ആർബിഐയും സ്വീകരിച്ചിരിക്കുന്നത്. ആർബിഐ ചിട്ടികളെ കൈ അകലത്തില്‍ നിർത്തുക മാത്രമല്ല അതിന്റെ വളർച്ചയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഖേദകരമെന്നു പറയട്ടെ, ക്രെഡിറ്റ് സ്കോർ സൗകര്യം (Transunion CIBIL പോലുള്ള ഏജൻസികൾ വിപുലീകരിച്ചത്) ചിട്ടി കമ്പനികൾക്ക് അനുവദനീയമല്ല. കേന്ദ്ര സർക്കാർ തലത്തിൽ (പിഎഫ്ആർഡിഎ, ഐആർഡിഎ മുതലായവയുടെ ചുവട് പിടിച്ച്.) ഒരു പുതിയ റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ച് ചിട്ടി മേഖലയുടെ പ്രവർത്തനം പൂർണ്ണമായും നവീകരിക്കേണ്ടതുണ്ട്.

പഴയ അക്കൌണ്ടിംഗ് സമ്പ്രദായങ്ങളും മാനദണ്ഡങ്ങളും നവീകരിക്കല്‍, എല്ലാ സംസ്ഥാനങ്ങളിലും നടപടിക്രമങ്ങളുടെ (സ്റ്റാമ്പ് ഡ്യൂട്ടി ഉൾപ്പെടെ) ഏകീകരണം, പേയ്മെന്റ് സിസ്റ്റം ഡിജിറ്റലൈസേഷൻ, പൂര്‍ണ്ണമായ പ്രവര്‍ത്തന സാങ്കേതിക വല്‍ക്കരണം എന്നീ കാര്യങ്ങള്‍ നിര്‍ബന്ധമാക്കുക എന്നതായിരിക്കണം പുതിയ നിയന്ത്രണ സംവിധാനത്തിന്‍റെ ചുമതല. ചിട്ടിയിലെ ഏറ്റവും വലിയ റിസ്ക് ആയ ലിക്വിഡിറ്റി റിസ്ക് ലഘൂകരിക്കാന്‍ ചിട്ടി കമ്പനികൾക്ക് ലിക്വിഡിറ്റി സപ്പോർട്ടിനുള്ള ഒരു വ്യവസ്ഥയും ആലോചിക്കേണ്ടതുണ്ട്. ഈ മേഖലയിലെ എല്ലാ കമ്പനികള്‍ക്കും ഒരു ലെവൽ പ്ലേയിംഗ് ഫീൽഡ് ഉണ്ടായിരിക്കണം. അതിനാൽ CFA 1982-ലെ സെക്ഷൻ 87 റദ്ദാക്കേണ്ടതുണ്ട്.

ലേഖകൻ എസ്.ബി.ഐ റിട്ടയേർഡ് ജനറൽ മാനേജരും കെ.എസ്.എഫ് ഇയുടെ മുൻ മാനേജിങ് ഡയറക്ടറുമാണ്


Share our post

Kerala

മക്കള്‍ തങ്ങളെ നോക്കുന്നില്ലെങ്കില്‍, നല്‍കിയ സ്വത്തുവകകള്‍ മാതാപിതാക്കള്‍ക്ക് തിരിച്ചെടുക്കാം: മദ്രാസ് ഹൈക്കോടതി

Published

on

Share our post

ചെന്നൈ: മക്കളോ അടുത്ത ബന്ധുക്കളോ നോക്കുന്നില്ലെങ്കില്‍ അവര്‍ക്ക് നല്‍കിയ സ്വത്ത് അല്ലെങ്കില്‍ അവരുടെ പേരില്‍നല്‍കിയ മറ്റു ഗിഫ്റ്റ് ഡീഡുകള്‍ എന്നിവ അസാധുവാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. എസ് നാഗലക്ഷ്മി, മരുമകള്‍ മാല എന്നിവരുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യം, കെ രാജശേഖര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. മകനും മരുമകളും തന്നെ പരിപാലിക്കുമെന്ന ഉറപ്പിന്റെയും സ്േനഹത്തിന്റെയും പുറത്താണ് നാഗലക്ഷ്മി മകന്‍ കേശവന്റെ പേരില്‍ ഒരു ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ മകന്‍ അവരെ പരിചരിച്ചില്ല. മാത്രമല്ല, മകന്‍ മരിച്ചതിനുശേഷം മരുമകളും അവരെ അവഗണിച്ചു. തുടര്‍ന്നാണ് അവര്‍ നാഗപട്ടണം ആര്‍ഡിഒയെ സമീപിച്ചത്.കേസില്‍ മരുമകള്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. 2007 ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമത്തിലെ സെക്ഷന്‍ 23(1) മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് ബെഞ്ച് പറഞ്ഞു. കൈമാറ്റം ചെയ്യുന്നയാള്‍ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിച്ച്, സമ്മാനമായോ ഒത്തുതീര്‍പ്പാക്കലിലൂടെയോ സ്വത്ത് കൈമാറ്റം ചെയ്യുന്ന സാഹചര്യങ്ങളില്‍.

