പേരാവൂർ ക്ഷീരസംഘം ക്രമക്കേട്; അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിൽ പരാതി

പേരാവൂർ: സാമ്പത്തിക ക്രമക്കേടുകൾ നടന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിലും നിയമസഭാ പെറ്റീഷൻ കമ്മിറ്റിക്കും ക്ഷീരകർഷകർ പരാതി നല്കി. ക്രമക്കടുകളെത്തുടർന്ന് ക്ഷീരവികസന വകുപ്പ് പിരിച്ചുവിട്ട സംഘം ഭരണസമിതി , നടപടി റദ്ദാക്കാൻ ഹൈക്കോടതിയിൽ നല്കിയ സത്യവാങ്മൂലം തെറ്റാണെന്നാണ് കർഷകരുടെ പരാതി.
2014 മുതൽ 19 വരെയും 2019 മുതൽ 2023 (പിരിച്ചുവിടപ്പെട്ടത് വരെ) വരെയുമുള്ള കാലയളവിൽ കെ.ശശീന്ദ്രനാണ് സംഘം പ്രസിഡന്റ്.ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയാണ് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി പിരിച്ചുവിട്ടത്.സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേടുകൾ നടന്നതായി 2014-15 വർഷത്തിലും 2015-16 വർഷത്തിലും സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.ഇക്കാര്യങ്ങൾ മറച്ചുവെച്ചാണ് പിരിച്ചുവിടപ്പെട്ട ഭരണസമിതി പ്രസിഡന്റ് കെ.ശശീന്ദ്രനും മറ്റംഗങ്ങളും വകുപ്പ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ക്ഷീരവികസനവകുപ്പ് നിയമിച്ച താത്കാലിക അഡ്മിനിസ്‌ട്രേറ്ററെ മാറ്റി ഭരണസമിതി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹർജിക്കൊപ്പം ഓഡിറ്റ് റിപ്പോർട്ടുകളോ ഓഡിറ്റ് സർട്ടിഫിക്കറ്റുകളോ ഹരജിക്കാർ സമർപ്പിച്ചില്ലെന്നും ഇത് കോടതിയെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ച് സംഘം ഭരണം കൈക്കലാക്കാനാണെന്നും ക്ഷീരകർഷകർ പരാതിയിൽ പറയുന്നു.2014 മുതൽ 2023 വരെ സംഘത്തിൽ നടന്ന മുഴുവൻ പ്രവൃത്തികളിലും അഴിമതി നടന്നതായും ഇക്കാര്യങ്ങളിലെല്ലാം സമഗ്രാന്വേഷണം വേണമെന്നും കർഷകർ ആവശ്യപ്പെട്ടു.