Connect with us

Kerala

ജെ.ഇ.ഇ. മെയിൻ 2024: ജനുവരിയിലും ഏപ്രിലിലും | ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published

on

Share our post

2024-’25 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ജെ.ഇ. ഇ. മെയിൻ, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ജനുവരിയിലും ഏപ്രിലിലുമായി രണ്ട് സെഷനുകളിലായി നടത്തും. ആദ്യ സെഷൻ ജനുവരി 24-നും ഫെബ്രുവരി ഒന്നിനും ഇടയ്ക്ക് ആയിരിക്കും.

പ്രവേശന സ്ഥാപനങ്ങൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.കൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.കൾ), കേന്ദ്ര സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ (സി.എഫ്.ടി.ഐ.), ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സംസ്ഥാന സർക്കാർ ഫണ്ടിങ്/അംഗീകരം ഉള്ള സ്ഥാപനങ്ങൾ/സർവകലാശാലകൾ എന്നിവയിലെ വിവിധ ബിരുദതല എൻജിനിയറിങ്/സയൻസ്/ ആർക്കിടെക്ചർ/പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് പ്രധാനമായി ഈ പരീക്ഷയുടെ പരിധിയിൽ വരുന്നത്. കോഴിക്കോട് എൻ.ഐ.ടി., കോട്ടയം ഐ.ഐ.ഐ.ടി. എന്നിവയാണ് ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന കേരളത്തിലെ സ്ഥാപനങ്ങൾ.
പേപ്പറുകൾ
പരീക്ഷയ്ക്ക് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു പേപ്പറുകൾ ഉണ്ടാകും. പേപ്പർ -1 (ബി.ഇ./ബി.ടെക്.) – ൽ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽനിന്നും 30 വീതം ചോദ്യങ്ങൾ ഉണ്ടാകും. ഓരോ വിഷയത്തിൽനിന്നും നിർബന്ധമായും ഉത്തരം നൽകേണ്ട 20 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളും (സെക്ഷൻ എ), ഏതെങ്കിലും അഞ്ച് എണ്ണത്തിന് ഉത്തരം നൽകേണ്ടതിലേക്ക് 10 ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളും (സെക്ഷൻ ബി) ഉണ്ടാകും.
ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്ക്.) പ്രവേശനപരീക്ഷ (പേപ്പർ 2 എ), ബാച്ച്‌ലർ ഓഫ് പ്ലാനിങ് (ബി.പ്ലാനിങ്) പ്രവേശനപരീക്ഷ (പേപ്പർ 2 ബി) എന്നിവയ്ക്ക് ഓരോന്നിനും മൂന്നു ഭാഗങ്ങൾ ഉണ്ടാകും. മാത്തമാറ്റിക്സ് (പാർട്ട്‌ I), ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (പാർട്ട്‌ II) എന്നിവ രണ്ടിനും ഉണ്ടാകും. മാത്തമാറ്റിക്സ് ഭാഗത്ത് 20 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളും 10 ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളും. എല്ലാ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾക്കും ഉത്തരം നൽകണം. ന്യൂമറിക്കൽ ടൈപ്പിൽ അഞ്ചെണ്ണത്തിന് ഉത്തരം നൽകണം. പാർട്ട്‌ ll-ൽ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 50 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾക്കാണ്, ഉത്തരം നൽകേണ്ടത്. മൂന്നാം ഭാഗം, 2-എ യിൽ ഡ്രോയിങ് ടെസ്റ്റും 2-ബി യിൽ പ്ലാനിങ്് അധിഷ്ഠിതമായ 25 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുമായിരിക്കും. പേപ്പർ 2-എ യിലെ ഡ്രോയിങ് ടെസ്റ്റ് ഒഴികെയുള്ള പരീക്ഷകൾ, കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ആയിരിക്കും. ഡ്രോയിങ് ടെസ്റ്റ്, ഓഫ് ലൈൻ രീതിയിൽ നടത്തും. ഡ്രോയിങ് ടെസ്റ്റിൽ 50 മാർക്കുവീതമുള്ള രണ്ട് ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷകളുടെ സിലബസ് jeemain.nta.ac.in ലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്.

മൾട്ടിപ്പിൾ ചോയ്‌സ്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങൾക്ക് ശരിയുത്തരത്തിന് നാലുമാർക്ക് കിട്ടും. മൾട്ടിപ്പിൾ ചോയ്‌സിലും ന്യൂമറിക്കൽ ആൻസർ ടൈപ്പിലും ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടപ്പെടും.

പേപ്പർ 1, 2 എ, 2 ബി എന്നിവ രണ്ടു തവണ (സെഷനുകളിൽ) നടത്തും. ജനവരിയിൽ ആദ്യ സെഷനും 2024 ഏപ്രിലിൽ രണ്ടാം സെഷനും.

പേപ്പർ 1, 2 എ എന്നിവ ദിവസവും രണ്ടു ഷിഫ്റ്റിൽ നടത്തും. രാവിലെ ഒൻപതുമുതൽ 12 വരെയും ഉച്ചയ്ക്ക് മൂന്നു മുതൽ ആറുവരെയും പേപ്പർ 2 ബി ഉച്ചയ്ക്ക് മൂന്നു മുതൽ ആറ് വരെയായിരിക്കും. പേപ്പർ 2 എ യും 2 ബി യും അഭിമുഖീകരിക്കുന്നവർക്ക് പരീക്ഷാ ദൈർഘ്യം മൂന്നര മണിക്കൂർ ആയിരിക്കും. ആദ്യ ഷിഫ്റ്റ് എങ്കിൽ രാവിലെ ഒൻപതുമുതൽ 12.30വരെയും രണ്ടാം ഷിഫ്റ്റ് എങ്കിൽ, ഉച്ചയ്ക്ക് മൂന്നുമുതൽ 6.30 വരെയും.

ചോദ്യപ്പേപ്പറുകൾ

ചോദ്യപ്പേപ്പറുകൾ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും മലയാളം ഉൾപ്പെടെ 11 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള ചോദ്യങ്ങൾ, കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും. ഏതു ഭാഷയിലെ ചോദ്യങ്ങൾ വേണമെന്നത് അപേക്ഷിക്കുന്ന വേളയിൽ രേഖപ്പെടുത്തണം.

എൻ.ഐ.ടി., ഐ.ഐ.ഐ.ടി., സി.എഫ്.ടി.ഐ. എന്നീ സ്ഥാപനങ്ങളിലെ ബി.ഇ./ബി.ടെക്. പ്രവേശനത്തിന് (ഇവിടെയുള്ള സയൻസ് പ്രോഗ്രാമുകളിലെയും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനും) ജെ.ഇ.ഇ. മെയിൻ പേപ്പർ 1 റാങ്കും ആർക്കിടെക്ചർ/പ്ലാനിങ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പേപ്പർ 2 എ/2 ബി റാങ്കും പരിഗണിക്കും.

പ്രവേശനയോഗ്യത

അപേക്ഷിക്കാൻ പ്രായപരിധി ഇല്ല. എന്നാൽ, പ്രവേശനം തേടുന്ന സ്ഥാപനത്തിനു ബാധകമായ പ്രായപരിധി വിദ്യാർഥി തൃപ്തിപ്പെടുത്തണം. പ്ലസ് ടു/തത്തുല്യ യോഗ്യതയാണ് അപേക്ഷിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. 2022, 2023 വർഷങ്ങളിൽ യോഗ്യതാ പരീക്ഷ ജയിച്ചവർ, 2024-ൽ ഇത് അഭിമുഖീകരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. കേന്ദ്ര, സംസ്ഥാന ബോർഡുകളുടെ പ്ലസ് ടു തല പരീക്ഷകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (അഞ്ച് വിഷയങ്ങളോടെ), ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് വൊക്കേഷണൽ പരീക്ഷ, ബോർഡ് ഓഫ് ടെക്‌നിക്കൽ എജുക്കേഷൻ അംഗീകാരമുള്ള മൂന്നു വർഷ ഡിപ്ലോമ, ചില വിദേശ തത്തുല്യ പരീക്ഷകൾ മുതലായവയും ഇതിൽ ഉൾപ്പെടുന്നു. യോഗ്യതാ പരീക്ഷാ കോഴ്‌സിൽ അഞ്ച് വിഷയങ്ങൾ പഠിച്ചിരിക്കണം. ഓരോ കോഴ്‌സിലെയും പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ: എൻജിനിയറിങ് – ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധം. മൂന്നാം സയൻസ് വിഷയം കെമിസ്ട്രി/ബയോടെക്‌നോളജി/ബയോളജി/ടെക്‌നിക്കൽ വൊക്കേഷണൽ വിഷയം ആകാം. ബി.ആർക്ക് – മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി നിർബന്ധം. ബി.പ്ലാനിങ് – മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. യോഗ്യതാ പരീക്ഷയിലെ മാർക്ക് സംബന്ധിച്ച പ്രോസ്പെക്ടസ് വ്യവസ്ഥ പ്രവേശന സമയത്ത് തൃപ്തിപ്പെടുത്തണം (ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 41/42 കാണണം).

