health
ഭക്ഷണത്തിൽ ഉപ്പ് കൂടുന്നുണ്ടോ? ഉദര അർബുദത്തിനുള്ള സാധ്യതയും കൂടും

ഭക്ഷണത്തിന് രുചികൂട്ടുന്നതിൽ പ്രധാനിയാണ് ഉപ്പ്. കറികളിൽ ഉപ്പ് ചേർക്കുന്നതിന്റെ അളവ് കൂടിയാലും കുറഞ്ഞാലും രുചിയെ ബാധിക്കും. എന്നാൽ ഉപ്പ് കൂടുന്നത് രുചിയെ മത്രമല്ല ആരോഗ്യത്തേയും കാര്യമായി ബാധിക്കും. ഇതു വ്യക്തമാക്കുന്ന നിരവധി പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡയറ്റിൽ ഉപ്പിന്റെ അളവുകൂടുന്നത് രക്തസമ്മർദത്തിന്റെ തോത് കൂട്ടുന്നതിനൊപ്പം ഹൃദ്രോഗപ്രശ്നങ്ങൾക്കും ഇടയാക്കും. എന്നാൽ ഇവ മാത്രമല്ല ഉപ്പിന്റെ അളവ് അർബുദത്തിനും കാരണമാകാം.
പത്തുഗ്രാമിൽ കൂടുതൽ ഉപ്പ് ദിവസവും കഴിക്കുന്നത് ഉദര അർബുദത്തിന് ഇടയാക്കുമെന്ന് മുമ്പ് പുറത്തുവന്നിട്ടുള്ള ഒരു ജാപ്പനീസ് പഠനത്തിൽ പറയുന്നുണ്ട്. എലികൾക്ക് ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണം നൽകിയാണ് പരീക്ഷണം നടത്തിയത്. ഇതിലൂടെ ഉപ്പ് അമിതമായി അളവിൽ ഉപയോഗിച്ചത് വയറിന്റെ ആവരണത്തിൽ മാറ്റംവരുത്തുന്നുവെന്ന് കണ്ടെത്തി.
ഇതുകൂടാതെ ചൈന, അമേരിക്ക, സ്പെയിൻ തുടങ്ങിയവിടങ്ങളിൽ നടത്തിയ പഠനങ്ങളിലും ഉപ്പിന്റെ അമിതോപയോഗവും ഉദര അർബുദവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പറഞ്ഞിരുന്നു. ഉപ്പ് ധാരാളമായി ഉപയോഗിക്കുന്നതും ഗ്യാസ്ട്രിക് കാൻസറും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്ഷൻ ഓൺ സാൾട്ട് എന്ന ജേർണലിലും ആർട്ടിക്കിൾ വന്നിരുന്നു.
ഉദര അർബുദത്തിലേക്ക് നയിക്കുന്ന പ്രധാന ബാക്ടീരിയമാണ് ഹെലികോബാക്റ്റർ പൈലോറി (Helicobacter pylori ). ഇത് ഗ്യാസ്ട്രിക് അൾസറിനു കാരണമാവുകയും ഉദര അർബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. എച്ച്.പൈലോറിയുടെ തോത് വർധിപ്പിക്കുന്നതിൽ ഉപ്പിന് വലിയ പങ്കുണ്ടെന്നാണ് പ്രസ്തുത ലേഖനത്തിൽ പറയുന്നത്.
ദഹനക്കുറവ്, വിശപ്പില്ലായ്മ, വയറുനിറഞ്ഞ അവസ്ഥ, രക്തസ്രാവം, മലത്തിൽ രക്തത്തിന്റെ അംശം, രക്തം കട്ടപിടിക്കുന്നത്, വേദന തുടങ്ങിയവയാണ് ഉദര അർബുദത്തിന്റെ ലക്ഷണങ്ങൾ.
സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിലാണ് ഉദര അർബുദത്തിനുള്ള സാധ്യത കൂടുതലെന്നാണ് പഠനത്തിൽ പറയുന്നത്.
