Social
വിദേശ യാത്രകളിൽ തുണയാകും ട്രാവൽ കാർഡ്

വിദ്യാഭ്യാസം, തൊഴിൽ, വിനോദം എന്നിവയ്ക്കായി വിദേശത്ത് പോകുന്നവർ അനുദിനം വർധിച്ചുവരുകയാണ്. ഈ യാത്രയ്ക്കായി വേണ്ടിവരുന്ന വിദേശ കറൻസി എങ്ങനെ കരുതുന്നതാണ് മെച്ചമെന്ന് അറിഞ്ഞിരുന്നാൽ അധികച്ചെലവ് ഒഴിവാക്കാം.
കറൻസിയായി എത്ര കരുതാം?
റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ള റിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽ.ആർ.എസ്.) വഴി 2.50 ലക്ഷം അമേരിക്കൻ ഡോളറോ, തത്തുല്യ വിദേശനാണ്യമോ ആണ് ഒരു സാമ്പത്തികവർഷം അനുവദനീയമായത്. എങ്കിലും കറൻസിയായി യാത്രയിൽ കരുതാനാവുക 3,000 ഡോളറോ, തത്തുല്യ വിദേശനാണയമോ മാത്രമാണ്. ഈ തുക നിങ്ങളുടെ ബാങ്കിൽച്ചെന്ന് അപേക്ഷയോടൊപ്പം, പാസ്പോർട്ട്, വിസ, ആധാർ കാർഡ്, പാൻ കാർഡ്, വിമാന ടിക്കറ്റ് എന്നിവയുടെ കോപ്പികൾ നൽകി വാങ്ങാം. ഒരുപക്ഷേ, നിങ്ങൾ ഇടപാട് നടത്തുന്ന ബ്രാഞ്ചിന് വിദേശ നാണയ വിനിമയം സാധ്യമല്ലെങ്കിൽക്കൂടി, ഏറ്റവും അടുത്ത ഫോറിൻ എക്സ്ചേഞ്ച് ശാഖയിൽ നിന്ന് നിങ്ങൾക്ക് കറൻസി ലഭ്യമാക്കും. വാങ്ങുന്ന ദിവസത്തെ ബാങ്കിന്റെ കറൻസി വില്പന നിരക്കിലാണ് ഇത് ലഭിക്കുക.
ഇന്ത്യൻ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിദേശ കറൻസി ലഭ്യമാക്കാനാവുമോ?
തീർച്ചയായും ഇത് സാധിക്കുമെങ്കിലും പുറപ്പെടും മുൻപ് കൈവശമുള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ആഗോളതലത്തിൽ ഉപയോഗിക്കാനുള്ള സൗകര്യം ഈ കാർഡുകളിൽ ലഭ്യമാക്കണം (എനേബിൾ ചെയ്യണം). ബാങ്കിൽ നേരിട്ട് ചെന്നോ, ഇന്റർനെറ്റ് ബാങ്കിങ്/ മൊബൈൽ ബാങ്കിങ് സൗകര്യം ഉപയോഗിച്ച് സ്വന്തമായോ ഇത് ചെയ്യാനാവും. പിൻ നമ്പർ നിങ്ങൾ ഇന്ത്യയിൽ ഉപയോഗിക്കുന്നതുതന്നെ വിദേശത്തും ഉപയോഗിക്കാമെങ്കിലും ഒ.ടി.പി. ലഭ്യമാക്കേണ്ട ഫോൺ നിങ്ങളോടൊപ്പമുണ്ടെന്നതും, ആ ഫോണിന് ഇന്റർനാഷണൽ റോമിങ് സൗകര്യം ഉണ്ടെന്നതും ഉറപ്പുവരുത്തണം. വളരെ എളുപ്പമാണ് ഈ സൗകര്യമെന്നു തോന്നാമെങ്കിലും ഇതിനു നൽകേണ്ടിവരുന്ന ചാർജുകൾ അല്പം കൂടുതലെന്നതു മറക്കരുത്. പല ബാങ്കുകളും ഫോറിൻ എക്സ്ചേഞ്ച് മാർക്ക് അപ്പ് ഫീസായി 3.50 ശതമാനമോ, അതിലധിമോ ഓരോ ഇടപാടിനും വസൂലാക്കും. അതിനൊപ്പം ജി.