Connect with us

Kerala

2024 ൽ വീട് പണിയാൻ പോകുന്നവരോട് ചില ഓർമപ്പെടുത്തലുകൾ

Published

on

Share our post

വിവാഹജീവിതത്തിൽ എന്നപോലെ വീടിനും ഒരു മധുവിധു കാലമുണ്ട്. പാലുകാച്ചൽ കഴിഞ്ഞ സമയത്ത് ‘സൂപ്പർ’ എന്നുതോന്നുന്ന പലകാര്യങ്ങളും രണ്ടുവർഷം കഴിഞ്ഞാൽ ‘തലവേദനയായല്ലോ’ എന്നുതോന്നാം. ഇത്തരത്തിൽ വീടുപണി കഴിഞ്ഞു കുറച്ചുവർഷങ്ങൾ കഴിഞ്ഞിട്ടുള്ളവർക്ക്, ‘വീട്ടിൽ ഒഴിവാക്കാമായിരുന്നു’ എന്ന് പിന്നീട് തോന്നിയ കാര്യങ്ങൾ എന്തൊക്കെയാകാം? ഓരോരുത്തരുടെയും ജീവിതരീതി പ്രകാരം പല ഉത്തരങ്ങൾ ഉണ്ടാകാം. ചില ഉദാഹരണങ്ങൾ താഴെ സൂചിപ്പിക്കുന്നു.

  • മുകൾനില വേണ്ടിയിരുന്നില്ല- മക്കൾ വീട്ടിലില്ല, അതുകൊണ്ട് അവിടെ ആരും കയറുന്നില്ല. വൃത്തിയാക്കാൻ ബുദ്ധിമുട്ടുണ്ട്.
  • സ്‌റ്റെയറിനു ‘മേക്കപ്പിടാൻ’ ഒരുപാട് പണം ചെലവഴിക്കേണ്ടിയിരുന്നില്ല- മധ്യവയസ്സ് കടന്നതോടെ സ്‌റ്റെയർ കാണുമ്പോൾത്തന്നെ മുട്ടുവേദന തുടങ്ങുന്നു. പകരം ലിഫ്റ്റിന് പ്ലാനിങ് ഘട്ടത്തിൽ ഇടം വകയിരുത്തേണ്ടിയിരുന്നു.
  • പർഗോളകൾ വേണ്ടിയിരുന്നില്ല- ആദ്യം രസമായി തോന്നിയെങ്കിലും ഇപ്പോൾ വൃത്തിയാക്കാൻ ബുദ്ധിമുട്ടുണ്ട്.
  • ഒരുപാട് കോർട്യാർഡും ഇൻഡോർ പ്ലാന്റുകളും വേണ്ടിയിരുന്നില്ല- പരിപാലനം ബുദ്ധിമുട്ടാണ്. പലതും ഉണങ്ങിപ്പോയി.
  • ഓവർ ആയിട്ടുള്ള ഇന്റീരിയർ വർക്കുകൾ, എല്ലാ മുറിക്കും ബാത്റൂം, അപ്പർ ലിവിങ് തുടങ്ങിയവ വേണ്ടിയിരുന്നില്ല- വെറുതെ ചതുരശ്രയടിയും ബജറ്റും കൂടിയതല്ലാതെ ഉപയോഗിക്കുന്നില്ല.

