Kannur
സംഗീത് ബസിലെ എ.സി പ്രവർത്തിക്കുന്നത് പൂർണമായും സൗരോർജത്തിൽ; രാജ്യത്തെതന്നെ ആദ്യ ബസ്

കണ്ണൂർ : കണ്ണാടിപ്പറമ്പ് – കണ്ണൂർ ആശുപത്രി റൂട്ടിൽ ബസ് യാത്ര ഇനി വേറെ ലെവൽ. ബസ് സർവീസിൽ എന്നും പുതുമകളുമായി യാത്രക്കാരെ വിസ്മയിപ്പിച്ചിട്ടുള്ള സംഗീത് ടൂർസ് ആൻഡ് ട്രാവൽസിന്റെ പുത്തൻ ബസാണ് ശീതീകരണ സംവിധാനത്തോടെ ഇന്നു മുതൽ സർവീസ് നടത്തുന്നത്. സൗരോർജത്തിലാണ് ശീതീകരണ സംവിധാനം പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ പൂർണമായും പരിസ്ഥിതി സൗഹൃദമാണെന്നു ബസ് ഉടമ കണ്ണാടിപ്പറമ്പ് സ്വദേശി സതീഷ് ചെമ്മരത്തിൽ പറഞ്ഞു. ദിവസവും അഞ്ച് ട്രിപ്പുകളാണ് കണ്ണൂരിനും ജില്ലാ ആശുപത്രിക്കും ഇടയിൽ ബസിനുള്ളത്.
ബസിനോട് ഇഷ്ടം ചെറുപ്പം മുതലേ
കണ്ണാടിപ്പറമ്പ് സ്വദേശിയായ സതീഷ് മുപ്പതു വർഷത്തോളമായി ദുബായിലാണ് ജോലി ചെയ്യുന്നത്. ബസിനോടുള്ള കമ്പം കാരണം 10 വർഷം മുൻപാണ് സംഗീത് ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനത്തിനു നാട്ടിൽ തുടക്കമിട്ടത്. കണ്ണാടിപ്പറമ്പിൽ നിന്നു യാത്ര പുറപ്പെടുന്ന നാലു ബസുകളാണ് ഇപ്പോഴുള്ളത്. രണ്ട് ടൂറിസ്റ്റ് ബസുകളും രണ്ടു ട്രാവലറുകളും ഇവർക്കുണ്ട്.കോവിഡ് കാലത്ത് ബസ് വ്യവസായം കടുത്ത പ്രതിസന്ധി നേരിട്ടപ്പോഴും തൊഴിലാളികളെ ചേർത്തു നിർത്തി. ഡീസൽവില നൂറിലേക്ക് എത്തിയതോടെ ബസ് സർവീസുകളിൽ നിന്നു കാര്യമായ മെച്ചമൊന്നുമില്ല. എങ്കിലും നാട്ടിൽ നിന്നുള്ള സർവീസുകൾ മുടക്കാൻ സതീഷ് തയാറല്ല.
40 പേർക്ക് ഇതുവഴി തൊഴിൽ നൽകാൻ സാധിക്കുന്നുണ്ടെന്നും സതീഷ് പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ പതുതിയിലേറെയും സർവീസ് അവസാനിപ്പിച്ച സാഹചര്യത്തിലും പുതിയ ബസ് ഇറക്കാൻ സതീഷിനെ പ്രേരിപ്പിച്ചതും ഈ ബസ് പ്രേമം തന്നെ.
മെയ്ക് ഇൻ ഇന്ത്യ പരീക്ഷണം
എൻജിനുമായി ബന്ധപ്പെടുത്തിയാണ് ബസുകളിൽ ശീതീകരണ സംവിധാനം സജ്ജമാക്കാറുള്ളത്. എന്നാൽ ഇവിടെ എൻജിനുമായി ബന്ധമില്ലാത്ത തരത്തിലാണ് ക്രമീകരണം. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന തരത്തിലുള്ള സ്‌പ്ലിറ്റ് ഏസിയുടെ കംപ്രസറാണ് ബസിനെ തണുപ്പിക്കുന്നത്. ഒന്നര ടണ്ണാണ് ശേഷി. ഇതിന് മോട്ടർ വാഹന വകുപ്പിൽ നിന്നു പ്രത്യേക അനുമതി നേടിയിട്ടുണ്ടെന്ന് സതീഷ് പറഞ്ഞു.
സൂര്യൻ തരും വൈദ്യുതി
ബസിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന മൂന്ന് സോളർ പാനലുകളിൽ നിന്നുള്ള വൈദ്യുതി നേരിട്ട് എസി കംപ്രസറിലേക്ക് എത്തിക്കുന്ന തരത്തിലാണ് ക്രമീകരണം. 1600 വാട്ട് ശേഷിയുള്ളതാണ് സോളർ പാനലുകൾ. ബിഎൽഡിസി ടെക്നോളജി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ എസി100 വോൾട്ട് വൈദ്യുതിയിൽ പ്രവർത്തിക്കും.
കുറഞ്ഞ അളവിലെ വൈദ്യുതി ആവശ്യമുള്ളൂ എന്നതിനാൽ ചെറിയ വെയിലുള്ളപ്പോൾ പോലും മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് ഇവർ പറയുന്നു. രാവിലെ ആറരയ്ക്കാണ് ബസ് സർവീസ് തുടങ്ങുക. ആ സമയത്ത് വെയിൽ ഇല്ലാത്തതിനാൽ എസി പ്രവർത്തിപ്പിക്കില്ല. വെയിൽ വന്ന്, അന്തരീക്ഷം ചൂടാകുമ്പോഴേക്കും എസി ഓൺ ചെയ്യും.
