Connect with us

Kerala

ഇത് ‘ബം​ഗാളി’ കർഷകൻ; കേരളത്തിൽ കൊയ്യുന്നത് പൊന്നുംവിലയുള്ള സന്തോഷം

Published

on

Share our post

കൊച്ചി: ‘സാമ്പാറും അവിയലും പായസവുമൊക്കെ കൂട്ടി ഒരു അടിയടിക്കണം…. കേരളം വിട്ട് പുറത്തേക്ക് പോയാലും ആദ്യം അന്വേഷിക്കുന്നത് കേരളത്തിലെ ഭക്ഷണം എവിടെ കിട്ടുമെന്നാണ്.’ ഇത്തവണ സദ്യയുടെ കേമത്തം പറയുന്നത് മലയാളിയല്ല പകരം പശ്ചിമബംഗാളുകാരനായ മിലേന്‍ഷേഖാണ്. കേരളത്തിലെ ഭക്ഷണങ്ങള്‍ എങ്ങനെ ഇഷ്ടപ്പെട്ടുവെന്ന് ചോദിക്കാന്‍ വരട്ടെ, എറണാകുളത്ത് അമ്പത് ഏക്കറിലധികം സ്ഥലം പാട്ടത്തിനെടുത്ത് സ്വന്തമായി കൃഷി ചെയ്യുന്ന അതിഥി തൊഴിലാളിയാണ് മിലേന്‍ഷേഖ്.

മിലനൊപ്പം പഠിച്ച അയല്‍വാസിയും കൂട്ടുകാരനുമായ ബാബു കുടുംബത്തോടെ കേരളത്തിലേക്ക് പോയി. പക്ഷേ പത്താംക്ലാസ് കഴിഞ്ഞ് അവധിയായപ്പോഴേക്കും കൂട്ടുകാരനില്ലാത്ത സങ്കടം വലുതായി. എന്നാല്‍പ്പിന്നെ കേരളത്തിലേക്ക് വന്ന് അവനെ കണ്ടിട്ട് പോകാമെന്നു കരുതിയാണ് മിലേന്‍ ആദ്യമായി കേരളത്തിലേക്ക് വരുന്നത്. രണ്ട് മാസം അവനോടൊപ്പം നിന്നിട്ട് തിരികെ പോകണമെന്നായിരുന്നു പ്ലാന്‍. അങ്ങനെ വീട്ടുകാരോടുപോലും പറയാതെയാണ് മിലേന്‍ 2010ല്‍ പതിനഞ്ചാം വയസില്‍ കേരളത്തിലേക്കെത്തുന്നത്.

‘ കേരളത്തിലെത്തി കൂട്ടുകാരനെ കണ്ടു. പക്ഷേ രണ്ട് മാസം നില്‍ക്കണമെങ്കില്‍ കൈയില്‍ പണം വേണമല്ലോ, അങ്ങനെയാണ് ആദ്യമായി ജോലി തേടിയത്. ഒരുപാട് ജോലി തേടിയെങ്കിലും ചെറിയ കുട്ടി ആയതുകൊണ്ട് തന്നെ ആരും ജോലി തരാന്‍ തയാറായില്ല. പിന്നീട് 150 രൂപ ദിവസക്കൂലിയില്‍ ആലുവയിലുള്ള കര്‍ഷകന്‍ ജോലി നല്‍കുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറി. അവിടെ കൂലി കൂടുതല്‍ ചോദിച്ചതോടെ പിണങ്ങി ഇറങ്ങേണ്ടി വന്നു. പക്ഷേ ഇതിനോടകം തന്നെ കേരളത്തിലെ വിളകളും കൃഷിരീതിയുമെല്ലാം ഏകദേശം പഠിച്ചിരുന്നു.’

അവിടെ കൂലി ചോദിച്ച് പിണങ്ങി ഇറങ്ങേണ്ടി വന്നതോടെയാണ് സ്വന്തമായി കൃഷി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായത്. അങ്ങനെ 2019ലാണ് കൈയിലുണ്ടായിരുന്ന കുറച്ച് പണവും ഇവിടെ തന്നെയുള്ള സുഹൃത്തുക്കളും പരിചയക്കാരുടേയുമെല്ലാം സഹായത്തോടെ ഒന്നര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ തുടങ്ങിയത്. സ്വന്തമായി കൃഷി ആരംഭിച്ചപ്പോഴും മറ്റൊരു സ്ഥലത്ത് ജോലിക്കു പോകുന്നുണ്ടായിരുന്നു. അവിടെ അവധി എടുത്തും വൈകുന്നേരങ്ങളിലും മറ്റുമായി കൂടുതല്‍ സമയം ചെലവിട്ടുമായിരുന്നു കൃഷി പരിപാലിച്ചത്. അത് വിജയിച്ചതോടെ കൂടുതല്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു.

