IRITTY
ആറളത്ത് യുവതലമുറക്ക് തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കണം: വനിതാ കമ്മിഷന്‍

ആറളം : മേഖലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതലമുറയ്ക്ക് ആവശ്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് പദ്ധതി തയാറാക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി ആറളം മേഖലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. വനിതാ കമ്മിഷന്‍ മെമ്പര്‍മാരായ ഇന്ദിരാ രവീന്ദ്രന്‍, പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ ഉള്‍പ്പെടുന്ന വനിതാ കമ്മിഷന്‍ സംഘമാണ് സന്ദര്‍ശനം നടത്തിയത്.
തൊഴില്‍ ലഭ്യമാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി നല്‍കി കഴിഞ്ഞാല്‍ ഈ മേഖലയുടെ വികസനം മെച്ചപ്പെടുത്തുന്നതിന് സാധിക്കും. കമ്മിഷന്റെ സന്ദര്‍ശനത്തിലൂടെ കണ്ടെത്തിയിട്ടുള്ള പ്രശ്‌നങ്ങളും അവയുടെ പരിഹാര നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് കൂടുതലാണ്. പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റല്‍ സൗകര്യമുണ്ടെങ്കിലും വീട്ടുകാര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് മടികാണിക്കുന്നുണ്ട്. ഹോസ്റ്റലുകളില്‍ നിന്ന് കുട്ടികളെ വീടുകളിലേക്ക് കൂട്ടി കൊണ്ടു പോരുന്നതു മൂലം പഠനം തന്നെ മുടങ്ങുന്ന അവസ്ഥയുണ്ട്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇത് കുറഞ്ഞുവരുന്നുണ്ടെങ്കിലും ഒരു പ്രശ്‌നമായി തന്നെ നിലനില്‍ക്കുന്നുണ്ട്.
ഊരുകളിലെ അന്തേവാസികള്‍ക്ക് ത്വക്ക് രോഗങ്ങള്‍ കൂടുതലായുണ്ട്. എന്തുകൊണ്ടാണ് ത്വക്ക് രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. പ്രായമായവരെ പരിചരിക്കുന്നതിനുള്ള സംവിധാനം ആറളം കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ നടക്കുന്നുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും വീടുകളില്‍ ചെന്നും ആവശ്യമായ ചികിത്സ നല്‍കുന്നുണ്ട്. ആറളം ഫാമിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ മികച്ച സൗകര്യങ്ങളാണ് ഉള്ളത്. അസുഖം വന്നാല്‍ ചികിത്സ തേടേണ്ടവരാണെന്ന ബോധ്യം ആറളം മേഖലയിലുള്ളവര്‍ക്ക് ഉണ്ട്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മികച്ച പരിചരണമാണ് ലഭിക്കുന്നത്. ആരോഗ്യമേഖലയില്‍ മെച്ചപ്പെട്ട നിലവാരം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
മദ്യപാനവും പുകയില ഉപയോഗവുമായും ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കുണ്ട്. വ്യാജവാറ്റും വ്യാജമദ്യത്തിന്റെ ലഭ്യതയും ഇല്ലാതാക്കുന്നതിന് എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കണം. സ്ത്രീകള്‍ കൂടുതലായി പുകയിലെ ഉപയോഗിക്കുന്നത് കമ്മിഷന് തന്നെ നേരിട്ട് ബോധ്യമായി. ഗാര്‍ഹിക പീഡനങ്ങളില്‍ പരാതി നല്‍കുമെങ്കിലും പിന്നീട് ഉപദേശിച്ചു വിട്ടാല്‍ മതിയെന്ന് സ്ത്രീകള്‍ തന്നെ പറയുന്ന സ്ഥിതിയുണ്ട്. ഇവിടെ പോക്‌സോ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി പോലീസില്‍ നിന്ന് വിവരം ലഭിച്ചു. കോളനികളിലേക്ക് മറ്റു സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നതായും വിവരമുണ്ട്. ശാരീരിക ബന്ധം, അതിന്റെ നിയമപരമായ അവസ്ഥ എന്നിവയെ കുറിച്ച് ഈ മേഖലയിലെ കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കും നല്ല ബോധവല്‍ക്കരണം നല്‍കേണ്ടത് അനിവാര്യമാണ്.
ആറളത്തെ പട്ടികവര്‍ഗ മേഖലയില്‍ വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയുടെ ഉള്‍പ്പെടെ വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷി നശിച്ചു പോകുന്നത് ജനങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. കൃഷി സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇവിടെ ഒരുക്കേണ്ടതുണ്ട്. ഏറ്റവും നല്ല രീതിയിലുള്ള വീടുകളാണ് സര്‍ക്കാര്‍ ഇവിടെയുള്ളവര്‍ക്ക് നിര്‍മിച്ചു നല്‍കിയിട്ടുള്ളത്.
വൈദ്യുതിയുണ്ടെങ്കിലും വഴി വിളക്കുകള്‍ പ്രകാശിക്കാത്തത് പ്രശ്‌നമായുണ്ട്. എല്ലാ സംവിധാനവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജീവിതം മെച്ചപ്പെടുത്തുന്നതിന് അവര്‍ തന്നെ തയാറാവേണ്ടതായിട്ടുണ്ട് എന്ന അവബോധം പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുന്നതിന് ബോധവല്‍ക്കരണം നല്‍കണം. ഇവിടെയുള്ള കുട്ടികള്‍ പഠിക്കുന്നതിനുള്ള താല്‍പര്യം നല്ല രീതിയില്‍ പ്രകടിപ്പിച്ചു. ഇതിന് അവരെ സജ്ജമാക്കുന്നതിനുള്ള ബോധവല്‍ക്കരണം മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അതിദരിദ്രരും വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരുമായ ഏഴു പേരുടെ വീടുകള്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു. ബ്ലോക്ക് ഒന്‍പത് പ്ലോട്ട് 402ലെ പരേതയായ രാഗിണിയുടെ ഭര്‍ത്താവ് ചാത്തുട്ടി, പ്ലോട്ട് 418ലെ ഷീബ ഗിരീഷ്, പ്ലോട്ട് 416ലെ ജാനു കൈമന്‍, പ്ലോട്ട് 531ലെ മകന്‍ തളര്‍ന്നു കിടക്കുന്ന വിധവയായ കമല ഗോപാലന്‍, പ്ലോട്ട് 217ലെ 100 വയസുള്ള വെള്ളച്ചിയമ്മ, ബ്ലോക്ക് പത്തിലെ പ്ലോട്ട് 893ലെ ആനയുടെ ആക്രമണത്തില്‍ ഭര്‍ത്താവിനെ നഷ്ടമായ സുജിത കൃഷ്ണന്‍, പ്ലോട്ട് 718ലെ ആനയുടെ ആക്രമണത്തില്‍ മകനെ നഷ്ടമായ തമ്പായി, ചെറുമകള്‍ രഹന എന്നിവരെ വീടുകളിലെത്തി വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു.
വാര്‍ഡ് ആറിലെ 51-ാം നമ്പര്‍ അംഗന്‍വാടി സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണും മെമ്പര്‍മാരും കുട്ടികളുടെ പഠന സൗകര്യങ്ങള്‍, എല്ലാവരും കൃത്യമായി എത്തുന്നുണ്ടോ, ഭക്ഷണ ലഭ്യത തുടങ്ങിയ വിവരങ്ങള്‍ നേരിട്ടു ചോദിച്ചു മനസിലാക്കി. അധ്യാപിക പി.എസ്. ശിഷിതയും ഹെല്‍പ്പര്‍ എം. മഹിജയും അംഗന്‍വാടിയുടെ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും വനിതാ കമ്മിഷന് മുന്‍പാകെ വിശദീകരിച്ച് നല്‍കി. കുട്ടികള്‍ മൂന്നു ഗാനങ്ങള്‍ കമ്മിഷനു മുന്‍പാകെ ആലപിച്ചു. എല്ലാവര്‍ക്കും മിഠായി നല്‍കി അംഗന്‍വാടിയുടെ പ്രവര്‍ത്തനം സംബന്ധിച്ച അഭിപ്രായം രജിസ്റ്ററില്‍ രേഖപ്പെടുത്തിയാണ് വനിതാ കമ്മിഷന്‍ മടങ്ങിയത്.
IRITTY
മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു


ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു,ധന്യ. സംസ്‌കാരം പിന്നീട്.