എൻ.ടി.എ. സ്കോർ

ഒരു അപേക്ഷാർഥിക്ക് രണ്ട് സെഷനുകളിൽ ഏതെങ്കിലും ഒന്നു മാത്രമോ, രണ്ടുമോ അഭിമുഖീകരിക്കാം. വിവിധ സെഷനുകളിൽ പരീക്ഷ നടത്തുന്നതിനാൽ, പരീക്ഷയിൽ ലഭിക്കുന്ന യഥാർഥ സ്കോർ പരിഗണിക്കുന്നതിനു പകരം, ആപേക്ഷികമായ സ്ഥാനം കണ്ടെത്തുന്ന പെർസന്റൈൽ രീതിയിലാണ് പരീക്ഷാ സ്കോർ നിർണയിക്കുന്നത് (എൻ.ടി.എ. സ്കോർ). രണ്ടു പരീക്ഷകളും അഭിമുഖീകരിക്കുന്നവരുടെ കാര്യത്തിൽ, ഭേദപ്പെട്ട എൻ.ടി.എ. സ്‌കോർ, അന്തിമ റാങ്കിങ്ങിനായി പരിഗണിക്കും.

അപേക്ഷ

രണ്ടു സെഷനുകളിലും പരീക്ഷ അഭിമുഖീകരിക്കാൻ താത്‌പര്യമുള്ളവർക്ക് രണ്ടു സെഷനുകളിലേക്കും ഒരുമിച്ച് ഇപ്പോൾ അപേക്ഷിക്കാം. അതിനനുസരിച്ച് പരീക്ഷാ ഫീസ് അടയ്ക്കണം. ആദ്യ സെഷനിലേക്കുമാത്രം ഇപ്പോൾ അപേക്ഷിക്കാൻ താത്‌പര്യമുള്ളവർക്ക് ഇപ്പോൾ അതിലേക്കു മാത്രമായി അപേക്ഷിക്കാം. ഒരു സെഷന്റെ അപേക്ഷാഫീസ് ഇപ്പോൾ അടച്ചാൽ മതി. രണ്ടാം സെഷനിലേക്ക് അപേക്ഷിക്കണമെന്ന് പിന്നീട് തോന്നുന്ന പക്ഷം, രണ്ടാം സെഷനുവേണ്ടി അപേക്ഷാ സൈറ്റ് ഓപ്പൺ ആകുമ്പോൾ അപേക്ഷിക്കാം. ആ സെഷന് പരീക്ഷാ ഫീസ് അപ്പോൾ അടയ്ക്കണം.

ആദ്യ സെഷൻ/രണ്ടു സെഷൻ (താത്‌പര്യമുണ്ടെങ്കിൽ) അപേക്ഷ jeemain.nta.ac.in വഴി നവംബർ 30-ന് രാത്രി ഒൻപതുവരെ നൽകാം. ഒരു സെഷനിലേക്കുള്ള അപേക്ഷാഫീസ് വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്. ബാധകമായ അപേക്ഷാഫീസ് ഓൺലൈനായി 30 രാത്രി 11.50 വരെ, നെറ്റ് ബാങ്കിങ്, ക്രഡിറ്റ്/ഡബിറ്റ് കാർഡ്, യു.പി.ഐ. വഴി അടയ്ക്കാം.

രണ്ടാം സെഷനിലേക്കുള്ള അപേക്ഷ ഫെബ്രുവരി രണ്ടുമുതൽ മാർച്ച് രണ്ടിന് രാത്രി ഒൻപത് വരെ നൽകാം. അപേക്ഷാ ഫീസ് മാർച്ച് രണ്ടിന് രാത്രി 11.50 വരെ ഓൺലൈൻ ആയി അടയ്ക്കാം. പരീക്ഷ ഏപ്രിൽ ഒന്നിനും ഏപ്രിൽ 15-നും ഇടയ്ക്ക്. രണ്ടാം സെഷൻ അപേക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് ആ വേളയിൽ ഉണ്ടാകും.

അപേക്ഷ നൽകുമ്പോൾ അപേക്ഷാർഥിയുടെയും രക്ഷാകർത്താവിന്റെയും മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നൽകണം. പരീക്ഷ സംബന്ധിച്ച അറിയിപ്പുകൾ, അപേക്ഷാർഥിയെയും രക്ഷാകർത്താവിനെയും ഇവയിലൂടെയാകും അറിയിക്കുക. അപേക്ഷ നൽകാനുള്ള വിശദമായ മാർഗനിർദേശങ്ങൾ വെബ്‌സൈറ്റിലും ഇൻഫർമേഷൻ ബുള്ളറ്റിനിലും ലഭിക്കും.

