IRITTY
ആറളത്ത് യുവതലമുറക്ക് തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കണം: വനിതാ കമ്മിഷന്‍

ആറളം : മേഖലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതലമുറയ്ക്ക് ആവശ്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് പദ്ധതി തയാറാക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി ആറളം മേഖലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. വനിതാ കമ്മിഷന്‍ മെമ്പര്‍മാരായ ഇന്ദിരാ രവീന്ദ്രന്‍, പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ ഉള്‍പ്പെടുന്ന വനിതാ കമ്മിഷന്‍ സംഘമാണ് സന്ദര്‍ശനം നടത്തിയത്.
തൊഴില്‍ ലഭ്യമാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി നല്‍കി കഴിഞ്ഞാല്‍ ഈ മേഖലയുടെ വികസനം മെച്ചപ്പെടുത്തുന്നതിന് സാധിക്കും. കമ്മിഷന്റെ സന്ദര്‍ശനത്തിലൂടെ കണ്ടെത്തിയിട്ടുള്ള പ്രശ്‌നങ്ങളും അവയുടെ പരിഹാര നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് കൂടുതലാണ്. പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റല്‍ സൗകര്യമുണ്ടെങ്കിലും വീട്ടുകാര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് മടികാണിക്കുന്നുണ്ട്. ഹോസ്റ്റലുകളില്‍ നിന്ന് കുട്ടികളെ വീടുകളിലേക്ക് കൂട്ടി കൊണ്ടു പോരുന്നതു മൂലം പഠനം തന്നെ മുടങ്ങുന്ന അവസ്ഥയുണ്ട്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇത് കുറഞ്ഞുവരുന്നുണ്ടെങ്കിലും ഒരു പ്രശ്‌നമായി തന്നെ നിലനില്‍ക്കുന്നുണ്ട്.
ഊരുകളിലെ അന്തേവാസികള്‍ക്ക് ത്വക്ക് രോഗങ്ങള്‍ കൂടുതലായുണ്ട്. എന്തുകൊണ്ടാണ് ത്വക്ക് രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. പ്രായമായവരെ പരിചരിക്കുന്നതിനുള്ള സംവിധാനം ആറളം കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ നടക്കുന്നുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും വീടുകളില്‍ ചെന്നും ആവശ്യമായ ചികിത്സ നല്‍കുന്നുണ്ട്. ആറളം ഫാമിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ മികച്ച സൗകര്യങ്ങളാണ് ഉള്ളത്. അസുഖം വന്നാല്‍ ചികിത്സ തേടേണ്ടവരാണെന്ന ബോധ്യം ആറളം മേഖലയിലുള്ളവര്‍ക്ക് ഉണ്ട്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മികച്ച പരിചരണമാണ് ലഭിക്കുന്നത്. ആരോഗ്യമേഖലയില്‍ മെച്ചപ്പെട്ട നിലവാരം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
മദ്യപാനവും പുകയില ഉപയോഗവുമായും ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കുണ്ട്. വ്യാജവാറ്റും വ്യാജമദ്യത്തിന്റെ ലഭ്യതയും ഇല്ലാതാക്കുന്നതിന് എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കണം. സ്ത്രീകള്‍ കൂടുതലായി പുകയിലെ ഉപയോഗിക്കുന്നത് കമ്മിഷന് തന്നെ നേരിട്ട് ബോധ്യമായി. ഗാര്‍ഹിക പീഡനങ്ങളില്‍ പരാതി നല്‍കുമെങ്കിലും പിന്നീട് ഉപദേശിച്ചു വിട്ടാല്‍ മതിയെന്ന് സ്ത്രീകള്‍ തന്നെ പറയുന്ന സ്ഥിതിയുണ്ട്. ഇവിടെ പോക്‌സോ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി പോലീസില്‍ നിന്ന് വിവരം ലഭിച്ചു. കോളനികളിലേക്ക് മറ്റു സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നതായും വിവരമുണ്ട്. ശാരീരിക ബന്ധം, അതിന്റെ നിയമപരമായ അവസ്ഥ എന്നിവയെ കുറിച്ച് ഈ മേഖലയിലെ കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കും നല്ല ബോധവല്‍ക്കരണം നല്‍കേണ്ടത് അനിവാര്യമാണ്.
