Connect with us

Kerala

കായിക താരങ്ങള്‍ക്ക് തപാല്‍വകുപ്പില്‍ അവസരം; 1899 ഒഴിവുകള്‍

Published

on

Share our post

തപാല്‍ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 1899 ഒഴിവുണ്ട്. പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്, പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികകളിലാണ് അവസരം. പത്താംക്ലാസ്/ പന്ത്രണ്ടാംക്ലാസ്/ ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പോസ്റ്റല്‍ അസിസ്റ്റന്റ്-598, സോര്‍ട്ടിങ് അസിസ്റ്റന്റ്-143, പോസ്റ്റ് മാന്‍-585, മെയില്‍ ഗാര്‍ഡ്-3, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്-570 എന്നിങ്ങനെയാണ് ഓരോ തസ്തികയിലെയും ആകെയുള്ള ഒഴിവ്. കേരള സര്‍ക്കിളില്‍ പോസ്റ്റല്‍ അസിസ്റ്റന്റ്-31, സോര്‍ട്ടിങ് അസിസ്റ്റന്റ്-3, പോസ്റ്റ് മാന്‍-28, മെയില്‍ ഗാര്‍ഡ്-0, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്-32 എന്നിങ്ങനെയാണ് ഒഴിവുകള്‍.

വിദ്യാഭ്യാസ യോഗ്യത

പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്: ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും.
പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്: പന്ത്രണ്ടാംക്ലാസ് വിജയവും കംപ്യൂട്ടര്‍ പരിജ്ഞാനവും. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ (കേരളം, ലക്ഷദ്വീപ്്, മാഹി എന്നിവിടങ്ങളിലേക്ക് മലയാളം) പത്താംക്ലാസിലോ ഉയര്‍ന്ന ക്ലാസുകളിലോ ഒരു വിഷയമായി പഠിച്ച് പാസായിരിക്കണം. ഭിന്നശേഷിക്കാര്‍ ഒഴികെയുള്ളവര്‍ക്ക് ലൈറ്റ് മോട്ടോര്‍/ ടൂ വീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. അതേസമയം പ്രാദേശിക ഭാഷ പരിജ്ഞാനമില്ലാത്തവര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ക്കും തിരഞ്ഞെടുക്കപ്പെട്ടശേഷം ഈ യോഗ്യതകള്‍ നേടാമെന്ന വ്യവസ്ഥയോടെ അപേക്ഷിക്കാവുന്നതാണ്.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: പത്താംക്ലാസ് വിജയം.

പ്രായം: മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയില്‍ 18-25 വയസ്സും മറ്റ് തസ്തികകളില്‍ 18-27 വയസ്സുമാണ് പ്രായപരിധി. എന്നാല്‍ ഉയര്‍ന്ന പ്രായപരിധിയിലെ ഓരോന്നിലും അഞ്ചുവര്‍ഷം വരെ ഇളവ് അനുവദിക്കും. എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് പത്തുവര്‍ഷം വരെ ഇളവുണ്ടായിരിക്കും.
ശമ്പളം: പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ് തസ്തികകളില്‍ 25,500 – 81,100 രൂപ, പോസ്റ്റ് മാന്‍, മെയില്‍ ഗാര്‍ഡ് തസ്തികകളില്‍ 21,700- 69,100 രൂപ, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയില്‍ 18,000 -56,900 രൂപ.

കായികയോഗ്യത: അന്തര്‍ദേശീയ മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തവര്‍ക്കാണ് തിരഞ്ഞെടുപ്പില്‍ ആദ്യ പരിഗണന. സീനിയര്‍/ ജൂനിയര്‍ തലത്തിലുള്ള ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ പ്രതിനിധാനംചെയ്ത് മൂന്നാംസ്ഥാനം വരെ നേടിയവരെയാണ് അടുത്തതായി പരിഗണിക്കുക.

അന്തര്‍ സര്‍വകലാശാലാ മത്സരങ്ങളില്‍ പങ്കെടുത്ത് മൂന്നാംസ്ഥാനം വരെ നേടിയവര്‍ക്കാണ് മൂന്നാമത്തെ പരിഗണന. ദേശീയ സ്‌കൂള്‍ സ്‌പോര്‍ട്സ്/ ഗെയിംസില്‍ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത് മൂന്നാംസ്ഥാനം വരെ നേടിയവര്‍ക്കാണ് നാലാമത്തെ പരിഗണന. അഞ്ചാമതായി നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ഡ്രൈവില്‍ പുരസ്‌കാരം നേടിയവരെ പരിഗണിക്കും. ദേശീയ ചാംപ്യന്‍ഷിപ്പിലോ അന്തര്‍സര്‍വകലാശാല മത്സരങ്ങളിലോ ദേശീയ സ്‌കൂള്‍ സ്‌പോര്‍ട്സ്/ ഗെയിംസുകളിലോ പങ്കെടുത്ത് മെഡലൊന്നും നേടാത്തവരെയാണ് അവസാനമായി പരിഗണിക്കുക. വ്യക്തിഗതയിനങ്ങള്‍ക്കും ടീമിനങ്ങള്‍ക്കും തിരഞ്ഞെടുപ്പില്‍ ഒരേ പരിഗണനയാണ് നല്‍കുക.

