Kannur
കണ്ണൂരിൽ ഹൃദയം കീഴടക്കി നവകേരള സദസ്സ്

കണ്ണൂർ: നവകേരള സദസ്സിന്റെ ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാവിലെ അഴീക്കോട് മണ്ഡലത്തിൽ തുടക്കം. കാൽ ലക്ഷത്തോളം പേരാണ് ചിറക്കൽ മന്ന സ്റ്റേഡിയത്തിൽ നടന്ന അഴീക്കോട് മണ്ഡലം നവകേരള സദസ്സിലേക്ക് എത്തിയത്. അഴീക്കോടിന്റെ ചരിത്രം പറയുന്ന ഇൻസ്റ്റലേഷനുകൾ ഒരുക്കിയിരുന്നു.
ഡോ. സുമ സുരേഷ് ബാബുവിന്റെ വീണ ഫ്യൂഷൻ, അമിത സൂരജിന്റെ വയലിൻ അവതരണം എന്നിവ സദസ്സിനെ സംഗീത സാന്ദ്രമാക്കി. നർത്തകി ഷൈജ വിനീഷും സംഘവും അവതരിപ്പിച്ച സ്വാഗതഗാനം, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ് വിദ്യാർഥികളുടെ നാടൻ പാട്ട്, അഴീക്കോട് ഹൈസ്കൂൾ വിദ്യാർഥികളുടെ തിരുവാതിര, നാറാത്ത് ചെഗുവേര ക്ലബിന്റെ ഒപ്പന, അഴീക്കോട് ചിലങ്കയുടെ കൈകൊട്ടിക്കളി തുടങ്ങിയവയും അരങ്ങേറി.
11 ഓടെ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, അഹമ്മദ് ദേവർകോവിൽ, ജെ. ചിഞ്ചുറാണി എന്നിവരെത്തി ജനങ്ങളെ അഭിസംബോധന ചെയ്തു. പിന്നാലെ മറ്റ് മന്ത്രിസഭ അംഗങ്ങളുമെത്തി. കൈത്തറി മുണ്ട്, പൂക്കൾ എന്നിവ നൽകിയും ഷാൾ അണിയിച്ചും മണ്ഡലത്തിലെ സ്കൂൾ ലീഡർമാർ അവരെ സ്വീകരിച്ചു.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്കി 20 കൗണ്ടറുകള്‍ പരാതി സ്വീകരിക്കാന്‍ ഒരുക്കിയിരുന്നു. രാവിലെ ഏഴ് മുതൽ ഉച്ച വരെ 2357 പരാതികള്‍ സ്വീകരിച്ചു.
കെ.വി. സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.വി. ഗോവിന്ദന് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, ഇ.പി. ജയരാജന്, പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, എം.വി. ജയരാജന്, എം. പ്രകാശന്, ടി.വി. രാജേഷ്, ചിറക്കല്‍ വലിയ രാജ രാമവര്‍മ്മ രാജ, എസ്.ആര്.ഡി. പ്രസാദ്, ടി.ജെ. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂർ മണ്ഡലം നവകേരള സദസ്സിൽ ലഭിച്ചത് 2500 പരാതികൾ; പുരോഗതിയെ തകർക്കുന്നതാണ് യു.ഡി.എഫ് സമീപനം- മുഖ്യമന്ത്രി
കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ ആർക്കും എതിർക്കാൻ കഴിയാത്ത പദ്ധതികളെ പോലും എതിർക്കുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം കലക്ടറേറ്റ് മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ മണ്ഡലം നവകേരള സദസ്സിനെത്തിയവർനാടിനെയും ജനങ്ങളെയും കണ്ടുകൊണ്ടുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
എങ്ങനെ പുരോഗതി ഉണ്ടാക്കാമെന്നതിന് ഊന്നൽ നൽകി എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് തുരങ്കം വെക്കുന്ന നടപടികളാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. എങ്ങനെ തകർക്കാം എന്നതാണ് യു.ഡി.എഫ് സമീപനം. 2021ന് ശേഷം എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന നടപടികളെ നാടിന്റെ പുരോഗതിക്കായല്ല യു.ഡി.എഫ് കാണുന്നത്.
എല്ലാ നടപടികളെയും എതിർത്ത് പദ്ധതി തകിടം മറിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ പദ്ധതിക്ക് എതിരായതിനാൽ ഇത് ഇപ്പോൾ പാടില്ലെന്നാണ് നിലപാട്. ഈ സമീപനം 2016ൽ സ്വീകരിച്ചിരുന്നുവെങ്കിൽ ദേശീയപാത വികസനം, ഗെയിൽ പൈപ്പ്ലൈൻ പ്രോജക്ട് എന്നിവ യാഥാർഥ്യമാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
നവകേരള സദസ്സിൽ പങ്കെടുക്കാനാനെത്തിയവർ കലക്ടറേറ്റ് മൈതാനിയിലെ വേദിയും നിറഞ്ഞ് വഴിയോരങ്ങളിലും തിങ്ങിക്കൂടിയിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളും വിദ്യാർഥികളുമെത്തി.