ആറളത്തെ പട്ടികവര്‍ഗ മേഖലയില്‍ വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയുടെ ഉള്‍പ്പെടെ വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷി നശിച്ചു പോകുന്നത് ജനങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. കൃഷി സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇവിടെ ഒരുക്കേണ്ടതുണ്ട്. ഏറ്റവും നല്ല രീതിയിലുള്ള വീടുകളാണ് സര്‍ക്കാര്‍ ഇവിടെയുള്ളവര്‍ക്ക് നിര്‍മിച്ചു നല്‍കിയിട്ടുള്ളത്.
വൈദ്യുതിയുണ്ടെങ്കിലും വഴി വിളക്കുകള്‍ പ്രകാശിക്കാത്തത് പ്രശ്‌നമായുണ്ട്. എല്ലാ സംവിധാനവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജീവിതം മെച്ചപ്പെടുത്തുന്നതിന് അവര്‍ തന്നെ തയാറാവേണ്ടതായിട്ടുണ്ട് എന്ന അവബോധം പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുന്നതിന് ബോധവല്‍ക്കരണം നല്‍കണം. ഇവിടെയുള്ള കുട്ടികള്‍ പഠിക്കുന്നതിനുള്ള താല്‍പര്യം നല്ല രീതിയില്‍ പ്രകടിപ്പിച്ചു. ഇതിന് അവരെ സജ്ജമാക്കുന്നതിനുള്ള ബോധവല്‍ക്കരണം മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അതിദരിദ്രരും വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരുമായ ഏഴു പേരുടെ വീടുകള്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു. ബ്ലോക്ക് ഒന്‍പത് പ്ലോട്ട് 402ലെ പരേതയായ രാഗിണിയുടെ ഭര്‍ത്താവ് ചാത്തുട്ടി, പ്ലോട്ട് 418ലെ ഷീബ ഗിരീഷ്, പ്ലോട്ട് 416ലെ ജാനു കൈമന്‍, പ്ലോട്ട് 531ലെ മകന്‍ തളര്‍ന്നു കിടക്കുന്ന വിധവയായ കമല ഗോപാലന്‍, പ്ലോട്ട് 217ലെ 100 വയസുള്ള വെള്ളച്ചിയമ്മ, ബ്ലോക്ക് പത്തിലെ പ്ലോട്ട് 893ലെ ആനയുടെ ആക്രമണത്തില്‍ ഭര്‍ത്താവിനെ നഷ്ടമായ സുജിത കൃഷ്ണന്‍, പ്ലോട്ട് 718ലെ ആനയുടെ ആക്രമണത്തില്‍ മകനെ നഷ്ടമായ തമ്പായി, ചെറുമകള്‍ രഹന എന്നിവരെ വീടുകളിലെത്തി വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു.
വാര്‍ഡ് ആറിലെ 51-ാം നമ്പര്‍ അംഗന്‍വാടി സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണും മെമ്പര്‍മാരും കുട്ടികളുടെ പഠന സൗകര്യങ്ങള്‍, എല്ലാവരും കൃത്യമായി എത്തുന്നുണ്ടോ, ഭക്ഷണ ലഭ്യത തുടങ്ങിയ വിവരങ്ങള്‍ നേരിട്ടു ചോദിച്ചു മനസിലാക്കി. അധ്യാപിക പി.എസ്. ശിഷിതയും ഹെല്‍പ്പര്‍ എം. മഹിജയും അംഗന്‍വാടിയുടെ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും വനിതാ കമ്മിഷന് മുന്‍പാകെ വിശദീകരിച്ച് നല്‍കി. കുട്ടികള്‍ മൂന്നു ഗാനങ്ങള്‍ കമ്മിഷനു മുന്‍പാകെ ആലപിച്ചു. എല്ലാവര്‍ക്കും മിഠായി നല്‍കി അംഗന്‍വാടിയുടെ പ്രവര്‍ത്തനം സംബന്ധിച്ച അഭിപ്രായം രജിസ്റ്ററില്‍ രേഖപ്പെടുത്തിയാണ് വനിതാ കമ്മിഷന്‍ മടങ്ങിയത്.
