ഡീ ആക്ടിവേറ്റ് ചെയ്ത മൊബൈല്‍ നമ്പറിലെ ഡാറ്റ നീക്കേണ്ടത് വരിക്കാരുടെ ഉത്തരവാദിത്വം: സുപ്രീം കോടതി

Share our post

ന്യൂഡല്‍ഹി: ഡീ ആക്ടിവേറ്റ് ചെയ്ത മൊബൈല്‍ നമ്പറിലെ ഡാറ്റ നീക്കം ചെയ്യേണ്ടത് വരിക്കാരുടെ ഉത്തരവാദിത്വമെന്ന് സുപ്രീം കോടതി. ആ ഉത്തരവാദിത്വം മൊബൈല്‍ കമ്പനിയുടെ മേല്‍ ചാരാനാവില്ല. ഡീ ആക്ടിവേറ്റ് ചെയ്ത നമ്പര്‍ പുതിയ വരിക്കാരക്ക് നല്‍കുന്നതില്‍നിന്ന് കമ്പനികളെ തടയാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡി ആക്ടിവേറ്റ് ചെയ്ത നമ്പര്‍ പുതിയ ആള്‍ക്ക് നല്‍കുന്നതില്‍നിന്ന് കമ്പനികളെ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

മൊബൈല്‍ ഫോണിലെ ഡാറ്റകള്‍ നീക്കം ചെയ്യുകയും സ്വകാര്യത കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മതിയായ നടപടികള്‍ കൈക്കൊള്ളേണ്ടതും നേരത്തെയുള്ള വരിക്കാരാണ്. നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കിയാല്‍ രഹസ്യസ്വഭാവമുള്ള ഡാറ്റ കൈമാറിപ്പോകുമെന്ന ഹര്‍ജിക്കാരന്റെ ആശങ്കയില്‍ അടിസ്ഥാനമില്ല.

നേരത്തെയുള്ള ഫോണ്‍ നമ്പറിലെ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് ഇല്ലാതാക്കുകയും ക്ലൗഡ് ഡ്രൈവില്‍ സംഭരിച്ചിരിക്കുന്ന വാട്‌സ് ആപ്പ് ഡാറ്റ മായ്ക്കുകയും ചെയ്താല്‍ വരിക്കാരന് ഈ ദുരുപയോഗം തടയാന്‍ കഴിയുമെന്ന് ബെഞ്ച് നിര്‍ദേശം നല്‍കി. 90 ദിവസത്തേക്ക് മറ്റൊരു വരിക്കാരന് നല്‍കുന്നില്ലെന്നുള്ള ട്രായിയുടെ വാദം അംഗീകരിക്കുന്നുവെന്നും കോടതി പറഞ്ഞു. ആ സമയപരിധിക്കുള്ളില്‍ ഉപഭോക്താവിന് ഡാറ്റകള്‍ ക്ലിയര്‍ ചെയ്യുന്നതിന് കഴിയുമെന്നും സുപ്രീംകോടതി പറഞ്ഞു.

ട്രായ്ക്ക് വേണ്ടി അഭിഭാഷകനായ സഞ്ജയ് കപൂര്‍ ആണ് ഹാജരായത്. അഡ്വ. രാജേശ്വരിയാണ് നിര്‍ജീവമാക്കിയ മൊബൈല്‍ നമ്പറുകള്‍ വീണ്ടും നല്‍കുന്നതില്‍ നിന്ന് ടെലികോം കമ്പനികളെ തടയാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!