ഫോക് ലോർ അക്കാദമി പുരസ്കാര ജേതാക്കളായ റംഷി പട്ടുവം, സുരേഷ് പള്ളിപ്പാറ എന്നിവർ നയിച്ച മെഗാ ഫോക് ഷോയോടെയാണ് മണ്ഡലം നവകേരള സദസ്സിന് തുടക്കം കുറിച്ചത്. ചെണ്ടമേളയുടെ അകമ്പടിയോടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്ക് വരവേറ്റു. സദസ്സിന്റെ ഭാഗമായി ഒരുക്കിയ 15 കൗണ്ടറുകളിൽ നിന്നുമായി സ്വീകരിച്ചത് 2500 പരാതികളാണ്.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ എന്നിവർ സംസാരിച്ചു. എ.ഡി.എം കെ.കെ. ദിവാകരൻ സ്വാഗതം പറഞ്ഞു. വി. ശിവദാസൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, ജില്ല കലക്ടർ അരുൺ കെ. വിജയൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, പന്ന്യൻ രവീന്ദ്രൻ, പി.കെ. പ്രമീള, എ. അനിഷ തുടങ്ങിയവർ സംബന്ധിച്ചു.
മുഖ്യമന്ത്രിക്ക് ജന്മനാട്ടിൽ വൻ സ്വീകരണം; നവകേരള സദസ്സിനെ തെരുവിൽ നേരിട്ടാൽ പ്രത്യാഘാതം ഉൾക്കൊള്ളാനും തയാറാവണമെന്ന് മുഖ്യമന്ത്രി
പിണറായി: തങ്ങളുടെ സ്വന്തം ജനപ്രതിനിധിയായ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ ഉച്ചക്ക് ഒന്നു മുതൽ നിരവധിപേർ പരിപാടി നടക്കുന്ന പിണറായി കൺവെൻഷൻ സെന്ററിന് സമീപമെത്തി. മൂന്നോടെ മൈതാനം നിറഞ്ഞ് കവിഞ്ഞു.ആളുകൾ കൺവെൻഷൻ സെന്റർ അങ്കണത്തിലും വഴിയോരങ്ങളിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനായി അണിനിരന്നു. പിണറായിയുടെ വീഥികളെല്ലാം ആളുകളെകൊണ്ട് നിറഞ്ഞു. കാൽ ലക്ഷത്തിലധികം ജനങ്ങളാണ് ധർമടം മണ്ഡലം നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയത്.
ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയാണ് ജനങ്ങളെ നഗരിയിലേക്ക് വരവേറ്റത്. മന്ത്രിമാരായ ആർ. ബിന്ദു, എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 5.30 ഓടെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലേക്ക്.
നവകേരള സദസ്സിനെ തെരുവിൽ നേരിടുമെന്ന് ചിലർ പറഞ്ഞു. ജനങ്ങളെ കാണാൻ വരുന്ന മന്ത്രിമാരെ നേരിടുകയെന്നാൽ ജനങ്ങളെ നേരിടുക എന്നതാണർഥം. അത് മനസ്സിലാക്കണം. അതിന്റെ പ്രത്യാഘാതം ഉൾക്കൊള്ളാനും തയാറാവണം. നാടിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാവുമത്. അങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല എന്നത് അത്തരക്കാർ മനസ്സിലാക്കിയാൽ നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധർമടത്ത് ആകെ 2849 പരാതികളാണ് ലഭിച്ചത്. സംഘാടക സമിതി വർക്കിങ് ചെയർമാൻ പി. ബാലൻ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, ജില്ല കലക്ടർ അരുൺ കെ. വിജയൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ഡോ.എം. സുർജിത്ത്, കെ. ശശിധരൻ എന്നിവർ പങ്കെടുത്തു.
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
Kannur
കൊട്ടിയൂർ തീർഥാടനം: ആരോഗ്യ വകുപ്പ് മുന്നൊരുക്കം ഊർജിതമാക്കി

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെയടക്കമുള്ള പൊതു ജനാരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും യോഗം ചേർന്നു. ഉത്സവ സ്ഥലത്തു സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികൾ ചർച്ച ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാർക്കുള്ള പരിശീലനവും നടന്നു.
നോഡൽ ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുലുമായി ചർച്ച നടത്തിയ സംഘം ഡി എം ഒ ക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് എം ബി മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക് എന്നിവരും ഉണ്ടായിരുന്നു. ഉത്സവ പ്രദേശത്ത് കൊതുക് ജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി ജില്ലാ വെക്റ്റർ ബോൺ ഡീസീസ് കൺട്രോൾ യൂണിറ്റിന്റെയും കൊട്ടിയൂർ പി എച്ച് സി യുടെയും നേതൃത്വത്തിൽ ഫോഗിംഗ് നടത്തി.