ലോകാരോഗ്യസംഘടനയുടെ നിർദേശ പ്രകാരം ഒരു പ്രായപൂർത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ചു ഗ്രാമിൽ കുറവാണ്. പക്ഷേ ഭൂരിഭാഗം പേരും 10.8 ഗ്രാം ഉപ്പ് ദിനവും ഡയറ്റിൽ ഉൾപ്പെടുത്തുന്നവരാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് ബ്ലഡ് പ്രഷർ നില വർധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, വാസ്കുലർ ഡിമൻഷ്യ മുതലായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനായി വിപുലമായ ശ്രമങ്ങൾ കൈക്കൊള്ളാൻ ലോകാരോഗ്യസംഘടന രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ, പക്ഷാഘാതം, കാൻസർ മുതലായ രോഗങ്ങൾ പ്രതിരോധിക്കാനാണ് ഇതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.
ഉപ്പിന്റെ അളവ് ഡയറ്റിൽ കൂടുതലാണോ എന്നതു വ്യക്തമാക്കുന്ന ലക്ഷണങ്ങൾ
വയറു വീർക്കുക
ഉപ്പ് കഴിച്ചത് കൂടുതലാണ് എന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് വയറു വീർക്കുന്നത്. ഉപ്പ് അമിതമാകുന്നതിലൂടെ ശരീരത്തിലെ വെള്ളം വർധിക്കുകയും ദ്രാവകം അടിയുന്നതുകൂടുകയും ചെയ്യും.
രക്തസമ്മർദം കൂടുതൽ
ശരീരത്തിലെ രക്തസമ്മർദത്തിന്റെ അളവ് കൂടുന്നതിൽ പലകാരണങ്ങളുമുണ്ടാകാം. ഉപ്പ് കൂടുന്നതും രക്തസമ്മർദത്തിന്റെ അളവിൽ ഏറ്റക്കുറച്ചിലുണ്ടാക്കാം. ശരീരത്തിൽ ഉപ്പ് വർധിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെയും തകരാറിലാക്കും. ശരീരത്തിന് ആവശ്യമില്ലാത്ത ദ്രാവകം പുറംതള്ളുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.
നീരുവെക്കുന്നത്
ശരീരത്തിൽ നീരുവെക്കുന്നതും ഉപ്പിന്റെ അളവ് കൂടുന്നുവെന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ്. മുഖം, കൈകൾ, കണങ്കാൽ തുടങ്ങിയവയിൽ നീരുവെക്കുമ്പോൾ ശ്രദ്ധിക്കണം. പെട്ടെന്ന് ശരീരത്തിൽ നീര് അനുഭവപ്പെടുന്ന സന്ദർഭങ്ങളിൽ ഡയറ്റിലെ ഉപ്പിന്റെ ഇളവും പരിശോധിക്കണം.
ദാഹക്കൂടുതൽ
സാധാരണത്തേതിലും അമിതമായി ദാഹം തോന്നുന്നുവെങ്കിൽ അതിന് ഉപ്പും ഒരു കാരണമാകാം.
ഭാരം വെക്കുന്നത്
ഉപ്പ് അമിതമായി കഴിക്കുന്നതിലൂടെ ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത് വണ്ണംവെക്കാനിടയാക്കും. ഏതാനും ദിവസങ്ങൾക്കോ ആഴ്ച്ചകൾക്കോ ഉള്ളിൽ വണ്ണംവെച്ചതായി തോന്നുന്നുവെങ്കിൽ അതിനു പിന്നിൽ ഉപ്പിനും സ്ഥാനമുണ്ടാകാം.
മൂത്രത്തിന്റെ അളവ് കൂടുക
ആഹാരത്തിൽ ഉപ്പ് അമിതമായി ഉൾപ്പെടുത്തുന്നവരിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലും കൂടുതലായിരിക്കും. ഉപ്പ് കൂടുതൽ കഴിക്കുക വഴി ദാഹം അനുഭവപ്പെടുകയും അതുവഴി വെള്ളം കൂടുതൽ കുടിക്കുകയും ചെയ്യും. ഇത് മൂത്രത്തിന്റെ അളവും വർധിപ്പിക്കും.