IRITTY
പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി


ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത് എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ് കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന് മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ് വെള്ളം ഒഴുകിയെത്തിയത്. ജനുവരി 31ന് പകൽ രണ്ട് മുതലാണ് മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന് വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട് വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ് ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്. ജനുവരി ആറിന് പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ് മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്.
മാഹി ബ്രാഞ്ച് കനാൽ പരിധിയിലെ വേങ്ങാട്, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന് പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന് വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ് വെള്ളം താഴ്‌ന്നത്. നീരൊഴുക്ക് തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന് പഴശ്ശി എക്സിക്യൂട്ടിവ് എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ് എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്. 1997ലാണ് ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്.
IRITTY
ചാക്കിൽക്കെട്ടി വീട്ടുപറമ്പിൽ ആസ്പത്രി മാലിന്യങ്ങൾ തള്ളിയനിലയിൽ


ഇരിട്ടി: പായം പഞ്ചായത്തിലെ വിളമനയിൽ വീട്ടുപറമ്പിൽ ചാക്കിൽക്കെട്ടി ആശുപത്രി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി . വിളമന ഗാന്ധി നഗറിലെ എ. ഗോപാലന്റെ വീട്ടു പറമ്പിലാണ് മാലിന്യം തള്ളിയത്. വിളമന – കരിവണ്ണൂർ റോഡിന്റെ ഇരു വശങ്ങളിലുമായാണ് ഗോപാലന്റെ വീടും പറമ്പും സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ രാത്രി എട്ടു ചാക്കുകളിലാക്കിക്കെട്ടി വാഹനത്തിൽ മാലിന്യം ഗോപാലന്റെ കൃഷിയിടത്തിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും നോക്കിയപ്പോൾ റോഡിന് അപ്പുറമുള്ള തന്റെ കൃഷിയിടത്തിൽ പ്ലാസ്റ്റിക്ക് ചാക്കുകളിൽ നിറച്ച എന്തോ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് . പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്ന് മനസിലായത് .വിവരമറിയിച്ചതിനെ തുടർന്ന് പായം പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചാക്കുകളിലെല്ലാം ആസ്പത്രി മാലിന്യങ്ങളാണെന്ന് കണ്ടെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഇവ നീക്കം ചെയ്യാനോ കുഴിച്ചു മൂടാനോ നടപടിയുണ്ടാക്കിയില്ല. വയോധികനായ ഗോപാലനും ഭാര്യയും മാത്രമെ വിട്ടിലുള്ളു.
ഇവ കുഴിച്ചു മൂടാനോ എടുത്തുമാറ്റാനോ ഇവർക്ക് കഴിയാഞ്ഞതോടെ മാലിന്യം റോഡരികിലെ കൃഷിയിടത്തിൽ തന്നെ കിടക്കുയാണ്. മൂന്ന് മാസം മുൻമ്പ് ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിറയെ മാലിന്യം പറമ്പിൽ തള്ളിയിരുന്നു. അതും ആശുപത്രി മാലിന്യങ്ങളായിരുന്നു.വാഹനങ്ങളിൽ പോകുന്നവർ കുപ്പികളും മറ്റ് മാലിന്യങ്ങളും പറമ്പിലേക്ക് വലിച്ചെറിയുന്നത് ശല്യമായതോടെ ഇത് തടയാൻ പറമ്പിലെ കാടുകൾ മുഴുവൻ സമയാസമയം വെട്ടിമാറ്റാറുണ്ടായിരുന്നു.വാഴകളും തെങ്ങും കമുങ്ങും ഉൾപ്പെടെയുള്ള കൃഷിയാണ് പറമ്പിൽ ഉള്ളത്. മാലിന്യങ്ങളിൽ ഭൂരിഭാഗവും ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന സാനിറ്ററി ഇനത്തിൽപ്പെട്ടവയാണ്. മേഖലയിൽ നിരീക്ഷണ ക്യാമറകളൊന്നും ഇല്ല. ഇരിട്ടി റോഡിൽ നിന്നും വിളമന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാൽ മാലിന്യം കൊണ്ടുവന്ന വാഹനം കണ്ടെത്താൻ കഴിയുമെങ്കിലും അതിനുള്ള ഒരു പരിശോധനയും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്