Kerala
മാര്‍ച്ച് മുതല്‍ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍; ജി.പി.എസ് നിയന്ത്രിതമാകും,ടോള്‍ ബൂത്തുകള്‍ ഒഴിവാകും

രാജ്യത്തെ ദേശീയപാതകളില്‍ 2024 മാര്‍ച്ചോടെ ജി.പി.എസ്. അധിഷ്ഠിത ടോള്‍പിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നിലവിലെ സംവിധാനങ്ങള്‍ക്കു പകരമായാകും ഇത്. ടോള്‍പ്ലാസകളിലെ തിരക്കു കുറയ്ക്കാനും സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കാനും പുതിയസംവിധാനത്തിലൂടെ സാധിക്കും.
നമ്പര്‍പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകള്‍ ഉപയോഗിച്ചുള്ള ടോള്‍പിരിവ് രണ്ടുദേശീയപാതകളില്‍ പരീക്ഷണാര്‍ഥം നടത്തുന്നുണ്ട്. പുതിയ സംവിധാനങ്ങള്‍ വരുന്നതോടെ ടോള്‍പ്ലാസകളില്‍ വാഹനം നിര്‍ത്തേണ്ടിവരില്ല.
നിരത്തുകളില്‍ നിന്ന് ടോള്‍ ബൂത്തുകള്‍ നീക്കി പകരം ജി.പി.എസ്. സംവിധാനത്തിന്റെ സഹായത്തോടെ വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്ന സംവിധാനമാണ് മാസങ്ങള്‍ക്കുള്ളില്‍ ഒരുങ്ങുന്നത്. വാഹനം സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം റോഡ് ഉപയോഗിക്കുന്നവര്‍ പണം നല്‍കിയാല്‍ മതിയെന്നതും ടോള്‍ പ്ലാസ എന്ന ആശയവും ഇതേതുടര്‍ന്നുണ്ടാകുന്ന തിരക്കുകളും പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നതുമാണ് ഈ സംവിധാനം നടപ്പാക്കുന്നതിന്റെ പ്രധാന മേന്മയായി മന്ത്രി അഭിപ്രായപ്പെടുന്നത്.
റോഡുകളിലൂടെ യാത്ര ചെയ്യുന്ന വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹന ഉടമയുടെ ഫാസ്റ്റാഗ് അക്കൗണ്ടില്‍ നിന്ന് ടോളിനുള്ള പണം ഈടാക്കുന്ന സംവിധാനമായിരിക്കും ഒരുങ്ങുകയെന്നാണ് വിലയിരുത്തലുകള്‍. ടോള്‍ പിരിക്കുന്നതിനായി വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് റീഡ് ചെയ്യുന്ന കംപ്യൂട്ടറൈസ്ഡ് സംവിധാനം ഒരുക്കുക എന്ന ആശയവും മന്ത്രി മുന്‍പ് അവതരിപ്പിച്ചിരുന്നു. ഈ രീതിയാണ് വ്യക്തിപരമായി അദ്ദേഹം താത്പര്യപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
2018-19 കാലഘട്ടത്തില്‍ ഇന്ത്യയിലെ ടോള്‍ പ്ലാസകളില്‍ ശരാശരി കാത്തിരിപ്പ് സമയം എട്ട് മിനിറ്റ് വരെയായിരുന്നു. എന്നാല്‍, ഫാസ്റ്റാഗ് അവതരിപ്പിച്ചതിന് ശേഷം 2020-21, 2021-22 കാലഘട്ടത്തില്‍ ഇത് 47 സെക്കന്റായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് മന്ത്രി നിതിന്‍ ഗഡ്കരി അവകാശപ്പെടുന്നത്. എന്നാല്‍, നഗരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ തിരിക്കുള്ള സമയത്തിന് അനുസരിച്ച് കാത്തിരിപ്പില്‍ മാറ്റമുണ്ടാകാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഇത് പൂര്‍ണമായും ഇല്ലാതാക്കാനാണ് ജി.പി.എസ്. അധിഷ്ഠിത സംവിധാനം ഒരുങ്ങുന്നത്.