ഉറക്കക്കുറവ്
ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് ഉപ്പ് കൂടുതലായുള്ള ഭക്ഷണമാണ് കഴിച്ചതെങ്കിൽ ഉറക്കം സുഖകരമാകില്ല. മതിയായ ഉറക്കം ലഭിക്കാത്തതും ഉറക്കത്തിൽ ഇടയ്ക്കിടെ എഴുന്നേൽക്കുന്നതുമൊക്കെ അതിന്റെ ലക്ഷണങ്ങളാകാം.
വയറും പ്രശ്നമാകാം
ഭക്ഷണത്തിൽ ഉപ്പ് കൂടുതലാണെങ്കിൽ നിർജലീകരണം അനുഭവപ്പെടുകയും വയർ അസ്വസ്ഥമാവുകയും ചെയ്യും. ഛർദിക്കണമെന്ന തോന്നലോ, വയറിളക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉപ്പിന്റെ അളവും കാരണമായിരിക്കാം.
health
ഈ പഴങ്ങൾ കഴിക്കു; ആർത്തവ സമയത്തെ വയറുവേദന പമ്പകടക്കും


സ്ത്രീകളിൽ ആർത്തവ സമയത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അതിൽ സാധാരണമാണ് വയറു വേദന. അസഹനീയമായ വയറു വേദനകൾ കൊണ്ട് ബുദ്ധിമുട്ടുന്നവരോ നിങ്ങൾ? മരുന്നുകളും, പ്രകൃതിദത്ത മാർഗങ്ങളും സ്വീകരിച്ച് മടുത്തോ? എന്നാൽ ഈ പഴങ്ങൾ കഴിച്ച് നോക്കു.
പഴം: ബോറോൺ, പൊട്ടാസ്യം, വിറ്റാമിൻ ബി 6 തുടങ്ങിയ പോഷകങ്ങൾ പഴത്തിൽ അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് പഴം കഴിക്കുന്നത് നല്ലതാണ്. ഇത് വേദന കുറക്കുകയും, നല്ല ഉറക്കം കിട്ടുകയും , മാനസികാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഗർഭാശയ പേശികൾക്ക് അയവ് ഉണ്ടാകും. ദിവസത്തിൽ ഒരിക്കെ ഇത് കഴിക്കാവുന്നതാണ്. ലഘു ഭക്ഷണമായോ, ജ്യൂസ് ആയോ കുടിക്കാം.
പപ്പായ: ആർത്തവ സമയങ്ങളിൽ സാധാരണമായി കഴിക്കാൻ നിർദ്ദേശിക്കുന്ന പഴവർഗമാണ് പപ്പായ. ഇത് വേദന കുറക്കുകയും, ഈസ്ട്രജൻ ഹോർമോണുകൾ വർധിപ്പിക്കുകയും ചെയ്യും. കൂടാതെ രക്തപ്രവാഹം കൂട്ടും, ദഹനശേഷി വർധിപ്പിക്കും. ഇത് കൃത്യമായ സമയങ്ങളിൽ ആർത്തവം ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും. ദിവസത്തിൽ ഒന്നോ രണ്ടോ തവണ പപ്പായ ജ്യൂസ് കുടിക്കാം.
ഓറഞ്ച്: വിറ്റാമിൻ സി, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ ഗുണങ്ങൾ ഓറഞ്ചിൽ അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനകളെ ഇല്ലാതാക്കാൻ സഹായിക്കും. രക്തത്തിന്റെ ഒഴുക്ക് വർധിപ്പിക്കും, മാനസികാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കും, ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയും. ശരീരത്തിലെ അയണിന്റെ അളവ് വർധിപ്പിക്കും. ദിവസത്തിൽ ഒന്നോ രണ്ടോ ഓറഞ്ച് നേരിട്ടോ ജ്യൂസ് ആയോ കുടിക്കാം.
പൈനാപ്പിൾ: ഇതിൽ അടങ്ങിയിരിക്കുന്ന ബ്രൊമെലൈൻ എന്ന എൻസൈം ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദന, വയറു വീക്കം എന്നിവ കുറക്കും. കൂടാതെ ശരീരത്തിൽ അയണിന്റെ അളവ് കൂട്ടുകയും നിങ്ങളുടെ മാനസികാവസ്ഥ നിയന്ത്രിക്കാനും സഹായിക്കും. പൈനാപ്പിളിൽ 86 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റ് ആയിരിക്കാൻ സഹായിക്കും. നിങ്ങൾക്ക് ആവശ്യമനുസരിച്ച് കഴിക്കാം.
