‘ഡെസിഗ്നേറ്റഡ് സര്‍വൈവര്‍’ താരം ഏയ്ഡന്‍ കാന്റോ അന്തരിച്ചു

ലോസ് ആഞ്ജലീസ്: എക്‌സ്‌മെന്‍; ഡേയ്‌സ് ഓഫ് ഫ്യൂച്ചര്‍ ആന്റ് പാസ്റ്റ് എന്ന ചിത്രത്തിലൂടെയും ഡെസിഗ്നേറ്റഡ് ഹീറോ, നാര്‍കോസ് എന്നീ വെബ് സീരീസുകളിലൂടെയും പ്രശസ്തനായ നടന്‍ ഏയ്ഡന്‍ കാന്റോ(42) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ജനുവരി എട്ടിനായിരുന്നു അന്ത്യം. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
1981-ല്‍ മെക്‌സികോയിലാണ് കാന്റോ ജനിച്ചത്. ബാല്യകാലത്ത് തന്നെ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. 2009-ല്‍ സ്പാനിഷ് വെബ് സീരീസിലൂടെയാണ് കാലരംഗത്തെത്തുന്നത്. 2013-ല്‍ പുറത്തിറങ്ങിയ ദ ഫോളോവിങ് എന്ന അമേരിക്കന്‍ ക്രൈം ത്രില്ലര്‍ സീരീസിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് മിക്‌സോളജി, നാര്‍കോസ്, ബ്ലഡ് ആന്റ് ഓയില്‍ തുടങ്ങിയ സീരീസുകളില്‍ വേഷമിട്ടു.
2016- 2019-ല്‍ എബിസിയിലൂടെ സംപ്രേഷണം ചെയ്ത് പിന്നീട് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്ത ഡെസിഗ്നേറ്റഡ് സര്‍വൈവര്‍ എന്ന സീരീസിലെ കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചത് ഏയ്ഡാൻ കാന്റോയായിരുന്നു. എക്‌സ്‌മെന്‍; ഡേയ്‌സ് ഓഫ് ഫ്യൂച്ചര്‍ ആന്റ് പാസ്റ്റ്, 2 ഹേര്‍ട്ട്‌സ്, ബ്രൂയിസ്ഡ്, ദ ഡെവിള്‍ ബിലോ, ഏജന്റ് ഗെയിം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദ ക്ലീനിങ് ലേഡി എന്ന വെബ് സീരീസില്‍ അഭിനയിച്ചുകൊണ്ടിരിക്കേയാണ് അന്ത്യം.
അമേരിക്കന്‍ ശില്‍പ്പിയും ചിത്രകാരിയുമായ സ്റ്റെഫാനി ലിന്‍ഡ്ക്യുസ്റ്റാണ് ഭാര്യ. 2017-ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.