    പലപ്പോഴും ട്രെൻഡിനെ അന്ധമായി അനുകരിക്കുന്ന പ്രവണത തലമുറകളായി മലയാളികൾക്കുണ്ട്. വീടിന്റെ കാര്യത്തിലും ഇത് വില്ലനായി തുടരുന്നുണ്ട്. വരവും ചെലവും കൂട്ടിമുട്ടിക്കുക എന്ന അടിസ്ഥാന ജീവിതപാഠം വീടുപണിയിലും പ്രസക്തമാണ്.അയൽപക്കത്തേക്ക് നോക്കി വീടുപണിയാതെ, സ്വന്തം പോക്കറ്റ് നോക്കി വീട് പണിയണം. ചുറ്റുമുള്ള പല സാഹചര്യങ്ങളുടെയും സമ്മർദ്ദത്തിന് വഴങ്ങി, വലിയ തുക ലോൺ എടുത്ത് ‘എടുത്താൽ പൊങ്ങാത്ത വീട്’ പണിതശേഷം, മാസശമ്പളത്തിന്റെ സിംഹഭാഗവും ഇ.എം.ഐ ആയി ചോർന്നുപോകുമ്പോൾ, ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ഞെരുങ്ങി ജീവിക്കുന്ന, അല്ലെങ്കിൽ കടത്തിന്റെ പുറത്ത് കടമെടുത്ത് (കാശ് മറിച്ച്) ജീവിക്കുന്ന ധാരാളം സാധാരണക്കാരുണ്ട്. അതേസമയം സ്റ്റാറ്റസ് നിലനിർത്താൻ ആവശ്യത്തിലും വലിയ വീട് പണിതിട്ട്, തൂത്തു തുടയ്ക്കാൻ ജോലിക്കാരെ കിട്ടാതെ ബുദ്ധിമുട്ടി ജീവിക്കുന്നവരുണ്ട്. അതുമല്ലെങ്കിൽ മക്കളാരും അരികിൽ ഇല്ലാതെ വലിയ വീട്ടിൽ ഏകാന്തതയുടെ തടങ്കലിൽ കഴിയുന്നവരുമുണ്ട്.നിങ്ങൾക്ക് കാശും അതിയായ ആഗ്രഹവുമുണ്ടെങ്കിൽ വലിയ വീട് പണിയുന്നതിൽ തെറ്റില്ല. ആ കാശ് പലവഴിക്ക് കറങ്ങിത്തിരിഞ്ഞു സാധാരണക്കാരിലേക്കെത്തും, ലോക്കൽ വിപണി സജീവമാകും. ലോറി ഡ്രൈവർ മുതൽ മേസ്തിരിയും ആർക്കിടെക്ടും വരെ അതിന്റെ ഗുണഭോക്താക്കളാകും. അതേസമയം ‘കാശുണ്ട്’ എന്നുകരുതി പരിമിതമായ നിർമാണസാമഗ്രികൾ ധൂർത്തടിക്കുന്നത് ശരിയായ പ്രവണതയുമല്ല.

    2024 ൽ വീട് പണിയുന്നവർക്ക് ചില ആശയങ്ങൾ 

    • പ്ലാനിങ് ഘട്ടത്തിൽത്തന്നെ ‘ഫാന്റസിയുടെ പുറത്ത്’ ഉൾക്കൊള്ളിച്ച ഇടങ്ങൾ ആവശ്യമുണ്ടോ എന്ന് പലവട്ടം ഇരുത്തിചിന്തിക്കുക.
    • ചതുരശ്രയടി കുറച്ചാൽ ബജറ്റും കൈപ്പിടിയിൽ ഒതുക്കാനാകും.
    • അത്യാവശ്യം സ്ഥലമുണ്ടെങ്കിൽ ലളിതമായി ഒരുനില വീട് പണിയുക.
    • അകത്താണ് വീട്- പുറംകാഴ്ച ഭംഗിയാക്കാൻ ഒരുപാട് കാശ് കളയാതെ ജീവനുള്ള, ഹൃദ്യമായ അകത്തളങ്ങൾക്ക് പണം ചെലവഴിക്കുക. അതേസമയം ആഡംബരത്തിന്റെ അതിപ്രസരം കഴിയുമെങ്കിൽ ഒഴിവാക്കുക. 
    • വീടുകൾ വയോജന സൗഹൃദമാകണം. കിടപ്പുമുറികൾ, ബാത്റൂമുകൾ എന്നിവയിൽ പ്രായമായവർക്ക് പിടിച്ചു നടക്കാൻ ഹാൻഡിലുകൾ വയ്ക്കുന്നത് ഉപകരിക്കും. കാശുണ്ടെങ്കിൽ ലിഫ്റ്റിന് പ്ലാനിങ് ഘട്ടത്തിൽ പ്രൊവിഷൻ ഇടണം.