തണ്ണിമത്തൻ: വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറു വേദന, തലവേദന, മാനസിക സമ്മർദ്ദം, വയറു വീക്കം എന്നിവ കുറക്കും. കൂടാതെ നിങ്ങളുടെ പ്രതിരോധ ശേഷി കൂട്ടുകയും എപ്പോഴും ഹൈഡ്രേറ്റ് ആയി ഇരിക്കാൻ സഹായിക്കുകയും ചെയ്യും. നേരിട്ടോ, ജ്യൂസ് ആയിട്ടോ കുടിക്കാം. ദിവസത്തിൽ രണ്ട് കപ്പ് (300 ഗ്രാം) കുടിക്കാം.
സരസഫലങ്ങൾ: ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നീ സരസഫലങ്ങളിൽ അടങ്ങിയിരിക്കുന്ന ഫൈബർ, ആന്റിഓക്സിഡന്റ്സ്, വിറ്റാമിൻ സി എന്നീ ഗുണങ്ങൾ ആർത്തവ സമയത്തെ ബുദ്ധിമുട്ടലുകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. വേദന കുറക്കുകയും, രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ ദഹനശേഷി, രക്തപ്രവാഹം എന്നിവ കൂട്ടും. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഇത് കഴിക്കാവുന്നതാണ്.
health
പാവലിൽ പുതിയ ഹൈബ്രിഡുകൾ


മിക്ക ഏഷ്യൻ രാജ്യങ്ങളിലും വൻതോതിൽ കൃഷിചെയ്യുന്ന പാവൽ ഔഷധഗുണത്തിലും മുൻപന്തിയിലാണ്. പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങളാൽ സമൃദ്ധമാണ്. ജീവകങ്ങളായ എ, ബി, സി, ഇയും പാവക്കായിൽ അടങ്ങിയിട്ടുണ്ട്. നൂറുകണക്കിന് ഇനങ്ങൾ പാവലിലുണ്ട്. ഇടത്തരം വലുപ്പത്തിൽ ധാരാളം മുള്ളുകളോടുകൂടിയ ഇളം പച്ചനിറത്തിലോ വെളുത്ത നിറത്തിലോ ഉള്ള പാവൽ ഇനങ്ങളാണ് കേരളത്തിൽ ആവശ്യക്കാരുള്ളത്. വാണിജ്യാടിസ്ഥാനത്തിൽ പാവൽ കൃഷിചെയ്യുന്ന കർഷകർക്ക് ഹൈബ്രിഡ് വിത്തുകളോടാണ് പഥ്യം.
ഇനങ്ങൾ
കേരള കാർഷിക സർവകലാശാല വികസിപ്പിച്ച പ്രിയയും പ്രീതിയും പ്രിയങ്കയും കർഷകർക്ക് പ്രിയപ്പെട്ട ഇനങ്ങളാണ്. വെള്ളാനിക്കര കാർഷിക കോളേജിലെ, പച്ചക്കറിശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ അടുത്തിടെ വികസിപ്പിച്ച പ്രഗതിയും പ്രജനിയും അത്യുൽപ്പാദന ശേഷിയുള്ള ഹൈബ്രിഡ്പാവലുകളും. ആകർഷകമായ മുള്ളുകളോടുകൂടി, പച്ച നിറത്തിലുള്ള കായ്‌കൾ സമൃദ്ധമായുണ്ടാവുന്ന ഇനമാണ് പ്രജനി. ഇളംപച്ച നിറത്തോടെയുള്ള പ്രഗതിയും ഗൈനീഷ്യസ് (പെൺപൂക്കൾമാത്രം ഉണ്ടാകുന്ന ചെടികളുടെ പ്രജനനം) സാങ്കേതികവിദ്യ വഴിയാണ് വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ അത്യപൂർവമായി പ്രയോഗിക്കപ്പെട്ട ഈ സാങ്കേതികവിദ്യ വഴി, കൂടുതൽ കായ്ഫലമുള്ള ഹൈബ്രിഡ്ഇനങ്ങൾ എളുപ്പത്തിൽ ഉൽപ്പാദിപ്പിക്കാനാകും. കക്കിരിയിൽ പ്രയോഗിച്ച് വിജയിച്ച ഈ സാങ്കേതികവിദ്യ, തെക്കേ ഇന്ത്യയിൽ പാവലിൽ പ്രയോഗിച്ച് വിജയിപ്പിക്കുന്നത് ആദ്യമാണ്.
