റിപ്പബ്ലിക് ദിനാഘോഷം വർണാഭമാക്കാൻ കണ്ണൂർ ജില്ലാ ഭരണകൂടം

കണ്ണൂർ : ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷം വർണാഭമാക്കാൻ കളക്ടർ അരുൺ.കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ 33 പ്ലാറ്റൂണുകൾ അണിനിരക്കും. വിവിധ വകുപ്പുകളുടെ പ്ലോട്ടുകളും ഒരുക്കും.
പൊലീസ് -നാല്, എക്സൈസ് -ഒന്ന്, ഫോറസ്റ്റ് – ഒന്ന്, ജയില്‍ – ഒന്ന്, എന്‍.സി.സി -ആറ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് – പത്ത്, എസ്.പി.സി -നാല്, ജൂനിയര്‍ റെഡ് ക്രോസ് – ആറ് എന്നിങ്ങനെയാണ് പരേഡില്‍ പ്ലാറ്റൂണുകള്‍ അണിനിരക്കുക. നാല് ദിവസത്തെ റിഹേഴ്സല്‍ പരേഡ് നടത്തും. ഇവര്‍ക്കുള്ള ഭക്ഷണം നല്‍കുന്നതിന് പോലീസ്, ഡി.ടി.പി.സി, കണ്ണൂര്‍ കോര്‍പറേഷന്‍, കണ്ണൂര്‍ താലൂക്ക്, സെന്‍ട്രല്‍ ജയില്‍ എന്നിവരെ ചുമതലപ്പെടുത്തി.
പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ആർ.ടി.ഒ, കണ്ണൂർ താലൂക്ക് ഓഫീസ്, ആരോഗ്യ വകുപ്പ്, ഡി.ടി.പി.സി എന്നിവയുടെ പ്ലോട്ടുകളുണ്ടാകും. ദേശഭക്തിഗാനം, ദേശീയഗാനം എന്നിവയും, കലാപരിപാടികൾ അവതരിപ്പിക്കാൻ വിദ്യാർഥികളെ സജ്ജരാക്കാനും സൗകര്യം ഒരുക്കാനും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. ആഘോഷങ്ങൾ പൂർണമായും ഹരിതചട്ടം പാലിച്ച് നടത്താൻ കളക്ടർ നിർദേശം നൽകി. ശുചിത്വ മിഷനാണ് പരിശോധനാ ചുമതല.
എ.ഡി.എം കെ.കെ. ദിവാകരന്‍, കണ്ണൂര്‍ ഡി.എച്ച്.ക്യു എസ്.ഐ. ധന്യ കൃഷ്ണന്‍, കണ്ണൂര്‍ റൂറല്‍ എസ്.ഐ പി. ബാബുമോന്‍, ആര്‍.ടി.ഒ ഒ. പ്രമോദ് കുമാര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി. രാഗേഷ്, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. രാം കിഷോര്‍, കണ്ണൂര്‍ തഹസില്‍ദാര്‍ എം.ടി. സുരേഷ് ചന്ദ്രബോസ്, സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.