എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ നിന്നും കൊമ്പൻചെല്ലി വണ്ടിനെ പുറത്തെടുത്തു

തലശ്ശേരി : എട്ട് മാസം പ്രായമുളള കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ വണ്ടിനെ പുറത്തെടുത്തു. കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളുടെ പെൺകുഞ്ഞിന്റെ തൊണ്ടയിലാണ് കഴിഞ്ഞ ദിവസം കൊമ്പൻ ചെല്ലി ഇനത്തിൽപെട്ട വണ്ട് കുടുങ്ങിയത്.
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തൊണ്ടയിൽ വണ്ടിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഡോക്ടർമാർ വണ്ടിനെ പുറത്തെടുത്ത് കുഞ്ഞിന്റെ ജീവൻ രക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടോടെ നാദാപുരം പാറക്കടവിലാണ് സംഭവം. കളിക്കുന്നതിന് ഇടയിൽ പെട്ടെന്ന് കുഞ്ഞിന് ശ്വാസ തടസ്സം നേരിടുകയായിരുന്നു. ശ്വാസ തടസ്സം ഉണ്ടാകാനുള്ള കാരണമറിയാതെ വീട്ടുകാരും ആകെ ആശങ്കയിലായി. ഉടൻ തന്നെ വീട്ടുകാർ കുഞ്ഞിനെ പാറക്കടവിലെ ക്ലിനിക്കിൽ എത്തിച്ചു.
ഇവിടെ നടത്തിയ പരിശോധനയിൽ എന്താണ് പ്രശ്നമെന്ന് കണ്ടെത്താനായില്ല. തുടർന്ന് രാത്രിയോടെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കുഞ്ഞിനെ എത്തിക്കുക ആയിരുന്നു. അത്യാഹിത വിഭാഗത്തിൽ നടത്തിയ പ്രാഥമിക ചികിത്സയിൽ കുഞ്ഞിന്റെ ആരോഗ്യ നിലയിൽ മാറ്റം വന്നില്ല.
തുടർന്ന് എൻഡോസ്കോപ്പി ചെയ്തു. അപ്പോഴാണ് കൊമ്പൻചെല്ലി വിഭാഗത്തിൽ പെട്ട വലിയ വണ്ട് കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായത്. ഉടൻ തന്നെ ആശുപത്രിയിലെ എമർജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇഎൻടി വിഭാഗവും സംയുക്തമായി ഇടപെട്ട് കുട്ടിയുടെ തൊണ്ടയിൽ നിന്നും വണ്ടിനെ പുറത്തെടുത്ത് അത്ഭുതകരമായി രക്ഷപ്പെടുത്തുക ആയിരുന്നു.
കുട്ടി ആശുപ്രതിയിൽ സുഖം പ്രാപിച്ചു വരുന്നു. ചികിത്സ വൈകിയിരുന്നു എങ്കിൽ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു.