Kerala
മാലിന്യ മുക്തമാക്കാന്‍ ‘ഗ്രീന്‍ ക്ലീന്‍ വയനാട് ‘ പദ്ധതിയൊരുങ്ങുന്നു

കല്‍പറ്റ: വയനാടിനെ മാലിന്യമുക്തമാക്കുന്നതിനായി ശുചിത്വമിഷന്‍ ‘ഗ്രീന്‍ ക്ലീന്‍ വയനാട്’ പ്രചാരണം തുടങ്ങും. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ നിന്നും ടൂറിസംമേഖലയില്‍ നിന്നും പ്രത്യേക തുക ഈടാക്കുന്ന രീതിയിലാണ് പദ്ധതി. രൂപരേഖ സംസ്ഥാന സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. രൂപരേഖ തയ്യാറാക്കുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഞ്ചംഗസമിതിയെ തിരഞ്ഞെടുത്തു.
ഗ്രീന്‍ ക്ലീന്‍ വയനാട് പദ്ധതിയില്‍ ഗ്രീന്‍ ഗേറ്റ്‌സ്, ഗ്രീന്‍ സെസ്, ഗ്രീന്‍ ഫീ എന്നീ മൂന്നുതരത്തിലാണ് നടപ്പാക്കുക. ഗ്രീന്‍ ഗേറ്റ് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലെ ചെക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുക. ചെക്‌പോസ്റ്റുകളിലൂടെ കടന്നുപോകുന്ന ജില്ലയ്ക്കു പുറത്തുള്ളതും സംസ്ഥാനത്തിനു പുറത്തുള്ളതുമായ വാഹനങ്ങളില്‍നിന്ന് നിശ്ചിതശതമാനം തുക ഈടാക്കും.
ലക്കിടി, വടുവന്‍ചാല്‍, താളൂര്‍, മുത്തങ്ങ, ബത്തേരി-ഗൂഡല്ലൂര്‍ റോഡ്, തോല്‌പെട്ടി, ബാവലി, ബോയ്‌സ് ടൗണ്‍, പേര്യ, നിരവില്‍പ്പുഴ, നമ്പ്യാര്‍കുന്ന് എന്നീ അതിര്‍ത്തി ചെക്‌പോസ്റ്റുകളാണ് പദ്ധതിയുടെ പരിധിയില്‍വരുന്നത്.ചെക്‌പോസ്റ്റുകളില്‍ പ്രത്യേകം പരിശോധനയും ഒരുക്കും. കാമ്പയിനിന്റെ ഭാഗമായി മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് പരിശോധനയും യാത്രക്കാര്‍ക്ക് ബോധവത്കരണവും നടത്തും.
ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ സെസ്
ഗ്രീന്‍ സെസ് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍വഴിയാണ് നടപ്പാക്കുന്നത്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ടിക്കറ്റിനോടൊപ്പം നിശ്ചിത തുക ഈടാക്കും. ഗ്രീന്‍ ഫീ റിസോര്‍ട്ടുകളെയും ഹോംസ്റ്റേകളെയും കേന്ദ്രീകരിച്ചാണ് നടത്തുന്നത്.
റിസോര്‍ട്ട്, ഹോംസ്റ്റേ എന്നിവിടങ്ങളിലെ ഓരോ മുറിക്കും നിശ്ചിത ഫീ ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ ഈടാക്കുന്ന തുക തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ മാലിന്യസംസ്‌കരണപ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. അനധികൃതമായി മാലിന്യംതള്ളുന്നവരെ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുക, മാലിന്യകേന്ദ്രങ്ങള്‍ ശുചിയാക്കുക, യാത്രക്കാര്‍ക്ക് ഭക്ഷണംകഴിക്കാനുള്ള ഇടം തയ്യാറാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക. സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളെയും ഭാഗമാക്കും.
തദ്ദേശസ്വയംഭരണവകുപ്പ്, ശുചിത്വമിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ വിവിധ സര്‍ക്കാര്‍വകുപ്പുകളെയും ഏജന്‍സികളെയും പങ്കാളികളാക്കും. ജനകീയപങ്കാളിത്തവും ഉറപ്പാക്കും.അശാസ്ത്രീയമായും നിയമവിരുദ്ധമായും മാലിന്യം കൈകാര്യംചെയ്യുന്നതിനെതിരേ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കൃത്യമായി നടപടിയെടുക്കും.
പൊതുസ്ഥലങ്ങളിലും മറ്റും വാഹനങ്ങളില്‍ മാലിന്യംതള്ളുന്നവര്‍ക്കെതിരേ പോലീസും മോട്ടോര്‍വാഹനവകുപ്പും നിയമനടപടി സ്വീകരിക്കും. മറ്റു സര്‍ക്കാര്‍വകുപ്പുകള്‍ സ്വന്തം മേഖലയില്‍ മാലിന്യസംസ്‌കരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും.
യോഗത്തില്‍ കളക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷത വഹിച്ചു. എ.ഡി.എം. എന്‍.ഐ. ഷാജു, തദ്ദേശസ്വയംഭരണവകുപ്പ് ജോയന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, എ.എസ്.പി. വിനോദ് പിള്ള, ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി.) കെ. റഹീം ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
health
അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.
പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.
പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.
പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.
അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്