അപേക്ഷാഫീസ് വിജയകരമായി അടച്ച ശേഷം അപേക്ഷയുടെ കൺഫർമേഷൻ പേജ് ലഭിക്കും. അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുെവക്കാം. കൺഫർമേഷൻ പേജ് എവിടേക്കും അയക്കേണ്ടതില്ല. ആദ്യ സെഷൻ ഫലപ്രഖ്യാപനം ഫെബ്രുവരി 12-ന് പ്രതീക്ഷിക്കാം. രണ്ടാം സെഷൻ ഫലപ്രഖ്യാപനം ഏപ്രിൽ 25-ന് പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: jeemain.nta.nic.in | www.nta.ac.in/


Share our post

Kerala

മഴയെത്തുന്നു,അടുത്ത അഞ്ചുദിവസം കനത്ത ചൂടിന് ആശ്വാസമാകുമെന്ന് കാലാവസ്ഥാ പ്രവചനം

Published

on

Share our post

കനത്ത ചൂടിനാശ്വാസമായി കേരളത്തില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഇന്ന് ആറ് ജില്ലകളില്‍ നേരിയ മഴ ലഭിച്ചേക്കാമെന്നാണ് അറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാദ്ധ്യതയുള്ളത്.

ഫെബ്രുവരി 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

ഫെബ്രുവരി 24: കണ്ണൂർ, കാസർകോട്

ഫെബ്രുവരി 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഫെബ്രുവരി 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാദ്ധ്യതയുള്ളത്.

കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.

🔴 കടല്‍ക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

🔴 ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

🔴 കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാദ്ധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

🔴 ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

🔴 മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

🔴 ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

🔴 തീരശോഷണത്തിനു സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലർത്തുക.


Share our post
Continue Reading

Kerala

വമ്പൻ വാഗ്ദാനം നൽകി ഭാര്യയും ഭർത്താവും കൂടി തട്ടിയെടുത്തത് 44 ലക്ഷം, ഭർത്താവ് പിടിയിൽ

Published

on

Share our post

കൽപ്പറ്റ: യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്‌, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ്‌ പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

386 കിലോ മീറ്റർ റോഡിന്റെ നവീകരണത്തിന് 357 കോടി രൂപയുടെ ഭരണാനുമതി

Published

on

Share our post

തിരുവനന്തപുരം: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകൾക്കായി 326.97 കോടി രൂപയുടേയും പദ്ധതിയേതര വിഭാഗത്തിൽ 12 റോഡുകൾക്കായി 30 കോടി രൂപയുടേയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോ മീറ്ററോളം റോഡിന്റെകൂടി നവീകരണത്തിനാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്.

രണ്ടു വിഭാഗങ്ങളിലുമായി തിരുവനന്തപുരം ജില്ലയിൽ 15 റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 76 കോടി രൂപ മുടക്കി 70 കിലോ മീറ്ററോളം റോഡ് ജില്ലയിൽ നവീകരിക്കും. കൊല്ലം ജില്ലയിൽ ആകെ 75 കിലോ മീറ്ററോളം ദൈർഘ്യത്തിൽ 13 റോഡുകൾക്കായി 58.7 കോടി രൂപയും ആലപ്പുഴ ജില്ലയിൽ ആകെ 35 കിലോ മീറ്റർ ദൈർഘ്യത്തിൽ എട്ട് റോഡുകൾക്കായി 35.85 കോടി രൂപയും അനുവദിച്ചു. കോട്ടയം ജില്ലയിൽ എട്ടു റോഡുകളിലായി 24 കിലോ മീറ്ററാണ് നവീകരിക്കുക. ഇതിനായി 30.35 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. എറണാകുളം ജില്ലയിൽ ഒൻപത് റോഡുകൾക്കായി 33.8 കോടി രൂപ അനുവദിച്ചു. 44 കിലോ മീറ്ററിന്റെ നവീകരണത്തിനാണ് ഈ തുക.

പദ്ധതി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നാലു റോഡുകളാണ് നവീകരിക്കുന്നത്. ആകെ 40.77 കിലോ മീറ്ററിന് 35.5 കോടി രൂപയുടെ ഭരണാനുമതി നൽകി. തൃശൂർ ജില്ലയിൽ ആകെ 31 കിലോ മീറ്റർ വരുന്ന എട്ടു റോഡുകൾ നവീകരിക്കാൻ 30.12 കോടിയും പാലക്കാട് ജില്ലയിൽ ഏഴു റോഡുകളിലായി 30.5 കിലോ മീറ്ററിന് 26.15 കോടി രൂപയും അനുവദിച്ചു.മിക്കവാറും റോഡുകളുടെ പുനരുദ്ധാരണം ബി.എം.ബി.സി. നിലവാരത്തിലും ബി.സി. ഓവർലേയിലുമാണ് പൂർത്തിയാക്കുക. കേരളത്തിലെ റോഡുകളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ റോഡുകളുടെ നവീകരണത്തിന് പണം അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എത്രയും വേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഇവയുടെ നവീകരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Trending

error: Content is protected !!