മുന്‍വര്‍ഷം പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് ഫാസ്റ്റാഗ് സംവിധാനത്തിലൂടെ പ്രതിദിനം 120 കോടി രൂപ ടോള്‍ വരുമാനം ദേശീയപാത അതോറിറ്റിക്ക് ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഈ വര്‍ഷം ഉള്‍പ്പെടെ നിരവധി പുതിയ റോഡുകള്‍ തുറന്നതോടെ ഈ വരുമാനം ഉയര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനായി ടോള്‍ പ്ലാസകളില്‍ പ്രത്യേകം ട്രാക്ക് ഒഴിച്ചിട്ടിട്ടുണ്ട്. എന്നാല്‍, ഫാസ്റ്റാഗ് വഴി ഈടാക്കുന്നതിന്റെ ഇരട്ടി തുകയാണ് ഇതില്‍ ടോള്‍ നല്‍കേണ്ടത്.
Kerala
ആന്‍ഡ്രോയിഡ് 16 ബീറ്റ അപ്‌ഡേറ്റ് ഏതെല്ലാം ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം ?

ഏപ്രില്‍ 17-നാണ് ആന്‍ഡ്രോയിഡ് 16 ഒഎസിന്റെ നാലാം പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിന്റെ സ്‌റ്റേബിള്‍ പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പുള്ള അവസാനത്തെ ബീറ്റാ പതിപ്പാണിത്. മുന്‍ ബീറ്റാ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പുതിയ പതിപ്പ് മുന്‍നിര ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കാളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാം. സാംസങ് ഒഴികെ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ആന്‍ഡ്രോയിഡ് 16 ബീറ്റാ 4 പുറത്തിറക്കിയിട്ടുണ്ട്. ഈ കമ്പനികളുടെ എതെങ്കിലും ഒരു ഫോണിലെങ്കിലും ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ഓണര്‍ മാജിക് 7 പ്രോ, ഐഖൂ 13, വിവോ എക്‌സ് 200 പ്രോ, ലെനോവോ യോഗ ടാബ് പ്ലസ്, വണ്‍പ്ലസ് 13, ഓപ്പോ ഫൈന്റ് എക്‌സ് 8, റിയല്‍മി ജിടി7 പ്രോ, ഷാവോമി 14ടി പ്രോ, ഷാവോമി 15 തുടങ്ങിയ ഫോണുകള്‍ അതില്‍ ചിലതാണ്. പിക്‌സല്‍ 6, പിക്‌സല്‍ 7, പിക്‌സല്‍ 7, പിക്‌സല്‍ 9 സീരീസ് ഫോണുകളിലും ഇപ്പോള്‍ ആന്‍ഡ്രോയിഡ് 16 ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് 16 ഒഎസ് ഉപയോഗിച്ച് നോക്കാന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി സാധിക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ആന്‍ഡ്രോയിഡ് 16 ബീറ്റയില്‍ ബഗ്ഗുകള്‍ അഥവാ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയുണ്ടാവാം. ഈ മാസം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറക്കിയേക്കും.
Kerala
കേന്ദ്രം സബ്‌സിഡി വെട്ടി; രാസവളംവില കുതിച്ചു , കര്‍ഷകര്‍ക്കു തിരിച്ചടി, മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി

കൊച്ചി: സംസ്‌ഥാനത്തു കര്‍ഷകര്‍ക്കു തിരിച്ചടിയായി രാസവളം വിലയില്‍ വന്‍ വര്‍ധന. കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചതോടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി. വേനല്‍ മഴ കിട്ടിയതോടെ കര്‍ഷകര്‍ വളപ്രയോഗത്തിലേക്കു കടക്കുന്ന വേളയിലാണ് ഇപ്പോള്‍ വില കൂടിയിരിക്കുന്നത്. പ്രധാന വളമായ പൊട്ടാഷ് 50 കിലോ ചാക്കിന് 600 രൂപ വര്‍ധിച്ചു. ഒട്ടുമിക്ക മിശ്രിത വളങ്ങളുടെയും പ്രധാനഘടകം പൊട്ടാഷ് ആയതിനാല്‍ മിശ്രിത വളങ്ങളുടെയും വില കൂടി. നെല്‍ കര്‍ഷകരുടെ പ്രധാന ആശ്രയമായ ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വിലയും വര്‍ധിച്ചു. മ്യൂറേറ്റ് ഓഫ് പൊട്ടാഷ്, എന്‍.