Kannur
കണ്ണൂരിൽ ഹൃദയം കീഴടക്കി നവകേരള സദസ്സ്

കണ്ണൂർ: നവകേരള സദസ്സിന്റെ ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാവിലെ അഴീക്കോട് മണ്ഡലത്തിൽ തുടക്കം. കാൽ ലക്ഷത്തോളം പേരാണ് ചിറക്കൽ മന്ന സ്റ്റേഡിയത്തിൽ നടന്ന അഴീക്കോട് മണ്ഡലം നവകേരള സദസ്സിലേക്ക് എത്തിയത്. അഴീക്കോടിന്റെ ചരിത്രം പറയുന്ന ഇൻസ്റ്റലേഷനുകൾ ഒരുക്കിയിരുന്നു.
ഡോ. സുമ സുരേഷ് ബാബുവിന്റെ വീണ ഫ്യൂഷൻ, അമിത സൂരജിന്റെ വയലിൻ അവതരണം എന്നിവ സദസ്സിനെ സംഗീത സാന്ദ്രമാക്കി. നർത്തകി ഷൈജ വിനീഷും സംഘവും അവതരിപ്പിച്ച സ്വാഗതഗാനം, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ് വിദ്യാർഥികളുടെ നാടൻ പാട്ട്, അഴീക്കോട് ഹൈസ്കൂൾ വിദ്യാർഥികളുടെ തിരുവാതിര, നാറാത്ത് ചെഗുവേര ക്ലബിന്റെ ഒപ്പന, അഴീക്കോട് ചിലങ്കയുടെ കൈകൊട്ടിക്കളി തുടങ്ങിയവയും അരങ്ങേറി.
11 ഓടെ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, അഹമ്മദ് ദേവർകോവിൽ, ജെ. ചിഞ്ചുറാണി എന്നിവരെത്തി ജനങ്ങളെ അഭിസംബോധന ചെയ്തു. പിന്നാലെ മറ്റ് മന്ത്രിസഭ അംഗങ്ങളുമെത്തി. കൈത്തറി മുണ്ട്, പൂക്കൾ എന്നിവ നൽകിയും ഷാൾ അണിയിച്ചും മണ്ഡലത്തിലെ സ്കൂൾ ലീഡർമാർ അവരെ സ്വീകരിച്ചു.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്കി 20 കൗണ്ടറുകള്‍ പരാതി സ്വീകരിക്കാന്‍ ഒരുക്കിയിരുന്നു. രാവിലെ ഏഴ് മുതൽ ഉച്ച വരെ 2357 പരാതികള്‍ സ്വീകരിച്ചു.
കെ.വി. സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.വി. ഗോവിന്ദന് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, ഇ.പി. ജയരാജന്, പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, എം.വി. ജയരാജന്, എം. പ്രകാശന്, ടി.വി. രാജേഷ്, ചിറക്കല്‍ വലിയ രാജ രാമവര്‍മ്മ രാജ, എസ്.ആര്.ഡി. പ്രസാദ്, ടി.ജെ. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂർ മണ്ഡലം നവകേരള സദസ്സിൽ ലഭിച്ചത് 2500 പരാതികൾ; പുരോഗതിയെ തകർക്കുന്നതാണ് യു.ഡി.എഫ് സമീപനം- മുഖ്യമന്ത്രി
കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ ആർക്കും എതിർക്കാൻ കഴിയാത്ത പദ്ധതികളെ പോലും എതിർക്കുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം കലക്ടറേറ്റ് മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ മണ്ഡലം നവകേരള സദസ്സിനെത്തിയവർനാടിനെയും ജനങ്ങളെയും കണ്ടുകൊണ്ടുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
എങ്ങനെ പുരോഗതി ഉണ്ടാക്കാമെന്നതിന് ഊന്നൽ നൽകി എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് തുരങ്കം വെക്കുന്ന നടപടികളാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. എങ്ങനെ തകർക്കാം എന്നതാണ് യു.ഡി.എഫ് സമീപനം. 2021ന് ശേഷം എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന നടപടികളെ നാടിന്റെ പുരോഗതിക്കായല്ല യു.ഡി.എഫ് കാണുന്നത്.