കൈമാറ്റം ചെയ്യുന്നയാള്‍ ഈ ബാധ്യതകള്‍ നിറവേറ്റുന്നില്ലെങ്കില്‍, കൈമാറ്റം അസാധുവാക്കാന്‍ െ്രെടബ്യൂണലില്‍ നിന്ന് ഒരു പ്രഖ്യാപനം തേടാന്‍ മുതിര്‍ന്ന പൗരന് ഓപ്ഷനുണ്ടെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു. സ്വത്ത് കൈമാറ്റം ചെയ്യുന്നത് പലപ്പോഴും സ്‌നേഹത്തിന്റെയും വാല്‍സല്യത്തിന്റെയും പ്രേരണയാല്‍ മാത്രമാണെന്ന് നിയമം അംഗീകരിക്കുന്നു. സ്വത്ത് കൈമാറ്റം ചെയ്യാനുള്ള മുതിര്‍ന്ന പൗരന്റെ തീരുമാനം വെറും നിയമപരമായ നടപടിയല്ല, മറിച്ച് അവരുടെ വാര്‍ദ്ധക്യത്തില്‍ പരിപാലിക്കപ്പെടുമെന്ന പ്രതീക്ഷയോടെ എടുത്തതാണ്. കൈമാറ്റ രേഖയില്‍ തന്നെ അത് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കില്‍ പോലും, ഇടപാടില്‍ ഈ സ്‌നേഹവും വാല്‍സല്യവും സൂചിതമായ ഒരു വ്യവസ്ഥയായി മാറുന്നു. ട്രാന്‍സ്ഫറി വാഗ്ദാനം ചെയ്ത പരിചരണം നല്‍കുന്നില്ലെങ്കില്‍, മുതിര്‍ന്ന പൗരന് സെക്ഷന്‍ 23(1) പ്രകാരം ട്രാന്‍സ്ഫര്‍ റദ്ദാക്കാമെന്ന് ബെഞ്ച് പറഞ്ഞു. മുതിര്‍ന്ന പൗരനെ അവഗണിച്ചാല്‍, സെറ്റില്‍മെന്റ് ഡീഡോ സമ്മാനമോ അസാധുവാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു.


Share our post
Continue Reading

Kerala

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി: കൊല്ലത്ത് യുവാക്കൾ അറസ്റ്റിൽ, 38 കഞ്ചാവ് ചെടികൾ കണ്ടെത്തി

Published

on

Share our post

കൊല്ലം : വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തിയ യുവാക്കൾ അറസ്റ്റിൽ. ഓച്ചിറ സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടുവളപ്പിൽ നിന്ന് 38 കഞ്ചാവ് ചെടികളും കണ്ടെത്തി. ഇവരിൽ നിന്നും 10 കിലോ കഞ്ചാവും പിടികൂടി. മനീഷ് എംഡിഎംഎ കേസുമായി ബന്ധപ്പെട്ട പ്രതിയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് കൂട്ടുപ്രതി അഖിലിന്റെ വീട്ടുവളപ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ചെടിച്ചട്ടികളിലും പറമ്പിലുമായി കഞ്ചാവ് നട്ടുവളർത്തുകയായിരുന്നു. 40 സെന്റിമീറ്ററോളം വലിപ്പമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. വീട്ടിൽ വള‍ർത്തുന്ന വിദേശയിനം നായ്ക്കളെ അഴിച്ചുവിട്ട് ഉദ്യോ​ഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി.


Share our post
Continue Reading

Kerala

വീണ്ടും കൊലപാതകം; രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

Published

on

Share our post

കൊല്ലം: കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിന് മുകളിൽ മരിച്ച നിലയിൽ കിടക്കുന്ന കുഞ്ഞിനെ ആണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നടുക്കുന്ന കൊലപാതകത്തിന്‍റെയും ആത്മഹത്യയുടെയും ഞെട്ടലിലാണ് നാട്ടുകാര്‍. എല്ലാവരുമായി വളരെ സ്നേഹത്തിൽ നല്ലരീതിൽ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയൽക്കാര്‍ പറഞ്ഞു.

ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയൽക്കാര്‍ പറഞ്ഞു. അജീഷിന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും മുറിയിൽ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കള്‍ അയൽക്കാരെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ചെറിയ ജോലി ചെയ്താണ് അജീഷ് കുടുംബം പുലര്‍ത്തിയിരുന്നത്. മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം കൂടുതൽ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056


Share our post
Continue Reading

Trending

error: Content is protected !!