ഉത്സവ സ്ഥലത്ത് ആംബുലൻസ്, ലാബ് സൗകര്യങ്ങളോടെയുള്ള മെഡിക്കൽ സൗകര്യം ഒരുക്കും. പകർച്ച വ്യാധി പ്രതിരോധത്തിനും മാലിന്യ സംസ്‌കരണത്തിനും മുൻഗണന നൽകും.
യോഗത്തിൽ നോഡൽ ഓഫീസർ ഡോ. കെ സി.സച്ചിൻ, ഡോ.ജി അശ്വിൻ, ഡോ അനീറ്റ കെ ജോസി, ജില്ലാ വി ബി ഡി കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി സുധീഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് എം ബി മുരളി, സി പി സലിം, ജില്ലാ നഴ്‌സിംഗ് ഓഫീസർ ഇൻ ചാർജ് വി വി മാലതി, എം സി എച്ച് ഓഫീസർ ഇൻ ചാർജ് ടി ജി പ്രീത, അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് ശ്യാം സുന്ദരം ഉത്സവവുമായി ബന്ധപ്പെട്ട ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.
കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ
* ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കിണർ ക്ലോറിനേറ്റ് ചെയ്യും.
* ക്ലോറിൻ ടാബ്ലറ്റുകൾ ലഭ്യമാക്കും.
* ഹോട്ടലുകൾക്കും ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കും മുൻകൂർ നോട്ടീസ് നൽകി ഭക്ഷണ വിതരണ മാർഗ നിർദേശങ്ങൾ പാലിക്കാൻ നിർദേശം നൽകും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി.
* കൊട്ടിയൂർ തീർഥാടകർ എത്തിച്ചേരാൻ സാധ്യതയുള്ള മറ്റു ആരാധനാലയങ്ങളോട് ചേർന്ന ഇടങ്ങളിലും ഭക്ഷണ കുടിവെള്ള ശുചിത്വം ഉറപ്പു വരുത്തും.
* ഭക്ഷണം പാചകം ചെയ്യുന്നവർക്കും ഭക്ഷണ വിതരണ തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിര്ബന്ധമാക്കും
* പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷണ വിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല.
* ശീതള പാനീയങ്ങൾ തയ്യാറാക്കുന്നതിന് വാണിജ്യ ഐസ് ഉപയോഗിക്കരുത്. ഭക്ഷ്യ ഐസ് തന്നെ ഉപയോഗിക്കണം.
* പഴകിയ എണ്ണകളും മറ്റും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനോ പഴകിയ ഭക്ഷണങ്ങൾ വിതരണം ചെയ്യാനോ അനുവദിക്കില്ല. കർശന നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.
* നിരോധിത ഭക്ഷ്യവസ്തുക്കളും നിറങ്ങളും ഉപയോഗിക്കരുത്.
* ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊതു ജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി പിഴ അടപ്പിക്കുകയോ അടച്ചു പൂട്ടാൻ നിർദേശം നൽകുകയോ ചെയ്യും.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ
* ഉത്സവ പ്രദേശത്ത് ഭക്ഷണ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല.
* മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
* ഹോട്ടലുകളിലും മറ്റും പിന്നാമ്പുറങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ കൂട്ടിയിടുന്ന ശീലം കർശനമായി വിലക്കും.
* ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ വളന്റിയർമാർക്ക് പരിശീലനം നൽകും..
* ഹോട്ടലുകളിലെ കുടിവെള്ളം പരിശോധിച്ച് തൃപ്തി കരമായാൽ മാത്രമേ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂ.
* മലിന ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അത് പകർച്ചവ്യാധിക്ക് കാരണമാകും.
* എലി ഈച്ച, മറ്റു ക്ഷുദ്ര ജീവികളുടെ ശല്യം പരിസരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തുക
* ഉത്സവ സ്ഥലത്തു ജോലി നോക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തും.
* തീർഥാടകർക്ക് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ ഉച്ച ഭാഷിണി വഴി നൽകും. വിവിധ ഇടങ്ങളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
തീർഥാടകർക്കുള്ള നിർദേശങ്ങൾ
* പൊതു ജനാരോഗ്യ നിയമങ്ങളും നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കുക.
* വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
* കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ഗുണമേന്മ ഉള്ളതാണ് എന്നുറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ച വെള്ളം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.
* ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷ്യവിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല
* തുറന്നുവെച്ചതോ പഴകിയതോ ആയ ആഹാരസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
* പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്.
* പഴം, പച്ചക്കറികൾ തുടങ്ങിയവ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
* ലഹരി, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
* നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. ഹരിത ചട്ടം പാലിക്കുക.
* ഉപയോഗിക്കുന്ന മൂത്രപ്പുര, ശുചിമുറികൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.
Kannur
കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘ഫെനി’ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.
പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി.
നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്