എല്ലാ നടപടികളെയും എതിർത്ത് പദ്ധതി തകിടം മറിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ പദ്ധതിക്ക് എതിരായതിനാൽ ഇത് ഇപ്പോൾ പാടില്ലെന്നാണ് നിലപാട്. ഈ സമീപനം 2016ൽ സ്വീകരിച്ചിരുന്നുവെങ്കിൽ ദേശീയപാത വികസനം, ഗെയിൽ പൈപ്പ്ലൈൻ പ്രോജക്ട് എന്നിവ യാഥാർഥ്യമാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
നവകേരള സദസ്സിൽ പങ്കെടുക്കാനാനെത്തിയവർ കലക്ടറേറ്റ് മൈതാനിയിലെ വേദിയും നിറഞ്ഞ് വഴിയോരങ്ങളിലും തിങ്ങിക്കൂടിയിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളും വിദ്യാർഥികളുമെത്തി.
ഫോക് ലോർ അക്കാദമി പുരസ്കാര ജേതാക്കളായ റംഷി പട്ടുവം, സുരേഷ് പള്ളിപ്പാറ എന്നിവർ നയിച്ച മെഗാ ഫോക് ഷോയോടെയാണ് മണ്ഡലം നവകേരള സദസ്സിന് തുടക്കം കുറിച്ചത്. ചെണ്ടമേളയുടെ അകമ്പടിയോടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്ക് വരവേറ്റു. സദസ്സിന്റെ ഭാഗമായി ഒരുക്കിയ 15 കൗണ്ടറുകളിൽ നിന്നുമായി സ്വീകരിച്ചത് 2500 പരാതികളാണ്.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ എന്നിവർ സംസാരിച്ചു. എ.ഡി.എം കെ.കെ. ദിവാകരൻ സ്വാഗതം പറഞ്ഞു. വി. ശിവദാസൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, ജില്ല കലക്ടർ അരുൺ കെ. വിജയൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, പന്ന്യൻ രവീന്ദ്രൻ, പി.കെ. പ്രമീള, എ. അനിഷ തുടങ്ങിയവർ സംബന്ധിച്ചു.
മുഖ്യമന്ത്രിക്ക് ജന്മനാട്ടിൽ വൻ സ്വീകരണം; നവകേരള സദസ്സിനെ തെരുവിൽ നേരിട്ടാൽ പ്രത്യാഘാതം ഉൾക്കൊള്ളാനും തയാറാവണമെന്ന് മുഖ്യമന്ത്രി
പിണറായി: തങ്ങളുടെ സ്വന്തം ജനപ്രതിനിധിയായ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ ഉച്ചക്ക് ഒന്നു മുതൽ നിരവധിപേർ പരിപാടി നടക്കുന്ന പിണറായി കൺവെൻഷൻ സെന്ററിന് സമീപമെത്തി. മൂന്നോടെ മൈതാനം നിറഞ്ഞ് കവിഞ്ഞു.ആളുകൾ കൺവെൻഷൻ സെന്റർ അങ്കണത്തിലും വഴിയോരങ്ങളിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനായി അണിനിരന്നു. പിണറായിയുടെ വീഥികളെല്ലാം ആളുകളെകൊണ്ട് നിറഞ്ഞു. കാൽ ലക്ഷത്തിലധികം ജനങ്ങളാണ് ധർമടം മണ്ഡലം നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയത്.
ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയാണ് ജനങ്ങളെ നഗരിയിലേക്ക് വരവേറ്റത്. മന്ത്രിമാരായ ആർ. ബിന്ദു, എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 5.30 ഓടെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലേക്ക്.