അപേക്ഷാഫീസ്: വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഇ.ഡബ്ല്യു.എസ്., എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. അപേക്ഷ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

https://dopsportsrecruitment.cept.gov.in എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷാസമര്‍പ്പണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുള്‍പ്പെടെ വിശദവിവരങ്ങള്‍ www.indiapost.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 9. അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക് ഡിസംബര്‍ 10 മുതല്‍ 14 വരെ സമയം അനുവദിച്ചിട്ടുണ്ട്.


Share our post

Kerala

ഊട്ടിയിലേക്കുള്ള ഇ-പാസ് അഞ്ചു സ്ഥലങ്ങളിൽ മാത്രമാക്കി ചുരുക്കി

Published

on

Share our post

ഊട്ടി: കേരളത്തിൽനിന്ന് ഊട്ടിയിലേക്കുള്ള ഇ-പാസ് ഇനി മുതൽ അഞ്ചു സ്ഥലങ്ങളിൽ മാത്രമാക്കി ചുരുക്കി. മേട്ടുപ്പാളയം-കൂനൂർ റോഡിൽ കല്ലാർ, മേട്ടുപ്പാളയം-കോത്തഗിരി റോഡിലെ കുഞ്ചപ്പന, മസിനഗുഡി, മേൽ ഗൂഡല്ലൂർ, കാരമട-മഞ്ചൂർ റോഡിലെ ഗെദ്ദ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ. ഇതോടെ നാടുകാണി, പാട്ടവയൽ, താളൂർ, കക്കനല്ല എന്നിവിടങ്ങളിലെ ചെക് പോസ്റ്റുകളിലെ തിരക്ക് ഒ​ഴിവാകും. നേരത്തേ, ഊട്ടിയിലേക്ക് ഇ-പാസ് നിർബന്ധമാക്കിയത് നീലഗിരിയിലെ വ്യാപാരികളുടെ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. നീലഗിരി ജില്ലയിലെ വിവധയിടങ്ങളിൽ ഏർപ്പെടുത്തിയ ചെക് പോസ്റ്റുകളിലൂടെ പാസ് കാണിച്ചാൽ മാത്രമേ വാഹനങ്ങൾ കടത്തിവിട്ടിരുന്നുള്ളൂ. കേരളത്തിൽനിന്ന് ഗൂഡല്ലൂർ വഴി പോകുന്ന വാഹനങ്ങൾക്ക് ഇ-പാസ് ആവശ്യമില്ല.


Share our post
Continue Reading

Kerala

രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി കേരളം

Published

on

Share our post

തിരുവനന്തപുരം : സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം. മുദ്രപത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകുന്നതാണ് ഇ-സ്റ്റാമ്പിങ്.

സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ രജിസ്ടേഷൻ മേഖലയിലെ സേവനങ്ങൾ കൂടുതൽ സുതാര്യതയോടെയും വേഗത്തിലും പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. വെണ്ടർമാരുടെ തൊഴിൽ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്. ഇ-സ്റ്റാമ്പിംഗ് വഴി വെണ്ടർമാർ മുഖേന പൊതുജനങ്ങൾക്ക് മുദ്രപത്രങ്ങൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

വെണ്ടർമാർക്ക് വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക ലോഗിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മുദ്രപത്രങ്ങൾ കടലാസിൽ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവർഷം 60 കോടിയിൽപ്പരം രൂപ സർക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ട്രഷറി വകുപ്പാണ് മുദ്ര പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നതെങ്കിലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കൾ രജിസ്‌ട്രേഷൻ വകുപ്പാണ്. ഇ-സ്റ്റാമ്പിങ്ങിലൂടെ ഏത് മൂല്യത്തിലുള്ള മുദ്രപത്രവും ലഭ്യമാക്കാൻ കഴിയുമെന്നത് മുദ്രപത്ര ക്ഷാമമെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മാറുകയാണ്.

രജിസ്‌ട്രേഷൻ വകുപ്പ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റലൈസേഷൻ നടത്തി ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ രജിസ്‌ട്രേഷൻ മേഖലയിൽ സമഗ്രമായ ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കുന്നത് പ്രക്രിയകളിൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കും.


Share our post
Continue Reading

Kerala

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരികയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


Share our post
Continue Reading

Trending

error: Content is protected !!