എസ്.ടി.യും കൂടിയാകുമ്പോൾ തുക പിന്നെയും ഉയരും. എ.ടി.എം. വഴി കറൻസിയായി പിൻവലിക്കുകയാണെങ്കിൽ ഫീസ് വീണ്ടും ഉയരും. ഇതിനെല്ലാം പുറമേയാണ് കറൻസി വിനിമയ നിരക്കിൽ അപ്പപ്പോൾ ഉണ്ടാകുന്ന വ്യതിയാനങ്ങൾ. ഓരോ നിമിഷവും വിദേശനാണ്യ വിനിമയനിരക്ക് വ്യത്യാസപ്പെട്ടുകൊണ്ടാണിരിക്കുന്നത്. നിങ്ങൾ എപ്പോഴാണോ വിദേശനാണ്യം ഈ കാർഡ് ഉപയോഗിച്ച് എടുക്കുന്നത് അപ്പോഴത്തെ നിരക്കിനൊപ്പം എക്സ്ചേഞ്ച് കമ്മിഷൻ കൂടി ഓരോ ഇടപാടിലും അധികമായി നൽകേണ്ടിവരും.
ബാങ്കുകളിൽനിന്നുള്ള ട്രാവൽ കാർഡ്
നിങ്ങൾ വാങ്ങുന്ന ദിവസത്തെ കറൻസി വിനിമയനിരക്കാവും ഇവിടെ ഈടാക്കപ്പെടുക. പിന്നീടുണ്ടാകുന്ന നിരക്ക് വ്യതിയാനങ്ങൾ ബാധിക്കുകയില്ല. ഒരു പ്രീ-പെയ്ഡ് കാർഡ് ആണിത് എന്നർഥം. ഈ കാർഡ് റീ-ചാർജ് ചെയ്യാനും, മുഴുവൻ പണവും ചെലവാക്കാത്തപക്ഷം ഇന്ത്യയിൽ തിരികെ എത്തുമ്പോൾ ഇന്ത്യയിലെ അക്കൗണ്ടിലേക്ക് രൂപയാക്കി മാറ്റുകയും ചെയ്യാം.
ബാങ്കിൽ ആക്ടീവ് അക്കൗണ്ട് സ്റ്റാറ്റസ് ഉള്ള റസിഡന്റ് ഇന്ത്യൻ ആയ 12 വയസ്സിനു മുകളിലുള്ള ഒരാൾക്ക് ട്രാവൽ കാർഡുകൾ എളുപ്പത്തിൽ എടുക്കാം. 18 വയസ്സിനു താഴെയാണ് പ്രായമെങ്കിൽ രക്ഷാകർത്താവ് അപേക്ഷാഫോറത്തിൽ ഒപ്പിടണം എന്നു മാത്രം. എൻ.ആർ.ഐ. ആണെങ്കിൽ ഇത് ലഭിക്കില്ല. പാസ്പോർട്ട്, വിസ, വിമാന ടിക്കറ്റ്, പാൻ കാർഡ് എന്നിവയുടെ കോപ്പികളും ഫോട്ടോയും കൂടി നൽകണം. വളരെ കുറഞ്ഞ ഫീസ് മാത്രമാണ് ഇതിന് വരുക. ഓരോ ബാങ്കിലും കാർഡ് നൽകുമ്പോൾ ഈടാക്കപ്പെടുന്ന നിരക്ക്, വീണ്ടും ഫോറിൻ കറൻസി ടോപ് അപ്പിന് വേണ്ടിവരുന്ന ചാർജ്, എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കപ്പെടുമ്പോഴുള്ള ചാർജ് എന്നിവ വ്യത്യസ്തമാണ്. അതിനാൽ, നിരക്കുകൾ എത്രയെന്ന് ബാങ്കിന്റെ വെബ്സൈറ്റിൽ നിന്നോ, ശാഖയിൽനിന്നോ മനസ്സിലാക്കുക.
