health
സ്‌ട്രോക്ക് നേരത്തേ തിരിച്ചറിയാം; ലക്ഷണങ്ങൾ ഇവ

മുൻകാലങ്ങളിൽ 60 വയസ്സ് കഴിഞ്ഞവരിലാണ് ‘സ്‌ട്രോക്ക്’ അഥവാ മസ്‌തിഷ്‌കാഘാതം കൂടുതലായി കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ 40നും 50നും ഇടയിലുള്ളവരിലും രോഗം കൂടുതലായി കാണുന്നു. പലർക്കും സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനാവാത്തതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. രോഗിയെ ആശുപത്രിയിൽ എത്തിക്കാനുള്ള കാലതാമസം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ചികിത്സ വൈകിയാൽ തലച്ചോറിലെ കോശങ്ങൾ നശിച്ച് ഗുരുതര വൈകല്യങ്ങളിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാം. സാധാരണ പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ വളരെ പെട്ടെന്നായിരിക്കും സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ഉണ്ടാകുന്ന ഗുരുതരാവസ്ഥയാണ് സ്‌ട്രോക്ക്. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി സ്രാവമുണ്ടായാലും ഇത് സംഭവിക്കാം.
പെട്ടെന്നുണ്ടാകുന്ന തലകറക്കം
കാഴ്ചമങ്ങുക, തലകറങ്ങുക, കൈ മരവിക്കുകയോ തളരുകയോ ചെയ്യുക, സംസാരം കുഴയുകയോ പെട്ടെന്ന് പൂർണമായും നിന്നുപോവുകയോ ചെയ്യുക, മുഖം കോടുക, നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക എന്നിവയാണ് സ്‌ട്രോക്കിന്റെ ആദ്യ ലക്ഷണങ്ങൾ. ചിലർക്ക് പെട്ടെന്ന് തലവേദനയുണ്ടാവുകയും ഏതാനും മിനിറ്റുകൾമാത്രം നീണ്ടുനിൽക്കുന്ന കുഴച്ചിൽ അനുഭവപ്പെടുകയോ ചെയ്യാം. പലരും ഇത്തരം ലക്ഷണങ്ങൾ കാര്യമായി എടുക്കാറില്ല. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ താൽക്കാലികമായി ഒരു രക്തക്കട്ടയുണ്ടാവുകയും അത് തനിയെ അലിഞ്ഞുപോവുകയും ചെയ്യുമ്പോൾ രോഗി വീണ്ടും പഴയത് പോലെയാകാറുണ്ട്. എന്നാൽ, ഈ തടസ്സം പൂർണ മായും നീങ്ങണമെന്നില്ല. ഇത്തരം താൽക്കാലിക അറ്റാക്കിനുശേഷം രണ്ടുദിവസത്തിനുള്ളിൽ ഗുരുതരമായ സ്ട്രോക്ക് വീണ്ടും ഉണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ലക്ഷണങ്ങൾ ചെറുതായാലും വലുതായാലും അവഗണിക്കാതെ ഉടൻ ചികിത്സ തേടണം.
സാധ്യത നേരത്തേ തിരിച്ചറിയാം
പുകവലിയാണ് സ്‌ട്രോക്കിലേക്ക് നയിക്കുന്ന ഏറ്റവും വലിയ കാരണങ്ങളിലൊന്ന്. മറ്റൊരു ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും പുകവലികൊണ്ടുമാത്രം പലർക്കും സ്ട്രോക്ക് വരാറുണ്ട്. നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടാക്കുന്ന പ്രധാനവില്ലനാണ് പുകവലി. പുകവലിക്കാർ എപ്പോഴും സ്ട്രോക്കിനെ കരുതിയിരിക്കണം. പ്രായവും ഒരു പ്രധാനഘടകമാണ്. 60 വയസ്സുകഴിഞ്ഞവർ ആരോഗ്യ കാര്യങ്ങളിൽ നിരന്തരം ശ്രദ്ധപുലർത്തണം. പ്രമേഹമുള്ളവരും മദ്യപിക്കുന്നവരും ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരും ഹൈറിസ്ക് കാറ്റഗറിയിലുള്ളവരാണ്. മദ്യപാനവും ലഹരിയും രക്തക്കുഴലുകളിൽ നീരുണ്ടാക്കി അവ പൊട്ടാൻ ഇടയാക്കും. ഇത് തലച്ചോറിനുള്ളിൽ രക്തസ്രാവമുണ്ടാക്കും. ഉയർന്ന രക്തസമ്മർദമുള്ളവരിലും സ്ട്രോക്കുണ്ടാകാൻ സാധ്യതയുണ്ട്.