ധൈര്യമായത് കൂൾവെൽ അനുഭവം
സോളർ പാനൽ സ്ഥാപിച്ച് ബസ് തണുപ്പിക്കാനുള്ള ആശയം സതീഷിനു തോന്നിയത് വെയ്ക്കിന്റെ കൂൾവെൽ സംരംഭവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തിനിടെയാണ്. ബസിന്റെ ബോഡി വർക്കുകൾ ചെയ്തത് തമിഴ്നാട്ടിലെ കരൂരിലെ ഗാരിജിലാണ്.
കൂൾവെലിന്റെ മാനേജിങ് പാർട്നർ അനൂപ് കുമാർ രണ്ടു തവണ ഇതിനായി ദുബായിൽ നിന്ന് കരൂരിലെത്തി ബോഡി ബിൽഡിങ് ടീമിനു മാർഗനിർദേശം നൽകി. കൂൾവെലിന്റെ സോളർ ഡിവിഷൻ ഹെഡ് വിവേക് ബാബുവിന്റെ മേൽനോട്ടത്തിലാണ് ബസിനു മുകളിൽ സോളർ പാനലുകൾ സ്ഥാപിച്ചത്.
ഭാവിയിൽ ബാറ്ററി സജ്ജമാക്കും
വെയിലില്ലാത്ത സമയങ്ങളിൽ എസി പ്രവർത്തിപ്പിക്കാൻ സോളർ വൈദ്യുതി, ബാറ്ററിയിൽ സംഭരിക്കുന്നത് ആലോചിക്കുന്നുണ്ടെന്നു സതീഷ് പറഞ്ഞു. ലിഥിയം ബാറ്ററി ഉപയോഗിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. ബസിൽ എസി സ്ഥാപിക്കുന്നത് അറിഞ്ഞ് പലരും ബന്ധപ്പെട്ടിരുന്നു.
അവർക്കെല്ലാം സാങ്കേതിക സഹായം ലഭ്യമാക്കുമെന്നും സതീഷ് പറഞ്ഞു. അഞ്ചു ലക്ഷത്തോളം രൂപയാണ് ഈ പരീക്ഷണത്തിന് അധികം ചെലവിടേണ്ടി വന്നത്. ഇനി ചെയ്യുന്നവർക്ക് മൂന്നര ലക്ഷത്തോളം രൂപയ്ക്ക് ചെയ്യാൻ സാധിക്കുമെന്നും സതീഷ് പറയുന്നു.
പുതുമകൾ തേടി എന്നും മുന്നിൽ
മെട്രോ ട്രെയിനുകളിലും വന്ദേഭാരത് എക്സ്പ്രസിലും യാത്ര ചെയ്തവർക്ക് സ്റ്റേഷനുകൾ എത്തും മുൻപേ അനൗൺസ്മെന്റ് കേട്ട് പരിചയമുണ്ടാകും. എട്ടു വർഷം മുൻപ് കണ്ണൂർ ആശുപത്രി ബസിൽ ഈ സംവിധാനം ഏർപ്പെടുത്തി യാത്രക്കാരെ വിസ്മയിപ്പിച്ചിട്ടുണ്ട് സതീഷ്.
സ്റ്റോപ്പുകൾ എത്തും മുൻപ് മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും അനൗൺസ്മെന്റ് കേൾപ്പിച്ചാണ് യാത്രക്കാരെ ഞെട്ടിച്ചത്. ഇപ്പോൾ ട്രെയിനുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ജിപിഎസ് അധിഷ്ഠിത അനൗൺസ്മെന്റ് സംവിധാനമായിരുന്നു അന്ന് സതീഷ് ബസിൽ ഒരുക്കിയത്. പുതിയ ബസിലും വൈകാതെ അനൗൺസ്മെന്റ് സംവിധാനം സജ്ജമാക്കുമെന്നും സതീഷ് പറഞ്ഞു.
ഉണർവേകിയത് വെയ്ക്
കണ്ണൂരിലെ പ്രവാസികളുടെ കൂട്ടായ്മയായ വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ എക്സ്പാട്രിയറ്റ്സിന്റെ (വെയ്ക്) തുടക്കം മുതൽ സതീഷ് ഈ കൂട്ടായ്മയ്ക്ക് ഒപ്പമുണ്ട്. പ്രവാസികളായി ജോലി ചെയ്തു തിരികെ എത്തുന്നവർക്ക് തൊഴിൽ ലഭ്യമാക്കാനായി വെയ്ക് ഇക്കണോമിക് ഫോറത്തിന്റെ നേതൃത്വത്തിൽ തുടക്കമിട്ട എട്ടു സംരംഭങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 265 പേർ ജോലി ചെയ്യുന്നു.
കൂൾവെൽ ടെക്നിക്കൽ സർവീസസ് ആൻഡ് ഫെസിലിറ്റി മാനേജ്മെന്റ്, ഏഴിലം ടൂറിസം, കണ്ണൂർ ഫാർമസി, കൂൾവെൽ ജനറൽ ട്രേഡിങ്, കഫേ മൈസൂൺ, പേസസ് വെൽനെസ് ഇന്ത്യ, കണ്ണൂർ പ്ലാറ്റിനം ഡ്രൈവ്, കണ്ണൂർ വ്യൂ പ്രോപ്പർട്ടീസ് എന്നിവയാണ് സംരംഭങ്ങൾ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചതാണ് പുതിയ പരീക്ഷണങ്ങൾക്ക് സതീഷിന് ഊർജം പകരുന്നത്.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്‌റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്സ്, പ്രൊഡ്യൂസേഴ്സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്