Connect with us

Kerala

‘കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കുക, വെളുത്തതോ ഇളം വസ്ത്രങ്ങളോ മതി’; ജാഗ്രതാ നിർദേശങ്ങളുമായി എം.വി.ഡി

Published

on

Share our post

തിരുവനന്തപുരം: പ്രഭാത സവാരിക്കാര്‍ വാഹനാപകടങ്ങളില്‍ മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. പരിമിതമായ ഫുട്പാത്തുകള്‍, വളവ് തിരിവുകള്‍ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകള്‍ ഇങ്ങനെ പല കാരണങ്ങള്‍ മൂലമാണ് പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നതെന്ന് എം.വി.ഡി പറഞ്ഞു.

രാവിലെ നടക്കാന്‍ പോകുന്നവര്‍ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കണമെന്നും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും എം.വി.ഡി ആവശ്യപ്പെട്ടു. കറുത്ത വസ്ത്രവും, വെളിച്ചമില്ലായ്മയും, കറുത്ത റോഡും ചേര്‍ന്ന് പ്രഭാത സവാരിക്കാരനെ കാണാന്‍ വാഹനത്തില്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് കൊണ്ടാണ് വെളുത്ത നിറമുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കണമെന്ന് എം.വി.ഡി അറിയിച്ചത്.

സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം. കഴിയുന്നതും നടപ്പിനായി മൈതാനങ്ങളോ പാര്‍ക്കുകളോ തിരഞ്ഞെടുക്കുക. വെളിച്ചമുള്ളതും, ഫുട്പാത്തുകള്‍ ഉള്ളതുമായ റോഡുകള്‍ തിരഞ്ഞെടുക്കാം. തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ളതുമായ റോഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും എം.വി.ഡി ആവശ്യപ്പെട്ടു.

എംവിഡി കുറിപ്പ്

“സുരക്ഷിതമായ നല്ല നടപ്പ്. പ്രഭാത നടത്തങ്ങള്‍ നമ്മുടെ ശീലങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് കുറച്ചു നാളുകളായിരിക്കുന്നു. അടച്ചുപൂട്ടപ്പെട്ട കോവിഡ് കാലത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി നല്ല ശീലങ്ങള്‍ സ്വായാത്തമാക്കുന്ന കാര്യത്തില്‍ നാം മലയാളികള്‍ പുറകിലല്ല. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തില്‍ നടക്കാന്‍ പോകുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ് ഈയടുത്ത കാലത്ത്. ഇന്ത്യയില്‍ 2022 – ല്‍ മാത്രം 32,825 കാല്‍നട യാത്രികരാണ് കൊല്ലപ്പെട്ടത്. ഇരുചക്ര വാഹന സഞ്ചാരികള്‍ കഴിഞ്ഞാല്‍ മരണത്തിന്റെ കണക്കില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കാല്‍നടക്കാര്‍ ആണെന്നത് സങ്കടകരമായ സത്യമാണ്.