പാരമ്പര്യവും
രക്തത്തിലെ ചുവന്ന രക്താണുക്കളുടെയോ പ്ലേറ്റ്‌ലറ്റുകളുടെയോ എണ്ണംകൂടി ഞരമ്പുകൾ അടയുമ്പോഴും രക്തക്കുഴലുകളുടെ ഭിത്തികൾക്ക് തകരാർ ഉണ്ടാകുമ്പോഴും സ്ട്രോക്ക് ഉണ്ടാകാം. ഇവ രണ്ടും പാരമ്പര്യം വഴി കൈമാറുന്ന രോഗസാധ്യതകളാണ്. കുടുംബത്തിൽ ആർക്കെങ്കിലും സ്ട്രോക്ക് വന്നിട്ടുണ്ടെങ്കിൽ രോഗസാധ്യത തിരിച്ചറിയാനും നേരത്തേ പ്രതിരോധിക്കാനും പരിശോധനകൾ നടത്തണം. ഹൃദയ സംബന്ധമായ തകരാറുകൾ ഉള്ളവരിലും (വാൽവുകളിലെ വൈകല്യം, ഹൃദയമിടിപ്പിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയുള്ളവരിൽ) മസ്തിഷ്കാഘാതമുണ്ടാകാൻ സാധ്യതയുണ്ട്.
ലക്ഷണം കണ്ടാൽ
ശരീരത്തിൽ പഞ്ചസാരയുടെയും സോഡിയത്തിന്റെയും അളവ് കുറയുമ്പോൾ സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങളാണ് ശരീരം പ്രകടിപ്പിക്കുക. പക്ഷെ, മേൽപ്പറഞ്ഞവയിൽ താൽക്കാലിക ലക്ഷണങ്ങൾ കണ്ടാൽപ്പോലും, അവ തനിയെ മാറിക്കോളുമെന്ന് കരുതി അവഗണിക്കാതെ നിർബന്ധമായും പരിശോധനകൾക്ക് വിധേയമാകണം. പ്രത്യേകിച്ച്, സ്‌ട്രോക്ക് സാധ്യത കൂടുതലുള്ളവർ. ചെറുലക്ഷണങ്ങൾപോലും പരിശോധിച്ച് സ്‌ട്രോക്ക് അല്ലെന്ന് ഉറപ്പുവരുത്തണം.
സ്വയം അനുമാനങ്ങളിൽ എത്തരുത്. ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ഒരു അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടണം. ഏറ്റവും അടിയന്തരമായി ചികിത്സ തേടേണ്ട രോഗമാണ് മസ്‌തിഷ്‌കാഘാതം. ഏറ്റവുമടുത്തുള്ള അടിയന്തര ചികിത്സാവിഭാഗത്തിൽ രോഗിയെ എത്തിക്കണം. പരമാവധി നാലു മണിക്കൂറിനുള്ളിൽ സ്ട്രോക്ക് ചികിത്സാസൗകര്യമുള്ള ആശുപത്രിയിലെത്തണം. സമയം വൈകുന്തോറും രോഗിയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ തീവ്രതയും കൂടും. രോഗിയെ ആശുപത്രിയിൽ എത്തിച്ചുകഴിഞ്ഞാൽ ആദ്യം സ്ട്രോക്ക് സ്ഥിരീകരിക്കണം. സ്ട്രോക്ക് ഉറപ്പിച്ചുകഴിഞ്ഞാൽ, അതിലേക്ക് നയിച്ച മൂലകാരണം കണ്ടെത്തുകയാണ് ആദ്യം ചെയ്യുന്നത്. അതിനോടനുബന്ധിച്ച് മറ്റെന്തെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഉണ്ടോയെന്നും നോക്കണം.
രോഗി ആശുപത്രിയിലെത്തിക്കഴിഞ്ഞ്, ചിലപ്പോൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലക്ഷണങ്ങൾ മാറിയേക്കാം. പക്ഷെ രക്തക്കുഴലിൽ ഉണ്ടായ തടസ്സം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ബ്ലോക്ക് ഉണ്ടെങ്കിൽ ലക്ഷണങ്ങൾ ഇല്ലെങ്കിലും തുടർചികിത്സ അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും സ്ട്രോക്കിന് സാധ്യതയുണ്ട്.സ്‌ട്രോക്കിനെ പറ്റി സമൂഹത്തിൽ ബോധവൽക്കരണം അനിവാര്യമാണ്.
health
രാവിലത്തെ നടത്തമോ, വൈകുന്നേരത്തെ ഓട്ടമോ… ഹൃദയാരോഗ്യത്തിന് ഗുണകരം ഏതാണ്?

