ഉച്ചഭക്ഷണത്തിന് പിരിവ്; ഉത്തരവ് പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ജനങ്ങളിൽ നിന്ന് പിരിവെടുക്കണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ. നിർദേശത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്തെത്തിയിരുന്നു. കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ സംഘടനകളും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സർക്കുലർ പിൻവലിച്ചത്.
ഉച്ച ഭക്ഷണ പദ്ധതിയുടെ ചുമതലയിൽ നിന്ന് പ്രധാനധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി 20 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാൻ ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കാൻ അധ്യാപകർ തീരുമാനിച്ചതോടെയാണ് രണ്ട് ദിവസത്തിന് ശേഷം നിർദേശം പിൻവലിച്ചിരിക്കുന്നത്.
പരമാവധി പണം പിരിച്ചെടുക്കണം എന്നതടക്കമായിരുന്നു പുതുതായി രൂപീകരിക്കുന്ന സമിതിക്കുള്ള നിർദ്ദേശം. ഫണ്ട് കുറവ് മൂലം ഭക്ഷണം മുടങ്ങാതിരിക്കാനാണ് സമിതിയെന്നായിരുന്നു ഇതേക്കുറിച്ചുള്ള വിശദീകരണം
വാർഡ് മെമ്പർ രക്ഷാധികാരിയും പ്രധാന അധ്യാപകൻ കൺവീനറുമായുള്ള ഉച്ചഭക്ഷണ സംരക്ഷണ സമിതി 30 നുള്ളിൽ ഉണ്ടാക്കണമെന്നായിരുന്നു നിര്ദേശം. പി.ടി.എ പ്രസിഡന്റ്, മാനേജർ, പൂർവ വിദ്യാർഥി സംഘടനാ പ്രതിനിധി അടക്കം എട്ട് പേർ സമിതിയിൽ അംഗങ്ങളായിരിക്കണം. ഫണ്ട് ലഭിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ ഭക്ഷണം കൊടുക്കാനാണ് സമിതിയെന്നും സർക്കുലറിൽ കൃത്യമായി പറഞ്ഞിരുന്നു.
രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, പൗര പ്രമുഖർ എന്നിവരിൽ നിന്നും പലിശ രഹിത സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നായിരുന്നു നിർദേശം. ഫണ്ട് ലഭ്യമാകുന്ന മുറക്ക് സമിതിക്ക് പ്രധാന അധ്യാപകൻ പണം തിരിച്ചുനൽകുമെന്നായിരുന്നു ഉറപ്പ്.
നേരത്തെ, ഹൈക്കോടതി ഇടപെട്ടതോടെയാണ് കുട്ടികൾക്ക് ഭക്ഷണം കൊടുത്തതിന്റെ സെപ്റ്റംബർ വരെയുള്ള കുടിശിക നല്കിയത്. ഒക്ടോബറിലെ പണം ഇപ്പോഴും പ്രധാനാധ്യാപകർക്ക് കിട്ടാനുണ്ട്.