സാധാരണ ഹൈബ്രിഡ് വിത്തുണ്ടാക്കുന്ന രീതിയിൽനിന്ന് മാറി, തേനീച്ചകൾ വഴി പരാഗണം നടത്തി, ഹൈബ്രിഡ് വിത്തുണ്ടാക്കുന്ന രീതിയാണിത്. തുറസായസ്ഥലത്ത്, ഒരുകിലോമീറ്റർ ചുറ്റളവിൽ മറ്റുപാവൽ ഇനങ്ങൾ ഇല്ലെന്നുറപ്പുവരുത്തും. പ്രത്യേകം വികസിപ്പിച്ച പെൺസസ്യങ്ങൾ മാതൃചെടികളായും ആൺപൂക്കളും പെൺപൂക്കളും ഇടകലർന്ന് വിടരുന്ന സാധാരണ ഇനം പിതൃചെടികളായും 6:1 എന്ന അനുപാതത്തിൽ വളർത്തും. ഇതുവഴി തേനീച്ചകൾ പരാഗണംനടത്തി, മാതൃചെടികളിലെ പെൺപൂക്കൾ, കായായി വികസിക്കുകയും അവയിലെ എല്ലാവിത്തുകളും 100 ശതമാനം ഹൈബ്രിഡ് വിത്തുകളാകുകയും ചെയ്യും. ഗുണമേന്മയുള്ള ഹൈബ്രിഡ് വിത്തുകൾ കുറഞ്ഞ ചെലവിൽ വികസിപ്പിക്കാൻ ഈ സാങ്കേതികവിദ്യവഴി കഴിയുന്നു.
പ്രത്യേകതകൾ
പ്രജനി: 22.4 സെന്റീമീറ്റർ നീളമുള്ള പച്ചകായ്കൾ, ശരാശരി തൂക്കം 197 ഗ്രാം, ഒരു ചെടിയിലെ ശരാശരി കായ്കളുടെ എണ്ണം 48, ഒരു ചെടിയിൽനിന്നുമുള്ള ശരാശരിവിളവ് 7 .9 കിലോഗ്രാമാണ്. ഒരു ഹെക്ടറിൽനിന്നുമുള്ള ശരാശരി വിളവ് 30.8 ടണ്ണും.
പ്രഗതി: 23.2 സെന്റീമീറ്റർ നീളമുള്ള ഇളം പച്ചകായ്കൾ, ശരാശരി തൂക്കം 205 ഗ്രാം, ഒരു ചെടിയിലെ ശരാശരി കായ്കളുടെ എണ്ണം 42. ഒരു ചെടിയിൽനിന്ന് ശരാശരി വിളവ് 8.1 കിലോഗ്രാമും ഒരു ഹെക്ടറിൽനിന്ന് ശരാശരി വിളവ് 37.3 ടണ്ണുമാണ്.
health
ഉറങ്ങാനും ഉണരാനും സമയക്രമം പാലിക്കാത്തവരാണോ? കാത്തിരിക്കുന്നത് സ്‌ട്രോക്കും ഹൃദയാഘാതാവും


ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യസമയം പാലിക്കാത്തവരാണ് നമ്മളിൽ പലരും. ഉറങ്ങാൻ പോകുന്നതിന് കൃത്യമായ ഒരു സമയം പാലിക്കാത്തവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണെന്നാണ് പുറത്തുവരുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഉറങ്ങാനും ഉണരാനും സമയക്രമം പാലിക്കാത്തവർക്ക് സ്‌ട്രോക്ക്, ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത മറ്റുള്ളവരെക്കാൾ 26% കൂടുതലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. യുകെ ബയോബാങ്ക് നടത്തിയ പഠനം ജേണൽ ഓഫ് എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്തിലാണ് പ്രസിദ്ധീകരിച്ചത്.