രാവിലെ എഴുന്നേറ്റ് നടക്കാൻ പോകുന്ന ശീലമുണ്ടോ? അതോ വൈകീട്ട് ഓട്ടമാണോ പതിവ്? നിങ്ങൾ ഇതിൽ ഏതാണ് തിരഞ്ഞെടുക്കുന്നത്. നടത്തമാണോ വൈകുന്നേരത്തെ ഓട്ടമാണോ നല്ലതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശരീരത്തിൻ്റെ ആരോഗ്യത്തിനും ഊർജ്ജ ഉത്പാദനത്തിനും ഏറെ ഗുണകരമാണ് ഇത്തരത്തിലുള്ള ചെറിയ വ്യായാമങ്ങൾ.ഹൃദയാരോഗ്യത്തിന് വ്യായാമം വളരെ അത്യാവശ്യമാണ്. പല ആളുകളും പ്രഭാത നടത്തത്തിന് പ്രാധാന്യം നൽകുമ്പോൾ മറ്റു ചിലർ സായാഹ്ന ഓട്ടത്തെ ഇഷ്ടപ്പെടുന്നു. എന്നാൽ ഇവയിൽ ഏതാണ് ഹൃദയത്തിന് കൂടുതൽ പ്രയോജനം ചെയ്യുക? രണ്ടുതരം വ്യായാമങ്ങൾക്കും അതിൻ്റേതായ ഗുണങ്ങളുണ്ട്. ഓരോരുത്തരുടേയും ആരോഗ്യാവസ്ഥ, പ്രായം, ശാരീരിക ക്ഷമത, ജീവിത ശൈലി എന്നിവയെ ആശ്രയിച്ചായിരിക്കും ഏതാണ് ഉത്തമം എന്ന് മനസിലാവുക.
പ്രഭാത നടത്തം എന്നത് ലളിതവും എന്നാൽ വളരെ ഫലപ്രദവുമായ ഒരു വ്യായാമമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കും പ്രായമായവർക്കും അതുപോലെ വ്യായാമം ചെയ്യാൻ തുടങ്ങുന്നവർക്കും ഇത് ഒരുപാട് പ്രയോജനം ചെയ്യും. മിതമായ വേഗത്തിലുള്ള നടത്തം രക്തയോട്ടം കൂട്ടുകയും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. പഠനങ്ങൾ കാണിക്കുന്നത് പ്രഭാത നടത്തം ധമനികളുടെ കാഠിന്യം കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും എന്നാണ്.അതിരാവിലെയുള്ള നടത്തം ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്നതാണ്. ഒരു ദിവസം മുഴുവൻ സുഖകരമായ മാനസികാവസ്ഥ നിലനിർത്താൻ നടത്തം സഹായിക്കും. കൂടാതെ വിറ്റാമിൻ ഡി ശരീരത്തിന് ലഭ്യമാക്കാനും ഇത് അനുയോജ്യമാണ്. ശരീരത്തിൻ്റെ ആരോഗ്യത്തിനും ഊർജ്ജ ഉത്പാദനത്തിനും ഏറെ ഗുണകരമാണ് രാവിലെയുള്ള നടത്തം.
അമിത ശരീര ൃഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാവിലത്തെ നടത്തം തിരഞ്ഞെടുക്കുന്നത് നല്ലതാണ്. വെറും വയറ്റിലാണ് നടക്കുന്നതെങ്കിൽ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും. പ്രമേഹ രോഗികൾക്കും രാവിലത്തെ നടത്തം തിരഞ്ഞെടുക്കാവുന്ന ഒന്നാണ്.ഹൃദയമിടിപ്പും രക്തസമ്മർദ്ദവുമെല്ലാം നിയന്ത്രണത്തിൽ നിർത്താനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രഭാത നടത്തം സഹായകമാണ്. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനായി പ്രഭാതത്തിലുള്ള നടത്തം സഹായിക്കും.വൈകുന്നേരത്തെ ഓട്ടം കൂടുതൽ തീവ്രമായ ഹൃദയ വ്യായാമം നൽകുന്നു എന്ന് ഡോക്ടർമാർ പറയുന്നു. ഉയർന്ന ശാരീരിക ക്ഷമതയും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമില്ലാത്ത വ്യക്തികൾക്ക് ഇത് വളരെ അനുയോജ്യമാണ്.