    ഇതിന്റെയെല്ലാം സംഗ്രഹം ഇങ്ങനെയാണ്- പണ്ട് രസതന്ത്രം സിനിമയിൽ ലാലേട്ടൻ പറഞ്ഞപോലെ നമ്മൾ ഒരു വീട് പണിയുമ്പോൾ, ആ വീട് നമ്മെ ആഗ്രഹിക്കുന്നുണ്ടോ എന്നുകൂടി നോക്കണം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ‘കൊക്കിലൊതുങ്ങാത്ത വീട്’ പണിത് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കരുത് എന്നതാണ് പരമപ്രധാനം. കാരണം സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കാനുള്ളതാണ് വീട്.


Share our post

Kerala

കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ യുവ സൈനികൻ മരിച്ചു

Published

on

Share our post

കോഴിക്കോട്:കൊയിലാണ്ടിയില്‍ ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവ സൈനികള്‍ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തില്‍ ആദര്‍ശ് (27) ആണ് മരിച്ചത്. പഞ്ചാബിലെ പത്താന്‍കോട്ട് എ എസ്‌ സി (ഇന്ത്യന്‍ ആര്‍മി സര്‍വീസ് കോപ്‌സ്) ബറ്റാലിയനില്‍ നായിക് ആയിരുന്നു ആദര്‍ശ്. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന പുളിയഞ്ചേരി ഇല്ലത്ത് താഴെ നിജിന്‍ രാജ് (28), കൊയിലാണ്ടി കൊല്ലം കൈപ്പത്തുമീത്തല്‍ ഹരിപ്രസാദ് (27) എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ 1.45ഓടെ കൊയിലാണ്ടി പാര്‍ക്ക് റസിഡന്‍സി ഹോട്ടലിനു സമീപമായിരുന്നു അപകടമുണ്ടായത്. ആദര്‍ശും സുഹൃത്തുക്കളും സഞ്ചരിച്ച ബുള്ളറ്റില്‍ ലോറി തട്ടുകയായിരുന്നു. ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ആദർശിന്‍റെ ശരീരത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവാക്കളെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ആദർശിനെ രക്ഷിക്കാനായില്ല. കൊയിലാണ്ടി പൊലീസും അഗ്നിരക്ഷാ സേനയും അപകട വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയിരുന്നു.


Share our post
Continue Reading

Kerala

സ്വന്തമായി വീടില്ലാത്തവർക്ക് വീട് വെയ്ക്കാൻ അനുമതി;അനുമതി നൽകിയില്ലെങ്കിൽ ക‍ർശന നടപടിയെന്ന് മുഖ്യമന്ത്രി

Published

on

Share our post

തിരുവനന്തപുരം: താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും പഞ്ചായത്തോ നഗരസഭയോ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ അഞ്ച് സെന്‍റും സ്ഥലത്ത് വീട് വെയ്ക്കാനാണ് അനുമതി നൽകേണ്ടത് ടി.ഐ മധുസൂധനന്‍റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസവും തടസ്സവാദങ്ങളും സാധാരണക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നമാണെന്ന് അറിയിച്ച മുഖ്യമന്ത്രി 2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ലൈഫ് പദ്ധതി പ്രകാരം ഇതിനകം 4,27,000 പേര്‍ക്ക് വീട് വച്ച് നല്‍കിയെന്നും പറഞ്ഞു.

