KOOTHUPARAMBA
ഉത്തരമേഖല ‘വെൺമ’ പുരസ്കാരം കൂത്തുപറമ്പിന്

കൂത്തുപറമ്പ് : അഞ്ച് ജില്ലകളിലെ ഓഫീസുകളെ പിന്തള്ളി കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഓഫീസിന് ലഭിച്ച എക്സൈസിന്റെ 2023-ലെ ഉത്തരമേഖല വെൺമ പുരസ്കാരവും കമ്മിഷണേഴ്‌സ് ട്രോഫിയും ജീവനക്കാരുടെ പ്രവർത്തനമികവിനുള്ള അംഗീകാരം.
മികച്ച ഓഫീസ് പ്രവർത്തനം, ഓഫീസ് പരിസരശുചീകരണം, എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം, മികവാർന്ന അന്വേഷണം, കോടതിനടപടികളിലെ പ്രവർത്തനം തുടങ്ങിയവ വിലയിരുത്തിയാണ് പുരസ്കാരം. കഴിഞ്ഞ വർഷം ജില്ലയിലെ മികച്ച ഓഫീസിനുള്ള പുരസ്കാരം കൂത്തുപറമ്പിനായിരുന്നു. റെയ്ഞ്ച് ഇൻസ്‌പെക്ടർ കെ.ഷാജിയും 25-ഓളം ഉദ്യോഗസ്ഥരുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വിമുക്തിയിൽ വൻ വിജയം
:ലഹരിവർജനമിഷൻ വിമുക്തി പദ്ധതി മികച്ച രീതിയിലാണ് റെയിഞ്ച് ഓഫീസ് സംഘം നടപ്പാക്കുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ച് ഒട്ടേറെ പരിപാടികൾ നടപ്പാക്കാൻ ഓഫീസിനായി. ലഹരി ബോധവത്കരണവുമായി ബന്ധപ്പെട്ട് ചിത്രരചന, ചെസ്, പ്രശ്നോത്തരി, കായികമത്സരങ്ങൾ എന്നിവ നടത്തി. കായികവിദ്യാർഥികൾക്ക് സാമ്പത്തികസഹായവും ലഭ്യമാക്കി.
പൊതുജന സമ്പർക്കം കൂടി
:മൂന്നുവർഷം മുൻപാണ് പാറാലിലെ വാടക കെട്ടിടത്തിൽനിന്ന് ഓഫീസ് സബ് ട്രഷറിക്ക് മുന്നിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്. ഇതോടെ പൊതുജനങ്ങൾ നേരിട്ട് ബന്ധപ്പെടുന്ന രീതിയിൽ ഓഫീസ് പ്രവർത്തനം മാറി. എളുപ്പമെത്താവുന്ന സ്ഥലത്തായതിനാൽ ആളുകൾ നേരിട്ട് പരാതി നൽകുന്നതും കൂടി.
പരിധിയിൽ ഉൾപ്പെടുന്നവ
:പാട്യം, കുന്നോത്ത്പറമ്പ്, മൊകേരി, പന്ന്യന്നൂർ, തൃപ്പങ്ങോട്ടൂർ, മാലൂർ, ചിറ്റാരിപ്പറമ്പ്, കോളയാട് എന്നീ പഞ്ചായത്തുകളും മാങ്ങാട്ടിടം പഞ്ചായത്തിലെ കണ്ടംകുന്ന് വില്ലേജും കൂത്തുപറമ്പ്, പാനൂർ നഗരസഭകളും ഓഫീസ് പരിധിയിലുൾപ്പെടും .കൂത്തുപറമ്പ്, കണ്ണവം, മാലൂർ, പേരാവൂർ, കതിരൂർ, പാനൂർ, കൊളവല്ലൂർ സ്റ്റേഷനുകളും റെയിഞ്ചിനകത്താണ്. കൂത്തുപറമ്പ് എക്സൈസ് റേയ്ഞ്ച് ഓഫീസിന് ഉത്തരമേഖല വെണ്മ പുരസ്കാരവും കമ്മിഷണേഴ്‌സ് ട്രോഫിയും
കൂട്ടായ്മയുടെ നേട്ടം
നാല് വനിതകളുൾപ്പെടെ 16 സിവിൽ എക്‌സൈസ് ഓഫീസർമാരും നാല് പ്രിവന്റീവ് ഓഫീസർമാരും ഒരു ഡ്രൈവറും ഒരു അസി. എക്സൈസ് ഇൻസ്പെക്ടറും ഒരു എക്സൈസ് ഇൻസ്പെക്ടറുമാണ് ഓഫീസിൽ പ്രവർത്തിക്കുന്നത്. ഓരോരുത്തരും അവരുടെ ജോലി ഭംഗിയായി നിർവഹിച്ചതിന്റെ ഫലമാണ് വെൺമ പുരസ്കാരം നേടാൻ സാധിച്ചത്.