IRITTY
കാക്കയങ്ങാട് കലാഭവൻ ഗ്രാമോത്സവ ലോഗോ പ്രകാശനം ചെയ്തു

ഇരിട്ടി: കാക്കയങ്ങാട് കലാഭവൻ മ്യൂസിക് ക്ലബ്ബിന്റെ നാല്പതാം വാർഷിക ഗ്രാമോത്സവത്തിന്റെ ലോഗോ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി.എ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. ചന്ദ്രൻ, അംഗങ്ങളായ കെ. മോഹനൻ, സിബി ജോസഫ്, ധന്യ രാകേഷ്, ഷഫീന മുഹമ്മദ്, ബി. മിനി, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ മാനേജറുമായ പി.കെ. സതീഷ് കുമാർ, ക്ലബ്ബ് സെക്രട്ടറി എൻ. മണികണ്ഠൻ, വൈസ് പ്രസിഡന്റ് കെ.എം. കൃഷ്ണൻ, വി.രാജു, ബാബു ജോസഫ്, എൻ.ദാമോദരൻ, കെ.ടി. ടോമി, ശശി കൃപ, എൻ. രഘുവരൻ, വി. ഷാജി എന്നിവർ പ്രസംഗിച്ചു.
IRITTY
ആക്രിയിൽ നിന്ന് അക്ഷരത്തിലേക്ക്; വായനശാലയ്ക്ക് പുസ്തകം വാങ്ങാൻ കൈകോർത്ത് കുട്ടികൾ

ഇരിട്ടി : ‘പഴേ പാത്രങ്ങളുണ്ടോ… പൊട്ടിയ കന്നാസുണ്ടോ… പഴേ കടലാസുണ്ടോ… ആക്രിയുണ്ടോ… ആക്രി..’ ഇങ്ങനെയൊരു നീട്ടിവിളി നാട്ടിൻ പുറങ്ങളിൽ പതിവാണ്. പ്രത്യേകിച്ച് അവധിക്കാലത്ത്. മിക്കവാറും ഈ ശബ്ദത്തിന്റെ ഉടമകൾ ഇതരസംസ്ഥാനക്കാരായിരിക്കും. എന്നാൽ ഈ വിളി മുഴക്കുന്നിൽ മുഴങ്ങിയപ്പോൾ അതിന്റെ ഉടമകൾ ഈ നാട്ടിലെ കുട്ടികളായിരുന്നു. ഇവർ പെറുക്കുന്ന ഓരോ കന്നാസും കടലാസും നാളത്തെ അക്ഷരത്തെളിച്ചമുള്ള പുസ്തകങ്ങാളാക്കി മാറ്റുകയാണ് ലക്ഷ്യം.ആറിനും 15നും ഇടയിൽ പ്രായമുള്ള ഇരുപതോളം കുട്ടികളാണ് നാട്ടിൽ ആക്രി പെറുക്കാൻ ഇറങ്ങിയത്.നെയ്യളം യുവശക്തി വായനശാലയിൽ തങ്ങൾക്ക് വായിക്കാൻ ആവശ്യത്തിനു പുസ്തകങ്ങൾ ഇല്ലെന്ന തിരിച്ചറിവാണ് ഇവരെ ആക്രി ചാലഞ്ചിലേക്ക് നയിച്ചത്. എന്തുവില കൊടുത്തും തങ്ങൾക്ക് ആവശ്യമുള്ള പുസ്തകം നാട്ടിലെ വായനശാലയിൽ എത്തിക്കുമെന്ന ദൃഢനിശ്ചയത്തോടെ അവർ നാട്ടുവഴികളിലൂടെ സഞ്ചരിച്ചു.നിലവിൽ 1700 പുസ്തകങ്ങളാണ് വായനശാലയിലുള്ളത്. ഇത് 2000 ആക്കുകയാണ് ആദ്യ ലക്ഷ്യം.ഇതിനായി ആക്രി പെറുക്കി സ്വരൂപിച്ചതും വിഷുക്കൈനീട്ടം കിട്ടിയതും ചേർത്ത് 20000 രൂപയുടെ പുസ്തകം അടുത്തദിവസം വാങ്ങും.ആക്രി പെറുക്കി വിറ്റ് മാത്രം 12,000 രൂപ സ്വരുക്കൂട്ടി.‘മിഴാവുകുന്നി’ന്റെ എഴുത്തുകാരനും വായനശാല പ്രവർത്തകനുമായ മനീഷ് മുഴക്കുന്നിന്റെ നേതൃത്വത്തിൽ ഓരോ വീടുകളും കയറിയറിങ്ങി പഴയ കടലാസുകളും പൊട്ടിയ പാത്രങ്ങളും പ്ലാസ്റ്റിക്കുകളും ശേഖരിച്ച് ചാക്കുകളിൽ കെട്ടിയാണ് അക്രിക്കടയിൽ വിൽപന നടത്തുന്നത്. നേരത്തെ വീടുകളിൽ പച്ചക്കറി ചാലഞ്ച് നടത്തി വിജയിച്ച കുട്ടികൾ തന്നെയാണ് ഇത്തവണ ആക്രി ചാലഞ്ചുമായി രംഗത്തു വന്നത്. കാർത്തിക്, ദേവന്ദ്, അമയ് കൃഷ്ണ, ധീരവ്, അനന്ദു, അമേഗ്, കൃതിക, ആത്മിക, ശ്രീനന്ദ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