അതേസമയത്ത് സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് അവര്‍ ആഗ്രഹിച്ചപോലെ കേറിക്കിടക്കാനൊരിടം ഉണ്ടാകണമെന്നതും പ്രധാനപ്പെട്ടതാണ്. അതിന് കഴിയാത്തവണ്ണം നെല്‍വയല്‍ നികത്തുന്നതിന് തടസ്സമായി നിലനിന്ന 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ വ്യവസ്ഥയില്‍ സര്‍ക്കാര്‍ 2018-ല്‍ ഭേദഗതി കൊണ്ടുവന്നു. ഈ ഭേദഗതി പ്രകാരം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ‘നിലം’ ഇനത്തില്‍പ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണം 10 സെന്‍റില്‍ കവിയാത്ത പക്ഷം അവിടെ 120 ച.മീ (1291.67 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ല.


Share our post
Continue Reading

Kerala

കെ.എസ്.ആര്‍.ടി.സി ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ

Published

on

Share our post

കൊല്ലം: കെ. എസ് .ആര്‍ . ടി. സി യുടെ ലോജിസ്റ്റിക് സര്‍വീസ് കൊറിയര്‍ , പാഴ്‌സല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. തിങ്കളാഴ്ച മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വന്നു. അഞ്ച് കിലോവരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധനയില്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്‌കൊറിയര്‍ പാഴ്‌സലുകള്‍ എത്തിക്കുന്നത്.ഒന്നരവര്‍ഷം മുമ്പാണ് കെ എസ് ആര്‍ടിസി സ്വന്തമായി ലോജിസ്റ്റിക് സര്‍വീസ് ആരംഭിച്ചത്. അതിന് സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കൊറിയര്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും അത് പരാജയമായി കലാശിച്ചു. സ്വന്തമായി ലോജിസ്റ്റിക് സര്‍വീസ് തുടങ്ങിയപ്പോള്‍ അത് വന്‍ലാഭകരമായി മാറി. കെ എസ് ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാന നേട്ടത്തില്‍ ലോജിസ്റ്റിക് സര്‍വീസിന് ഇപ്പോള്‍ മുഖ്യ പങ്കുണ്ട്. ഒന്നര വര്‍ഷത്തിന് ശേഷം ആദ്യമായാണ് ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കുന്നത്.

അഞ്ച് കിലോ വരെയുള്ള സാധാരണ പാഴ്‌സലുകള്‍ക്ക് നിരക്ക് കൂട്ടേണ്ടന്നാണ് തീരുമാനം. 200 കിലോമീറ്റര്‍ ദൂരത്തിന് 110 രൂപ 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്. 5 മുതല്‍ 15 വരെ കിലോഭാരത്തിന് 132രൂപ മുതല്‍ 516 രൂപ വരെ നിരക്ക് വരും. ഭാരത്തെ 15 കിലോ വീതം കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

120 കിലോവരെയാണ് പരമാവധി ഭാരം കടത്തുന്നത്. ഇതിനെ സ്ലാബുകളായി തിരിച്ചിട്ടുണ്ട്. ഓരോ സ്ലാബിലെ ഭാരവും ദൂരവും കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 5 കിലോയ്ക്ക്200 കിലോമീറ്റര്‍ വരെ 110 രൂപ, 15 കിലോവരെ 132 രൂപ, 30 കിലോവരെ 158 രൂപ, 45 കിലോവരെ 250 രൂപ, 60കിലോ വരെ 309 രൂപ, 75 കിലോവരെ 390രൂപ, 90 കിലോവരെ 460 രൂപ, 105 കിലോവരെ 516 രൂപ, 120 കിലോവരെ 619 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. ദൂരം 200, 400, 600, 800 കിലോമീറ്റര്‍ എന്നിങ്ങനെയാണ് നിജപ്പെടുത്തിയിട്ടുള്ളത്. ദൂരത്തിനും ഭാരത്തിനും അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചത്.പുതിയ നിരക്കിന്റെ വിശദവിവരങ്ങള്‍ ചുവടെ. ഈ നിരക്കുകള്‍ക്കൊപ്പം 18 ശതമാനം ജി.എസ്.ടിയും ഉപഭോക്താക്കള്‍ അടയ്ക്കണം.


Share our post
Continue Reading

Trending

error: Content is protected !!