ഓട്ടം ഒരു മികച്ച എയറോബിക് വ്യായാമമാണ്. ഇത് ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും, രക്തയോട്ടം വർദ്ധിപ്പിക്കുകയും, മൊത്തത്തിലുള്ള ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ശരീരത്തിൻ്റെ ആരോഗ്യത്തിന് ഏറ്റവും നല്ല വ്യായാമങ്ങളിൽ ഒന്നാണ് വൈകുന്നേരങ്ങളിലെ ഓട്ടം. വൈകുന്നേരങ്ങളിൽ ഓടുന്നത് എച്ച്ഡിഎൽ അളവ് വർധിപ്പിക്കുകയും എൽഡിഎൽ കുറയ്ക്കുകയും ചെയ്യും. ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ ഗുണകരമായ ഒന്നാണ് വൈകുന്നേരത്തെ ഓട്ടമെന്നാണ് വിദഗ്ധർ പറയുന്നത്. എയറോബിക് വ്യായാമമായ ഓട്ടം മയോകാർഡിയത്തെ ശക്തിപ്പെടുത്തും.
health
അത്താഴം ഒഴിവാക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

വണ്ണം കുറയ്ക്കുന്നതിന് അത്താഴം ഒഴിവാക്കുന്ന നിരവധി പേരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. യഥാർത്ഥത്തിൽ അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമോ ? അത്താഴം ഒഴിവാക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. ചില സന്ദർഭങ്ങളിൽ ഇത് പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുമെങ്കിലും ഇത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.
കൂടാതെ, ഒഴിഞ്ഞ വയറുമായി ഉറങ്ങാൻ പോകുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്കും നയിച്ചേക്കാം. കാരണം ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഒഴിഞ്ഞ വയറോടെ കിടക്കുന്നത് മൂലം രാവിലെ എഴുന്നേൽക്കുമ്പോൾ പ്രാതലിന് അമിത അളവിൽ ഭക്ഷണം കഴിക്കുന്നതിനും ഇടയാക്കും. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കുകയും ചെയ്യും. അതിന്റെ ഫലമായി ശരീരഭാരം കൂടുകയും ചെയ്യാം.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴം പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം ഏറ്റവും കുറഞ്ഞ അളവിൽ പോഷക സമൃദ്ധമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന് ബംഗളൂരുവിലെ ഗ്ലെനെഗിൾസ് ബിജിഎസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് മേധാവി ഡോ. കാർത്തിഗൈ സെൽവി എ. പറഞ്ഞു.
കൂടാതെ, അത്താഴം ഒഴിവാക്കുന്നത് ശരീരം കോർട്ടിസോളിൻ്റെ (സ്ട്രെസ് ഹോർമോൺ) ഉൽപാദനം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കും. ഇത് കൂടുതൽ സമ്മർദ്ദത്തിനും അമിത വിശപ്പിനും ഇടയാക്കുമെന്നും ഡോ. കാർത്തിഗൈ പറഞ്ഞു.അത്താഴം ഒഴിവാക്കുന്നത് ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിച്ചേക്കാം. പക്ഷേ ഇത് നല്ലൊരു ശീലമല്ല. പകലോ രാത്രിയോ അമിതമായി ഭക്ഷണം കഴിക്കാൻ ഇടയാക്കും. ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും പോഷകാഹാര കുറവുകളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.
കൂടാതെ, രാത്രി ആഹാരം പൂർണ്ണമായും ഒഴിവാക്കുന്നത് നെഞ്ചെരിച്ചിൽ, അസിഡിറ്റി, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. എപ്പോഴും രാത്രി കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് തന്നെ അത്താഴം കഴിക്കുന്നത് പതിവാക്കുക
health
ഈ പഴങ്ങൾ കഴിക്കു; ആർത്തവ സമയത്തെ വയറുവേദന പമ്പകടക്കും

സ്ത്രീകളിൽ ആർത്തവ സമയത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അതിൽ സാധാരണമാണ് വയറു വേദന. അസഹനീയമായ വയറു വേദനകൾ കൊണ്ട് ബുദ്ധിമുട്ടുന്നവരോ നിങ്ങൾ? മരുന്നുകളും, പ്രകൃതിദത്ത മാർഗങ്ങളും സ്വീകരിച്ച് മടുത്തോ? എന്നാൽ ഈ പഴങ്ങൾ കഴിച്ച് നോക്കു.