40 നും 79 നും ഇടയിൽ പ്രായമുള്ള 72,269 പേരിൽ നടത്തിയ ഗവേഷണത്തിന് ശേഷമാണ് ഉറക്കത്തിന് സമയക്രമം പാലിക്കാത്തവർക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുമെന്ന് കണ്ടെത്തിയത്. ആരോഗ്യമുള്ള വ്യക്തികൾ 7 മുതൽ 9 മണിക്കൂർ സമയം ഉറങ്ങണമെന്നും പഠനം നിർദ്ദേശിക്കുന്നു. ഓരോ ദിവസവും വ്യത്യസ്ത സമയങ്ങളിൽ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന വ്യക്തികൾക്ക് ഹൃദ്‌രോഗം വളരെ എളുപ്പത്തിൽ പിടിപെടും. സമയക്രമം പാലിക്കാത്ത വ്യക്തികൾ 8 മണിക്കൂർ ഉറങ്ങിയാലും ഈ പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവില്ല.
ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം സ്ഥിരമായി ഉറങ്ങുന്ന സമയത്തില്‍ മാറ്റം വരുത്തുന്നവരെക്കുറിച്ചല്ല പറയുന്നത്. പകരം അഞ്ചോ ആറോ ദിവസങ്ങളിൽ ക്രമരഹിതമായ ഉറക്കമുള്ളവരെയാണ് ഹൃദ്‌രോഗം ബാധിക്കുകയെന്നും ഗവേഷകർ പറയുന്നു.
ഓരോ ദിവസവും രാവിലെ വ്യത്യസ്ത സമയങ്ങളിൽ ഉണരുന്നത് ആളുകളുടെ ബയോളജിക്കൽ ക്ലോക്കിനെ ബുദ്ധിമുട്ടിലാക്കും ഇതാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്നും ഗവേഷകർ പറഞ്ഞു.
ഗവേഷണത്തിൽ പങ്കെടുത്തവർ അവരുടെ ഉറക്കം രേഖപ്പെടുത്താൻ ഏഴ് ദിവസത്തേക്ക് ഒരു ആക്റ്റിവിറ്റി ട്രാക്കർ ധരിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന ഡാറ്റ ഉൾപ്പെടുത്തി വിദഗ്ധർ സ്ലീപ്പ് റെഗുലരിറ്റി ഇൻഡക്‌സ് (എസ്ആർഐ) സ്‌കോർ കണക്കാക്കുകയും ചെയ്തിരുന്നു. പൂജ്യം മുതൽ 100 വരെയായിരുന്നു ആളുകൾക്ക് നൽകിയ സ്‌കോർ.
ഉറക്കസമയം, ഉണരുന്ന സമയം, ഉറക്കത്തിന്റെ ദൈർഘ്യം, രാത്രിയിൽ ഉണർന്നിരിക്കൽ എന്നിവ കണക്കാക്കി ദൈനംദിന സ്‌കോർ റെക്കോർഡ് ചെയ്തു. എട്ട് വർഷത്തോളമാണ് ആളുകളെ പഠനത്തിന് വിധേയമാക്കിയത്.
ക്രമരഹിതമായി ഉറങ്ങുന്നവർക്ക് സ്ഥിരമായ സമയത്ത് ഉറങ്ങുന്നവരെ അപേക്ഷിച്ച് സ്‌ട്രോക്ക്, ഹൃദയസ്തംഭനം അല്ലെങ്കിൽ ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത 26% കൂടുതലാണെന്നും ഇടയ്ക്ക് ക്രമരഹിതമായി ഉറങ്ങുന്നവർക്ക് രോഗസാധ്യത 8% കൂടുതലാണെന്നും പഠനം കണ്ടെത്തുന്നു. പഠനം നടത്തിയവരിൽ 61 ശതമാനം ആളുകളും സ്ഥിരസമയത്ത് ഉറങ്ങുന്നവരാണെന്നും 48 ശതമാനം ക്രമരഹിതമായി ഉറങ്ങുന്നവരാണെന്നും പഠനം പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്