Connect with us

Kerala

ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്: ഉപയോഗിച്ചത് പിതാവിന്റെ അക്കൗണ്ട് നമ്പറും സിം കാർഡും

Published

on

Share our post

കല്പറ്റ: ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത സംഘത്തിലെ ഇതരസംസ്ഥാനക്കാരായ രണ്ടുപേരെ വയനാട് സൈബർ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി മുഹമ്മദ് ഇദ്രിസ് (39), കർണാടക സ്വദേശി തരുൺ ബസവരാജു (21) എന്നിവരാണ് പിടിയിലായത്. ജോലി വാഗ്ദാനംചെയ്ത് മുട്ടിൽ എടപ്പെട്ടി സ്വദേശിയിൽനിന്ന് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്. വ്യാജ ഓൺലൈൻ ജോബ് സൈറ്റ് ഉണ്ടാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

സിങ്കപ്പൂരിൽ പസഫിക് ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ ജോലിനൽകാമെന്നുപറഞ്ഞാണ് ഇവർ എടപ്പെട്ടിസ്വദേശിയെ കബളിപ്പിച്ചത്. പലപ്പോഴായി പണം തട്ടിയെടുക്കുകയുംചെയ്തു. കഴിഞ്ഞ ഒക്ടോബറിലാണ് എടപ്പെട്ടി സ്വദേശി പരാതിയുമായി വയനാട് സൈബർ പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ഇവരുെട തട്ടിപ്പ് വ്യക്തമായത്. ‘ഇൻഡീഡ് ഇന്ത്യ റിക്രൂട്ട്മെന്റ് ഡോട്ട്കോം’ എന്നപേരിൽ വ്യാജസൈറ്റ് തയ്യാറാക്കിയാണ് ഇവർ തട്ടിപ്പുനടത്തിയത്. ജോബ് റിക്രൂട്ട്മെന്റ് സൈറ്റുകൾ സന്ദർശിക്കുന്നവരെ ഇവർ ആദ്യം കണ്ടെത്തും.

തുടർന്ന്, വ്യാജസൈറ്റിന്റെ ലിങ്ക് നൽകി വലയിലാക്കും. ജോലി വാഗ്ദാനംചെയ്യുകയും പല ആവശ്യങ്ങൾ പറഞ്ഞ് പണം തട്ടിയെടുക്കുകയുംചെയ്യും. ഫോൺകോളുകളും സാമൂഹികമാധ്യമങ്ങളും നിരീക്ഷിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. തട്ടിപ്പുനടത്താനായി പ്രതികളിലൊരാളായ മുഹമ്മദ് ഇദ്രിസ് സ്വന്തം പിതാവിന്റെ പേരിലുള്ള ഫോൺ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറുമാണ് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

തട്ടിപ്പിലൂെട കിട്ടുന്ന പണം ഇദ്രിസിന്റെ പിതാവിന്റെ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. ഈ തുക പെട്ടെന്ന് ട്രാൻസ്ഫറായി പോവുകയുംചെയ്യും. തുടരന്വേഷണത്തിൽ പോലീസ് ഇദ്രിസിന്റെ വീട് കണ്ടെത്തി പിതാവിനെ ചോദ്യംചെയ്തു. എന്നാൽ, തന്റെ ബാങ്ക് അക്കൗണ്ടും തന്റെ പേരിലുള്ള സിംകാർഡും മകൻ ഇദ്രിസാണ് ഉപയോഗിക്കുന്നതെന്ന കാര്യ‌ം മാത്രമാണ് അദ്ദേഹത്തിനറിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

മകൻ തട്ടിപ്പുനടത്തുന്നതായുള്ള വിവരം പിതാവിന് അറിയില്ലായിരുന്നു. ഇവരുടെ പേരിൽ തമിഴ്നാട്ടിലും ആന്ധ്രയിലും കേസുണ്ട്. കേരളത്തിൽ ഇവർ ഇത്തരത്തിൽ വേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി പദംസിങ്ങിന്റെ മേൽനോട്ടത്തിൽ വയനാട് സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടകൂടിയത്.

എസ്.ഐ. അശോക് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ ഷുക്കൂർ, റസാക്ക്, അനൂപ്, സിവിൽ പോലീസ് ഓഫീസർ റിജോ ഫെർണാണ്ടസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.കഴിഞ്ഞ ഒരുമാസത്തിനിടെ വയനാട് സൈബർ പോലീസ് പിടികൂടുന്ന മൂന്നാമത്തെ തൊഴിൽതട്ടിപ്പ് കേസാണിത്.


Share our post

Kerala

മൂന്ന് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തോത് കൂടുതൽ: ഓറഞ്ച് അലർട്ട്

Published

on

Share our post

കോട്ടയം : സംസ്ഥാനത്ത് കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയതായി ദുരന്ത നിവാരണ അതോറിറ്റി. 8 എന്ന സൂചികയിലാണ് ഇവിടങ്ങളിൽ അൾട്രാവയലറ്റ് വികിരണ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ​പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നറിയിപ്പുകൾ

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.


Share our post
Continue Reading

Kerala

വയനാട്ടിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ചില്ല് അടിച്ച് തകർത്തു, മൂന്ന് പ്രതികളും പിടിയിൽ

Published

on

Share our post

വയനാട്: വയനാട്ടിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളിൽ എത്തിയ മൂന്ന് പേരാണ് ബസിന്റെ ചില്ല് തകർത്തത്. സംഭവത്തിൽ മൂന്ന് പ്രതികളും പിടിയിലായി. മീനങ്ങാടി സ്വദേശികളായ നിഹാൽ, അൻഷിദ്, ഫെബിൻ എന്നിവരാണ് പിടിയിലായത്. മൂവരും സുഹൃത്തുക്കളാണ്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്ന് വന്നിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ചില്ലാണ് കല്ലുകൊണ്ട് പൊട്ടിച്ചത്. വയനാട് താഴേ മുട്ടിലിൽ വെച്ചായിരുന്നുണ് സംഭവം. പരിക്കേറ്റ ബസ് ഡ്രൈവർ ഇടുക്കി സ്വദേശി പ്രശാന്ത് കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറാന്‍ കാരണം ബസാണെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.


Share our post
Continue Reading

Kerala

ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; കണ്ണൂർ സ്വദേശി അടക്കം രണ്ട് സിനിമാ പ്രവർത്തകർ പിടിയിൽ

Published

on

Share our post

കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് സിനിമാ പ്രവർത്തകർ പിടിയിൽ. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിലെ അസോസിയേറ്റ് ഡയറക്ടറുമായ ശ്രീദേവ്, കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശിയും സിനിമയിൽ കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം. മട്ടാഞ്ചേരി സ്വദേശിയായ യുവാവിന് വാട്ട്സ് ആപ്പിലുടെ ലിങ്ക് അയച്ച് കൊടുത്തായിരുന്നു തട്ടിപ്പ്. ലിങ്ക് വഴി ലോഗിൻ ചെയ്ത ശേഷം പണം നിക്ഷേപിച്ച് റേറ്റിംഗ് നൽകിയാൽ കൂടുതൽ ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പലതവണകളായി 46 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പിലുടെ കൈക്കലാക്കിയ പണം മുഹമ്മദ് റാഫി ശ്രീദേവിന്റെ അക്കൌണ്ടിലേക്ക് ഇടുകയും, ശ്രീദേവ് പണം മറ്റൊരാൾക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്‍റെ നിഗമനം.


Share our post
Continue Reading

Trending

error: Content is protected !!