കെ.ഷാജി
റെയ്ഞ്ച് ഇൻസ്‌പെക്ടർ
KOOTHUPARAMBA
തുള്ളിനനയ്‌ക്ക് ഷാജിയുടെ ‘തൊട്ടിൽ ജലസേചനം’


കൂത്തുപറമ്പ്:ജലചക്രത്തിലൂടെ ഇന്ധനച്ചെലവില്ലാതെ കൃഷിയിടം നനയ്‌ക്കുകയാണ് ആയിത്തര മമ്പറത്തെ ഷാജി വളയങ്ങാടൻ. തോട്ടിലൂടെ ഒഴുകി പാഴാകുന്ന വെള്ളം നിമിഷങ്ങൾക്കകം കൃഷിയിടത്തെ ഹരിതാഭമാക്കുന്നു. വൈദ്യുതിയോ ഡീസലോ ആവശ്യമില്ലാതെ കൃഷിയിടത്തിൽ യഥേഷ്ടം വെള്ളമെത്തിക്കുന്ന ജലചക്രമാണ് കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ യുവാവ് രൂപകൽപ്പന ചെയ്‌തത്. വീടിന് മുന്നിലെ കൈതേരി തോട്ടിലാണ് പുതിയ സംവിധാനം ഒരുക്കിയത്. ആകാശത്തൊട്ടിലിന്റെ മാതൃകയിലായതിനാൽ ‘തൊട്ടിൽ ജലസേചനം’ എന്ന് പേരിട്ടു. തടയണകെട്ടി നിർത്തിയ വെള്ളത്തെ പൈപ്പിലൂടെ നിശ്ചിത അളവിൽ തുറന്നുവിടുമ്പോൾ ജലചക്രം കറങ്ങും. ആറ് മീറ്റർ ഉയരമുള്ള ചക്രത്തിലൂടെ വെള്ളം തോടിന് മുകളിൽ സ്ഥാപിച്ച വീപ്പയിലെത്തും. വീപ്പയിൽ കണക്ട് ചെയ്‌ത പൈപ്പിലൂടെ കൃഷിയിടത്തിലേക്ക്. ചക്രത്തിൽ സ്ഥാപിച്ച കപ്പുകളിലൂടെയാണ് വെള്ളം ആറ് മീറ്ററോളം ഉയരത്തിലെത്തുന്നത്. പത്ത് ലീഫുകളിൽ ശക്തമായി വെള്ളം പതിക്കുന്നതോടെ ചക്രം കറങ്ങും. വെള്ളത്തിന്റെ അളവ് കൂട്ടാനും കുറക്കാനും ക്രമീകരണമുണ്ട്. 100 മീറ്ററകലെയുള്ള സ്വന്തം കൃഷിയിടത്തിൽ തുള്ളിനനയ്‌ക്ക് ആവശ്യാനുസരണം വെള്ളം ലഭിക്കുന്നു. വെണ്ട, പയർ, ചീര, മുളക്, തക്കാളി, പൊട്ടിക്ക, പാവക്ക എന്നിവ കൃഷി ചെയ്യുന്നു. ഏഴായിരം രൂപയാണ് ജല ചക്രത്തിനാവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ചെലവായത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കൃഷിത്തോട്ടം, കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളെ തുരത്താനുള്ള സംവിധാനങ്ങൾ, കൊതുക് നശീകരണി തുടങ്ങിയവയും നിർമാണത്തൊഴിലാളിയായ ഷാജി വികസിപ്പിച്ചെടുത്തിരുന്നു.
KOOTHUPARAMBA
കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് ബഡ്‌സ് സ്കൂളിൽ വിദ്യാർഥിനിയെ കെട്ടിയിട്ടതായി പരാതി


കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി ആറങ്ങാട്ടേരിയിൽ പ്രവർത്തിക്കുന്ന ശിശുമിത്ര ബഡ്‌സ് സ്കൂളിൽ വിദ്യാർഥിനിയെ കെട്ടിയിട്ടതായി പരാതി. വിദ്യാർഥിനിയുടെ രക്ഷിതാക്കളാണ് ദുരനുഭവത്തെക്കുറിച്ച് ഭിന്നശേഷി വകുപ്പ് സ്റ്റേറ്റ് കമ്മിഷണർക്ക് പരാതി നൽകിയത്.
പരാതിയിൽ പറയുന്നത്
75ഓളം ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്നവളാണ് എൻ്റെ മകൾ. ഫെബ്രുവരി നാലിന് രാവിലെ 11ന് പി.ടി.എ. യോഗത്തിൽ പങ്കെടുക്കാൻ ഞാൻ സ്കൂളിൽ 20 മിനിറ്റ് നേരത്തെ എത്തി. അപ്പോൾ എൻ്റെ മകളെ അനങ്ങാൻ പോലും കഴിയാത്ത വിധം കസേരയോട് വരിഞ്ഞു മുറുക്കി കെട്ടിയിരിക്കുകയായിരുന്നു. അവളുടെ വസ്ത്രങ്ങൾ മൂത്രത്തിൽ നനഞ്ഞിരുന്നു. എന്നെ കണ്ടതും മകൾ കരയാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക പെട്ടെന്ന് വന്ന് കെട്ടഴിച്ചു. കെട്ടിയതെന്തിനെന്ന് ചോദിച്ചപ്പോൾ എഴുന്നേറ്റു നടക്കാതിരിക്കാൻപ്രിൻസിപ്പലിന്റെ നിർദേശപ്രകാരം ചെയ്തതാണെന്നായിരുന്നു അധ്യാപികയുടെ മറുപടി.