നവകേരള സദസ്സിനെ തെരുവിൽ നേരിടുമെന്ന് ചിലർ പറഞ്ഞു. ജനങ്ങളെ കാണാൻ വരുന്ന മന്ത്രിമാരെ നേരിടുകയെന്നാൽ ജനങ്ങളെ നേരിടുക എന്നതാണർഥം. അത് മനസ്സിലാക്കണം. അതിന്റെ പ്രത്യാഘാതം ഉൾക്കൊള്ളാനും തയാറാവണം. നാടിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാവുമത്. അങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല എന്നത് അത്തരക്കാർ മനസ്സിലാക്കിയാൽ നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധർമടത്ത് ആകെ 2849 പരാതികളാണ് ലഭിച്ചത്. സംഘാടക സമിതി വർക്കിങ് ചെയർമാൻ പി. ബാലൻ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, ജില്ല കലക്ടർ അരുൺ കെ. വിജയൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ഡോ.എം. സുർജിത്ത്, കെ. ശശിധരൻ എന്നിവർ പങ്കെടുത്തു.
Kannur
വിവരങ്ങൾ ട്രാക്ക് ചെയ്യാം പോഷൺ ട്രാക്കർ ആപ്പിലൂടെ

അങ്കണവാടികളെ സ്മാർട്ടാക്കി മാറ്റുക എന്ന ദൗത്യത്തിന്റെ ഭാഗമായി നിലവിൽ വന്ന പോഷൺ ട്രാക്കർ ആപ്ലിക്കേഷനിലൂടെ ഗുണഭോക്താക്കൾക്ക് അങ്കണവാടിയിലൂടെ ലഭിക്കുന്ന സേവനങ്ങൾ, കുട്ടികളുടെ വളർച്ചാ നിരീക്ഷണം എന്നിവയുടെ വിവരങ്ങൾ നേരിട്ട് പരിശോധിക്കാം. ഐ.സി.ഡി.എസ് പദ്ധതി മുഖേന ആറ് മാസം മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്ക് വിവിധങ്ങളായ സേവനങ്ങൾ അങ്കണവാടികൾ വഴി നൽകി വരുന്നുണ്ട്. അങ്കണവാടികളിൽ പോഷൺ ട്രാക്കറിലൂടെ നേരിട്ട് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാനും സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. മുൻപ് രജിസ്റ്റർ ചെയ്തവർക്ക് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാം. അങ്കണവാടി സേവനം സ്വീകരിക്കുന്ന എല്ലാ ഗുണഭോക്താക്കളും പോഷൺ ട്രാക്കർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ അറിയിച്ചു.
Kannur
അശാസ്ത്രീയ മാലിന്യ സംസ്കരണം: 35,000 രൂപ പിഴയിട്ടു

പഴയങ്ങാടി: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാടായി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം കണ്ടെത്തിയതിനെ തുടർന്ന് 35000 രൂപ പിഴ ചുമത്തി. പഴയങ്ങാടിയിലെ ഡെൽറ്റ കെയർ ഡെന്റൽ ലാബ് എന്ന സ്ഥാപനത്തിന് 15000 രൂപ, നീതി ഇലക്ടിക്കൽസ് ആൻഡ് പ്ലമ്പിങ്, പബാബ് നാഷനൽ ബാങ്ക് എന്നിവക്ക് 10,000 രൂപ വീതം എന്നിങ്ങനെയാണ് 35000 രൂപ പിഴ ചുമത്തിയത്. ഡെൽറ്റ കെയർ ഡെന്റൽ ലാബിൽ നിന്നുള്ള മലിന ജലം പുഴയോട് ചേർന്ന പ്രദേശത്തേക്ക് ഒഴുക്കി വിട്ടതിനും ലാബിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും പുഴയോട് ചേർന്ന സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനുമാണ് സ്ക്വാഡ് 15000 രൂപ പിഴ ചുമത്തിയത്.പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നുള്ള കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയുടെ സമീപത്തു കൂട്ടിയിട്ടതിനും കത്തിച്ചതിനുമാണ് 10000 രൂപ പിഴ ചുമത്തിയത്. നീതി ഇലക്ട്രിക്കൽസ് ആൻഡ് പ്ലബിങ് എന്ന സ്ഥാപനത്തിൽ നിന്നുള്ള ഹാർഡ് ബോർഡ് പെട്ടികളും തെർമോക്കോളും പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴയുടെ സമീപത്ത് കൂട്ടിയിട്ട് കത്തിച്ചതിനും പ്ലാസ്റ്റിക് ചാക്കുകളും ഉപയോഗ ശൂന്യമായ ക്ലോസറ്റ്, പ്ലാസ്റ്റിക് കവറുകൾ മുതലായവ കൂട്ടിയിട്ടതിനുമാണ് സ്ക്വാഡ് 10000 രൂപ പിഴയിട്ടത്. മൂന്ന് സ്ഥാപന അധികൃതരോടും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നടപടി സ്വീകരിക്കാൻ സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.
