വൃദ്ധയെ കെട്ടിയിട്ട് കൊള്ള: മൂന്ന് മോഷ്ടാക്കൾക്ക് 27 വർഷം തടവ്

തലശ്ശേരി:തനിച്ചു താമസിക്കുന്ന വൃദ്ധയെ കെട്ടിയിട്ട് വീട് കൊള്ളയടിച്ച മൂന്ന് കവർച്ചക്കാർക്ക് തടവും പിഴയും. ജോസ്ഗിരി ആലക്കോട്ടെ ജോയി മകൻ സന്ദീപ്, തമിഴ് നാട് സേലം കടപ്പയൂരിലെ സഭാപതി, സേലം മേലൂരിലെ സെൽവരാജ്, എന്നിവരെയാണ് വിവിധ വകുപ്പുകളിൽ 27 വർഷത്തെ കഠിന തടവിനും പതിനായിരം രൂപ വീതം പിടയടക്കാനും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ.ടി.നിസാർ അഹമ്മദ് ശിക്ഷിച്ചത്.ചെറുപുഴ തിമിരി ബോംബെ മുക്കിലെ പനിയാരിക്കൽ ബ്രിജിത്ത (70) യാണ് പ്രതികളുടെ അതിക്രമത്തിനിരയായത്.
2014 ജൂലായ് 13 ന് രാത്രി ഏഴരയോടെയാണ് സംഭവം. വീടിനകത്തായിരുന്ന ബ്രിജിത്ത നായകൾ കുരയ്ക്കുന്നത് കേട്ട് വീട്ടിന്റെ മുകൾനിലയിൽ കയറി നോക്കുന്നതിനിടയിൽ പ്രതികളുടെ പിടിയിൽ പെടുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വൃദ്ധയെ കൈകാൽ കെട്ടി ആഭരണങ്ങൾ ബലമായി അഴിച്ചെടുത്തു. വീട്ടിനകത്ത് കയറി അലമാര തുറന്ന് അതിനുള്ളിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും എടുത്തു ആകെ 30 പവൻ ആഭരണങ്ങളും 60,000 രൂപയുമടക്കംനഷ്ടപ്പെട്ടിരുന്നു.
പ്രതികൾ സ്ഥലം വിട്ടതിന് ശേഷം ഏതാണ്ട് പുലർച്ചെയോടെയാണ് ബ്രിജിത്തക്ക് രക്ഷപ്പെടാനായത്. ബഹളം കൂട്ടിയതിനെ തുടർന്ന് എത്തിയ പരിസരവാസികളാണ് പൊലീസിൽ വിവരം നൽകിയത്. ആകെയുള്ള അഞ്ച് പ്രതികളിൽ സാജ് പി.ജെയിംസ്, സിദ്ധ രാജ് എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. ആലക്കോട് സി.ഐയായിരുന്ന പി.കെ.സുധാകരനാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയിരുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാർ ഹാജരായി.