മുഴപ്പിലങ്ങാട്–തലശ്ശേരി–മാഹി ബൈപാസ് ഇനി യാത്ര വൈകില്ല

Share our post

കണ്ണൂർ: മുഴപ്പിലങ്ങാട്–തലശ്ശേരി–മാഹി ബൈപാസിലെ ബാലം പാലത്തിന്റെ നിർമാണം അടുത്ത മാസം പൂർത്തിയാവും. തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളടക്കം പാലത്തിന്റെ 90 ശതമാനം പ്രവൃത്തികളും പൂർത്തിയായി. ഗർഡറുകൾക്ക് മുകളിലെ പ്രധാന സ്ലാബുകളുടെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ അടുത്ത മാസം ആദ്യം തന്നെ സ്ലാബ് പ്രവൃത്തികൾ പൂർത്തിയാക്കി കൈവരികളുടെ നിർമാണവും ടാറിങ് പ്രവൃത്തികളും തുടങ്ങാനാവുമെന്നും ഈ പ്രവൃത്തികൾ ഡിസംബർ അവസാന വാരത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.

പുഴയ്ക്ക് കുറുകെയും ചതുപ്പിലെ കുറച്ച് ഭാഗത്തും 900 മീറ്റർ നീളത്തിൽ നിർമിച്ച പാലം മുൻപേ തന്നെ പൂർത്തിയായിരുന്നു. പുഴ കഴിഞ്ഞ് വരുന്ന തലശ്ശേരി ഭാഗത്തുള്ള ചതുപ്പിൽ അനുബന്ധ റോഡ് നിർമിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഈ ചതുപ്പിലും 210 മീറ്റർ നീളത്തിൽ പാലം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഈ ഭാഗത്തിന്റെ പ്രവൃത്തികളാണ് അടുത്ത മാസം അവസാനത്തോടെ പൂർത്തിയാക്കാനുള്ള ഊർജിത ശ്രമങ്ങൾ നടന്നു വരുന്നത്. ബൈപാസിലെ മാഹി അഴിയൂരിലെ റെയിൽവേ മേൽപാലത്തിന്റെ പ്രവൃത്തികളും വേഗത്തിൽ നടക്കുന്നുണ്ട്. പാലത്തിന്റെ റെയിൽപാളത്തിന് നേരെ മുകളിലുള്ള ഭാഗത്തെ 14 ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി.

മറ്റു ഭാഗത്തെ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഗർഡറുകൾ സ്ഥാപിച്ചതിന് ശേഷമുള്ള സ്ലാബ്, കൈവരികളുടെ പ്രവൃത്തികൾ എന്നിവ ജനുവരിയോടെ പൂർത്തിയാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയപാത അതോരിറ്റി അധികൃതർ പറഞ്ഞു.

മുഴപ്പിലങ്ങാട്–തലശ്ശേരി–മാഹി ബൈപാസിൽ ഗതാഗതം അനുവദിക്കാൻ തലശ്ശേരി ബാലം പാലം, മാഹി അഴിയൂർ റെയിൽവേ മേൽപാലം എന്നിവയുടെ നിർമാണം മാത്രമാണ് പൂർത്തിയാവാനുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!