പക്ഷേ അതിനിടയില്‍ കൊറോണ വന്നതോടെ എല്ലാം തകിടം മറിയുന്ന സ്ഥിതിയായി. ഒരു ലക്ഷം മുടക്കുമ്പോള്‍ 80,000 രൂപയുടെ നഷ്ടമായിരുന്നു ഉണ്ടായത്. പക്ഷേ എന്നാലും കൃഷി വേണ്ടെന്ന് വെക്കാന്‍ തോന്നിയില്ല. കൃഷി പിന്നേയും തുടരുകയായിരുന്നു. പിന്നീട് ചെറിയ ചെറിയ ലാഭങ്ങളില്‍ നിന്ന് തുടങ്ങി വലിയ തുക ലഭിക്കാന്‍ തുടങ്ങി.

‘നഷ്ടങ്ങളുണ്ടായപ്പോഴും മണ്ണ് ചതിക്കില്ലെന്നതായിരുന്നു വിശ്വാസം. പത്ത് രൂപ പ്രതീക്ഷിച്ചിടത്ത് 30 രൂപ കിട്ടാന്‍ തുടങ്ങി’- ഇതോടെയാണ് കൂടുതല്‍ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനായി തുടങ്ങിയത്. അങ്ങനെ കുറച്ചായി തുടങ്ങി ഇപ്പോള്‍ നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, ചെങ്ങമനാട് തുടങ്ങിയ സ്ഥലങ്ങളിലായി 50 ഏക്കറിലധികം സ്ഥലത്ത് കൃഷി ചെയ്യുന്നത്. അന്യ സംസ്ഥാന തൊഴിലാളികളും മലയാളികളുമടക്കം മുപ്പതോളം പേരാണ് ജോലി ചെയ്യുന്നത് – മിലേന്‍ പറയുന്നു.

ഇനി സ്വന്തമായി എക്‌സ്‌പോര്‍ട്ടിങിനുള്ള സംവിധാനം ചെയ്യണം

‘ഞാന്‍ ഒരു വര്‍ഷം കൃഷി ചെയ്താല്‍ കിട്ടുന്ന ലാഭമാണ് ഇത് വില്പനക്ക് കൊടുക്കുമ്പോള്‍ ഇടനിലക്കാരന് ഒരു ദിവസം കൊണ്ട് കിട്ടുന്നത്.’ സ്വന്തമായി എക്‌സ്‌പോര്‍ട്ടിങിനുള്ള സംവിധാനം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ ആ ലാഭം എനിക്ക് തന്നെ കിട്ടും. എങ്കില്‍ കൃഷി വിപൂലീകരിക്കാനും അഞ്ച് പേര്‍ക്കെങ്കിലും ജോലികൊടുക്കാനുള്ള സംവിധാനവും ഉണ്ടാകും. ഒരു എക്‌സ്‌പോര്‍ട്ടിങ് യൂണിറ്റ് കൂടി തുടങ്ങണം. എന്നിട്ട് ഒന്നുകൂടി മെച്ചപ്പെട്ടിട്ടുവേണം വിവാഹത്തെക്കുറിച്ച് ആലോചിക്കാന്‍ – മിലേന്‍ പറയുന്നു.

സ്വന്തമായി ടച്ച് ഫോണോ, വാട്‌സ് ആപ്പോ, ഫെയിസ്ബുക്കോ ഒന്നുമില്ല. വെറുതേ ഇരിക്കുമ്പോള്‍ സമയം പോകുമെന്നതൊഴിച്ചാല്‍ എനിക്ക് അതില്‍ നിന്ന് പ്രത്യേകിച്ച് ഒന്നും കിട്ടുന്നില്ല. അതുകൊണ്ട് തന്നെ ഈ വകയായ ഒന്നും എനിക്കില്ല. ടച്ച് ഫോണ്‍ പോലും വാങ്ങിക്കാത്തത് അത് വെറുതേ ഇരിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണെന്ന് കരുതിയാണ്.

