സപ്ലൈകോ ക്രിസ്‌മസ് വിപണി 21 മുതൽ

തിരുവനന്തപുരം : വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സപ്ലൈകോ ക്രിസ്‌മസ് ചന്ത 21ന് ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാന ഉദ്‌ഘാടനം. 13ഇന സബ്‌സിഡി സാധനങ്ങളും ചന്തകളിൽ ലഭിക്കും. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലാ ചന്തകളുമുണ്ടാകും. 1600 ഓളം ഔട്ട്‌ലറ്റുകളിലും വിൽപ്പനയുണ്ടാകും. സാധനങ്ങൾ ലഭ്യമാക്കാനുള്ള ടെൻഡർ നടപടി ശനിയാഴ്‌ച പൂർത്തിയായി. ജില്ലാ ചന്തകളിൽ ഹോർട്ടികോർപ്പിന്റെയും മിൽമയുടെയും സ്‌റ്റാളുകളുമുണ്ടാകും.
ഓണച്ചന്തകൾക്ക് സമാനമായി സബ്‌സിഡി ഇതര സാധനങ്ങൾക്ക് ഓഫറുകൾ നൽകാനും ആലോചിക്കുന്നുണ്ട്. 30ന് ചന്തകൾ അവസാനിക്കും.
വിപണി ഇടപെടലിന്റെ ഭാഗമായി ഉത്സവ കാലത്ത് നടത്തുന്ന സപ്ലൈകോ ചന്തകൾക്ക് ഇത്തവണയും മാറ്റമില്ലാതെ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
ക്രിസ്‌മസിന് റേഷൻകട വഴി ആറുകിലോ അരി വീതം വെള്ള കാർഡ് ഉടമകൾക്ക് നൽകി തുടങ്ങി. കൂടിയ വിലയ്‌ക്ക് വാങ്ങിയാണ് നീല കാർഡുകാർക്ക് അധിക അരി ലഭ്യമാക്കുന്നത്. ശനിവരെ 44 ലക്ഷം കാർഡ് ഉടമകൾ റേഷൻ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.