ഒരേ കാർഡിൽത്തന്നെ വിവിധ കറൻസികൾ ലഭ്യമാക്കുന്ന മൾട്ടി കറൻസി ഫോറെക്സ് കാർഡുകൾ ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് ഉപയോഗപ്രദമാകും. യാത്രയ്ക്ക് മുൻപ് വെബ്സൈറ്റിൽ കൂടി ഈ കാർഡ് ആക്ടീവ് ആക്കാൻ മറക്കരുത്.
Social
ചാറ്റുകള്‍, കോളുകള്‍, ചാനലുകള്‍; ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്

പുതിയ ഒരു കൂട്ടം അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ചാറ്റുകള്‍, കോളുകള്‍, ചാനല്‍ തുടങ്ങിയ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാം, ഡിസ്‌കോര്‍ഡ് തുടങ്ങിയ വിപണിയിലെ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ നീക്കം.പുതിയ അപ്‌ഡേറ്റിലെ പ്രധാന മാറ്റം ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്ന ‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്ററാണ്. ഗ്രൂപ്പില്‍ എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണിക്കുന്നതാണിത്. ചില നോട്ടിഫിക്കേഷനുകള്‍ ഹൈലൈറ്റ് ചെയ്യാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഇതിനായി ‘നോട്ടിഫൈ ഫോര്‍’ എന്നൊരു സെറ്റിങ്‌സ് ഓപ്ഷന്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹൈലൈറ്റ്‌സ് തിരഞ്ഞെടുത്താല്‍ പ്രത്യേകം നോട്ടിഫിക്കേഷനുകള്‍ക്ക് പ്രാധാന്യം നല്‍കി കാണിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് നിങ്ങളെ മെന്‍ഷന്‍ ചെയ്യുന്ന നോട്ടിഫിക്കേഷനുകള്‍, നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് റിപ്ലൈ ചെയ്യുമ്പോള്‍, സേവ്ഡ് കോണ്‍ടാക്റ്റില്‍ നിന്നുള്ള മെസേജുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി നോട്ടിഫിക്കേഷനുകളെ വേര്‍തിരിച്ച് പ്രാധാന്യം നല്‍കാം. അല്ലെങ്കില്‍ എല്ലാ നോട്ടിഫിക്കേഷനുകളും അനുവദിക്കാം.
ഐഫോണില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും അയക്കാനും കഴിയുന്ന ഓപ്ഷനാണ് മറ്റൊന്ന്. ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്‌മെന്റ് ഓപ്ഷനില്‍ ഇതിനായുള്ള ഓപ്ഷന്‍ ലഭ്യമാവും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി തന്നെ മറ്റൊരു സൗകര്യം കൂടി മെറ്റ അനുവദിച്ചു. ഇനിമുതല്‍ ഐഫോണില്‍ ഡിഫോള്‍ട്ട് മെസേജിങ് ആപ്ലിക്കേഷനായും കോളിങ് ആപ്പ് ആയും വാട്‌സാപ്പ് ഉപയോഗിക്കാനാവും. വീഡിയോകോളുകള്‍ വിരലുകള്‍ ഉപയോഗിച്ച് സൂം ചെയ്യാനുള്ള സൗകര്യവും ഐഫോണിലെ വാട്‌സാപ്പില്‍ ലഭിക്കും.വീഡിയോകോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോള്‍ ഡ്രോപ്പ് ആവുന്നതും നിശ്ചലമാകുന്നതും ഇല്ലാതാവും.