IRITTY
ആറളം ഫാമിൽ വാറ്റ് സുലഭം; വാഷിന്റെ മണം കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് വനം വകുപ്പ്

ഇരിട്ടി(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ വാറ്റ് നിർമാണം കൂടിയിട്ടും പരിശോധന ശക്തമാക്കാതെ പോലീസും എക്സൈസും. ഫാമിലെ 13-ാം ബ്ലോക്കിലാണ് വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. കാട്ടാനകൾ മറ്റിടങ്ങളിലേക്ക് പോകാതെ അവിടെ തുടരുന്നതിന് പ്രധാന കാരണമായി വനം വകുപ്പ് പറയുന്നതുമിതാണ്.കശുവണ്ടി സീസൺ തുടങ്ങിയതോടെ കശുമാങ്ങയിൽനിന്ന് മറ്റും ചാരായം വാറ്റുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. സ്ത്രീകളിലും കുട്ടികളിലും മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. ആദിവാസികൾക്ക് പതിച്ചുനല്കിയ ഭൂമിയിൽ പണിതീർത്ത പല വീടുകളിലും ആൾത്താമസമില്ല. ഇത്തരം വീടുകളും ജനവാസം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ്. വാറ്റ് ഉത്പാദനം വർധിച്ചതോടെ ഫാമിനുള്ളിലേക്ക് പുറമേനിന്ന് എത്തുന്നവരുടെ എണ്ണവും കൂടി. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കൂടാതെ മോഷണവും മേഖലയിൽ കൂടിയിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധന വഴിപാടായി മാറുന്നതായും പരാതിയുയരുകയാണ്. 13-ാം ബ്ലോക്കിലാണ് പണിയവിഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് കൂടുതലായും ഭൂമി അനുവദിച്ചത്.
സ്ത്രീകളുടെ പ്രതിരോധവും ലക്ഷ്യം കണ്ടില്ല
വാറ്റും ചാരായവും വൻതോതിൽ വർധിച്ചതോടെ മൂന്നുവർഷം മുൻപ് പ്രദേശത്തെ കുറച്ച് സ്ത്രീകൾ ചേർന്ന് പ്രതിരോധമതിൽ തീർത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ ശ്രമഫലമായി നിരവധി വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയും പോലീസിനും എക്‌സൈസിനും രഹസ്യവിവരങ്ങൾ നല്കുകയും ചെയ്തിരുന്നു. പ്രതിരോധിച്ചവർക്ക് ഭീഷണിയും കുടുംബങ്ങളിൽനിന്നുള്ള എതിർപ്പും നേരിടേണ്ടിവന്നു.കോവിഡിന്റെ മറവിൽ തഴച്ചുവളർന്ന ചാരായ നിർമാണം പൂർണമായും ഇല്ലാതാക്കാനുള്ള പരിശോധനയൊന്നും തുടർന്ന് ഉണ്ടായിട്ടില്ല. മേഖലയിൽ പതിച്ചുനൽകിയ ഭൂമി കാടുകയറി ആർക്കും എത്തിനോക്കാൻപോലും കഴിയാത്ത രീതിയിലായിരിക്കുകയാണ്. ഇവിടെയാണ് പുറത്തുനിന്ന് എത്തുന്നവരുടെ സഹായത്താൽ വാറ്റ് നടക്കുന്നത്. കാടുകളിലും ഒഴിഞ്ഞ വീടുകളിലും ഇങ്ങനെ ഒളിപ്പിച്ചുവെക്കുന്ന വാഷാണ് കാട്ടാനകൾക്കും ലഭിക്കുന്നത്. വാഷിന്റെ രുചിയറിഞ്ഞ ആന പിന്നീട് ആ പ്രദേശം വിട്ടുപോകാൻ മടികാണിക്കും. ദിവസങ്ങൾക്ക് മുൻപ് വാഷ് കുടിച്ച ആന ബാരൽ ചവിട്ടിപ്പൊട്ടിച്ചിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്