കളമശ്ശേരി സ്‌ഫോടനം: ഡൊമിനിക് മാര്‍ട്ടിന്‍ യഹോവ സാക്ഷികളില്‍ അംഗമല്ലെന്ന് പി.ആര്‍.ഒ

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കൊടകര പോലീസിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ യഹോവ സാക്ഷികളിൽ അംഗമല്ലെന്ന് കൂട്ടായ്മയുടെ പി.ആർ.ഒ.യായ ശ്രീകുമാർ. പ്രാദേശികസഭകളിൽ അന്വേഷിച്ചപ്പോൾ ഇങ്ങനെയൊരു വ്യക്തി അംഗമല്ലെന്ന വിവരമാണ് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ കളമശ്ശേരിയിൽ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂർ കൊടകര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതിന് മുൻപായി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇയാൾ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ഒരു വീഡിയോയും പുറത്തുവിട്ടിരുന്നു. എന്നാൽ ഈ പേരിലുള്ളയാൾ തങ്ങളുടെ കൂട്ടായ്മയിൽ അംഗമല്ലെന്നായിരുന്നു യഹോവ സാക്ഷികളുടെ പി.ആർ.ഒ.യുടെ പ്രതികരണം.
“ഡൊമിനിക്ക് എന്നയാളാണ് കീഴടങ്ങിയതെന്നും അയാൾ തമ്മനം സ്വദേശിയാണെന്നും പറയുന്നു. തമ്മനത്തെ രാജ്യഹാളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരോട് സംസാരിച്ചപ്പോൾ അങ്ങനെയൊരു വ്യക്തി അംഗമല്ലെന്നാണ് വിവരം കിട്ടിയത്. തമ്മനം, പാലാരിവട്ടം, വൈറ്റില ഭാഗത്ത് യഹോവ സാക്ഷികളിൽ ഇങ്ങനെയൊരാൾ അംഗമല്ല. ഒരുപക്ഷേ, അയാൾ വർഷങ്ങൾക്ക് മുൻപ് ബൈബിൾ പഠിച്ചിരുന്ന വ്യക്തിയായിരിക്കാം. നാലുവർഷം മുൻപ് ഇങ്ങനെ പേരുള്ളയാൾ ബൈബിൾ പഠിക്കാൻ വന്നിരുന്നതായി പ്രാദേശികസഭയിൽനിന്ന് വിവരമുണ്ട്. ചില യോഗങ്ങൾക്ക് അയാൾ വന്നിരുന്നു. പിന്നീട് അയാൾ പഠനം നിർത്തി. എന്നാൽ ഇയാൾ തന്നെയാണോ കീഴടങ്ങിയ വ്യക്തിയെന്ന് ഉറപ്പില്ല”, പി.ആർ.ഒ. ശ്രീകുമാർ പറഞ്ഞു.