പഴം: ബോറോൺ, പൊട്ടാസ്യം, വിറ്റാമിൻ ബി 6 തുടങ്ങിയ പോഷകങ്ങൾ പഴത്തിൽ അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് പഴം കഴിക്കുന്നത് നല്ലതാണ്. ഇത് വേദന കുറക്കുകയും, നല്ല ഉറക്കം കിട്ടുകയും , മാനസികാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഗർഭാശയ പേശികൾക്ക് അയവ് ഉണ്ടാകും. ദിവസത്തിൽ ഒരിക്കെ ഇത് കഴിക്കാവുന്നതാണ്. ലഘു ഭക്ഷണമായോ, ജ്യൂസ് ആയോ കുടിക്കാം.
പപ്പായ: ആർത്തവ സമയങ്ങളിൽ സാധാരണമായി കഴിക്കാൻ നിർദ്ദേശിക്കുന്ന പഴവർഗമാണ് പപ്പായ. ഇത് വേദന കുറക്കുകയും, ഈസ്ട്രജൻ ഹോർമോണുകൾ വർധിപ്പിക്കുകയും ചെയ്യും. കൂടാതെ രക്തപ്രവാഹം കൂട്ടും, ദഹനശേഷി വർധിപ്പിക്കും. ഇത് കൃത്യമായ സമയങ്ങളിൽ ആർത്തവം ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും. ദിവസത്തിൽ ഒന്നോ രണ്ടോ തവണ പപ്പായ ജ്യൂസ് കുടിക്കാം.
ഓറഞ്ച്: വിറ്റാമിൻ സി, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ ഗുണങ്ങൾ ഓറഞ്ചിൽ അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനകളെ ഇല്ലാതാക്കാൻ സഹായിക്കും. രക്തത്തിന്റെ ഒഴുക്ക് വർധിപ്പിക്കും, മാനസികാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കും, ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയും. ശരീരത്തിലെ അയണിന്റെ അളവ് വർധിപ്പിക്കും. ദിവസത്തിൽ ഒന്നോ രണ്ടോ ഓറഞ്ച് നേരിട്ടോ ജ്യൂസ് ആയോ കുടിക്കാം.
പൈനാപ്പിൾ: ഇതിൽ അടങ്ങിയിരിക്കുന്ന ബ്രൊമെലൈൻ എന്ന എൻസൈം ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദന, വയറു വീക്കം എന്നിവ കുറക്കും. കൂടാതെ ശരീരത്തിൽ അയണിന്റെ അളവ് കൂട്ടുകയും നിങ്ങളുടെ മാനസികാവസ്ഥ നിയന്ത്രിക്കാനും സഹായിക്കും. പൈനാപ്പിളിൽ 86 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റ് ആയിരിക്കാൻ സഹായിക്കും. നിങ്ങൾക്ക് ആവശ്യമനുസരിച്ച് കഴിക്കാം.
തണ്ണിമത്തൻ: വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറു വേദന, തലവേദന, മാനസിക സമ്മർദ്ദം, വയറു വീക്കം എന്നിവ കുറക്കും. കൂടാതെ നിങ്ങളുടെ പ്രതിരോധ ശേഷി കൂട്ടുകയും എപ്പോഴും ഹൈഡ്രേറ്റ് ആയി ഇരിക്കാൻ സഹായിക്കുകയും ചെയ്യും. നേരിട്ടോ, ജ്യൂസ് ആയിട്ടോ കുടിക്കാം. ദിവസത്തിൽ രണ്ട് കപ്പ് (300 ഗ്രാം) കുടിക്കാം.
സരസഫലങ്ങൾ: ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നീ സരസഫലങ്ങളിൽ അടങ്ങിയിരിക്കുന്ന ഫൈബർ, ആന്റിഓക്സിഡന്റ്സ്, വിറ്റാമിൻ സി എന്നീ ഗുണങ്ങൾ ആർത്തവ സമയത്തെ ബുദ്ധിമുട്ടലുകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. വേദന കുറക്കുകയും, രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ ദഹനശേഷി, രക്തപ്രവാഹം എന്നിവ കൂട്ടും. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഇത് കഴിക്കാവുന്നതാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്