Kerala
ചികിത്സ തേടാൻ വൈകരുത്; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പ് യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആര്‍.ആര്‍.ടി., ഐ.ഡി.എസ്.പി. യോഗങ്ങള്‍ ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനിമരണങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരം ശേഖരിക്കണം. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനികള്‍ക്ക് സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി അറിയിച്ചു.
എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. തൊലിപ്പുറത്തെ മുറിവിലൂടെയല്ലാതെയും എലിപ്പനി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മഴവെള്ളത്തിലൂടെ നടക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മഴവെള്ളത്തില്‍ കൂടി നടക്കേണ്ടി വരുന്നവര്‍ കാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. കണ്ണില്‍ ചുവപ്പ് കാല്‍വണ്ണയില്‍ വേദന എന്നിവ കണ്ടാല്‍ എലിപ്പനി സംശയിച്ച് ഉടനടി ചികിത്സ തേടണം.
നേരിയ പനിയോടൊപ്പം വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡെങ്കിപ്പനി സംശയിച്ച് ഉടനടി ചികിത്സ തേടേണ്ടതാണ്. ശരീരവേദനയുണ്ടായില്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വേദന സംഹാരി വാങ്ങി കഴിക്കരുത്. സ്വയംചികിത്സ പാടില്ല. ജലദോഷമുള്ളവര്‍ പ്രത്യേകമായി തൂവാല കരുതണം. പനിയുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുത്. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.
കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. വീടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ അകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമായി കാണുന്നുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
ഡെങ്കിപ്പനി ശ്രദ്ധിക്കാം
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിലെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. രോഗം കുറഞ്ഞാലും രണ്ടാഴ്ചയോളം വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
എലിപ്പനി തുടക്കത്തിൽ തടയാം
എലിപ്പനി മരണങ്ങൾ പലപ്പോഴും സംഭവിക്കുന്നത് ഉടനടി ചികിത്സ തേടാത്തതിനാലാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഭേദമാകാത്ത പനിയും പേശിവേദനയും ആവർത്തിച്ചുവരുന്ന പനിയും വരുകയാണെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണം.
എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണിത്. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയുമാണ് പ്രധാനലക്ഷണങ്ങൾ. കൂടാതെ കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം.
ഡെങ്കിയെ പ്രതിരോധിക്കാം
- ചിരട്ട, ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്കരിക്കുക.
- റെഫ്രിജറേറ്ററിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടികൾക്കിടയിലെ പാത്രം, അലങ്കാരച്ചെടികളുടെ പാത്രം, മൃഗങ്ങൾക്കു തീറ്റകൊടുക്കുന്ന പാത്രം തുടങ്ങിയവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റണം.
- വെള്ളം ശേഖരിക്കുന്ന പാത്രം, ടാങ്കുകൾ എന്നിവ ആഴ്ചയിലൊരിക്കൽ കഴുകണം. വെള്ളംശേഖരിച്ചശേഷം കൊതുക് കടക്കാത്തവിധം വലയോ തുണിയോ കൊണ്ടുമൂടുക.
- കമുകിൻ പാള, മച്ചിങ്ങ, മരപ്പൊത്തുകൾ, ടയറുകൾ തുടങ്ങിയവയിൽ വെള്ളംകെട്ടിനിൽക്കാൻ അനുവദിക്കരുത്.
- റബർ തോട്ടത്തിലെ ചിരട്ടകൾ കമഴ്ത്തിവെക്കുക. ടെറസിലെയും സൺഷെയ്ഡിലെയും വെള്ളം ഒഴുക്കിക്കളയുക.
- പ്ലാസ്റ്റിക് വേലിയുടെ അടിയിൽ വെള്ളംകെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക. ഉപയോഗിക്കാത്ത കുളം, കിണർ, വെള്ളക്കെട്ട് എന്നിവിടങ്ങളിൽ ഗപ്പി വളർത്തുക.
- കൊതുകുവല ഉപയോഗിക്കുക, വെള്ളംനിറച്ചു കുപ്പികളിൽ ചെടി വീടിനകത്ത് വെക്കുന്നത് ഒഴിവാക്കുക
Kerala
കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരികയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Kerala
ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

കോഴിക്കോട്: കുറ്റ്യാടി ബൈപാസ് പ്രവൃത്തിക്കായി ഭൂമി വിട്ടുനല്‍കിയ 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. ഒന്നാംഘട്ട നഷ്ടപരിഹാര തുകയായ 4,64,68,273 രൂപയാണ് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ മുഖേന തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയുമായിരുന്നു. ബാക്കി ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളില്‍ കൈമാറും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ശരാശരി ആറ് മീറ്റര്‍ മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നത്. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാകും.
Kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്