ആദ്യം കൃഷി, ബാക്കിയെല്ലാം പിന്നീട്

നാട്ടിലാണ് അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം ഉള്ളത്. ഞാന്‍ ഇപ്പോള്‍ അവിടേക്ക് പോകാറില്ല. പോയാല്‍ കൃഷിയെല്ലാം അവതാളത്തിലാകും. ആരോഗ്യമുള്ള കാലത്തല്ലേ നന്നായി അധ്വാനിക്കാന്‍ കഴിയൂവെന്നാണ് ഞാന്‍ അവരോട് പറയുന്നത്. അവര്‍ ഇവിടേക്ക് വരാറുണ്ട്. പക്ഷേ ഇവിടുത്തെ ഭക്ഷണ രീതിയൊന്നും തീരെ ഇഷ്ടപ്പെടാറില്ല. അതുകൊണ്ട് തന്നെ ഇവിടേക്ക് വരാന്‍ മടിയാണ്. ഇക്കൊല്ലം ഞാന്‍ അവിടേക്ക് പോയില്ലെങ്കില്‍ അവര്‍ ഇവിടേക്ക് വരുമെന്നാണ് പറഞ്ഞിട്ടുള്ളത്. എനിക്ക് ഇവിടുത്തെ ആളുകളേയും ഭക്ഷണവും സംസ്‌കാരവുമെല്ലാം വലിയ ഇഷ്ടമാണ്. എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ ഇവിടുത്തെ സുഹൃത്തുക്കളൊക്കെ വിളിക്കാറുണ്ട്. സാമ്പാറും അവിയലുമൊക്കെ കൂട്ടി ചോര്‍ കഴിക്കുന്ന രുചി വേറെ തന്നെയാണ്. കേരളത്തിന് പുറത്തേക്ക് പോകുമ്പോഴും മിക്കപ്പോഴും ഞാന്‍ കേരള ഭക്ഷണം കിട്ടുമോയെന്നാണ് അന്വേഷിക്കാറുള്ളത്. ചപ്പാത്തിയും ഡാല്‍ കറിയുമൊക്കെ ഞാന്‍ മറന്നോയെന്ന് ചോദിച്ച് കൂട്ടുകാര്‍ കളിയാക്കാറുണ്ട്.


Share our post

Kerala

കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ യുവ സൈനികൻ മരിച്ചു

Published

on

Share our post

കോഴിക്കോട്:കൊയിലാണ്ടിയില്‍ ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവ സൈനികള്‍ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തില്‍ ആദര്‍ശ് (27) ആണ് മരിച്ചത്. പഞ്ചാബിലെ പത്താന്‍കോട്ട് എ എസ്‌ സി (ഇന്ത്യന്‍ ആര്‍മി സര്‍വീസ് കോപ്‌സ്) ബറ്റാലിയനില്‍ നായിക് ആയിരുന്നു ആദര്‍ശ്. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന പുളിയഞ്ചേരി ഇല്ലത്ത് താഴെ നിജിന്‍ രാജ് (28), കൊയിലാണ്ടി കൊല്ലം കൈപ്പത്തുമീത്തല്‍ ഹരിപ്രസാദ് (27) എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ 1.45ഓടെ കൊയിലാണ്ടി പാര്‍ക്ക് റസിഡന്‍സി ഹോട്ടലിനു സമീപമായിരുന്നു അപകടമുണ്ടായത്. ആദര്‍ശും സുഹൃത്തുക്കളും സഞ്ചരിച്ച ബുള്ളറ്റില്‍ ലോറി തട്ടുകയായിരുന്നു. ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ആദർശിന്‍റെ ശരീരത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവാക്കളെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ആദർശിനെ രക്ഷിക്കാനായില്ല. കൊയിലാണ്ടി പൊലീസും അഗ്നിരക്ഷാ സേനയും അപകട വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയിരുന്നു.


Share our post
Continue Reading

Kerala

സ്വന്തമായി വീടില്ലാത്തവർക്ക് വീട് വെയ്ക്കാൻ അനുമതി;അനുമതി നൽകിയില്ലെങ്കിൽ ക‍ർശന നടപടിയെന്ന് മുഖ്യമന്ത്രി

Published

on

Share our post

തിരുവനന്തപുരം: താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും പഞ്ചായത്തോ നഗരസഭയോ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ അഞ്ച് സെന്‍റും സ്ഥലത്ത് വീട് വെയ്ക്കാനാണ് അനുമതി നൽകേണ്ടത് ടി.ഐ മധുസൂധനന്‍റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസവും തടസ്സവാദങ്ങളും സാധാരണക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നമാണെന്ന് അറിയിച്ച മുഖ്യമന്ത്രി 2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ലൈഫ് പദ്ധതി പ്രകാരം ഇതിനകം 4,27,000 പേര്‍ക്ക് വീട് വച്ച് നല്‍കിയെന്നും പറഞ്ഞു.