ഗ്രൂപ്പ് ചാറ്റുകളില്‍ ഇവന്റുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇനിമുതല്‍ രണ്ട് പേര്‍ തമ്മിലുള്ള ചാറ്റിലും ഇവന്റ് ക്രിയേറ്റ് ചെയ്യാനാവും. ആര്‍എസ് വിപി ഓപ്ഷനില്‍ മേ ബീ എന്നൊരു ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഇവന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള ഓപ്ഷനും വാട്‌സാപ്പ് കോള്‍ ലിങ്ക് ഉള്‍പ്പെടുത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വാട്‌സാപ്പ് ചാനല്‍ ഫീച്ചറില്‍ മൂന്ന് അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. അഡ്മിന്‍മാര്‍ക്ക് ഇനി ചെറിയ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ഫോളോവര്‍മാര്‍ക്ക് പങ്കുവെക്കാനാവും. ചാനലിലേക്കുള്ള പ്രത്യേക ക്യുആര്‍കോഡ് നിര്‍മിച്ച് പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചാനലുകളിലെ ശബ്ദസന്ദേശങ്ങളുടെ ടെക്സ്റ്റ് സമ്മറിയും കാണാം.
Social
ചാറ്റിലെ ചിത്രങ്ങള്‍ സേവ് ചെയ്യാനാവില്ല- സ്വകാര്യത ഉറപ്പിക്കാന്‍ പുതിയ നീക്കവുമായി വാട്‌സാപ്പ്

വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത ശക്തിപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍, നിങ്ങള്‍ അയക്കുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയുന്നതടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ ഫീച്ചര്‍ സജീവമാക്കിയാല്‍, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്‌തെടുക്കാനും കഴിയില്ല.വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാട്സാപ്പ് ഐ.ഒ.എസ് ബീറ്റാ പതിപ്പ് 25.10.10.70-ലാണ് ഈ ഫീച്ചര്‍ ആദ്യമായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സെറ്റിംഗ്സ് വഴി ഇഷ്ടാനുസരണം ആക്ടിവേറ്റ് ചെയ്യാം. ഇത് ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങള്‍ അയച്ച മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന് അവരുടെ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കില്ല. മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍, ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും. ചാറ്റ് ഹിസ്റ്ററി എക്സ്പോര്‍ട്ട് ചെയ്യുന്നത് തടയുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങളുമായുള്ള ചാറ്റ് സ്വീകര്‍ത്താവിന് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ വരും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായും സമാനമായ ഫീച്ചര്‍ വാട്സാപ്പ് വികസിപ്പിച്ചു വരുന്നുണ്ട്. നിലവില്‍ നിര്‍മാണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍, നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാകും എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാവുക. സ്വകാര്യതയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്ന ഈ പുതിയ ഫീച്ചര്‍ വാട്സാപ്പ് ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Social
വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ്; സ്റ്റാറ്റസില്‍ ഇനി പാട്ടുകളും ചേര്‍ക്കാം

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി പാട്ടുകളും ചേര്‍ക്കാം. കഴിഞ്ഞദിവസത്തെ അപ്‌ഡേറ്റിലൂടെയാണ് വാട്‌സാപ്പ് സ്റ്റാറ്റസില്‍ സംഗീതവും ചേര്‍ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ലഭ്യമായതിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പിലും നല്‍കിയിരിക്കുന്നത്.പുതിയ അപ്‌ഡേറ്റിന് പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നവേളയില്‍ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭ്യമായിട്ടുണ്ട്. വാട്‌സാപ്പില്‍ ‘ആഡ് സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്ത് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനുള്ള ചിത്രമോ വീഡിയോയോ തിരഞ്ഞെടുത്താല്‍ മുകളിലായി ‘മ്യൂസിക് നോട്ടി’ന്റെ ചിഹ്നം കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി പാട്ടുകളുള്ള മ്യൂസിക് ല്രൈബറിയില്‍നിന്ന് ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാം. സ്റ്റാറ്റസുകളില്‍ പങ്കുവെയ്ക്കുന്ന പാട്ടുകള്‍ ‘എന്‍ഡ്-ടു-എന്‍ഡ്’ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ഉപഭോക്താക്കള്‍ പങ്കിടുന്ന പാട്ടുകള്‍ വാട്‌സാപ്പിന് കാണാനാകില്ലെന്നും ഉപഭോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് മാത്രമേ കാണാനാവുകയുള്ളൂവെന്നും പുതിയ അപ്‌ഡേറ്റ് സംബന്ധിച്ച് വാട്‌സാപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്