ക്വാറികളിലെ വെള്ളം കൃഷിയിടങ്ങളിലേക്ക്; ഹരിതകേരള മിഷന്‍ സര്‍വേ നടത്തും

Share our post

കണ്ണൂർ : ജില്ലയിലെ ഉപേക്ഷിക്കപ്പെട്ട ക്വാറികളിലെ ജലം കൃഷിക്കും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ ഹരിത കേരള മിഷന്‍ സര്‍വേ നടത്തും. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ കരിപ്രയില്‍ നടപ്പാക്കിയ മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായി പാറമടകളുടെയും, അനുബന്ധ ടൂറിസം, കൃഷിയുടെയും സാധ്യതാ സര്‍വേ നടത്തും. പാറമടകളില്‍ എത്ര ആഴത്തിലും അളവിലും വെള്ളമുണ്ടെന്ന കണ്ടെത്തല്‍, യാത്രാ സൗകര്യം, കൃഷി സാധ്യത, ടൂറിസം സാധ്യത, മല്‍സ്യ കൃഷി സാധ്യത എന്നിവയാണ് സർവേയിലൂടെ കണ്ടെത്തുക. ഖനനം അവസാനിപ്പിച്ച പാറമടകള്‍ക്ക് ചുറ്റിലും അവിടേക്ക് എത്താനുള്ള വഴികളിലും സുരക്ഷാവേലികള്‍ സ്ഥാപിക്കും.

അനുയോജ്യമായ പാറമടകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കൃഷിക്ക് ഉപയോഗിക്കും. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയശേഷം വിനോദസഞ്ചാരികള്‍ക്കായി തുറന്നു നല്‍കുന്നതിനുള്ള സാധ്യതയും പരിഗണിക്കും.

പാറമടകളില്‍ ഇറങ്ങി അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് പരിഗണിച്ചാണ് സുരക്ഷാ സംവിധാനം സംബന്ധിച്ച സര്‍വെ നടത്തുന്നത്. പാറമടകളില്‍ നിന്ന് സൗരോര്‍ജ പമ്പുകളിലൂടെ വെള്ളം പമ്പ് ചെയ്തൊ ഗുരുത്വാകര്‍ഷണ ശേഷി ഉപയോഗിച്ച് ചാലുകള്‍വഴി തോടുകളിലേക്ക് വെള്ളമൊഴുക്കിയോ കൃഷി ആരംഭിക്കാനും വ്യാപിപ്പിക്കാനുമാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രദേശത്തെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും സാധിക്കും. അനെര്‍ട്ടിന്റെ സഹായത്തോടെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുവാനും ശ്രമിക്കും. റിപ്പോര്‍ട്ട് തയ്യാറാക്കി തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറി പദ്ധതി നടപ്പിലാക്കാനാണ് ഹരിത കേരളം മിഷന്‍ ലക്ഷ്യമിടുന്നത്. നവംബറില്‍ സര്‍വെ പൂര്‍ത്തിയാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!