തിരുവനന്തപുരത്ത് ഈയിടെ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം ഈ കാര്യത്തില്‍ നമ്മുടെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നു. പരിമിതമായ ഫുട്പാത്തുകള്‍, വളവ് തിരിവുകള്‍ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകള്‍ കാല്‍ നട യാത്രക്കാരുടെ സുരക്ഷയെ പറ്റിയുള്ള നമ്മുടെ അജ്ഞത ഇങ്ങനെ പല കാരണങ്ങള്‍ മൂലവും പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നു. രാത്രിയില്‍ കാല്‍നടയാത്രക്കാരുടെ ദൃശ്യപരത ഒരു സങ്കീര്‍ണ്ണ പ്രതിഭാസമാണ്. കാല്‍നടയാത്രക്കാരനെ താരതമ്യേന വളരെ മുന്‍ കൂട്ടി കണ്ടാല്‍ മാത്രമേ ഒരു ഡ്രൈവര്‍ക്ക് അപകടം ഒഴിവാക്കാന്‍ കഴിയൂ. ഡ്രൈവര്‍ കാല്‍നടയാത്രക്കാരനെ കണ്ട് വരാനിരിക്കുന്ന കൂട്ടിയിടി തിരിച്ചറിഞ്ഞ് ബ്രേക്കുകള്‍ അമര്‍ത്തി പ്രതികരിക്കണം. കേരളത്തിലെ സാധാരണ റോഡുകളില്‍ അനുവദനീയമായ പരമാവധി വേഗതയായ മണിക്കൂറില്‍ 70 കി.മീ (സെക്കന്റില്‍ 19.5 മീറ്റര്‍) സഞ്ചരിക്കുന്ന ഡ്രൈവര്‍ ഒരു കാല്‍നടയാത്രക്കാരനെ കണ്ട് പെട്ടെന്ന് കണ്ട് ബ്രേക്ക് ചവിട്ടാന്‍ എടുക്കുന്ന Reaction time ഏകദേശം ഒന്ന് മുതല്‍ 1.5 സെക്കന്‍ഡ് ആണ് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ഈ സമയത്ത് വാഹനം 30 മീറ്റര്‍ മുന്നോട്ട് നീങ്ങും, ബ്രേക്ക് ചവിട്ടിയതിന് ശേഷം പൂര്‍ണ്ണമായി നില്‍ക്കാന്‍ പിന്നെയും 36 മീറ്റര്‍ എടുക്കും. അതായത് ഡ്രൈവര്‍ കാല്‍നടയാത്രക്കാരനെ ഏറ്റവും കുറഞ്ഞത് 66 മീറ്ററെങ്കിലും മുന്‍പ് കാണണം. വെളിച്ചമുള്ള റോഡുകളില്‍ പോലും രാത്രി ഇങ്ങനെ കൃത്യമായി കാണാന്‍ കഴിയുന്നത് കേവലം 30 മീറ്റര്‍ പരിധിക്ക് അടുത്തെത്തുമ്പോള്‍ മാത്രമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു, (വെളിച്ചം കുറവുള്ള റോഡില്‍ അത് 10 മീറ്റര്‍ വരെയാകാം ) അതും കാല്‍നടയാത്രികന്‍ റോഡിന്റെ ഇടത് വശത്താണെങ്കില്‍. ഡ്രൈവറുടെ വലതു വശത്തെ വിന്റ് ഷീല്‍ഡ് പില്ലറിന്റെ തടസ്സം മൂലവും പെരിഫറല്‍ വിഷന്റെ പ്രശ്‌നം കൊണ്ടും വലത് വശത്തെ കാഴ്ച പിന്നെയും കുറയും. മഴ, മൂടല്‍മഞ്ഞ്, ഡ്രൈവറുടെ പ്രായം കൂടുന്നത്, നൈറ്റ് മയോപ്പിയ, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവ അപകട സാദ്ധ്യത പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.

കാല്‍നടയാത്രക്കാര്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് അനുഭവത്തിലൂടെ പഠിച്ച ഗ്രാമീണ റോഡുകളിലോ മറ്റ് പ്രദേശങ്ങളിലോ കാല്‍നടയാത്രക്കാരെ ഡ്രൈവര്‍മാര്‍ പ്രതീക്ഷിക്കില്ല എന്നതും പ്രശ്‌നമാണ്. വസ്ത്രത്തിന്റെ നിറമാണ് പ്രധാനപ്പെട്ട മറ്റൊരു സംഗതി, കറുത്ത വസ്ത്രവും, വെളിച്ചമില്ലായ്മയും, കറുത്ത റോഡും ചേര്‍ന്ന് പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് നിന്നാല്‍ പോലും കാണുക എന്നത് തീര്‍ത്തും അസാദ്ധ്യമാക്കുന്നു. കാല്‍ നട യാത്രക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആണിവയൊക്കെ.

ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ

സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം. കഴിയുന്നതും നടപ്പിനായി മൈതാനങ്ങളോ പാര്‍ക്കുകളോ തിരഞ്ഞെടുക്കുക. വെളിച്ചമുള്ളതും, ഫുട്പാത്തുകള്‍ ഉള്ളതുമായ റോഡുകള്‍ തിരഞ്ഞെടുക്കാം. തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ളതും ആയ റോഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. ഫുട്പാത്ത് ഇല്ലെങ്കില്‍ നിര്‍ബന്ധമായും അരികില്‍ കൂടി വരുന്ന വാഹനങള്‍ കാണാവുന്ന രീതിയില്‍ റോഡിന്റെ വലത് വശം ചേര്‍ന്ന് നടക്കുക. വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. സാധ്യമെങ്കില്‍ റിഫ്‌ളക്ടീവ് ജാക്കറ്റുകളൊ അത്തരം വസ്ത്രങ്ങളൊ ഉപയോഗിക്കുക. വലതുവശം ചേര്‍ന്ന് റോഡിലൂടെ നടക്കുമ്പോള്‍ 90 ഡിഗ്രി തിരിവില്‍ നമ്മളെ പ്രതീക്ഷിക്കാതെ വാഹനങ്ങള്‍ പാഞ്ഞു വരാമെന്ന ശ്രദ്ധ വേണം. ഫോണ്‍ ഉപയോഗിച്ചു കൊണ്ടും ഇയര്‍ ഫോണ്‍ ഉപയേഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് ഒഴിവാക്കണം. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അധിക ശ്രദ്ധ നല്‍കണം. റോഡിലൂടെ വര്‍ത്തമാനം പറഞ്ഞു കൂട്ടം കൂടി നടക്കുന്നത് ഒഴിവാക്കണം. വലതുവശം ചേര്‍ന്ന് റോഡിലൂടെ നടക്കുമ്പോള്‍ 90 ഡിഗ്രി തിരിവില്‍ നമ്മളെ പ്രതീക്ഷിക്കാതെ പാഞ്ഞുവരുന്ന ഒരു വാഹനത്തിനായി പ്രത്യേകം ശ്രദ്ധ വേണം. മൂടല്‍ മഞ്ഞ്, മഴ എന്നീ സന്ദര്‍ഭങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ വശങ്ങള്‍ നന്നായി കാണാന്‍ കഴിയില്ല എന്ന കാര്യം മനസിലാക്കി ശ്രദ്ധിച്ചു നടക്കുക. കഴിയുമെങ്കില്‍ പ്രതികൂല കാലാവസ്ഥ ഒഴിവാക്കുക.”


Share our post

Kerala

സാധാരണക്കാരെ എ.ഐ. പഠിപ്പിക്കാൻ ‘കൈറ്റ്’; നാലാഴ്ചത്തെ ഓണ്‍ലൈന്‍ കോഴ്‌സ്‌

Published

on

Share our post

തിരുവനന്തപുരം: സാധാരണക്കാരെ നിത്യജീവിതത്തിൽ നിർമിതബുദ്ധി ടൂളുകൾ ഉപയോഗിക്കാൻ പര്യാപ്തമാക്കുന്ന ഓൺലൈൻ പരിശീലനപദ്ധതിക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) തുടക്കമിടുന്നു. നാലാഴ്ച നീളുന്ന ‘എ.ഐ. എസൻഷ്യൽസ്’ എന്ന ഓൺലൈൻ കോഴ്‌സിൽ വീഡിയോ ക്ലാസുകൾക്കും റിസോഴ്‌സുകൾക്കും പുറമേ എല്ലാ ആഴ്ചയിലും ഓൺലൈൻ കോൺടാക്ട് ക്ലാസ് ഉണ്ടാകും.ഓഫീസ് ആവശ്യങ്ങൾ ഉൾപ്പെടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് എ.ഐ. ടൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്താം, സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം തയ്യാറാക്കൽ, കല-സംഗീത-സാഹിത്യ മേഖലകളിൽ പ്രയോജനപ്പെടുത്താവുന്ന ടൂളുകൾ, പ്രോംപ്റ്റ് എൻജിനീയറിങ്, റെസ്പോൺസിബിൾ എ.ഐ. എന്നിങ്ങനെയുള്ള മേഖലകളിൽ പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്‌സിന്റെ രൂപകല്പന.

നേരത്തേ 80,000 സ്കൂൾ അധ്യാപകർക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂൾ പുതിയ ടൂളുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിയതാണ് പുതിയ കോഴ്‌സ്. www.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 2500 പേരേയാണ് ഒന്നാം ബാച്ചിൽ ഉൾപ്പെടുത്തുക. മാർച്ച് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.ജി.എസ്.ടി. ഉൾപ്പെടെ 2360 രൂപ ഫീസ് രജിസ്‌ട്രേഷൻ സമയത്ത് ഓൺലൈനായി അടയ്ക്കണം. ക്ലാസുകൾ മാർച്ച് 10-ന് ആരംഭിക്കും. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Kerala

പ്ലസ്ടുക്കാര്‍ക്ക് ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം; അപേക്ഷ മാര്‍ച്ച് 16 വരെ

Published

on

Share our post

കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ചിലതിലെ നാലുവർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളിലെ (ഐ.ടി.ഇ.പി.) 2025-26 സെഷനിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റി (എൻ.സി.ഇ.ടി.) -ന് അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങിലായി 64 സ്ഥാപനങ്ങളിലെ പ്രോഗ്രാമുകൾ (ബി.എ./ബി.എസ്‌സി./ബി.കോം. – ബി.എഡ്.) പരീക്ഷയുടെ പരിധിയിൽവരുന്നു.