Kannur
ഡ്രൈവ് ഇൻ ബീച്ചിലേക്ക് ഡ്രൈവിങ് കടുകട്ടി; ബീച്ചിലേക്കുള്ള 4 റോഡുകളും ഇടുങ്ങിയത്: യാത്രാദുരിതം

മുഴപ്പിലങ്ങാട്: ഡ്രൈവ് ഇൻ ബീച്ചിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഒന്നാം ഘട്ട നവീകരണം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴും ബീച്ചിലേക്കുള്ള റോഡുകൾക്ക് പഞ്ചായത്ത് റോഡിന്റെ നിലവാരം പോലുമില്ല.മുഴപ്പിലങ്ങാട് കുളംബസാർ, എടക്കാട് ടൗൺ, മുഴപ്പിലങ്ങാട് മഠം, യൂത്ത് എന്നിവിടങ്ങളിലായി 4 റോഡുകളാണ് ഉള്ളത്. ഒരു വാഹനത്തിന് കഷ്ടിച്ച് പോകാൻ മാത്രം വീതിയുള്ളതാണ് ഈ 4 റോഡുകളും. ബസ് പോലുള്ള വലിയ വാഹനങ്ങൾ പ്രവേശിച്ചാൽ എതിരെനിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. 4 റോഡുകളിലും റെയിൽവേ ഗേറ്റ് ഉള്ളതിനാൽ ഗതാഗത ക്ലേശം രൂക്ഷമാണ്. കുളം ബസാർ, എടക്കാട് ടൗൺ എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളാണ് ബീച്ചിലേക്ക് പോകാൻ സന്ദർശകർ കൂടുതലായും ഉപയോഗിക്കുന്നത്.
റോഡിന്റെ വീതിക്കുറവും റെയിൽവേ ഗേറ്റും കാരണമുള്ള ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം ഇട റോഡിൽ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ് സന്ദർശകർക്ക്. ബീച്ച് റോഡുകളിലെ ഈ കുരുക്ക് കാരണം പരിസരവാസികളും യാത്ര നടത്താനാവാതെ ദുരിതത്തിലാണ്.കുളംബസാറിലെ റെയിൽവേ ക്രോസിനു മുകളിലൂടെ മേൽപാലം പണിയുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളോളം പഴക്കമുണ്ടെങ്കിലും ഇതുവരെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ല.233.71 കോടി രൂപയുടെ വികസനം 233.71 കോടി രൂപയുടെ വികസന പദ്ധതികളാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് മുതൽ ധർമടം വരെ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ട നവീകരണം ഉദ്ഘാടനം ഡിസംബർ അവസാനത്തോടെ നടത്തുമെന്നാണ് അറിയുന്നത്. നാല് കിലോ മീറ്റർ നീളത്തിലുള്ള ബീച്ചിനോട് ചേർന്ന് ഒരു കിലോമീറ്ററിലധികം നീളത്തിലുള്ള നടപ്പാത, ഇതിൽ 18 മീറ്റർ നീളത്തിൽ പ്ലാറ്റ്ഫോം, സഞ്ചാരികൾക്ക് ഇരിപ്പിടം, കുട്ടികൾക്കുള്ള കളിയിടം, സുരക്ഷാ ജീവനക്കാർക്കുള്ള കാബിൻ, ശുചിമുറികൾ തുടങ്ങിയവയുടെ നിർമാണത്തിന്റെ അവസാനഘട്ട പ്രവൃത്തികളാണ് ബീച്ചിൽ ഇപ്പോൾ നടക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്