പി.കെ. മിശ്രിത വളം, രാജ്‌ഫോസ്, ഫാക്‌ടംഫോസ്, 16:16:16 എന്നിവയുടെ വിലയും കൂടി. 2021 ലെ വിലയേക്കാള്‍ ഇരട്ടി വിലയാണു നിലവില്‍ പൊട്ടാഷിന്. യൂറിയയ്‌ക്കു മാത്രമാണു നിലവില്‍ വില നിയന്ത്രണമുള്ളൂ. മറ്റു വളങ്ങളുടെ സബ്‌സിഡി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. 2023-24 ല്‍ ഫോസ്‌ഫറസ്, പൊട്ടാഷ് വളങ്ങള്‍ക്ക് 65,199.58 കോടി രൂപ സബ്‌സിഡി നല്‍കിയിരുന്നു. 2024-25 ല്‍ 52,310 കോടിയായി കുറഞ്ഞു. ഇക്കുറി 49,000 കോടിയായി വീണ്ടും കുറഞ്ഞു. സബ്‌സിഡി താഴ്‌ത്തിയതോടെയാണു വിലയും കൂടിയത്. ഇതിനൊപ്പം കയറ്റിറക്ക് കൂലി, ചരക്കുകൂലി എന്നിവയിലും വര്‍ധനയുണ്ടായതോടെ കമ്പനികള്‍ വില കൂട്ടി. റഷ്യ-യുൈക്രന്‍ യുദ്ധം അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതയില്‍ ഇടിവുണ്ടാക്കിയതും തിരിച്ചടിയായി.
Kerala
ലഹരിവേട്ട: പോലീസിൽ പ്രത്യേക വിഭാഗം രൂപവത്കരിക്കാൻ ശുപാർശ

തിരുവനന്തപുരം: ലഹരിവേട്ടയ്ക്കായി പോലീസിൽ പ്രത്യേക വിഭാഗം രൂപവത്കരിക്കാൻ ശുപാർശ. എല്ലാ സബ് ഡിവിഷനുകളിലും മൂന്നു വീതം പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്ന ശുപാർശയാണ് പോലീസ് ആസ്ഥാനത്തുനിന്ന് സർക്കാരിനു നൽകിയത്. ഈ വിഭാഗത്തിന്റെ മേൽനോട്ടത്തിനായി ഒരു എൻഫോഴ്‌സ്‌മെന്റ് ഡിഐജിയുടെ തസ്തിക സൃഷ്ടിക്കാനും ശുപാർശയുണ്ട്.കേരളത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ലഹരി മാഫിയയ്ക്കു തടയിടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്.
ജില്ലകളിൽ നിലവിലുള്ള ഡാൻസാഫിനു പുറമേയാണ് പ്രത്യേക സംഘം. ഡിവൈഎസ്‌പി അല്ലെങ്കിൽ അസിസ്റ്റന്റ് കമ്മിഷണർക്കു കീഴിൽ വരുന്നതാണ് ഒരോ സബ് ഡിവിഷനും.ഒരോ സബ് ഡിവിഷനിലും ലഹരിയിടപാടുകാരെ നിരീക്ഷിക്കുന്നതും അത്തരക്കാരുടെ പട്ടിക തയ്യാറാക്കുന്നതും ലഹരിവസ്തുക്കൾ പിടികൂടുന്നതിനായി പരിശോധനകൾ നടത്തുന്നതും ഈ പ്രത്യേക വിഭാഗത്തിന്റെ ചുമതലയിൽ വരും. സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘം വരുന്നതോടെ ലഹരിക്കെതിരേയുള്ള നടപടികൾ കൂടുതൽ ശക്തമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ലഹരിയിടപാടുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ ലഹരികടത്തും ഉപഭോഗവും തടയുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും യോഗങ്ങൾ ചേർന്നിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ലഹരിയെത്തുന്നതു തടയാൻ അതത് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായോ എഡിജിപിമാരുമായോ സംസ്ഥാന പോലീസ് ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളാണ് ലഹരിവേട്ട നടത്തുന്നത്. ഇതു ഫലപ്രദമാണെന്നു കണ്ടതോടെയാണ് സംസ്ഥാനത്തും ഈ രീതി സ്വീകരിക്കാൻ ശ്രമിക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്