ശരണമന്ത്രകാലം; മണ്ഡലകാലത്തിന് തുടക്കം

Share our post

കണ്ണൂർ:  മണ്ഡലകാലം തുടങ്ങി. ഇനി ശരണംവിളിയുടെ നാളുകൾ. ഇന്നു മുതൽ ധനു 11 വരെ 41 ദിവസമാണ് മണ്ഡല കാലം. വിശ്വാസികൾ കറുപ്പുടുത്ത്, മുദ്ര ധരിച്ച്, വ്രതമെടുത്ത്, ദേവോപാസനയിൽ അയ്യപ്പഭക്തനായി മാറുന്ന കാലം. ക്ഷേത്രങ്ങളെല്ലാം മണ്ഡല കാലത്തെ വരവേൽക്കാൻ ഒരുങ്ങി. അയ്യപ്പ ക്ഷേത്രങ്ങളിലും അയ്യപ്പൻ ഉപദേവനായ ക്ഷേത്രങ്ങളിലും മണ്ഡല കാലം വിശേഷാൽ പൂജകൾ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തെ മകര വിളക്ക് കഴിഞ്ഞ് ശബരിമല നടയടയ്ക്കുന്നതിനൊപ്പം ഗ്രാമങ്ങളിലും മറ്റുമുള്ള ഭജന മഠങ്ങളും അടച്ചിട്ടതായിരുന്നു. വൃശ്ചിക സംക്രമത്തോടെ അത്തരം ഭജന മഠങ്ങൾ സജീവമായി.

അയ്യപ്പ ഭക്തർക്കായി ക്ഷേത്രക്കുളങ്ങളെല്ലാം വളരെ നേരത്തേ ക്ഷേത്ര കമ്മിറ്റികൾ ശുചീകരിച്ചിരുന്നു. മണ്ഡലകാലം തുടങ്ങിയതോടെ പൂജാ സ്റ്റോറുകൾക്ക് മുന്നിലും തിരക്ക് തുടങ്ങി. വടക്കൻ കേരളത്തിലെ ശബരി എന്നറിയപ്പെടുന്ന എരമം മുതുകാട്ട് കാവിൽ വൃശ്ചിക മാസത്തിലെ രണ്ടാം ശനി ഏറെ പ്രത്യേകതയുളള ദിവസമാണ്. അതുകൊണ്ട് തന്നെ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി വലിയ തോതിൽ അയ്യപ്പ ഭക്തർ ഈ ക്ഷേത്രത്തിലെത്തും.

അയ്യപ്പക്ഷേത്രങ്ങളിൽ മണ്ഡലകാലത്ത് വിശേഷാൽ ചടങ്ങുകൾ നടക്കും.കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ നിറമാല, ഭജന, കർപ്പൂരാഴി പൂജ, വിശേഷാൽ പൂജകൾ എന്നീ ചടങ്ങുകൾ നടന്നു വരുന്നു. മയ്യിൽ ചെക്യാട്ട് ധർമശാസ്താ ക്ഷേത്രത്തിലും കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിലും മണ്ഡല കാലത്ത് എല്ലാ ദിവസവും ചടങ്ങുകളുണ്ട്.

സേവാഭാരതി സൗകര്യമൊരുക്കും

സേവാ ഭാരതിയുടെ നേതൃത്വത്തിൽ സ്വാമിമാർക്ക് വിരി വയ്ക്കാനുള്ള സൗകര്യവും ഭക്ഷണം കഴിക്കാനും പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഒരുക്കും. തളിപ്പറമ്പ്, കണ്ണൂർ‌, തലശ്ശേരി എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കുക. ഈ മാസം 23 മുതൽ സഹായ കേന്ദ്രങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കുമെന്നു സേവാ ഭാരതി ജില്ലാ പ്രസിഡന്റ് ഇ.മോഹനൻ അറിയിച്ചു.

ഐ.ആർ.പി.സി ഇത്തവണയില്ല

സി.പി.എം നിയന്ത്രണത്തിലുള്ള ഐ.ആർ.പി.സി മണ്ഡലകാലത്ത് അയ്യപ്പഭക്തർക്കായി നടത്തിവന്നിരുന്ന ഇടത്താവളം ഇത്തവണയില്ല. കഴിഞ്ഞ വർഷങ്ങളിൽ ജില്ലയുടെ പല ഭാഗങ്ങളിലായി നടത്തിയിരുന്ന ഇടത്താവളത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് എത്തിയിരുന്നത്.

ഭക്ഷണം ഉൾപ്പെടെ നൽകിയിരുന്ന ഇടത്താവളത്തിനു പുറമേ ആരോഗ്യ പരിപാലന കേന്ദ്രവും പ്രവർത്തിച്ചിരുന്നു. കേന്ദ്രത്തിൽ രാവിലെ മുതൽ വൈകിട്ട് വരെ ആയുർവേദ, അലോപ്പതി, ഹോമിയോ ചികിത്സാ സൗകര്യവും സൗജന്യ മരുന്നുകളും നൽകിയിരുന്നു.

ഇത്തവണ ശബരിമല ഇടത്താവളം പ്രവർത്തിക്കില്ലെന്ന് ഐ.ആർ.പി.സി ചെയർമാൻ എം.പ്രകാശൻ പറഞ്ഞു. ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അയ്യപ്പഭക്തർക്കായി സൗകര്യം ഒരുക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!