വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. നവംബർ 21 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 31ലെ സമരത്തിൽ നിന്ന് പിന്നോട്ടില്ല. നവംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റും കാമറയും നിർബന്ധമാക്കുന്നതിൽ ഗതാഗത മന്ത്രിക്കെതിരെ ബസ് ഉടമകൾ പ്രതിഷേധം രേഖപ്പെടുത്തി.
സീറ്റ് ബെൽറ്റും കാമറയും നവംബർ ഒന്നിനകം വെക്കാൻ പറ്റില്ലെന്നും ഇതിന് കൂടുതൽ സമയം നൽകണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. ഏപ്രിൽ വരെ സമയം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ യാത്രക്കൂലി വർധനയും, ബസുകളിൽ സീറ്റ് ബെൽറ്റും കാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുമാണ് ഒക്ടോബർ 31 ന് ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.