കെ-സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പറും; വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം : അമ്പതുകോടി രൂപവരെ നിക്ഷേപത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ കെ-സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ നൽകും. ഇതിനുള്ള ചട്ടം ഭേദഗതിചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായസ്ഥാപനങ്ങളും സുഗമമാക്കൽ ചട്ടങ്ങളിലാണ് ഭേദഗതി. കെ-സ്വിഫ്റ്റ് വഴി വ്യവസായ സംരംഭത്തിനുള്ള അപേക്ഷ നൽകുമ്പോൾ ലഭിക്കുന്ന കൈപ്പറ്റ് സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തിയ നമ്പർ താൽക്കാലിക കെട്ടിട നമ്പറായി പരിഗണിക്കുമെന്നതാണ് ഭേദഗതി. പുതിയ ഭേദഗതി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതൽ ബലപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
കെ-സ്വിഫ്റ്റ് അക്‌നോളജ്മെന്റുള്ള സംരംഭങ്ങൾക്ക് മൂന്നുവർഷംവരെ മറ്റൊരു അനുമതിയുമില്ലാതെ പ്രവർത്തിക്കാമെന്ന് വ്യവസ്ഥയുണ്ട്. മൂന്നു വർഷം കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ അനുമതികൾ നേടിയാൽ മതി. എന്നാൽ, വായ്പ നേടുന്നതിനുൾപ്പെടെ കെട്ടിടനമ്പർ ആവശ്യമായതിനാൽ താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കാനാണ് ഭേദഗതി. കാലഹരണപ്പെട്ട വ്യവസായ നിയമങ്ങൾ പരിഷ്‌കരിക്കാൻ സർക്കാർ നിയോഗിച്ച ഡോ. കെ.സി. സണ്ണി കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണിത്. തദ്ദേശ വകുപ്പും വ്യവസായവകുപ്പും സണ്ണികമീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് വിജ്ഞാപനമിറക്കിയത്. കൈപ്പറ്റ് സാക്ഷ്യപത്രത്തിലെ നമ്പരാകും അതിന്റെ കാലാവധിവരെ താൽക്കാലിക കെട്ടിടനമ്പർ. മൂന്നുവർഷത്തിനുള്ളിൽ സ്ഥിരനമ്പർ നേടിയാൽ മതി.
50 ലക്ഷത്തിന് മുകളിൽ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകിയാൽ ഏഴു ദിവസത്തിനുള്ളിൽ സംയോജിത ലൈസൻസ് നൽകുന്നുണ്ട്. സംരംഭകർക്കുള്ള പരാതി പരിഹാര സംവിധാനവും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. എം.എസ്.എം.ഇ.ക്കുള്ള സേവനങ്ങളെ സംബന്ധിച്ച പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാനും 15 ദിവസത്തിനുള്ളിൽ നടപ്പാക്കാനുമുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് പരാതിപരിഹാര സംവിധാനം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴയും ഈടാക്കും.