പട്ടികയിലുള്ള ചില സ്ഥാപനങ്ങൾ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) – ഖരഗ്പുർ, ഭുവനേശ്വർ, റോപർ, ജോദ്പുർ; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) – വാറങ്കൽ, പുതുച്ചേരി, ജലന്ധർ, തിരുച്ചിറപ്പള്ളി, അഗർത്തല, കോഴിക്കോട്.

അലിഗഡ്‌ മുസ്‌ലിം, ഡൽഹി, പോണ്ടിച്ചേരി, മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (വാർധ), ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയ (സാഗർ), മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി (ഹൈദരാബാദ്), നാഷണൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി (ആന്ധ്രാപ്രദേശ്), സെൻട്രൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി (ഭോപാൽ, ജയ്‌പുർ, ഗുരുവായൂർ), കേരള, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാണ, പഞ്ചാബ്, കശ്‌മീർ കേന്ദ്ര സർവകലാശാലകൾ.

പരീക്ഷയുടെ പരിധിയിൽവരുന്ന 64 സ്ഥാപനങ്ങൾ (നിലവിലെ ലിസ്റ്റ്), അവയിലെ കോഴ്സുകളുടെ പൂർണ പട്ടിക, exams.nta.ac.in/NCET ലും അവിടെയുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലും ലഭിക്കും. നിലവിൽ മൊത്തം സീറ്റുകൾ 6100 ആണ്. കൂടുതൽ സ്ഥാപനങ്ങൾ പദ്ധതിയിൽ ചേർന്നാൽ ആ വിവരം ഇതേ വെബ്സൈറ്റിൽ ലഭ്യമാക്കും.
കേരളത്തിൽ

* എൻ.ഐ.ടി. കാലിക്കറ്റ്‌ -ബി.എസ്‌സി. ബി.എഡ്.

* കേരള കേന്ദ്ര സർവകലാശാല (പെരിയ, കാസർകോട്) -ബി.എ./ബി.കോം./ബി.എസ്‌സി. ബി.എഡ്.

* സെൻട്രൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി (ഗുരുവായൂർ കാംപസ്) ബി.എ. ബി.എഡ്.

സ്ഥാപനങ്ങൾ തിരഞ്ഞെടുക്കണം

പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾ, പ്രോഗ്രാമുകൾ എന്നിവ അപേക്ഷ നൽകുമ്പോൾ തിരഞ്ഞെടുക്കണം. ഇങ്ങനെ തിരഞ്ഞെടുപ്പു നടത്താത്തവരെയും സ്ഥാപനങ്ങൾ പ്രവേശനത്തിന് പരിഗണിച്ചേക്കാം (ഇൻഫർമേഷൻ ബുള്ളറ്റിനിൽ 42-ാം പേജ്). എൻ.സി.ഇ.ടി. അപേക്ഷ നൽകുന്നതിനൊപ്പം, പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ വെബ് സൈറ്റ് സന്ദർശിച്ച് സ്ഥാപനത്തിന്റെ പ്രവേശനപ്രക്രിയ മനസ്സിലാക്കി മുന്നോട്ടു പോകാൻ ശ്രദ്ധിക്കണം.

പ്രവേശനയോഗ്യത

ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവരോ 2025-ൽ പ്രസ്തുത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം.

എൻ.സി.ഇ.ടി. 2025 അഭിമുഖീകരിക്കാൻ പ്രായപരിധിയില്ല. എന്നാൽ, അപേക്ഷാർഥി പ്രവേശനം തേടുന്ന സ്ഥാപനം; പ്രവേശനത്തിനായി യോഗ്യതാപരീക്ഷ ജയിച്ച വർഷം, അപേക്ഷകരുടെ പ്രായം, യോഗ്യതാപരീക്ഷയിലെ മാർക്ക് എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ വെച്ചിട്ടുണ്ടെങ്കിൽ, അത് തൃപ്തിപ്പെടുത്തണം.

