സീനിയർ ജേർണലിസ്റ്റ് സമ്മേളനം: കേരളപ്പിറവി മുതലുള്ള അപൂർവ്വ കാഴ്ചകൾ നാളെ മുതൽ

കണ്ണൂർ: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സീനിയർ ജേർണലിസ്റ്റ് സംസ്ഥാന സമ്മേളനത്തിന്റെ അത്യപൂർവ്വ ഫോട്ടോ പ്രദർശനം വെള്ളിയാഴ്ച രാവിലെ കണ്ണൂർ ജവഹർ ഓപ്പൺ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ കേരള ജ്യോതി ജേതാവ് ടി.പത്മനാഭൻ നിർവഹിക്കും.
കേരളത്തിലെ മുതിർന്ന 55 ഫോട്ടോ ജേർണലിസ്റ്റുകൾ പകർത്തിയ ചിത്രങ്ങൾ ചരിത്രത്തിന്റെ അവിസ്മരണീയ കാഴ്ചകളായിട്ടാണ് പ്രദർശിപ്പിക്കുന്നത്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ഇ എം.എസ്. നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞ ചെയ്യാൻ ഭാര്യയെയും മകളെയും പേരക്കുട്ടിയെയും കൂട്ടി റയിൽവെ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്ന ചിത്രം ശ്രദ്ധേയമാണ്.
രാഹുൽ ഗാന്ധി പിതാവ് രാജീവ് ഗാന്ധിയുടെ കൂടെ പൊതുരംഗത്തിറങ്ങുന്ന ആദ്യ ചടങ്ങിന്റെ ചിത്രം പ്രദർശനത്തിലുണ്ട്. പൊലീസ് ഗതി മാറ്റാൻ ശ്രമിച്ച കുഞ്ഞീബിയുടെ ലോകപ്പ് മരണത്തിന്റെ ഏക ചിത്രം, നക്സൽ ബന്ധത്തിന്റെ പേരിൽ പിടികൂടിയ അജിതയെ പൊലീസ് പ്രദർശിപ്പിക്കുന്ന ഫോട്ടൊ തുടങ്ങിയവ പ്രദർശനത്തിലുണ്ട്.
പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, വാജ്പേയി, നരസിംഹ റാവു, നരേന്ദ്ര മോദി , മുഖ്യമന്ത്രിമാരായ ഇ കെ. നായനാർ, കെ.കരുണാകരൻ,പിണറായി വിജയൻ തുടങ്ങിയവരുടെ പൊതു രംഗത്തെ അപൂർ കാഴ്ചകളും പ്രദർശന ശേഖരത്തിലുണ്ട്.
കേരളത്തിലെ മുതിർന്ന 55 ഫോട്ടോജേർണലിസ്റ്റുകൾ പകർത്തിയവയാണിവ. ഇതിൽ ടി.നാരായണൻ, ചോയിക്കുട്ടി, എം.കെ. വർഗീസ്, പൗലോസ് തുടങ്ങിയവർ ജീവിച്ചിരിപ്പില്ല. പ്രദർശനത്തിൽ അപൂർവ്വ ചിത്രങ്ങളൊരുക്കുന്ന പി.മുസ്തഫ, രാജൻ പൊതുവാൾ, കെ. മോഹനൻ തുടങ്ങിയവർ മൂന്ന് ദിവസവും കണ്ണൂരിലെത്തുന്നുണ്ട്.