വരുന്നു സംസ്ഥാനത്ത് ആദ്യമായി ക്വാണ്ടം കംപ്യൂട്ടിങ്‌ പഠനകേന്ദ്രം കണ്ണൂർ സർവകലാശാലയിൽ

Share our post

കണ്ണൂർ : ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം അടയാളപ്പെടുത്തിയ ക്വാണ്ടം കംപ്യൂട്ടിങ്‌ മേഖലയ്‌ക്ക്‌ കണ്ണൂർ സർവകലാശാലയിൽ ഇടമൊരുങ്ങുന്നു. മേഖലയിലെ പഠനങ്ങൾക്കുള്ള സെന്റർ ഫോർ ക്വാണ്ടം കംപ്യൂട്ടിങ് ജനുവരിയിൽ മാങ്ങാട്ടുപറമ്പ്‌ ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിന്റെ ഭാഗമായി പ്രവർത്തനം തുടങ്ങും. ഭാവിയിലെ സാങ്കേതിക വിദ്യയ്‌ക്ക്‌ അടിത്തറയിടുന്ന കംപ്യൂട്ടർ സയൻസ്‌ മേഖലയെന്ന പരിഗണനയിലാണ്‌ സംസ്ഥാന സർക്കാർ പഠനകേന്ദ്രം അനുവദിച്ചത്‌. ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി സർവകലാശാല ബജറ്റിൽ 25 ലക്ഷം രൂപ നീക്കിവച്ചു.

ആറ്റോമിക്, സബ് ആറ്റോമിക് തലത്തിൽ ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും സ്വഭാവ സവിശേഷതകൾ വിശദീകരിക്കുന്ന ക്വാണ്ടം സിദ്ധാന്തത്തിന്റെ തത്വങ്ങൾ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യാ വികസനമാണ്‌ ക്വാണ്ടം കംപ്യൂട്ടിങ്ങ്‌. സങ്കീർണ പ്രശ്ന പരിഹാരത്തിന്‌ ക്ലാസിക്കൽ കംപ്യൂട്ടിങ്ങിനേക്കാൾ സഹായകരമായ സാങ്കേതിക വിദ്യയാണിത്‌. കംപ്യൂട്ടർ സയൻസ്‌, ഫിസിക്‌സ്‌, മാത്തമാറ്റിക്‌സ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌, ഇലക്ട്രോണിക്‌സ്‌ തുടങ്ങിയ ഒട്ടേറെ വിഷയങ്ങൾ ഉൾക്കൊള്ളുന്നു. ഇന്റിജർ ഫാക്ടറൈസേഷൻ, സിമുലേഷൻസ് തുടങ്ങിയവയിൽ മികവ് പുലർത്തുന്നതിനൊപ്പം ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യം, ഉൽപ്പാദനം, സൈബർ സുരക്ഷ, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ വൻ സാധ്യതകളും മുന്നോട്ടുവയ്‌ക്കുന്നു. ആമസോൺ, ഗൂഗിൾ, ഐ.ബി.എം, ഇന്റൽ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട കമ്പനികളും മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഓക്‌സ്‌ഫോർഡ് സർവകലാശാല എന്നിവയും ക്വാണ്ടം കംപ്യൂട്ടിങ്‌ സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ട്‌. യു.എസ്‌, യു.കെ, ഓസ്‌ട്രേലിയ, ക്യാനഡ, ചൈന, ജർമനി, ഇസ്രയേൽ, ജപ്പാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ മേഖലയിൽ വൻനിക്ഷേപവും നടത്തിയിട്ടുണ്ട്.

കേരളത്തിൽ ആദ്യമായി എം.എസ്‌.സി കംപ്യൂട്ടർ സയൻസ്‌, എം.സി.എ കോഴ്‌സുകളിൽ ക്വാണ്ടം കംപ്യൂട്ടിങ്‌ കോർ പേപ്പറായി ഉൾപ്പെടുത്തിയത്‌ കണ്ണൂർ സർവകലാശാലയാണ്‌. മൂന്ന്‌ കോടിയുടെ പദ്ധതിയാണ്‌ സി-ഡാക്‌ ബംഗളുരുവുമായി സഹകരിച്ച്‌ പ്രവർത്തനം തുടങ്ങുന്ന പഠനകേന്ദ്രം വിഭാവനം ചെയ്യുന്നത്‌. ക്വാണ്ടം കംപ്യൂട്ടിങ്ങിലെ അടിസ്ഥാന പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ സെന്റർ ഡയറക്ടർ ഡോ. ആർ.കെ. സുനിൽകുമാർ പറഞ്ഞു. ഒന്നിലധികം പഠനശാഖകൾ ഉൾപ്പെടുന്നതിനാൽ ഒരു വിഷയം പഠിച്ചവർക്ക് മാത്രമായി പഠനം ഒതുക്കാനാവില്ല. അധ്യാപകർക്കും വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രൊഫഷണലുകൾക്കും ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ സാധ്യതകൾ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ സെന്ററിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പഠനകേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായി ഫാക്കൽട്ടി ഡെവലപ്‌മെന്റ്‌ പ്രോഗ്രാമെന്ന നിലയിൽ ശിൽപ്പശാല നടത്തും. ജനുവരി 22 മുതൽ 26വരെ നടക്കുന്ന ശിൽപ്പശാലയിൽ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ വിദഗ്‌ധരും ഗവേഷകരും വിദ്യാർഥികളും പ്രൊഫഷണലുകളും പങ്കെടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!