ആദിവാസി യുവാവിന്റെ മരണ കാരണം ചികിത്സ ലഭിക്കാത്തതിനാലെന്ന് പരാതി

ഇരിട്ടി: മഞ്ഞപ്പിത്തം ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ മരിച്ച ആദിവാസി യുവാവ് മരിച്ചു. മരിച്ച അയ്യൻകുന്ന് പഞ്ചായത്തിലെ കൊട്ടുകപ്പാറയിലെ ഐ.എച്ച്.ഡി.പി പട്ടികവര്‍ഗ കോളനിയിലെ രാജേഷിന് (22) കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.
മൂന്നു ദിവസം മുമ്പ് ചികിത്സയ്ക്കായി ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിയ യുവാവിനെ അന്നുതന്നെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ 5.30 ന് മരണം സംഭവിക്കുകയായിരുന്നു.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാജേഷിനു വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നാണ് മാതാപിതാക്കളും സഹോദരിയും ആരോപിക്കുന്നത്. വാര്‍ഡ് അംഗം ബീന റോജസും ഇതേ ആരോപണവുമായി രംഗത്തെത്തി.
എന്നാല്‍, ചികിത്സ നല്കിയെന്നും രാജേഷിന്‍റെ ശ്വാസകോശത്തെയടക്കം രോഗം ബാധിച്ചതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഐ.എച്ച്.ഡി.പി കോളനിയിലെ സുശീല-രാജു ദമ്ബതികളുടെ മകനാണ് മരിച്ച രാജേഷ്. രാജി, രാഗേഷ് എന്നിവര്‍ സഹോദരങ്ങളാണ്. ഉച്ചയോടെ കീഴ്പ്പള്ളി പുതിയങ്ങാടിയിലെത്തിച്ചു മൃതദേഹം സംസ്കരിച്ചു.
പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ് രാജേഷിന്‍റെ ബന്ധുക്കളുമായി സംസാരിച്ച ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിളിച്ച് കുടുംബത്തിന്‍റെ പരാതി അറിയിച്ചു. അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നു മന്ത്രി ഉറപ്പു നല്കി.