യോഗ്യതാവ്യവസ്ഥകൾ, സ്ഥാപന വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണം.

പരീക്ഷ

ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള, മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഒരു കംപ്യൂട്ടറധിഷ്ഠിത പരീക്ഷയായിരിക്കും.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ മൊത്തം 13 ഭാഷകളിൽ ചോദ്യക്കടലാസ്‌ ലഭ്യമാക്കും. അപേക്ഷ നൽകുമ്പോൾ ഏത് ഭാഷയിലെ ചോദ്യക്കടലാസ്‌ വേണമെന്ന് രേഖപ്പെടുത്തും. പിന്നീട് അത് മാറ്റാൻ കഴിയില്ല. ഇംഗ്ലീഷ് ടെസ്റ്റ് ബുക്ക്‌ലെറ്റ് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ലഭിക്കും. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, മലയാളം ചോദ്യക്കടലാസുകൾ ലഭിക്കും. പരീക്ഷ ഏപ്രിൽ 29-ന് രാജ്യത്തെ 178 കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷകരുടെ എണ്ണം, സബ്ജക്ട്‌ താത്‌പര്യങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ പരീക്ഷ, ആവശ്യമെങ്കിൽ പല ദിവസങ്ങളിൽ ദിവസേന രണ്ടു ഷിഫ്റ്റുകളിലായി നടത്തിയേക്കാം.

പരീക്ഷാഘടന, സിലബസ്

പരീക്ഷയ്ക്ക് നാലു സെക്‌ഷനുകൾ ഉണ്ടാകും. ഓരോ സെക്‌ഷനിൽനിന്നും നിശ്ചിത എണ്ണം വിഷയങ്ങൾ തിരഞ്ഞെടുത്ത് അഭിമുഖീകരിക്കണം. നാല് സെക്‌ഷനുകളിൽനിന്നായി മൊത്തം ഏഴ് ടെസ്റ്റുകൾ ഒരാൾ അഭിമുഖീകരിക്കേണ്ടി വരും. അഭിമുഖീകരിക്കുന്ന വിഷയങ്ങൾ, അപേക്ഷ നൽകുമ്പോൾ തിരഞ്ഞെടുത്തു നൽകണം.

പരീക്ഷാകേന്ദ്രങ്ങൾ

പരീക്ഷാകേന്ദ്രങ്ങളിൽ എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയും ഉൾപ്പെടുന്നു. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് രണ്ട്‌ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് രേഖപ്പെടുത്തണം. സ്ഥിരം മേൽവിലാസവുമായി/നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളേ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ.

അപേക്ഷ

exams.nta.ac.in/NCET/ മാർച്ച് 16-ന് രാത്രി 11.30 വരെ നൽകാം. അപേക്ഷാഫീസ് ഇതേദിവസം രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം. അപേക്ഷയിലെ പിശകുകൾ തിരുത്താൻ 2025 മാർച്ച് 18, 19 തീയതികളിൽ അവസരം ലഭിക്കും.

റാങ്ക്പട്ടിക, പ്രവേശനം സ്ഥാപനതലത്തിൽ

അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി വിദ്യാർഥികൾക്ക് സ്കോർകാർഡ് നൽകുക/സ്ഥാപനങ്ങൾക്ക് സ്കോർവിവരങ്ങൾ നൽകുക എന്നിവ വരെയുള്ള ഘട്ടങ്ങളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പരിധിയിൽവരുന്നത്.

ഫലപ്രഖ്യാപനത്തിനുശേഷം, ഓരോ സ്ഥാപനത്തിലെയും പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കി അവരുടേതായ സംവരണതത്ത്വങ്ങൾ, മറ്റു വ്യവസ്ഥകൾ എന്നിവ പാലിച്ച് കൗൺസലിങ്‌ നടത്തി പ്രവേശനം നൽകുന്നത് ബന്ധപ്പെട്ട സ്ഥാപനമായിരിക്കും. എൻ.ടി.എ.ക്ക്‌ പ്രവേശനപ്രക്രിയയിൽ പങ്കില്ല.


Share our post
Continue Reading

Trending

error: Content is protected !!