അതേസമയത്ത് സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് അവര്‍ ആഗ്രഹിച്ചപോലെ കേറിക്കിടക്കാനൊരിടം ഉണ്ടാകണമെന്നതും പ്രധാനപ്പെട്ടതാണ്. അതിന് കഴിയാത്തവണ്ണം നെല്‍വയല്‍ നികത്തുന്നതിന് തടസ്സമായി നിലനിന്ന 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ വ്യവസ്ഥയില്‍ സര്‍ക്കാര്‍ 2018-ല്‍ ഭേദഗതി കൊണ്ടുവന്നു. ഈ ഭേദഗതി പ്രകാരം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ‘നിലം’ ഇനത്തില്‍പ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണം 10 സെന്‍റില്‍ കവിയാത്ത പക്ഷം അവിടെ 120 ച.മീ (1291.67 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ല.


Share our post
Continue Reading

Kerala

കെ.എസ്.ആര്‍.ടി.സി ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ

Published

on

Share our post

കൊല്ലം: കെ. എസ് .ആര്‍ . ടി. സി യുടെ ലോജിസ്റ്റിക് സര്‍വീസ് കൊറിയര്‍ , പാഴ്‌സല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. തിങ്കളാഴ്ച മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വന്നു. അഞ്ച് കിലോവരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധനയില്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്‌കൊറിയര്‍ പാഴ്‌സലുകള്‍ എത്തിക്കുന്നത്.ഒന്നരവര്‍ഷം മുമ്പാണ് കെ എസ് ആര്‍ടിസി സ്വന്തമായി ലോജിസ്റ്റിക് സര്‍വീസ് ആരംഭിച്ചത്. അതിന് സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കൊറിയര്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും അത് പരാജയമായി കലാശിച്ചു. സ്വന്തമായി ലോജിസ്റ്റിക് സര്‍വീസ് തുടങ്ങിയപ്പോള്‍ അത് വന്‍ലാഭകരമായി മാറി. കെ എസ് ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാന നേട്ടത്തില്‍ ലോജിസ്റ്റിക് സര്‍വീസിന് ഇപ്പോള്‍ മുഖ്യ പങ്കുണ്ട്. ഒന്നര വര്‍ഷത്തിന് ശേഷം ആദ്യമായാണ് ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കുന്നത്.

അഞ്ച് കിലോ വരെയുള്ള സാധാരണ പാഴ്‌സലുകള്‍ക്ക് നിരക്ക് കൂട്ടേണ്ടന്നാണ് തീരുമാനം. 200 കിലോമീറ്റര്‍ ദൂരത്തിന് 110 രൂപ 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്. 5 മുതല്‍ 15 വരെ കിലോഭാരത്തിന് 132രൂപ മുതല്‍ 516 രൂപ വരെ നിരക്ക് വരും. ഭാരത്തെ 15 കിലോ വീതം കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

120 കിലോവരെയാണ് പരമാവധി ഭാരം കടത്തുന്നത്. ഇതിനെ സ്ലാബുകളായി തിരിച്ചിട്ടുണ്ട്. ഓരോ സ്ലാബിലെ ഭാരവും ദൂരവും കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 5 കിലോയ്ക്ക്200 കിലോമീറ്റര്‍ വരെ 110 രൂപ, 15 കിലോവരെ 132 രൂപ, 30 കിലോവരെ 158 രൂപ, 45 കിലോവരെ 250 രൂപ, 60കിലോ വരെ 309 രൂപ, 75 കിലോവരെ 390രൂപ, 90 കിലോവരെ 460 രൂപ, 105 കിലോവരെ 516 രൂപ, 120 കിലോവരെ 619 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. ദൂരം 200, 400, 600, 800 കിലോമീറ്റര്‍ എന്നിങ്ങനെയാണ് നിജപ്പെടുത്തിയിട്ടുള്ളത്. ദൂരത്തിനും ഭാരത്തിനും അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചത്.പുതിയ നിരക്കിന്റെ വിശദവിവരങ്ങള്‍ ചുവടെ. ഈ നിരക്കുകള്‍ക്കൊപ്പം 18 ശതമാനം ജി.എസ്.ടിയും ഉപഭോക്താക്കള്‍ അടയ്ക്കണം.


Share our post
Continue Reading

Trending

error: Content is protected !!