വെടിനിര്‍ത്തല്‍ ആവശ്യം തള്ളി നെതന്യാഹു; മരണം 8500 കടന്നു

Share our post

ജറുസലേം: ഗാസയിൽ വെടിനിർത്തൽവേണമെന്ന യു.എൻ. പൊതുസഭയിലെ 120 അംഗങ്ങളുടെ ആവശ്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരാകരിച്ചു. അതിനുപിന്നാലെ തിങ്കളാഴ്ച രാത്രിമുഴുവൻ വടക്കൻ ഗാസയിൽ ഇസ്രയേൽസേന ഹമാസുമായി ഏറ്റുമുട്ടി. തെക്കൻ ഗാസയിലും ഏറ്റുമുട്ടലുണ്ടായെന്ന് ഹമാസ് പറഞ്ഞു. ഹമാസിന്റെ 300 കേന്ദ്രങ്ങൾ തകർത്തെന്ന് സൈന്യം അറിയിച്ചു. കരസേനയും വ്യോമസേനയും സംയുക്തമായാണ് ആക്രമണം നടത്തുന്നത്.

തിങ്കളാഴ്ച വൈകീട്ട് വിദേശമാധ്യമങ്ങളുമായി സംവദിക്കുമ്പോഴാണ് വെടിനിർത്തൽ സാധ്യമല്ലെന്ന് നെതന്യാഹു തീർത്തുപറഞ്ഞത്. പേൾ ഹാർബറിൽ ബോംബിട്ടപ്പോഴും ലോകവ്യാപാരസമുച്ചയം ഭീകരർ ആക്രമിച്ചപ്പോഴും അമേരിക്ക വെടിനിർത്തലിനു തയ്യാറാകാത്തതുപോലെ ഇസ്രയേലും ഇപ്പോൾ അതിനു തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു. “സമാധാനത്തിന് ഒരുകാലം, യുദ്ധത്തിന് ഒരുകാലം എന്ന് ബൈബിൾ പറയുന്നുണ്ട്. ഇത് യുദ്ധത്തിനുള്ള കാലമാണ്” -നെതന്യാഹു പറഞ്ഞു. ഒക്ടോബർ ഏഴിന് ഹമാസ് 1400 ഇസ്രയേൽക്കാരെ വധിച്ചതിനു പിന്നാലെയാണ് ഗാസയിൽ യുദ്ധം തുടങ്ങിയത്.

കരയുദ്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാന നഗരമായ ഗാസ സിറ്റി ഇസ്രയേൽ ടാങ്കുകൾ വളഞ്ഞു. ഹമാസിന്റെ പിടിയിൽനിന്ന് ഇസ്രയേൽ കഴിഞ്ഞദിവസം മോചിപ്പിച്ച 19 വയസ്സുള്ള പട്ടാളക്കാരി ഒറി മെഗിദിഷ് ഭാവി ആക്രമണങ്ങൾക്ക്  സഹായിക്കുന്ന വിവരങ്ങൾ നൽകിയെന്ന് സൈനികവക്താവ് ജൊനാഥാൻ കോർണിക്കസ് പറഞ്ഞു. ഗാസയിലുള്ള 238 ബന്ദികളെയും ഇസ്രയേൽ മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മൂന്നാഴ്ചകൊണ്ട് എട്ടുലക്ഷത്തോളംപേർ വടക്കൻ ഗാസയിൽനിന്ന് ഒഴിഞ്ഞുപോയെന്ന് കോർണിക്കസ് അവകാശപ്പെട്ടു. എന്നാൽ, ഗാസ സിറ്റി ഉൾപ്പെടെയുള്ളിടങ്ങളിൽ പതിനായിരങ്ങൾ ഇപ്പോഴുമുണ്ട്. ചൊവ്വാഴ്ചവരെ 8525 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഇതിൽ 3542 പേരും കുട്ടികളാണ്. മരിച്ചവരിൽ 70 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമാണെന്ന് പലസ്തീനിൽ പ്രവർത്തിക്കുന്ന യു.എൻ. ഏജൻസി പറഞ്ഞു. രണ്ടുദിവസത്തിനിടെ രണ്ട് ആശുപ്രതികൾക്ക് ഇസ്രയേൽ ആക്രമണത്തിൽ നാശമുണ്ടായെന്നും ആംബുലൻസ് തകർന്നെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!