ബാത്റൂമിൽ പോയി വസ്ത്രം മാറ്റിയപ്പോൾ വയറിൽ ചരടുകൊണ്ട് വരിഞ്ഞുകെട്ടിയതിന്റെ നീലിച്ച പാടുകൾ ഉണ്ടായിരുന്നു. സംസാരിക്കാൻ അറിയാവുന്ന മറ്റു കുട്ടികളോട് ചോദിച്ചപ്പോൾ മകളെ എപ്പോഴും കെട്ടിയിടാറാണെന്ന് അറിയാൻ കഴിഞ്ഞു. ഈ സമയത്ത് സ്‌കൂളിൽ 14 കുട്ടികളും മൂന്ന് അധ്യാപികമാരും ഒരു ആയയും പാചകക്കാരിയും ഉണ്ടായിരുന്നു.
മുൻപും മകൾക്ക് സ്‌കൂളിൽനിന്ന് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കൽ സ്‌കൂളിൽനിന്ന് വന്ന് വസ്ത്രം മാറ്റുമ്പോൾ തുടയിൽ വടികൊണ്ട് അടിച്ചതിന്റെ തിമിർത്ത പാടുകൾ കണ്ടിരുന്നു. സ്കൂളിലെ ജീവനക്കാരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ല.
മകൾ സംസാരിക്കില്ലെന്ന ധൈര്യം കൊണ്ടാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്. ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാ റ്റംകൊണ്ട് പല കുട്ടികളും സ്കൂളിൽ വരാറില്ല. പരാതിപ്പെടുന്ന കുട്ടികളോട് മോശമായ വി ധത്തിലാണ് സ്കൂളിലെ ജീവനക്കാർ പെരുമാറുന്നത്. മകൾക്കുണ്ടായ ക്രൂരമായ പീഡനത്തിന് ഉത്തരവാദികളായവർ ക്കെതിരേ കർശനമായ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.
മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥികളെ മാനസികമായി സ്കൂൾ ജീവനക്കാർ പീഡിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് വേറെയും രക്ഷിതാക്കൾ ഭിന്നശേഷിവകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
KOOTHUPARAMBA
മകന്റെ ഓർമയ്ക്കായി വയോജന വിശ്രമകേന്ദ്രം ഒരുക്കി ദമ്പതികൾ


കൂത്തുപറമ്പ് : വാഹനാപകടത്തിൽ മരിച്ച മകന്റെ സ്മരണയ്ക്കായി നാട്ടിൽ വയോജന വിശ്രമ കേന്ദ്രം നിർമിച്ചുനൽകി ദമ്പതികൾ. പൂക്കോട് തൃക്കണ്ണാപുരത്തെ നന്ദനത്തിൽ എം.ടി.വിഷ്ണുവിന്റെ സ്മരണയ്ക്കാണ് പ്രദേശത്തെ ഗ്രാമീണ വായനശാലയോട് ചേർന്ന് വയോജനകേന്ദ്രം നിർമിച്ചത്. കൂത്തുപറമ്പ് ബിഎസ്എൻഎൽ ഓഫിസിലെ ജൂനിയർ എൻജിനീയർ കെ.സുനിൽ കുമാർ – ഏറണാകുളം കാംകോ ഓഫിസിൽ ടെക്നിക്കൽ അസിസ്റ്റന്റ് ടി.ജിഷ ദമ്പതികളാണ് വയോജന വിശ്രമകേന്ദ്രം നിർമിച്ചത്. വായനശാലാ സെക്രട്ടറി കൂടിയാണ് സുനിൽകുമാർ.കൂത്തുപറമ്പ് നഗരസഭാ മുൻ ചെയർമാൻ കെ.ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ 70 വയസ്സ് പിന്നിട്ടവരെ ചടങ്ങിൽ ആദരിച്ചു. സി.പി.ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. വി.കെ.ബാബു, വാർഡ് കൗൺസിലർമാരായ എ.ബിജു മോൻ, പി.ശ്രീലത, പി.ജയറാം, മുൻ ചെയർമാൻ എം.സുകുമാരൻ, കില റിസോഴ്സ് പഴ്സൻ പി.വി.ബാലകൃഷ്ണൻ, സീനിയർ സിറ്റിസൻസ് ഫ്രന്റ്സ് വെൽഫെയർ അസോസിയേഷൻ ഏരിയ സെക്രട്ടറി എം.പി.സുരേഷ് ബാബു, വായനശാല എക്സിക്യൂട്ടീവ് അംഗം എൻ.രാഘവൻ എന്നിവർ പ്രസംഗിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്