നവകേരള സദസ്സ്: പരാതിപരിഹാരം മാതൃകയായി മേഖലാ യോഗങ്ങൾ

തിരുവനന്തപുരം : നടപ്പാക്കുന്ന പദ്ധതികളിൽ മുൻഗണന നൽകി, പരാതികളിലും നിർദേശങ്ങളിലുമുള്ള നടപടികൾ വേഗത്തിലാക്കുന്നതിൽ മാതൃകയായി മേഖലാ അവലോകന യോഗങ്ങൾ. നവകേരള സദസ്സിലെ പരാതികൾക്ക് പരിഹാരമുണ്ടാകുമോയെന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ യോഗങ്ങളിലെ തീരുമാനങ്ങൾ.
പദ്ധതികളും പുരോഗതിയും
അതിദാരിദ്ര്യ നിർമാർജനം: 64,000 കുടുംബങ്ങളുടെ- മൈക്രോ പ്ലാനായി, തിരിച്ചറിയൽ കാർഡ് നൽകി. പദ്ധതിയുടെ 93 ശതമാനവും 2024ൽ നവംബർ ഒന്നിന് പൂർത്തിയാകും.
വിദ്യാകിരണം: അഞ്ച് കോടി രൂപയുടെ കിഫ്ബി പദ്ധതിയിൽ 141ൽ 134 സ്കൂളും നിർമാണം പൂർത്തിയാക്കി. മൂന്നു കോടി രൂപയുടെ പദ്ധതിയിൽ 385 സ്കൂളും ഒരു കോടി രൂപയുടെ പദ്ധതിയിൽ 446 സ്കൂളും നവീകരിച്ചു വരുന്നു.
ലൈഫ് മിഷൻ: 2022–23ൽ 54,648 വീട് പൂർത്തിയാക്കി. ഈ സാമ്പത്തിക വർഷം 11,757 വീട് പൂർത്തീകരിച്ചു, 25,000 വീട് വിവിധ ഘട്ടങ്ങളിൽ.
ജല ജീവൻ മിഷൻ: 18,14,622 കണക്‌ഷൻ നൽകി. ജലപാത കോവളം- ബേക്കൽ ജലപാത– ആക്കുളം – ചേറ്റുവ, 2024 മാർച്ചിൽ സഞ്ചാരയോഗ്യമാകും. വടക്ക് സ്ഥലമെടുക്കുന്നു.
മലയോര ഹൈവേ പൂർത്തിയായ കൊല്ലം ജില്ലയ്‌ക്ക് പുറമെ കാസർകോട്, തിരുവനന്തപുരം ജില്ലകളിൽക്കൂടി പദ്ധതി ഉടൻ പൂർത്തീകരിക്കും.
ആയുർവേദ ഗവേഷണ കേന്ദ്രം ഇരിട്ടി കല്ല്യാട് 311 ഏക്കറിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം. 300 കോടിയുടെ പദ്ധതി. ആദ്യഘട്ടം ജനുവരിയിൽ.